Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, January 13, 2010

പ്രേമവേദം - സെപ്റ്റംബര്‍ 09

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
രാധേകൃഷ്ണ
 ത്വത്സമാധിവിജയേ തു യ:പുനര്‍- 
മംക്ഷു മോക്ഷരസിക: ക്രമേണ വാ 
യോഗവശ്യമാനിലം ഷഡാശ്രയൈ-
രുന്നയത്യാജ! സുഷുംനയാ ശനൈ:
                                                         ദശ:4  ശ്ലോ:9 
 ജനിമൃതി വിഹീനനായ ഭഗാവാനെ, അങ്ങയിലുള്ള സമാധി
വിജയിച്ച ഒരാള്‍ അപ്പോള്‍തന്നെയോ അഥവാ ക്രമേണയോ
മോക്ഷാസക്തനായി തീര്‍ന്നാല്‍ അവന്‍ യോഗസിദ്ധിയില്‍ 
തനിക്കു സ്വാധീനമായ ജീവ വായുവേ ആറു സ്ഥാനങ്ങളില്‍ കൂടി 
മെല്ലെ സുഷുമ്നാ നാഡിയിലൂടെ മേല്‍പ്പോട്ടുയര്‍ത്തുന്നു.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)

പ്രേമസന്ദേശം
രാധേകൃഷ്ണ 
ഗോപന്മാരും ഗോപികളും രാത്രി ഉറക്കത്തിലും കൃഷ്ണനെ തന്നെ
അനുഭവിച്ചിരുന്നു. ഗോപികള്‍ കാലത്ത് ഉണര്‍ന്നു അവരുടെ ദിവസം തുടങ്ങുന്നത് തന്നെ കൃഷ്ണ നാമസങ്കീര്‍ത്തനം ചെയ്തായിരുന്നു.  അവര്‍ നാമ സങ്കീര്‍ത്തനം ചെയ്തു കൊണ്ടു തന്നെ  അവരുടെ കര്‍ത്തവ്യങ്ങള്‍ ചെയ്തിരുന്നു. ഇനി നിങ്ങളോ? രാധേകൃഷ്ണ!
സത്ഗുരുവാത്സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണ
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍. 
      രാധേകൃഷ്ണ! നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം എത്രയോ വാക്കുകളും ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണ്ട്.  അവയ്ക്കൊക്കെ നമ്മുടെ മനസ്സിന് ശാന്തി തരാനുള്ള കഴിവുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം.  പലരും പല സ്തോത്രങ്ങളും, ശ്ലോകങ്ങളും പറയുന്നുണ്ട്.  അവര്‍ക്കെല്ലാം സുഖം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതുവും ഇല്ല. പയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ ആത്മ ശാന്തി ലഭിക്കുന്ന ഒരു വിഷയം ഗുരു മഹിമയാണ്. ഇതു മനസ്സിലാക്കിയ പരമശിവന്‍ ഗുരുഗീതയെ വളരെ അനുഭവിച്ചു പാര്‍വതി ദേവിക്ക് പറഞ്ഞു കൊടുക്കുന്നു.
"ധന്യാ മാതാ പിതാ ധന്യോ ഗോത്രം ധാന്യം കുലോത്ഭവ:
ധന്യ ച വസുധാ ദേവീ യാത്ര സ്യാത് ഗുരു ഭക്തതാ"
     ഏതു കുലത്തില്‍ ഒരു ഉത്തമനായ ഗുരു ഭക്തിയുള്ളവന്‍ ജനിച്ചുവോ ആ കുലം പാവനമാകുന്നു. അയാളുടെ മാതാപിതാക്കള്‍ ഉയര്‍ന്നവരാണ്‌. അയാള്‍ ഇരിക്കുന്ന ദേശം എത്രയോ ശ്രേഷ്ഠമാകുന്നു. 
      അതു പോലെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു! തിരുമഴിശൈ ആള്‍വാരിന്റെ ശിഷ്യനായ കണികണ്ണന്‍!  കണികണ്ണന്റെ  മാതാപിതാക്കള്‍ അവന്‍ ജനിച്ചപ്പോള്‍ മുതല്‍ ആള്‍വാരിന്റെ ഒരു സത്ശിഷ്യനായി വരണം എന്ന ധ്യാനത്തോടെ വളര്‍ത്തി.  ഗുരു കൃപ ഉണ്ടെങ്കില്‍ ഒരു ശിഷ്യന്‍ എല്ലാ വിധ പ്രാരബ്ധങ്ങളില്‍ നിന്നും വിടു പെടുന്നു.  കണികണ്ണന്‍ ഒരുത്തമ ശിഷ്യനായി തന്നെ വളര്‍ന്നു. ഒരിക്കല്‍ തിരുമഴിശൈ ആള്‍വാര്‍ കാഞ്ചീപുരം എന്ന ദിവ്യ ദേശത്തില്‍ വസിച്ചിരുന്നു. കണി കണ്ണന്‍  തന്റെ ഗുരുവിനു സകല കൈങ്കര്യങ്ങളും ചെയ്തു വന്നിരുന്നു. ഗുരു കൈങ്കര്യം ചെയ്യുന്ന ജീവന്റെ പിതൃക്കളും ദേവതകളും സദാ സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. 
       അവിടുത്തെ രാജനു തന്റെ യൌവനം നില നിറുത്തുവാനുള്ള മോഹത്തില്‍ കണികണ്ണനോടു അയാളുടെ ആചാര്യനായ തിരുമഴിശൈ ആള്‍വാരേ കൊട്ടാരത്തില്‍  വിളിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞു. കണികണ്ണന്‍ അതിനു രാജാവിനോടു തന്റെ ആചാര്യര്‍ എവിടെയും പോകാറില്ലെന്നും വേണമെങ്കില്‍ രാജാവിന് അദ്ദേഹത്തെ ചെന്നു കാണാമെന്നും പറഞ്ഞു. രാജാനു കുറച്ചു പ്രയാസമായി. ശരി! എന്തായാലും തന്നെ കുറിച്ച് ഒന്ന് പാടണം എന്നാജ്ഞാപിച്ചു. കണികണ്ണന്‍ താന്‍ തന്റെ ആചാര്യനല്ലാതെ വേറെ ഒരു നരനേയും സ്തുതിച്ചു പാടില്ല എന്ന്‍ തീര്‍ത്തു പറഞ്ഞു. ഇതു കേട്ട രാജാവ് കോപാകുലനായി  കണികണ്ണനെ രാജ്യ ഭ്രഷ്ട് കല്പിച്ചു. ഉടനെ കണികണ്ണന്‍ നേരെ തന്റെ ഗുരുവിനോട് അനുവാദം വാങ്ങാന്‍ ചെന്നു.  അദ്ദേഹത്തെ നമസ്കരിച്ചു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു പുറപ്പെട്ടു. തന്റെ ശിഷ്യന്‍ രാജ്യം വിട്ടു പോവുകയാണെങ്കില്‍ തനിക്കും ഇനി അവിടെ ഇരിക്കാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു അദ്ദേഹവും രാജ്യം വിട്ടു പോകാന്‍ പുറപ്പെട്ടു. അദ്ദേഹം തന്റെ ഭഗവാനോട്,
    'കണികണ്ണന്‍ പോകിന്റാന്‍ താമരൈപൂങ്കച്ചി മണിവണ്ണാ
     തുണിവുടയ ചെന്നാപ്പുലവനും പോകിന്റെന്‍ നീയും 
     ഉന്‍ പൈന്നാഗപായ്‌ സുരുട്ടിക്കൊള്‍.'
     എന്ന് പറഞ്ഞു വിളിച്ചു. 'ഹേ പ്രഭോ! കണികണ്ണന്‍ ഈ രാജ്യം വിട്ടു പോവുകയാണ്. കണികണ്ണന്‍ ഇല്ലാത്ത രാജ്യത്ത് എനിക്കു താല്പര്യം ഇല്ല.  ഞാനില്ലാത്ത സ്ഥലത്ത്  നിനക്കു എന്തു കാര്യം? അതു കൊണ്ടു നീയും നിന്റെ പാമ്പു പായ ചുരുട്ടി എടുത്തു കൊണ്ടു വരു' എന്ന് വിളിച്ചു. ഭഗവാന്‍ മറു വാക്കില്ലാതെ എഴുന്നേറ്റു, പാമ്പു പായ ചുരുട്ടി കൊണ്ടു തയാറായി നിന്നു. ആദ്യം കണികണ്ണന്‍ നടന്നു. പിറകെ ആചാര്യനും അതിന്റെ പിറകെ ഭഗവാനും ഭഗവാന്റെ പിറകെ മറ്റു ദേവതകളും എല്ലാരും ആ രാജ്യം വിട്ടു പോയി. രാജ്യം പെട്ടെന്ന് ശോഭയറ്റതായി. 
     രാജനു രാജ്യത്തില്‍ ഐശ്വര്യം ഒന്നുമില്ല എന്ന്‍ മനസ്സിലായി. ക്ഷേത്രത്തില്‍ സാന്നിധ്യവും കണ്ടില്ല. ഉടനെ മന്ത്രിമാരെ വിളിച്ചു. അവരെല്ലാവരും തന്നെ രാജന്‍ കണികണ്ണന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിക്കണം എന്നഭിപ്രായപ്പെട്ടു. അതല്ലാതെ യാതൊരു മാര്‍ഗ്ഗവും ഇല്ല എന്ന് പറഞ്ഞു. ഇതിനിടയില്‍ കണികണ്ണനും കൂട്ടരും രാത്രി ഒരു ദേശത്ത് തങ്ങി. രാജന്‍ പരിവാരസമേധനായി അവിടെ  എത്തി ആചാര്യന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു. ആള്‍വാര്‍ ഒന്നും മിണ്ടിയില്ല. രാജനു മനസ്സിലായി. അദ്ദേഹത്തിന്റെ ശിഷ്യന്റെ കാല്‍കളില്‍ വീണു മാപ്പപേക്ഷിച്ചു. ഭഗവാനെയും ആചാര്യനെയും കൂട്ടി വീണ്ടും അദ്ദേഹം രാജ്യത്തിലേയ്ക്ക് വരണം എന്ന് പ്രാര്‍ത്ഥിച്ചു.  കണികണ്ണന്‍ വിഷമത്തോടു കൂടി ആള്‍വാരോടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം ഉടനെ കണികണ്ണന്‍ പറഞ്ഞത് സമ്മതിച്ചു.  വീണ്ടും അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ തന്റെ പാമ്പു പായയും എടുത്തു കൊണ്ടു  കണികണ്ണന്‍ മുന്‍പേ, ആള്‍വാര്‍ തൊട്ടു പിന്‍പേ, ഭഗവാന്‍ അതിനും പിന്‍പേ, മറ്റു ദേവതകള്‍ ഭഗവാന്റെ പിന്‍പേ എല്ലാവരുടെയും പിന്നില്‍ രാജനും പരിവാരങ്ങളുമായി തിരിച്ചു രാജ്യത്തില്‍ എത്തി. തിരിച്ചു എത്തിയപ്പോള്‍ ആചാര്യന്‍ പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ താനേ പായ വിരിച്ചു കൈയും കാലും മാറി കിടന്നു. അതു കൊണ്ടു ഇവിടുത്തെ പെരുമാളിനു -യഥോക്തകാരി- ശൊന്നവണ്ണം ചെയ്ത പെരുമാള്‍ എന്നൊരു നാമം കിട്ടി. ഇവര്‍ എല്ലാരും കൂടെ ഒരു രാത്രി തങ്ങിയ സ്ഥലതിനു -ഓരിരുക്കൈ- എന്ന പേരും സിദ്ധിച്ചു. ഒരു ഉത്തമ സത്ശിഷ്യന് വേണ്ടി ഭഗവാനും ആചാര്യനും വരെ രാജ്യം വിടാന്‍ തയ്യാറായി എങ്കില്‍ ആ കുലം, ഗോത്രം, കുടുംബം എല്ലാം ധന്യമായത് അല്ലേ? അതു പോലെ ഒരു ശിഷ്യനായി മാറു! നിങ്ങളുടെ കുലവും പാവിതമാക്കു! രാധേകൃഷ്ണ!
ഭക്തിരഹസ്യം
രാധേകൃഷ്ണ
      ഭഗവാന്‍ ഒരു വിചിത്ര ലീലയിലൂടെ എങ്ങനെ ഒരു നാസ്തീകന്റെ ജീവിതത്തിലേയ്ക്ക് കടന്നു ചെന്നു എന്ന് നാം കണ്ട്.  അയാളുടെ സാധുവായ പത്നിയുടെ ഭക്തിയും പ്രാര്‍ത്ഥനയും വെറുതെയായില്ല.  പതിവിനു വിപരീതമായി തന്റെ കച്ചവടം നന്നായതില്‍ ചാരുകാദാസര്‍ക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാള്‍ അന്ന് നടന്ന സംഭവങ്ങള്‍ ഒക്കെ ഓര്‍ത്തു കൊണ്ടിരുന്നു. അവിചാരിതമായിട്ടല്ലേ ഇന്നു തന്റെ കൂട്ടയില്‍ കൃഷ്ണ

വിഗ്രഹം എത്തിപെട്ടത്.  താന്‍ അതു തിരിച്ചു കൊടുക്കുവാനായിട്ടല്ലേ കൊണ്ടു വന്നത്? എന്തായാലും അതു വന്ന സമയം കൊള്ളാം. നല്ല കച്ചവടം എന്ന് അറിയാതെ ചിന്തിച്ചു. ഉടന്‍ തന്നെ  ഛെ! ഛെ! താന്‍ ഇങ്ങനെ മൂഡന്‍മാരെ പോലെ ചിന്തിക്കാന്‍ പാടുണ്ടോ എന്ന് വിചാരിച്ചു. എന്തോ യദൃഛയാ വിഗ്രഹം കൊണ്ടു നടക്കേണ്ടി വന്നു യദൃഛയാ കച്ചവടവും നന്നായി  എന്നല്ലാതെ അതില്‍ കൂടുതല്‍ എന്തു പറയാന്‍ എന്ന് വിചാരിച്ചു. വീട്ടിലെത്തിയ ഉടന്‍ അയാളുടെ ഭാര്യ 'എന്താ ഇത്ര വേഗം തിരിച്ചെത്തിയത്‌?' എന്ന് ചോദിച്ചു. ഉടനെ അയാളും 'ഇന്നത്തെ കച്ചവടം കഴിഞ്ഞു' എന്ന് പറഞ്ഞു. അവള്‍ അത്ഭുതത്തോടെ കൃഷ്ണാ എന്ന് വിളിച്ചു.  ഉടനെ ചാരുകാദാസര്‍ ഓര്‍മ്മ വന്നിട്ടെന്ന പോലെ ആ വിഗ്രഹം എടുത്തു അവളുടെ നേര്‍ക്ക്‌ നീട്ടി. അവള്‍ വിശ്വസിക്കാനാവാതെ 'ഇതെന്താ? ഇതു തിരിച്ചു കൊടുത്തില്ലേ?' എന്ന് ചോദിച്ചു. ഉടനെ വ്യാപാരി ആ  ബ്രാഹ്മണന്‍ എവിടെയോ പോയിരിക്കുകയാണെന്നും, തിരികെയെത്താന്‍ പത്തു പതിനഞ്ചു ദിവസം ആകും എന്നും അവളോടു പറഞ്ഞു. അവള്‍ ആനന്ദത്താല്‍ മതി മറന്നു പോയി. ഭഗവാന്‍ ഇനി എപ്പോഴാ ഇവിടെ വരിക എന്ന് താന്‍ പ്രാര്‍ത്ഥിച്ചതിനു ഇതാ ഇപ്പോഴേ വരാം എന്ന് ഭഗവാന്‍ പറയുന്ന മാതിരി തോന്നി.
     വ്യാപാരി അവളോടു 'കേട്ടോടി! ഇന്നു ഈ വിഗ്രഹം എനിക്കു തൂക്കാനുള്ള പടിയായി ഉപയോഗപ്പെട്ടു' എന്ന് പറഞ്ഞു. കൃഷ്ണനെ തൂക്കു പടിയായി ഉപയോഗിച്ചത് കൊണ്ടു ഇന്നു കച്ചവടവും നന്നായി നടന്നു എന്ന് പറഞ്ഞു.  അയാള്‍ പറഞ്ഞത് സത്യമല്ലേ എന്ന് അവള്‍ ഹൃദയത്തില്‍ ഭഗവാനോട് നന്ദി പറഞ്ഞു കൊണ്ടു വിഗ്രഹം തിരികെ പൂജ മുറിയില്‍ കൊണ്ടു വെച്ചു പൂജ അര്‍പ്പിച്ചു. 
     പിറ്റേ ദിവസം ചാരുകാദാസര്‍ വളരെ ഉത്സാഹത്തോടു കൂടി കച്ചവടത്തിനിറങ്ങി. ഇറങ്ങാന്‍ നേരത്ത് അയാളുടെ ഭാര്യ അയാളോട് തിരിച്ചു വരുമ്പോള്‍ കൃഷ്ണനു ഒരു നല്ല വസ്ത്രം വാങ്ങി വരുമോ എന്ന് ചോദിച്ചു. അയാള്‍ ആദ്യം എതിര് പറഞ്ഞെങ്കിലും അയാള്‍ക്ക്‌ തൂക്കുന്ന പടിയായി ഉപകരിച്ചില്ലേ അതിനുള്ള പ്രതി ഫലമായിട്ടെങ്കിലും കരുതണം എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌  തടുക്കുവാനായില്ല. വാങ്ങിക്കുമ്പോള്‍ അളവ് പ്രത്യേകം ശ്രദ്ധിക്കണേ എന്നവള്‍ വിളിച്ചു പറഞ്ഞു. അന്നത്തെ കച്ചവടവും  തരക്കേടില്ലാതെ കഴിഞ്ഞു. അവള്‍ ആവശ്യപ്പെട്ട പ്രകാരം അയാള്‍ കടയില്‍ ചെന്നു കൃഷ്ണനു പറ്റിയ ഒരു ഉടുപ്പ് വാങ്ങിച്ചു. അളവ് ശ്രദ്ധിക്കണം എന്നവള്‍ പറഞ്ഞിരുന്നതിനാല്‍ അയാള്‍ ഭഗവാന്റെ രൂപം ഓര്‍ത്തു വളരെ ആലോചിച്ചാണ് വാങ്ങിയത്. അങ്ങനെ അയാളുടെ കൂടയില്‍ ആദ്യം കയറിപ്പറ്റിയ കള്ള കൃഷ്ണന്‍ ക്രമേണ അയാളുടെ നാവിലും പിന്നെ സ്മരണയിലും നുഴഞ്ഞു കയറി. അത്ഭുതം ഭഗവാന്റെ ലീല!  അയാള്‍ വാങ്ങി വന്ന ഉടുപ്പ് കൃഷ്ണനു കൃത്യമായിരുന്നു എന്നതില്‍ നിന്നും  അയാള്‍ക്ക്‌ എത്ര മാത്രം കൃഷ്ണധ്യാനം ഉണ്ടായി എന്ന് മനസ്സിലാക്കാം. അളവ് കൃത്യമായിരുന്നതില്‍ അവള്‍ക്കു വളരെ ആനന്ദം തോന്നി. നിങ്ങള്‍ എത്ര കൃത്യമായിട്ടാണ് വാങ്ങിയിരിക്കുന്നത് എന്ന് അവള്‍ അത്ഭുതപ്പെട്ടു. ഉടനെ അയാള്‍ ഇന്നലെ മുഴുവന്‍ ഞാന്‍ അതു വെച്ചല്ലേ അളന്നത് അതു കൊണ്ടു അതിന്റെ കൃത്യമായ അളവ് എന്റെ മനസ്സിലുണ്ടായിരുന്നു എന്ന് പറഞ്ഞു. മൂന്ന് ലോകങ്ങളെയും തൃപ്പാദങ്ങള്‍ കൊണ്ടളന്നവനെ അയാള്‍ എത്ര വേഗമാണളന്നത് ! രാധേകൃഷ്ണ!
        അയാള്‍ വാങ്ങി വന്ന ഉടുപ്പ് ചാര്‍ത്തി അവള്‍ കൃഷ്ണനെ കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ നന്നേ ബോധ്യപ്പെട്ടു. അതു നോക്കി അയാള്‍ ആസ്വദിച്ചു. 'എടിയെ! കൊള്ളാം. അല്ലേ?' അവള്‍ക്കു വീണ്ടും സന്തോഷമായി അയാള്‍ക്ക്‌ നല്ല ആസ്വാദനവും ഭഗവാന്‍ തന്നുവല്ലോ! അവള്‍ ചെയ്യുന്ന ഉപചാരങ്ങളൊക്കെ അയാള്‍ ശ്രദ്ധിച്ചു തുടങ്ങി. ചില ദിവസം എന്തെങ്കിലും ചോദിക്കുകയും ചെയ്യും.   ഇന്നെന്താ പഴയ പൂവ് എടുത്തു മാറ്റിയില്ലേ എന്ന് ചിലപ്പോള്‍ ചോദിക്കും. ചിലപ്പോള്‍ നീ എന്തിനാ പാല്‍ അതിന്റെ തലയില്‍ ഒഴിക്കുന്നത് എന്ന് ചോദിക്കും. അവള്‍ ക്ഷമയോടെ അതു അഭിഷേകമാണെന്നു വിവരിക്കും. അയാള്‍ ഒരു രസത്തിനു ഇതെല്ലാം ശ്രദ്ധിച്ചു അറിയാതെ ആകൃഷ്ടനാവുകയായിരുന്നു. കച്ചവടം പുരോഗമിച്ചു വന്നു. ഒരു ദിവസം അവള്‍ ചോദിക്കാതെ തന്നെ അയാള്‍ കൃഷ്ണനു ഒരു പുത്തന്‍ ഉടുപ്പ് വാങ്ങി വന്നു. അവള്‍ ആശ്ചര്യപ്പെട്ടു ചോദിച്ചപ്പോള്‍ 'ഓ! ആ ഇട്ടിരിക്കുന്ന ഉടുപ്പ് അഴുക്കാകുമ്പോള്‍ മാറാനാണ് ' എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ പുറത്തെവിടെയോ പോയിരുന്ന നേരത്ത് കുറച്ചു പാല്‍ കൊണ്ടു വന്നു അഭിഷേകം ചെയ്തു നോക്കി. അവള്‍ വന്നു ചോദിച്ചപ്പോള്‍ അയാള്‍ 'ഓ! വെറുതെ ഒന്ന് ചെയ്തു നോക്കിയതാണ് ' എന്ന് പറഞ്ഞു. അങ്ങനെ പതുക്കെ പതുക്കെ ചാരുകാദാസരുടെ ഹൃദയം ആ  നവനീത ചോരന്‍ കവര്‍ന്നു. അവള്‍ ചെയ്യുന്ന പൂജകളെക്കുറിച്ച്  അന്വേഷിച്ചു. പിന്നെ കൃഷ്ണനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. കൃഷ്ണന്റെ ലീലകളെ കുറിച്ച് മനസ്സിലാക്കി. 'നമ്മുടെ വീട്ടിലും ഇതു പോലെ ലീലകളാടുമോ എന്ന് ചോദിച്ചു. ഭഗവത് കഥാ ശ്രവണം മെല്ലെ മെല്ലെ അയാളുടെ ഹൃദയത്തില്‍ ഭക്തിയെ ഉണര്‍ത്തി. അയാളുടെ ഭാര്യക്കുണ്ടായ ആനന്ദത്തെ പറ്റി പറയുകയും വേണോ?    
     ദിവസങ്ങള്‍ അങ്ങനെ സന്തോഷത്തോടെ നീങ്ങി. ഒരു ദിവസം ആ ബ്രാഹ്മണന്‍ അവിചാരിതമായി വന്നു ചേര്‍ന്നു. അദ്ദേഹത്തെ കണ്ടതും ആ ദാമ്പതികളുടെ ഹൃദയമിടിക്കാന്‍ തുടങ്ങി. കൃഷ്ണനെ അദ്ദേഹം കൊണ്ടു പോകുമോ എന്ന ആശങ്കയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ അയാള്‍ക്ക്‌ ഇതു വെറും വിഗ്രഹമായിരുന്നു. അന്ന് ആ ബ്രാഹ്മണന്‍ എന്താ ഇതിനെ കൊണ്ടു പോകാത്തത് എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. വിഗ്രഹം അവരുടെ പ്രിയപ്പെട്ട കൃഷ്ണനായി മാറിയിരിക്കുകയാണ്. അവനെ പിരിയാന്‍ അവര്‍ക്ക് ഇപ്പോള്‍ പ്രയാസമാണ്. ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി പല കാര്യങ്ങളും അവര്‍ സംസാരിച്ചിരുന്നു. ബ്രാഹ്മണന്‍ അന്ന് പോയതിനു ശേഷം ചാരുകാദാസരുടെ കച്ചവടത്തില്‍ പുരോഗതി ഉണ്ടായി ഇപ്പോള്‍ നല്ല രീതിയില്‍ നടക്കുന്നു എന്നും താമസിയാതെ ചന്തയില്‍ ഒരു കട തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മറ്റും പറഞ്ഞു. അന്ന് അദ്ദേഹത്തെ ആട്ടിയോടിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ അതൊന്നും കാര്യമായെടുത്തില്ല. പിന്നെ അദ്ദേഹം പതുക്കെ അവരോടു താന്‍ തന്റെ ഗുരുവിന്റെ ആജ്ഞയനുസരിച്ചു ഒരു കൃഷ്ണ വിഗ്രഹം വാങ്ങിയെന്നും അന്ന് വെപ്രാളത്തില്‍ അതിവിടെ ഇട്ടിട്ടു പോയി എന്നും, കുറച്ചു ദിവസമായി താന്‍ ഒരു യാത്രയിലായിരുന്നു എന്നും, യാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ദേഹാസ്വാസ്ഥ്യം പിടിപെട്ടത്‌ കൊണ്ടു ഉടനെ വരുവാന്‍ സാധിച്ചില്ല എന്നും ആവിഗ്രഹം  അവര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതു തിരികെ കൊണ്ടു പോകുവാനുമാണ് താന്‍ വന്നതെന്നും പറഞ്ഞു. 
      ചാരുകാദാസര്‍ പെട്ടെന്ന് മറുപടി ഒന്നും പറഞ്ഞില്ല. പിന്നീട് അദ്ദേഹത്തോട് അങ്ങയുടെ കൃഷ്ണ വിഗ്രഹം ഇവിടെത്തനെ ഉണ്ട് എന്ന് പറഞ്ഞു. 'അങ്ങ് ആ കൃഷ്ണനെ ഇവിടെ വെച്ചു മറന്നു പോയതിനു ശേഷമാണ് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്. അതില്‍ പിന്നെ അവനെ ഞങ്ങളുടെ കുഞ്ഞായിട്ടാണ് കണക്കാക്കി വരുന്നത്. അവനെ ഞങ്ങള്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നു. ഇപ്പോള്‍ അവന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് ജീവിതം പോലും ഇല്ല എന്ന അവസ്ഥയാണ് എന്ന് പറഞ്ഞു.  അതു കൊണ്ടു അങ്ങ് ദയവു ചെയ്തു അവനെ ചോദിക്കരുത്. പകരം അതു പോലെ ഒരു വിഗ്രഹം വേണമെങ്കില്‍ ഞാന്‍ വാങ്ങിത്തരാം എന്ന് യാചിച്ചു. ബ്രാഹ്മണനു ഇതു കേട്ടപ്പോള്‍ അളവില്ലാത്ത ആനന്ദം ഉണ്ടായി. സന്തോഷത്തോടെ അദ്ദേഹം അവരോടു 'അന്ന് ഞാന്‍ അവനെ മറന്നു എന്ന് വിചാരിച്ചു എന്നാല്‍ സത്യം അതല്ല. അവനാണ് എന്നെ മറന്നു നിങ്ങളുടെ  അടുക്കല്‍ തങ്ങിയത്. എല്ലാം കൃഷ്ണ സങ്കല്പം തന്നെയാണ് ' എന്ന് പറഞ്ഞു. എന്നിട്ട് അവനെ നമസ്ക്കരിച്ചിട്ടു അദ്ദേഹം ഇറങ്ങി പോയി. ആ ദാമ്പതികള്‍ക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അവര്‍ അങ്ങനെ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. അവരുടെ ഭക്തിയും ക്രമേണ പടര്‍ന്നു പന്തലിച്ചു. 
     നാളുകള്‍ കുറെ കഴിഞ്ഞു. അവരുടെ ഗ്രാമത്തില്‍ കുറെ ഭഗവത് ഭക്തന്മാര്‍ എത്തി. അവര്‍ അവിടെ നിന്നും തിരിക്കുമ്പോള്‍ ചാരുകാദാസരും അവരുടെ കൂടെ കൂടുവാന്‍ ആഗ്രഹിച്ചു. അയാള്‍ ഇതു വരെ ഒരു കൃഷ്ണ ക്ഷേത്രത്തിലും പോയിട്ടില്ല. ഭക്തന്മാരുടെ കൂടെയാകുമ്പോള്‍  നല്ലതല്ലേ എന്ന് വിചാരിച്ചു. അതു കൊണ്ടു അവര്‍ പോകുമ്പോള്‍ തന്നെയും കൂട്ടുമോ എന്ന് അവരോടു ചോദിച്ചു. അവരും സമ്മതിച്ചു.  അവരുടെ കൂടെ നടന്നു ഭഗവാന്റെ ലീലാസ്ഥലങ്ങളൊക്കെ കാണുവാന്‍ ആഗ്രഹിച്ചു. അങ്ങനെ അവരോടൊപ്പം ആടിപാടി ഉല്ലസിച്ചു കൊണ്ടു യാത്രയായി. ഭഗവാന്റെ ലീലകളെ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ല. എന്തു കൊണ്ടു ഒരു സംഭവം അങ്ങനെ നടക്കുന്നു എന്ന് ഒരിക്കലും നമുക്ക് പറയാന്‍ സാധ്യമല്ല. പക്ഷെ ഒന്നുറപ്പാണ്. ഭഗവാന്‍ ചെയ്യുന്നതെല്ലാം നല്ലതിനാണ്. ആ ഭക്ത സംഘം പലേ ദിവ്യ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. ഏതായാലും യാത്രാ മധ്യത്തില്‍ ഒരു ഗ്രാമത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ചാരുകാദാസര്‍ക്ക്‌ ശരീര അസുഖം പിടിപെട്ടു. തീരെ തളര്‍ച്ച തോന്നിയത് കൊണ്ടു മറ്റുള്ളവരോടു യാത്ര തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ തങ്ങി രോഗം ഭേദമായത്തിനു ശേഷം അവരുടെ കൂടെ എത്തിക്കൊള്ളാം എന്നും പറഞ്ഞു അവരെ യാത്രയാക്കി.    
     ഭഗവാന്‍ അദ്ദേഹത്തിനു എന്തു പരീക്ഷണങ്ങള്‍ നല്‍കി? എങ്ങനെ അദ്ദേഹത്തെ സ്ഫുടം ചെയ്തെടുത്തു എന്നറിയണ്ടെ?
അടുത്ത ലക്കത്തില്‍ കൂടി നമുക്ക് അതു കാണാം. രാധേകൃഷ്ണ! രാധേകൃഷ്ണ!

രാധേകൃഷ്ണ
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 33  
     പെണ്‍പിള്ളൈ ഗരുഡാള്‍വാരേ  കുറിച്ച് പറഞ്ഞത് കേട്ട നിന്ന രാമാനുജര്‍ അവളുടെ അടുത്ത വാക്യം കേട്ടു അതിശയിച്ചു പോയി. അവരുടെ സമീപത്തു തന്നെയുള്ള ഒരു ദിവ്യദേശത്തെ കുറിച്ചാണവള്‍  പറഞ്ഞത്.
'ഇളൈപ്പു വിടായ് തീര്‍ത്തേനോ നമ്പാടുവാന്‍ പോലെ '
    തിരുക്കുറുങ്കുടി പെരുമാളിനെകുറിച്ചാണ് - സുന്ദര പരിപൂര്‍ണ്ണ നമ്പി! തിരുക്കുറുങ്കുടി നമ്പി തന്നെയാണ് നമ്മാള്‍വാരായി അവതാരം ചെയ്തത് എന്ന് പറയപ്പെടുന്നു. ആ നമ്പി തന്നെ ഒരിക്കല്‍ രാമാനുജരോടു ശിഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു ഭക്തനുകൊടുത്ത പേരാണ്  'നമ്പാടുവാന്‍'. എന്ന് വെച്ചാല്‍ എന്റെ ഗായകന്‍ എന്നര്‍ത്ഥകം വരാഹ മൂര്‍ത്തി തന്റെ  പത്നിയൊടു പറയുന്നുണ്ട്  'എന്നെക്കുറിച്ച് പാടുന്ന ഒരുത്തന്‍ ഇവിടെ ഉണ്ടായിരുന്നു' എന്ന്. നമ്പാടുവാന്‍ ഭഗവാനെ കുറിച്ച് മാത്രം പാടി. ശൂദ്ര ജാതിയില്‍ ജനിച്ചയാളാണ്.  തന്റെ ചേരിയില്‍ നിന്നും ക്ഷേത്രത്തെ തൊഴുതു ഗോപുരത്തിന്റെ മുന്നില്‍ നിന്നു പാടും. അന്ന് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം കാട്ടു വഴിയില്‍ വരുമ്പോള്‍ ഒരു ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ പിടി കൂടി തിന്നാന്‍ ഭാവിച്ചു. അദ്ദേഹം ബ്രഹ്മരക്ഷസ്സിനോടു ഏതായാലും തന്നെ തിന്നാന്‍ പോവുകയല്ലേ അപ്പോള്‍ ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വന്നതിനു ശേഷം ആയിക്കൂടെ എന്ന് ചോദിച്ചു.  തനിക്കു എന്തായാലും ഇനി ഒരു ഏകാദശി ദര്‍ശനം വിധിച്ചിട്ടില്ല. അപ്പോള്‍  ഇതെങ്കിലും ഒന്നനുവദിക്കണം എന്നു ചോദിച്ചു. പ്രാണഭയം ഉണ്ടാവുമ്പോള്‍ നുണ പറയാം എന്ന്‍ ശാസ്ത്രം ഉണ്ട് അതു കൊണ്ടു ബ്രഹ്മരക്ഷസ്സ് അദ്ദേഹം നുണ പറയുകയാണെന്ന് പറഞ്ഞു. അദ്ദേഹം വീണ്ടും താന്‍ നുണ പറയുകയല്ല എന്നും തനിക്കു എന്നായാലും മരണം സുനിശ്ചിതമാണ്. ഇപ്പോള്‍ ക്ഷേത്രം ദര്‍ശിച്ചു തിരിച്ചു വരും എന്ന് വാക്കുകൊടുത്തു. താന്‍ തിരിച്ചു വന്നില്ലെങ്കില്‍ പരമാത്മാവിനെയും ഇതര ദേവതകളെയും സമം എന്ന് വിചാരിക്കുന്നവനു എന്തു പാപം ലഭിക്കുമോ അതേ പാപം തനിക്കു ലഭിക്കട്ടെ എന്ന് സത്യം ചെയ്തു. ബ്രഹ്മരക്ഷസ് അദ്ദേഹത്തെ വിട്ടയച്ചു. ക്ഷേത്രത്തിലേക്ക് അദ്ദേഹം ഓടി. ദൂരെ നിന്നും ഗോപുരം തൊഴുതു പ്രാര്‍ത്ഥിച്ചു. 'പ്രഭോ ഞാന്‍ പോവുകയാണ്. ഇനി ഇവിടെയ്ക്ക്  തിരിച്ചു വരില്ല. അടുത്ത ജന്മം ഉണ്ടെങ്കില്‍ അപ്പോഴെങ്കിലും എനിക്കു അങ്ങയെ അകത്തു വന്നു തൊഴുവാന്‍ സാധിക്കണമേ! ഞാന്‍ ഇതേ ദു:ഖത്തില്‍ പോകുന്നത് കൊണ്ടു തീര്‍ച്ചയായും അടുത്ത ജന്മം ഉണ്ടാവും. അപ്പോള്‍  തീര്‍ച്ചയായും എനിക്കു ദര്‍ശനം നല്‍കണം' എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ ഉടനെ തന്നെ ധ്വജസ്തംഭത്തോട് സ്വല്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്രേ. ഭഗവാനും ഭക്തനും ഇടയില്‍ തടസ്സമായി നിന്നാല്‍ ധ്വജസ്തംഭം ആയാലും ഭഗവാന്‍ മാറ്റി നിര്‍ത്തും. നമ്മുടെ ഭക്തിക്കു തടസ്സമായി വരുന്നതെല്ലാം ഭഗവാന്‍ മാറ്റി തരും. അദ്ദേഹത്തിനു നേരെ ഭഗവാനെ കാണാന്‍ സാധിച്ചു. ആനന്ദത്തില്‍ അദ്ദേഹം നൃത്തമാടി. ഭഗവാനെ പാടി കഴിഞ്ഞു പോകാന്‍ തയ്യാറായി. ഭഗവാനോട് അനുവാദവും ചോദിച്ചു. ഭഗവാനും പോകാന്‍ അനുമതി നല്‍കി. അദ്ദേഹം തിരിച്ചു പോകുന്ന വഴി ഭഗവാന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ എതിരില്‍ വന്നു അങ്ങോട്ട്‌ പോകരുതെന്നും അവിടെ ഒരു ബ്രഹ്മരക്ഷസ് ഉണ്ടെന്നും പറഞ്ഞു അദ്ദേഹത്തെ തടഞ്ഞു.
    അദ്ദേഹം ഉണ്ടായതെല്ലാം ബ്രാഹ്മണനോട് പറഞ്ഞു. ബ്രാഹ്മണന്‍ പരിഹസിച്ചു ചിരിച്ചു. ജീവന്‍ രക്ഷിക്കാന്‍ കളവു പറയാം. തെറ്റില്ല! അതു കൊണ്ടു അദ്ദേഹം ഇനി അങ്ങോട്ട്‌ പോകണ്ട കാര്യം ഇല്ല എന്നുപറഞ്ഞു. പക്ഷെ അദ്ദേഹം അതു സമ്മതിച്ചില്ല. ഇപ്പോള്‍ ഹൃദയം നിറയെ പ്രഭുവാണ് ഉള്ളത്. സത്യ ലംഘനം ചെയ്തു അത് കളയാന്‍ താന്‍ ഒരുക്കമല്ല. ഇതേ സ്ഥിതിയില്‍ തനിക്കു മരിക്കുവാന്‍ യാതൊരു വിരോധവും ഇല്ല എന്നദ്ദേഹം പറഞ്ഞു. തനിക്കു ഇപ്പോള്‍ സര്‍വത്ര ഭാഗവാനെയാണ് കാണാന്‍ കഴിയുന്നതെന്ന്‍ പറഞ്ഞു. ഉടനെ ബ്രാഹ്മണന്‍ ചിരിച്ചു കൊണ്ടു അപ്പോള്‍ തന്നെ ഭാഗവാനായി കാണുന്നില്ലേ എന്നു ചോദിച്ചു. 'അങ്ങും ഭഗവാന്‍ തന്നെയാണ്'  എന്നദ്ദേഹം പറഞ്ഞു തീരും മുന്‍പ് ഭഗവാന്‍ തന്റെ ദര്‍ശനം നല്‍കി. നമ്പാടുവാന്റെ ഭക്തിക്കു വശംവദനായി ഭഗവാന്‍ വീണ്ടും ദര്‍ശനം തന്നു. അദ്ദേഹം ആനന്ദത്തില്‍ മതി മറന്നു പോയി. ഭഗവാന്‍ മറഞ്ഞു. അദ്ദേഹം തുള്ളിച്ചാടിക്കൊണ്ടു ബ്രഹ്മരക്ഷസ്സിന്റെ അടുക്കലേക്കു ഓടി. 'ഹേ ബ്രഹ്മരക്ഷസ്സെ എന്നെ ഭക്ഷിക്ക്' എന്ന് പറഞ്ഞു. ബ്രഹ്മരക്ഷസ്സ് അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ കാരണം ചോദിച്ചു.  'എനിക്കു ഭഗവാന്‍ ദര്‍ശനം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ എന്റെ ഹൃദയം നിറയെ ഭഗവാനാണ്. കാമ ക്രോധാദികള്‍ ഒന്നും തന്നെ ഇല്ല. ഈ സ്ഥിതിയില്‍ എനിക്കു ഭഗവാനില്‍ ലയിക്കാം. ഇതില്‍ നിന്നും താഴേക്കു ഇറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന് പറഞ്ഞു. ബ്രഹ്മ രക്ഷസ്സിനു പക്ഷെ അപ്പോഴേക്കും അദ്ദേഹത്തെ തിന്നാനുള്ള ആവേശം പോയിരുന്നു. ഭഗവാന്റെ ദര്‍ശനം ലഭിച്ച നമ്പാടുവാനെ കണ്ടപ്പോള്‍ ബ്രഹ്മ രക്ഷസ്സിനു എന്തുകൊണ്ടോ അദ്ദേഹത്തെ തിന്നാന്‍ തോന്നിയില്ല. എത്രയോ കാലമായി താന്‍ ബ്രഹ്മരക്ഷസ്സ് എന്ന സ്ഥിതിയില്‍ പെട്ടു പോയില്ലേ എന്ന് പശ്ചാത്തപിച്ചു. അദ്ദേഹത്തെ കണ്ടാല്‍ വളരെ പുണ്യം ആര്ജ്ജിച്ചവനെന്നു തോന്നി. അദ്ദേഹത്തിന്റെ പുണ്യത്തില്‍ കുറച്ചു ദാനമായി നല്‍കാമോ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം അതു വിസമ്മതിച്ചു. ആ എകാദശിയുടെ  പുണ്യമെങ്കിലും തരണം എന്നപേക്ഷിച്ചു. അതും അദ്ദേഹം വിസ്സമ്മതിച്ചു.  ഒരുപാട് നിര്‍ബന്ധത്തിന്റെ ഒടുവില്‍ അന്ന കൈശികം എന്ന രാഗത്തില്‍ അദ്ദേഹം പാടിയ പാട്ടിന്റെ പുണ്യം ബ്രഹ്മ രക്ഷസ്സിനു കൊടുക്കണം എന്ന് ഭഗവാനോട് അപേക്ഷിച്ചു. ഭഗവാനും അതു സമ്മതിച്ചു ബ്രഹ്മരക്ഷസ്സിനു മോക്ഷം നല്കി. എത്രയോ കോടി ജന്മങ്ങളായി ചുറ്റിത്തിരിഞ്ഞു തളര്‍ന്നു പോയ ബ്രഹ്മ രക്ഷസ്സിനു അതിന്റെ ക്ഷീണം തീര്‍ത്തു സദ്ഗതി നല്‍കിയില്ലേ നമ്പാടുവാന്‍ എന്ന് പെണ്‍പിള്ളൈ അത്ഭുതപ്പെടുകയാണ്. തന്റെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയെക്കുറിച്ച് പറയുന്നത് കേട്ടു രാമാനുജരും മനം കുളിര്‍ത്തു അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണ!