Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, May 28, 2010

പ്രേമവേദം ഏപ്രില്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം 
അര്‍ച്ചിരാദി ഗതിമീദൃശീം വ്രജന്‍ 
വിച്യുതിം ന ഭജതേ ജഗത്പതേ!
സച്ചിദാത്മക! ഭവത് ഗുണോദയാ-
നുച്ചരന്തം അനിലേശ! പാഹി മാം!
                   (ദശഃ 4   ശ്ളോഃ 15)
     അല്ലയോ ലോകനാഥാ! ഇപ്രകാരം അര്‍ച്ചിരാദികളിലൂടെ സായൂജ്യ പ്രാപ്തി നേടുന്നവന്‍ വീണ്ടും കഴിഞ്ഞ ജന്‍മത്തിന്‍റെ പുനരാവൃത്തി അനുഭവിക്കുന്നില്ല. അല്ലയോ പരമാനന്ദസ്വരൂപനായ ഗുരുവായൂരപ്പാ!
അങ്ങയുടെ ഗുണഗണങ്ങളെ ഉച്ചൈസ്തരം പ്രകീര്‍ത്തിക്കുന്ന എന്നെ രക്ഷിക്കണേ!
                                   (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

      രാധേകൃഷ്ണാ! അഭിനന്ദനങ്ങള്‍! നിങ്ങളെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. അതേ! ഇന്നു നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌ തന്നെ ഭഗവാന്‍റെ ഒരു വരപ്രസാടമല്ലേ? അതിനു നന്ദി പറയുക! നിങ്ങള്‍ക്ക് ഭഗവാന്‍റെ നാമം ഉച്ചരിക്കാനുള്ള ഭാഗ്യം ഇപ്പോള്‍ ഉണ്ട്. അതു ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വരമാണ്. അത്യുന്നതമായ മറ്റൊരു സമ്മാനവും നിങ്ങള്‍ക്ക് ഭഗവാനില്‍ നിന്നും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു സന്ദര്‍ഭത്തെയും ഒരു പുഞ്ചിരിയോട്‌ കൂടി എതിരിടാനുള്ള കറുത്ത് നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒന്നിനെ കുറിച്ചും വേവലാതിപ്പെടേണ്ടാ. ഇതു പോലെ എത്ര എത്ര സമ്മാനങ്ങളാണ് ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്! ആലോചിച്ചു സ്വയം കണ്ടുപിടിച്ചു ആനന്ദിക്കു. ഇതു പോലെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് തന്നെ ഒരു വലിയ സമ്മാനമല്ലേ? രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

 സദ്ഗുരുവാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ!
ജയ്‌ പൂജ്യശ്രീശ്രീ അമ്മാ!
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍! 
 "കണ്ണി നുണ്‍ ശിരുതാമ്പിനാല്‍ കട്ടുണ്ണ 
പ്പണ്ണിയ പെരുമായന്‍ എന്‍ അപ്പനില്‍ 
നണ്ണിത്തെന്‍ കുറുഗൂര്‍ നമ്പി എന്‍റക്കാല്‍ 
അണ്ണിക്കും അമുതൂറും എന്‍ നാവുക്കേ!
     രാധേകൃഷ്ണാ! മധുര കവി ആള്‍വാര്‍ കണ്ണി നുണ്‍ ശിരു താമ്പു എന്നു പറയപ്പെടുന്ന ഒരു ദിവ്യ പ്രബന്ധത്തില്‍ ഗുരുവിന്‍റെ മഹത്വത്തെ വളരെ വിശേഷമായി പറയുന്നു. ഭഗവാന്‍ മഹത്വം ഉള്ളവനാണ്. ആ ഭഗവാനെ നമുക്ക് കാണിച്ചു തരുന്ന ഗുരു അതിലും മഹത്വമേറിയവാരാണ്! ലോകത്തില്‍ സാധാരണ എല്ലാരും കൃഷ്ണാ! രാമാ! എന്നു ഭഗവാന്‍റെ നാമങ്ങളെ ചൊല്ലി, ഭഗവാന്‍റെ പാദം ആശ്രയിച്ചു ഉത്തമമായ ഗതിയെ പ്രാപിക്കുന്നു. ഭഗവാന്‍ വളരെ സൌലഭ്യ മൂര്‍ത്തിയാണ്. യശോദ ഒരു ദാമം കൊണ്ടു ഭഗവാനെ കെട്ടിയിട്ടു. യശോദയുടെ വാത്സല്യത്തിന് വശം വദനായി ഭഗവാന്‍ കെട്ടപ്പെട്ടു. മഹാ മായനാണ് അവന്‍! അത്ഭുതമായ ലീലകള്‍ ഉള്ളവനാണ്. ഭഗവാനെ കാണുന്നതും അവന്‍റെ നാമം പറയുന്നതും ആനന്ദം നല്‍കും. എന്നിരിക്കിലും ആള്‍വാര്‍തിരുനഗരിയില്‍ ഉള്ള എന്‍റെ ഗുരുവിന്‍റെ നാമം പറയുമ്പോള്‍ എന്‍റെ നാവില്‍ അമൃതം വഴിയുന്നു.  'നമ്മാള്‍വാര്‍! ശഠകോപാ, കാരിമാരാ, എന്നിങ്ങനെ എന്‍റെ ഗുരുവിന്‍റെ നാമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം വാക്കുകള്‍ക്കു അധീതമാണ്! ഗുരുവിന്‍റെ നാമം മോക്ഷം വരെ നല്‍കാന്‍ ശക്തിയുള്ളതാണ്! ഗുരുവിനോട് ദൃഡമായ വിശ്വാസം വേണം. ആ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ നാമം ജപിച്ചാല്‍ അതിന്‍റെ ആനന്ദം പറയാന്‍ സാധിക്കില്ല. 
     സ്വാമി രാമാനുജരുടെ ശിഷ്യന്‍ തൊണ്ടലൂര്‍ നമ്പി എന്നൊരു മഹാത്മാവ് ഉണ്ടായിരുന്നു. തൊണ്ടലൂര്‍ എന്ന നാട്ടില്‍ വസിച്ചു വന്നിരുന്നു. അദ്ദേഹം സദാ രാമാനുജാ രാമാനുജാ എന്നു ജപിച്ചു കൊണ്ടേ ഇരുന്നു. നിത്യം അദ്ദേഹം തന്‍റെ ഗൃഹത്തില്‍ തതീയാരാധനം ചെയ്തു വന്നിരുന്നു. എന്നു വെച്ചാല്‍ ഭഗവത് ഭക്തന്മാരെ ഊട്ടുക!ധാരാളം വൈഷ്ണവ ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ വന്നു ആഹാരം കഴിച്ചിരുന്നു. 
     ഒരിക്കല്‍ ഒരു സാധു ശൈവ പണ്ടാരം  എവിടെ നിന്നോ ആ ഗ്രാമത്തില്‍ എത്തി ആഹാരം അന്വേഷിച്ചു നടന്നു. അവിടെ യുള്ളവര്‍ അദ്ദേഹത്തോട് നമ്പികളുടെ വീട്ടില്‍ പോകുവാനും അവിടെ ചെന്നു രാമാനുജാ നമഃ രാമാനുജാ നമഃ എന്നു പറഞ്ഞാല്‍ മതിയെന്നും, അദ്ദേഹത്തിനു നല്ല ഭക്ഷണം ലഭിക്കും എന്നും പറഞ്ഞു. ആ ശൈവ പണ്ടാരവും നമ്പികളുടെ വീടു മുറ്റത്ത്‌ നിന്നു കൊണ്ടു ശ്രീമതെ രാമാനുജായ നമഃ ശ്രീമതെ രാമാനുജായ നമഃ എന്നുറക്കെ വിളിച്ചു. ആരും വന്നില്ല. വിശപ്പ്‌ കൊണ്ടു പൊരിഞ്ഞ അദ്ദേഹം തുടര്‍ന്നു വിളിച്ചു . കൊണ്ടിരുന്നു. വിളി കേട്ടു കൊണ്ട് നമ്പികള്‍ പുറത്തേയ്ക്ക് വന്നു. അദ്ദേഹത്തിനു ഒരു ശൈവ പണ്ടാരത്തെ കണ്ടപ്പോള്‍ അത്ഭുതമായി. സാധാരണ വൈഷ്ണവ ഭക്തന്മാരാണു  ഈ നാമം ഉച്ചരിക്കുക. അദ്ദേഹം ആ സാധുവിനോടു 'താങ്കള്‍ ഈ മഹാ നാമം ഉച്ചരിക്കാനുള്ള കാരണം എന്താണ്' എന്നു ചോദിച്ചു. അദ്ദേഹം ഈ നാമം പറഞ്ഞാല്‍ ഭക്ഷണമ് കിട്ടും എന്നു ആരോ പറഞ്ഞു എന്നു സത്യം പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി പന്തിയില്‍ ഇരുത്തി. അവിടെയുള്ളവര്‍ എല്ലാവരും വൈഷ്ണവ ഭക്തന്മാര്‍. ഈ ശൈവ പണ്ടാരം അടുത്തു വന്നിരുന്നപ്പോള്‍ അവര്‍ കോപിച്ചു എഴുന്നേറ്റു. നമ്പികളോട് ഇതു മഹാ അപരാധമല്ലേ എന്നു ചോദിച്ചു. ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു വൈഷ്ണവരോടു 'ഒരു പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞാല്‍ എന്തു കിട്ടും?' എന്നു ചോദിച്ചു. അവര്‍ അതിനു അവര്‍ മോക്ഷം വരെ ലഭിക്കും എന്നു മറുപടി പറഞ്ഞു. ഒരു പ്രാവശ്യം പറഞ്ഞാലേ ഇത്രയും കിട്ടുമെങ്കില്‍ ഇദ്ദേഹം പല പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഒരു നേരത്തെ ചോറ് ലഭിക്കില്ലേ? എന്നു ചോദിച്ചു. അവര്‍ക്കു ഉത്തരം മുട്ടി തല കുനിച്ചു പോയി. നടന്നതെല്ലാം കണ്ടുകൊണ്ടിരുന്ന ശൈവ പണ്ടാരത്തിന് ഒന്നും മനസ്സിലായില്ല. എന്താണ് എല്ലാരും എഴുന്നേറ്റത്? എന്തു സംഭവിച്ചു? എന്നു ചോദിച്ചു. ഉടനെ നമ്പികള്‍ അദ്ദേഹത്തോട് അവരുടെ കോപവും അദ്ദേഹത്തിന്‍റെ ഉത്തരവും വിശദീകരിച്ചു. ഇതു കേട്ട ആ സാധു, ഇത്രയേ ഉള്ളോ! നിങ്ങള്‍ വിഷമിക്കണ്ടാ ഞാനും ഇതാ നിങ്ങളുടെ ഘോഷ്ടിയില്‍ ചേരുകയാണ് എന്നു പറഞ്ഞു. അദ്ദേഹം അവിടെ ആഹാരം കഴിച്ചു. എന്നിട്ട് നമ്പികളോട് 'അങ്ങയെ പോലെ ഒരു ഗുരു ഭക്തനെ ഞാന്‍ കണ്ടിട്ടില്ല. എന്നെ അങ്ങയുടെ ഒരു ശിഷ്യനായി അങ്ങ് സ്വീകരിക്കണം. എനിക്കു ഇവിടെ എന്തെങ്കിലുമൊരു കൈങ്കര്യവും തരണം' എന്നു പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തിനു വൈഷ്ണവര്‍ ഭക്ഷണം കഴിച്ച ഇല എടുത്തു വൃത്തിയാക്കുന്ന കൈങ്കര്യം നല്‍കി. അന്ന് മുതല്‍ ആ സാധു തൊണ്ടലൂര്‍ നമ്പികളുടെ  ശിഷ്യനായി മാറി അവിടെ കൈങ്കര്യം ചെയ്തു വന്നു. 
     ഒരിക്കല്‍ നമ്പികളുടെ ശിഷ്യന്‍ തിരുപ്പതി പെരുമാളെ സേവിക്കാനായി ചെന്നു. അവിടെ രാമാനുജരുടെ ശിഷ്യനായ അന്തതാഴ്വാന്‍ ഒരു നന്ദവനം ഉണ്ടാക്കി, ഭഗവാനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു.  അദ്ദേഹം രാമാനുജരുടെ ശിഷ്യനാണെന്നു ആ സാധുവിന് അറിയില്ലായിരുന്നു.  അനന്താഴ്വാന്‍ നന്ദാവന കൈങ്കര്യം ചെയ്യുന്നത് കണ്ടിട്ട്, അദ്ദേഹത്തോട് 'എന്‍റെ ഗുരുനാഥന്‍റെ ഗുരുനാഥന്‍, തിരുമലയിലെ ചെടികള്‍ മരങ്ങള്‍ തുരങ്ങിയവ എല്ലാം തന്നെ നിത്യ സൂരികളും നിത്യ മുക്തര്കുമാണു എന്നു പറയും. അങ്ങാണെങ്കില്‍ കള പറിച്ചെറിഞ്ഞു, ചെടികളെ പിഴുതു മാറ്റി നട്ടു, കുറ്റി ചെടികള്‍ വെട്ടി മാറ്റി തോന്നിയ പോലെ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു അങ്ങയ്ക്ക് പാപം സംഭവിക്കും. അങ്ങ് ഒരു കാര്യം ചെയ്യു. ഇതെല്ലാം വിട്ടിട്ടു, എന്‍റെ കൂടെ വരു. അവിടെ എന്‍റെ ഗുരു എനിക്കു ഒരു കൈങ്കര്യം തന്നിട്ടുണ്ട്. അതിന്‍റെ നാളില്‍ ഒരു പങ്കു അങ്ങയ്ക്ക് ഞാന്‍ നല്‍കാം.' എന്നു പറഞ്ഞു. ഇതു കേട്ട അനന്താഴ്വാന്‍ അദ്ദേഹത്തോട് 'ക്ഷമിക്കണം അങ്ങ് പറയുന്നത് എനിക്കു തല്‍കാലം സ്വീകരിക്കുവാന്‍ സാധ്യമല്ല. ഞാന്‍ ഇപ്പോള്‍ എന്‍റെ ഗുരുവിന്‍റെ ആജ്ഞ അനുസരിച്ചു കൊണ്ടു ഇരിക്കുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു, 'ആരാണ് അങ്ങയുടെ ഗുരു?' എന്നു ചോദിച്ചു.  ഉടനെ അനന്താഴ്വാന്‍ 'സ്വാമി രാമാനുജര്‍' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു ഞെട്ടിപ്പോയി. തന്‍റെ ഗുരുവിന്‍റെ ഗുരുവല്ലേ അദ്ദേഹം! ഉടനെ തന്നെ അദ്ദേഹം അനന്താഴ്വാനോടു ക്ഷമ ചോദിച്ചു. 
      ഗുരു നാമത്തിന്‍റെ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. ഈ സാധുവും തന്‍റെ ഗുരു തനിക്കു ഉപദേശിച്ചു തന്ന രാമാനുജ നാമം വിടാതെ ജപയാച്ചു കൊണ്ടിരുന്നു. കാല ക്രമത്തില്‍ അദ്ദേഹത്തിനു ഭഗവത് ഭക്തി ലഭിച്ചു മോക്ഷവും ലഭിച്ചു. രാധേകൃഷ്ണാ!

 ഭക്തിരഹസ്യം 
ഭക്തദാസന്‍ 4  
 "ഹസ്തമാക്ഷിപ്യ യാതോസി ബലാത് കൃഷ്ണ കിമത്ഭുതം?
ഹൃദയാത് യദി നിര്യാസി പൌരുഷം ഗണയാമി തേ"
      രാധേകൃഷ്ണാ! 'ഹേ പ്രഭോ! അങ്ങ് ബാലമായിട്ടു എന്‍റെ കൈ കുടഞ്ഞിട്ടു ഓടിപ്പോകുന്നു. ഇതില്‍ എന്താണ് അത്ഭുതം? എന്‍റെ ഹൃദയത്തില്‍ നിന്നും അങ്ങയ്ക്ക് ഒടിപ്പോകുവാന്‍ സാധിച്ചാല്‍ അങ്ങയുടെ പൌരുഷത്തെ ഞാന്‍ മാനിക്കും.'  ലീലാ ശുകര്‍ കൃഷ്ണകര്‍ണ്ണാമൃതത്തിലൂടെ ഭഗവാനെ വെല്ലു വിളിക്കുന്നു.  ഭക്തന്മാര്‍ അങ്ങനെയാണ്. അവരുടെ ഭക്തിയുടെ ബലത്താല്‍ ഭഗവാനെ പോലും വെല്ലു വിളിക്കും. ഭഗവാനും അവരുടെ മുന്നില്‍ തോറ്റു കൊടുക്കുകയും ചെയ്യും. നാം നമ്മുടെ നിത്യ ജീവിതത്തില്‍ ആരോടൊക്കെയോ മാസരിക്കുകയും വെല്ലു വിളിക്കുകയും ചെയ്യും.  പക്ഷെ അതു കൊണ്ടു എന്ത്‌ഫലം എന്നു നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ജയവും തോല്‍വിയും ഒക്കെ നൈമിഷികമാണ്. എന്നാല്‍  ഭക്തിയില്‍ നമുക്ക് ജയിക്കാനുള്ള ത്വരയോ, ആര്‍ത്തിയോ ഒന്നുമില്ല. അതല്ലേ നമ്മുടെ സ്ഥായിയായ ഭാവം? മായാപൂരിതമായ പ്രപഞ്ചത്തിനു വേണ്ടി നിത്യ സത്തയായ ഭഗവാനെ നാം മാറ്റി വെയ്ക്കുന്നു. എന്നാല്‍ ഭക്തന്മാര്‍ അങ്ങനെയല്ല. അവര്‍ക്കു ഭഗവാനോടുള്ള സ്നേഹം കാരണം മത്സരിക്കാനും വെല്ലു വിളിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ പൂജാരി അതേ സ്ഥിതിയിലാണ്! തന്‍റെ ഭക്തിയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഭഗവാനെ വെല്ലു വിളിക്കുന്നു.  എന്തു തന്നെ സംഭവിച്ചാലും അദ്ദേഹത്തിനു പ്രശ്നമില്ല. കാരണം എല്ലാത്തിനേക്കാളും ഉപരിയായി അദ്ദേഹത്തിനു വേണ്ടത് ഭാഗവാനെയാണ്. ഭഗവാനു വേണ്ടി അദ്ദേഹം എന്തും നഷ്ടപ്പെടാന്‍ തയ്യാറാണ്. അങ്ങനെ വേണം! ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും ഭഗവാനെ വിടാന്‍ പാടില്ല. ബ്രാഹ്മണന്‍റെ രണ്ടു കുട്ടികളെ ഭഗവാന്‍ കൊണ്ടു പോയി. ആളുകള്‍ എന്തോ ദൌര്‍ഭാഗ്യമാണെന്ന് അടക്കം പറഞ്ഞു തുടങ്ങി. ലോകത്തിന്‍റെ വാസ്തവീകത മരണമാണ്! മരണം ഇല്ലാതിരികാന്‍ ഇതു വൈകുണ്ഠമല്ല എന്നദ്ദേഹം പറഞ്ഞത് കേള്‍ക്കാന്‍ ആരും തയാറായില്ല. അദ്ദേഹത്തിന്‍റെ പത്നി പോലും അദ്ദേഹത്തിനു ഭ്രാന്താണെന്ന് സംശയിച്ചു. അദ്ദേഹം അതൊന്നും വഹവെച്ചില്ല. തന്‍റെ പതിവനുസരിച്ച് ജീവിതം തുടര്‍ന്നു. ഒരു ദിവസം വീണ്ടും ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
'ഇപ്പോള്‍ എന്തു പറയുന്നു?' എന്നു ചോദിച്ചു. 
'എന്തു പറയാന്‍? ആദ്യം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. നേരത്തെയാണെങ്കില്‍ അങ്ങയെ തിരിച്ചു കൊണ്ടാക്കുന്ന കാര്യം ആലോചിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ ആലോചിക്കുന്ന പ്രശ്നം പോലും ഇല്ല. എന്തു വന്നാലും ഞാന്‍ ഭഗവാനെ വിടുകയില്ല.'
'ഇത്രയൊക്കെ സംഭവിച്ചിട്ടും നിനക്കു ഭയം ഇല്ലേ? എന്നു ഭഗവാന്‍ ചോദിച്ചു.
'ഓ ഇനി എന്തു ഭയക്കാനാണ്? ഞാനും എന്‍റെ ഭാര്യയും മാത്രമല്ലേ ഇനി ബാക്കിയുള്ളൂ. രണ്ടു പേരില്‍ ഒരാളെ കൊണ്ടു പോകുമായിര്‍ക്കും. അതു നടക്കട്ടെ. വേണമെങ്കില്‍ എന്നെയങ്ങ് എടുത്തോളു! എന്നു അദ്ദേഹം പറഞ്ഞു. 
ഭഗവാന്‍ ചിരിച്ചു കൊണ്ടു 'നിന്നെ അത്ര എളുപ്പം എടുക്കും എന്നു നീ കരുതണ്ടാ. നിനക്കു  ഇനി ഒരു പാട് കാണാന്‍ ഉണ്ടു' എന്നു പറഞ്ഞു.
'ശരി! ഞാന്‍ തയ്യാറാണ്! എന്തു തന്നെ സംഭവിച്ചാലും അങ്ങ് എന്‍റെ പക്കലുന്ടല്ലോ. അതില്‍ കൂടുതല്‍ എന്തു വേണം?' എന്നദ്ദേഹം പറഞ്ഞു.
എന്നാല്‍ നിന്‍റെ ഭാര്യയേ നഷ്ടപ്പെടാന്‍ നീ തയ്യാറായിക്കൊള്ളു! എന്നു ഭഗവാന്‍ പറഞ്ഞു.
ഞാന്‍ എന്തിനും തയ്യാറാണെന്ന് അദ്ദേഹവും പറഞ്ഞു. 
ദിവസങ്ങള്‍ പൊഴിഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന്‍റെ പത്നിയും ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം ദുഃഖിച്ചില്ല. ആളുകള്‍  അദ്ദേഹത്തിനു ചിത്തഭ്രമമാണെന്ന്  തീരുമാനിച്ചു. അദ്ദേഹം അതും കാര്യമായെടുത്തില്ല. വീണ്ടും ഒരു ദിവസം ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. 
ഇനിയെങ്കിലും എന്നെ കൊണ്ടു കൊടുക്കുമോ? എന്നുചോദിച്ചു.
സത്യമായിട്ടും ഇനി ഒരിക്കലും ഞാന്‍ അങ്ങയെ കൊണ്ടു കൊടുക്കില്ല. എനിക്കു നഷ്ടപ്പെടാനുള്ളതെല്ലാം തന്നെ അങ്ങ് എടുത്തില്ലേ. ഇനി എന്താണ് എനിക്കു നഷ്ടപ്പെടാന്‍?
'ഞാന്‍ ഇവിടെ നിന്നും ഓടിപ്പോകും' എന്നു ഭഗവാന്‍ പറഞ്ഞു.
അതിനെന്താ അങ്ങ് ഓടുമ്പോള്‍ ഞാനും കൂടെ ഉണ്ടാകും എന്നു പറഞ്ഞു.
എന്‍റെ കൂടെ ഓടിയാല്‍ നിന്‍റെ തലയില്‍ ഇടിത്തീ വീഴും!
ബ്രാഹ്മണന്‍ ഒന്നും പറഞ്ഞില്ല. സാളഗ്രാമത്തെ എടുത്തു ഒരു തുണിയില്‍ പൊതിഞ്ഞു വെച്ചു തന്‍റെ തലയില്‍ ചേര്‍ത്ത് വെച്ചു കെട്ടി. 
'പ്രഭോ! ഇനി ഇടിത്തീ വീണാലും അങ്ങ് എന്‍റെ കൂടെ ഉണ്ടാകുമല്ലോ എനിക്കത് മതി! എന്നു പറഞ്ഞു. ഭഗവാനു ഉത്തരം മുട്ടി. അന്ന് മുതല്‍ എന്തു കാര്യം ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ തലയില്‍ സാളഗ്രാമം ഉണ്ടാവും. കാലത്ത് പല്ലു തേക്കുമ്പോളും കുളിക്കുമ്പോളും, ഭക്ഷണമ് കഴിക്കുമ്പോളും, എന്തിനു മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴും സാളഗ്രാമം അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിയിരിക്കും. ഉറങ്ങുമ്പോള്‍ കൈയില്‍ മുറുകെ പിടിച്ചു കൊണ്ടാണ് കിടക്കുന്നത്. ഇതൊക്കെ കണ്ട ജനം അദ്ദേഹത്തിനു ഭ്രാന്ത് മൂത്തു എന്നു പറഞ്ഞു നടന്നു. അദ്ദേഹത്തിന്‍റെ ഭക്തി നമുക്കൊക്കെ സങ്കല്‍പ്പിച്ചു നോക്കുവാന്‍ പോലും അസാധ്യമാണ്. പതുക്കെ പതുക്കെ അദ്ദേഹം ക്ഷേത്രത്തില്‍ വരുന്നത് പോലും ആളുകള്‍ക്ക് 
വിരോധമായി തോന്നി തുടങ്ങി. അദ്ദേഹം ആ ഗ്രാമം വിടുവാന്‍ മനസാ തീരുമാനിച്ചു. കുറച്ചു അത്യാവശ്യ സാധനങ്ങള്‍ ഒക്കെ കെട്ടി എടുത്തു. തലയിലെ കേട്ടു അദ്ദേഹം അഴിച്ചതേയില്ല. അദ്ദേഹം പോകുന്നിടത്തൊക്കെ സാലഗ്രാമവും ഒപ്പം ഉണ്ടാവും. അദ്ദേഹം മഴ നനഞ്ഞാലും, വെയില് കൊണ്ടാലും ഭഗവാനും കൊള്ളും. ചിലപ്പോള്‍ ഏതെങ്കിലും വഴിയമ്പലത്തിലോ സത്രത്തിലോ മരത്തിന്‍ ചുവട്ടിലോ തങ്ങും. ഭഗവാനു രക്ഷപ്പെടാന് ഒരു വഴിയും കണ്ടില്ല. ആ ഭക്തന്‍റെ ഭക്തിയില്‍ ഭാന്ധനസ്ഥനായി ഭഗവാന്‍ കിടക്കുകയാണ്. 
     വളരെ ദൂരം സഞ്ചരിച്ചു അവര്‍ ഒരു നദീ തീരതെതി. ബ്രാഹ്മണന്‍ സാളഗ്രാമത്തെ തന്‍റെ തലയില്‍ കെട്ടി കൊണ്ടു സ്നാനവും അനുഷ്ടാനങ്ങളും ഒക്കെ ചെയ്തു. അപ്പോള്‍ എവിടെ നിന്നോ രണ്ടു കുട്ടികള്‍ അവിടെ ഓടി എത്തി വെള്ളത്തിലേക്ക്‌ എടുത്തു ചാടി. ഒരുത്തന്‍ നല്ല കറുപ്പ് മറ്റവന്‍ നല്ല വെളുപ്പ്‌. ബ്രാഹ്മണന്‍റെ ദേഹത്തും, സാളഗ്രാമം കെട്ടിയിരുന്ന തുണിയുടെ മേലും ചെളിയും വെള്ളവും തെറിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! 

0 comments:

Post a Comment