Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, June 13, 2012

പ്രേമവേദം - ജൂണ്‍ 12

Posted by VEDHASAARAM


ശ്രീമാന്നാരായണീയം 
നാനാദിവ്യവധൂജനൈരഭിവൃതാ വിദ്യുല്ലതാതുല്യയാ
വിശ്വോന്മാദനഹൃദ്യഗാത്രലതയാ വിദ്യോതരാശാന്തരാ 
ത്വത്പാദാംബുജസൗരഭൈക കുതുകാല്ലക്ഷ്മീഃ സ്വയം ലക്ഷ്യതേ 
യസ്മിൻ വിസ്മയനീയ ദിവ്യ വിഭവം തത്തേ പദം ദേഹി മേ.
                (ദശഃ 7 ശ്ലോഃ 6)
         ആ വൈകുണ്ഠലോകത്തിൽ  നിരവധി ദിവ്യ നാരികളാൽ പരിസേവിതനായി, വിശ്വവിമോഹനാമായ ദേഹ ലതയാൽ ദിക്കുകളെല്ലാം  ശോഭിപ്പിക്കുന്നവളും. വിസ്മയനീയമായ ദിവ്യ മാഹാത്മ്യത്തോട് കൂടിയവളുമായ ലക്ഷ്മീ ഭഗവതി അങ്ങയുടെ പാദാംബുജങ്ങളുടെ സൌരഭ്യത്താൽ പ്രചോദിതയായി സദാ സാക്ഷാത്ക്കരിക്കപ്പെട്ടു സ്ഥിതി ചെയ്യുന്നു. ഹേ ഭഗവാനെ അങ്ങയുടെ ആ പരമപദം എനിക്കു തന്നാലും.
 (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)
സദ്ഗുരുവാത്സല്യം 
      രാധേകൃഷ്ണാ! സദ്‌ഗുരുവിന്റെ പ്രഭാവം പറഞ്ഞു തീരാൻ സാധിക്കാത്തതാണ്. ഏറ്റവും കീഴേക്കിടയിൽ  സ്ഥിതി ചെയ്യുന്ന ശിഷ്യനെ പോലും അവർ ഉദ്ധരിക്കുന്നു. എന്നാൽ ഒരു പ്രതി പ്രയോജനവും അവർ പ്രതീക്ഷിക്കുന്നില്ല. ഗുരു ശിഷ്യ പരമ്പരയിൽ നാം തുക്കാറാം മഹാരാജിന്റെ ഒരു ശിഷ്യനെ കുറിച്ച് വായിക്കുകയായിരുന്നു. സംഗീതവും സാഹിത്യവും ഒന്നും വശമില്ലാത്ത ഒരു പാവം തോട്ടക്കാരാനായ നാവാജി പക്ഷെ തുക്കാറാമിനെ അത്യധികം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിനനു തന്റെ കൈ കൊണ്ടു നിർമ്മിച്ച ഒരു ഹാരം അണിയിക്കണം എന്ന് നാവാജി ആഗ്രഹിച്ചിരുന്നു എന്നു നാം കഴിഞ്ഞ ലക്കത്തിൽ വായിച്ചു ഇനി തുടർന്നു വായിക്കുക.
       തന്റെ ഗുരുവിനു വേണ്ടി സ്വയം പുഷ്പങ്ങൾ നാവാജി സമാഹരിച്ചു. ഉടനെ മാല കെട്ടാനുള്ള നൂലും സ്വയം ഉണ്ടാക്കണം എന്നു അദ്ദേഹത്തിനനു തോന്നി. ഉടൻ തന്നെ അദ്ദേഹം നൂലു  നൂൽക്കാനിരുന്നു.വളരെ ബുദ്ധിമുട്ടി നൂലു ഉണ്ടാക്കി മാല കെട്ടി കൊണ്ടു പോയി തന്റെ ഗുരുവിനു ചാർത്തി. ഇതൊരു പതിവായി തീർന്നു. അദ്ദേഹത്തിനു എത്ര ജോലി തിരക്കുണ്ടെങ്കിലും ഈ കൈങ്കര്യത്തിനു സമയം കണ്ടെത്തി. എന്നിട്ടു പതിവ് മുടക്കാതെ തുക്കാറാമിന്റെ ഭജനയിലും പങ്കെടുത്തു. തുക്കാറാം പാടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കി ഇരിക്കും. ഒരു നിശ്ചിത സമയമാകുമ്പോൾ അദ്ദേഹത്തോടു താൻ പാടിക്കോട്ടെ  എന്നു ചോദിക്കും. തുക്കാറാം സമ്മതം മൂളുമ്പോൾ പാടി തുടങ്ങും.ചില ദിവസങ്ങളിൽ  അവിചാരിതമായി അദ്ദേഹത്തിന് ഭജനയ്ക്കു  എത്താൻ താമസിക്കും. അപ്പോഴും തുക്കാറാം ഏതു ഘട്ടതിലാണൊ പതിവായി പാടുന്നതു നിർത്തി നാവാജിയെ പാടിക്കുന്നത് ആസമയം ആകുമ്പോഴേക്കും എങ്ങനെയെങ്കിലും എത്തും. നാവാജിയെ കാണുമ്പോൾ തന്നെ തുക്കാറാം എന്റെ മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്ന സുഹൃത്തു ഇതാ എത്തി എന്നു  പറയും. മഹാനായ ശ്രീ തുക്കാറാം ഇങ്ങനെ പറയണമെങ്കിൽ അയാൾ എത്ര മാത്രം പുണ്യാത്മാവായിരിക്കണം! 
        തുക്കാറാം മഹാരാജിനു മനസ്സിനു എന്തു ക്ഷീണം എന്നാകിൽ അദ്ദേഹം ഭജന പാടുമ്പോൾ എല്ലാവരും ആഹ്ലാദിക്കണം. അവരുടെ ആസ്വാദനത്തിനു ഭംഗം വരാൻ പാടില്ല എന്നു കരുതി ശ്രദ്ധയോടെ പാടും. താൻ അറിയാതെ തന്റെ ശരീര ക്ഷീണം കൊണ്ടു ശരിയായി പാടാൻ സാധിച്ചില്ലെങ്കിലോ എന്നു വിചാരിക്കും അപ്പോൾ നാവാജി ഭജന പാടി തുടങ്ങിയാൽ അദ്ദേഹത്തിനു അതു ആശ്വാസമാകും. ജനങ്ങളും നാവാജിയുടെ ഭജന ആസ്വദിച്ചു ഭക്തി ലഹരിയിൽ ആടിയിരുന്നു.
          ഒരിക്കൽ നാവാജി ഇങ്ങനെ സ്വയം മറന്നു ഭജന പാടി കൊണ്ടിരുന്നു അന്നു അദ്ദേഹം തുക്കാറാം മഹാരാജിന്റെ ഒരു അഭംഗം പാടുകയായിരുന്നു. അബദ്ധത്തിൽ അദ്ദേഹത്തിനു  വാക്കു മാറി തെറ്റിച്ചു പാടി പോയി. ദ്വാരകയുടെ ഐശ്വര്യം എല്ലാം പണ്ഡരീപുരത്തു വന്നു ചേർന്നു എന്നു പാടണം. 'സോജാ എന്ന വാക്കിനു പകരം അദ്ദേഹം ചോടാ എന്നു പാടി പോയി. അർത്ഥം മാറി പോയി. കേട്ടിരുന്ന എല്ലാവരും ചിരിച്ചു പക്ഷെ നാവാജി അതു കാര്യമാക്കിയില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദ്വാരകയിലെ സ്വത്തു എല്ലാം പണ്ഡരീപുരത്തു വന്നു ചേർന്നു കഴിഞ്ഞിരുന്നു. വാക്കുകൾ മാത്രം മാറി പോയി. 
                ഭജനയ്ക്കു എന്നും ഒരു ബ്രാഹ്മണൻ വരുമായിരുന്നു. അദ്ദേഹത്തിനു ഇതു ഒട്ടും രസിച്ചില്ല. ഭജന എന്നു പറഞ്ഞാൽ കുറച്ചു ചിട്ടയോക്കെ വേണ്ടേ? ഇങ്ങനെയാണോ പാടുന്നതു എന്നദ്ദേഹത്തിനു തോന്നി. പിറ്റേ ദിവസം അദ്ദേഹം നാവാജിയുടെ തോട്ടത്തിൽ ചെന്നു അദ്ദേഹത്തെ കണ്ടു. എന്നിട്ടു നാവാജിയോടു അദ്ദേഹം വാക്കു  മാറ്റി പാടുന്നതു വളരെ തെറ്റാണെന്നും അതു  കൊണ്ടു അദ്ദേഹത്തിനു പാപം സംഭവിക്കും എന്നും പറഞ്ഞു. ഇതു കേട്ടതും നാവാജിക്കു വിഷമം തോന്നി. അയ്യോ താൻ തെറ്റു ചെയ്തു പോയല്ലോ എന്നു വിചാരിച്ചു. നല്ല കാലം. അങ്ങ് പറഞ്ഞു തന്നത് കൊണ്ടു ഇനി ആ തെറ്റു  ഞാൻ ചെയ്യില്ല. ഇനി ഞാൻ പാടില്ല എന്നു ശപഥം ചെയ്തു.
          അന്നു വൈകുന്നേരം ഭജന തുടങ്ങി.  തുക്കാറാം പാടി തുടങ്ങി. പതിവു സമയം ആയപ്പോൾ നാവാജിയെ അദ്ദേഹം നോക്കി. പക്ഷെ അന്നു നാവാജി ദൂരെ മാറി ഇരിക്കുകയായിരുന്നു. മാത്രമല്ല തന്റെ മുഖം ഉയർത്തി അദ്ദേഹത്തെ നോക്കിയതും ഇല്ല. അന്നു നാവാജിയുടെ  സമയമായപ്പോൾ ജനങ്ങൾ എല്ലാവരും നാവാജിയെ തിരിഞ്ഞു തിരിഞ്ഞു നോക്കി. പക്ഷെ നാവാജി മുഖം താഴ്ത്തിയിരുന്നതെയുള്ളൂ. എന്താണെന്നു ആർക്കും മനസ്സിലായില്ല ഉടൻ ഓരോരുത്തർ ഓരോ കാരണങ്ങൾ  സങ്കല്പിച്ചു തുടങ്ങി. മനുഷ്യ സ്വഭാവമാണല്ലോ ബാക്കിയുള്ളവരിൽ കുറ്റം ആരോപിക്കുക എന്നതു! തുടർന്നു എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
         രാധേകൃഷ്ണാ! ഭക്തിയുടെ മഹത്വത്തെ കുറിച്ചു പ്രതിപാദിക്കുന്ന കഥകളെ നാം ഈ പംക്തിയിൽ കണ്ടു വരുന്നു. ആ ശ്രേണിയിൽ ഒരു പുതിയ കഥ നമുക്കു നോക്കാം. ഭഗവാന്റെ പക്കൽ ദൃഡമായ ഭക്തി വേണം. ചലിക്കാത്ത ഒരു മനസ്സ് വേണം ഭക്തി എന്നാൽ ഭഗവാനെ അനുഭവിക്കാനായി ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന ഒരു ഭാഗ്യമാണ്. ഹൃദയം പരിപൂർണ്ണമായി  ഭഗവാന്റെ പക്കൽ  ലയിക്കണം. ഭഗവാനേ! ഞാൻ കോടി കോടി ജന്മങ്ങൾ പാഴാക്കി കളഞ്ഞു. ഈ ജന്മത്തിലെങ്കിലും എന്റെ ഹൃദയത്തിൽ ഭക്തി തരു. ഇനിയെങ്കിലും ഈ സാംസാരീക ജീവിതത്തിൽ നിന്നും എന്റെ ശ്രദ്ധയെ തിരിക്കു! എന്നു ഭഗവാനോടു കരഞ്ഞു പ്രാർത്ഥിക്കു! ഭക്തി നമ്മുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഭക്തി തന്നെയാണു പ്രയോജനം.  നാരദ ഭക്തി സൂത്രത്തിൽ ഭക്തി അമൃതമയമാണ് എന്നു നാരദർ പറയുന്നു.
           ഒരു നദിയുടെ കരയിൽ ഒരു കുട്ടി അനാഥനായി നിന്നിരുന്നു. ആ കുട്ടിയുടെ അമ്മ ദാരിദ്യം സഹിക്കവയ്യാതെ ഒരു ദിവസം അവനെയും കൂട്ടി ഗംഗാതീരത്തു എത്തി. ഒരു നിവൃത്തിയും ഇല്ലാതെ അവസാനം അവനെ ഭഗവാന്റെ പക്കൽ സമർപ്പിച്ചിട്ടു നദിയിൽ ദേഹത്യാഗം ചെയ്തു. തന്റെ കുട്ടിയെ ഭഗവാൻ തീർച്ചയായും രക്ഷിക്കും എന്ന ദൃഡ വിശ്വാസം അവൾക്കുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ അവൻ കരഞ്ഞു കൊണ്ടിരുന്നു. 
         ആ സമയം ഒരു മഹാത്മാവ് ആ വഴി വന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടിട്ടു എന്തിനാണു കരയുന്നത് എന്നന്വേഷിച്ചു. കുട്ടി ഒന്നും പറയാതെ നദിയിലേക്കു കൈ ചൂണ്ടി അമ്മ.. അമ്മ... എന്നു കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിനു കാര്യം ഏതാണ്ടൊക്കെ മനസ്സിലായി. അവന്റെ അമ്മ നദിയിൽ ഒഴുകി പോയി എന്നു തോന്നി. കരുണ തോന്നിയ അദ്ദേഹം ആ കുഞ്ഞിനോട് തന്റെ കൂടെ വരുന്നോ എന്നു ചോദിച്ചു. അമ്മയെ നഷ്ടപ്പെട്ടു എന്തു ചെയ്യണം എന്നറിയാത്ത ആ കുഞ്ഞും വരാമെന്ന് തല ആട്ടി. ഉടനെ അദ്ദേഹം അവനോടു "പക്ഷെ നീ ഇനി അമ്മയെ വിളിച്ചു കരയാൻ പാടില്ല." എന്നു പറഞ്ഞു. അതാണു മഹാന്മാർ! ഒരു ജീവനെ ബന്ധനത്തിൽ നിന്നും മുക്തരാക്കുന്നു. അമ്മ നഷ്ടപ്പെട്ടു എന്നു പറഞ്ഞു അവനോടു വെറുതെ സഹതാപിക്കുന്നതിൽ കാര്യമില്ല. സത്യത്തെ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്!
         കുട്ടിക്കു അദ്ദേഹം നാഭാജി എന്നു നാമകരണം ചെയ്തു. നാഭാജിയെ അദ്ദേഹം തന്റെ ശിഷ്യനായി വളർത്തി വന്നു. ഗുരുകുല വാസം ഒരു ജീവനെ പക്വപ്പെടുത്തുന്നു. ഗുരു ഒരു ശിൽപം കൊത്തുന്നതു പോലെ ശിഷ്യനെ തയ്യാറാക്കുന്നു. ഒരു കല്ലിൽ നിന്നും ആവശ്യമില്ലാത്ത ഭാഗം കൊത്തി കളഞ്ഞു വിഗ്രഹം ഉണ്ടാക്കുന്നതു പോലെ ഒരു ശിഷ്യനിൽ നിന്നും വേണ്ടാത്ത ഗുണങ്ങൾ എടുത്തു മാറ്റി അവനെ നല്ല ഒരു ജീവാനാക്കി മാറ്റുന്നു. വെളുപ്പിനെ നാഭാജിയെ അദ്ദേഹം ഉണർത്തും. എന്നിട്ടു ചെറിയ ചെറിയ കൈങ്കര്യങ്ങൾ ചെയ്യാൻ പറയും. പിന്നെ വേദ മന്ത്രങ്ങൾ ഉരുവിടുന്നതു ശ്രദ്ധയോടെ കേൾക്കാൻ പറയും. എഴുതാനും വായിക്കാനും തുടങ്ങി സ്വയം ചെയ്യേണ്ട കാര്യങ്ങൾ സകലതും അവനെ പഠിപ്പിച്ചു കൊടുക്കും. അവനു സ്വയം കുളിക്കാനും, തന്റെ വസ്ത്രങ്ങൾ സ്വയം അലക്കാനും എന്നു വേണ്ടാ ജീവിക്കാനാവശ്യമായ എല്ലാ സംഗതികളും പറഞ്ഞു കൊടുക്കും. ഗുരുകുലത്തിൽ ചുരുങ്ങിയ കാലം കൊണ്ടു കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതാണു പതിവ്. കുട്ടികളുടെ വാസനയും, കുല ധർമ്മവും അനുസരിച്ചു അവരെ കാര്യങ്ങൾ പഠിപ്പിക്കും. ഒരേ ഗുരുകുലത്തിൽ അല്ലേ കുചേലനും കൃഷ്ണനും പഠിച്ചത്. കുചേലനു ബ്രാഹ്മണ ധർമ്മങ്ങളും, കൃഷ്ണനു ക്ഷത്രിയ ധർമ്മങ്ങളും ഗുരു പഠിപ്പിച്ചു. നാഭാജിയും അതു പോലെ പതുക്കെ പതുക്കെ എല്ലാം പഠിച്ചു വന്നു.
          നാഭാജിയുടെ ഗുരുവിന്റെ പേരു അഗ്രജീ എന്നായിരുന്നു. അദ്ദേഹം ഒരു ദിവസം മുറിയിൽ കതകടച്ചു പൂജ ചെയ്യുകയായിരുന്നു. ഓരോ ഭക്തന്മാരും ഓരോ ഭാവത്തിലാണു ഭഗവാനു അർപ്പിക്കുന്നതു. അഗ്രജീ പൂജ ചെയ്യുന്ന സമയത്തു  നാഭാജി എപ്പോഴും വാതിൽക്കൽ കാത്തു നിൽക്കും. അദ്ദേഹത്തെ കാണാൻ ആരെങ്കിലും വന്നാൽ കുറച്ചു നേരം കാത്തിരിക്കാൻ പറയും. അന്നു എന്തോ ഗുരു കതകു തുറക്കുന്നേയില്ല. പിന്നീട് എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം.
(വാക്യം-57) 
        രാധേകൃഷ്ണാ! ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഭഗവാനെ അനുഭവിക്കുന്നതാണ്. പക്ഷെ അതിനു നമ്മൾ തന്നെ തടസ്സമാകുന്നു. നമ്മുടെ കാമം ക്രോധം അസൂയ തുടങ്ങിയവയാണു തടസ്സങ്ങൾ. ഈ തടസ്സങ്ങളെ അതിജീവിക്കണം. അതിനു സദ്ഗുരുകൃപയാണു വേണ്ടതു. ഗുരു കൃപയ്ക്ക് ദൈവാനുഗ്രഹം വേണം. അങ്ങനെ ഒരു ദൈവാനുഗ്രഹം ഉള്ളതു കൊണ്ടു പെണ്‍പിള്ളൈ രാമാനുജരോട് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ കാരുണ്യം കണ്ടു തന്റെ ഹൃദയം തുറക്കുന്നു. താൻ കേട്ടിട്ടുള്ള ഭക്തന്മാരുടെ ഗുണങ്ങൾ പറഞ്ഞിട്ടു തനിക്കു അതു പോലെ ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു സങ്കടം പറയുന്നു. അങ്ങനെ സമ്പത്കുമാരൻ പിടിച്ച മഹാനായ രാമാനുജരുടെ കഴുത്തു താൻ ആശ്രയിച്ചില്ലല്ലോ എന്നു പറയുന്നു. രാമാനുജർ ഹൃദയം നിറഞ്ഞു അവളെ അനുഗ്രഹിച്ചു. ഉടൻ അവൾ അടുത്ത വാക്യം പറഞ്ഞു.
"നില്ലെന പെറ്റേനോ? ഇടയറ്റൂർ നമ്പിയൈ പോലെ"
     ഇടയാറ്റൂർ എന്നതു ഒരു സ്ഥലത്തിന്റെ പേരാണു. അവിടെ ഉണ്ടായിരുന്ന ആളാണു ഈ നമ്പി. രംഗനാഥ ഭക്തൻ! അദ്ദേഹത്തിനു രംഗൻ അല്ലാതെ വേറെ ദൈവം ഇല്ല. ഏക മൂർത്തി ഉപാസന! സദാ സർവ്വതാ രംഗനാമം മാത്രം ഉരുവിടും.  അദ്ദേഹത്തിനു കാവേരി വ്രജാ നദിയാണു. ശ്രീരംഗം പരമപദവും! രംഗനാഥൻ തന്നെ പരവാസുദേവൻ! അവിടെ ഉത്സവം വന്നു കഴിഞ്ഞാൽ അദ്ദേഹം ധാന്യം മുളയിടലിനു മുൻപേ തന്നെ ശ്രീരംഗം എത്തിയിരിക്കും. അത്ര കൃത്യമായിരിക്കും! എന്തു തന്നെ വന്നാലും അദ്ദേഹം ഉത്സവത്തിനു വരുന്നതു മുടക്കില്ല. അദ്ദേഹത്തെ കണ്ടാൽ ഉടനെ ശ്രീരംഗ വാസികൾ 'ഇടയാറ്റൂർ നമ്പി എത്തിയല്ലോ! അപ്പോൾ നാളെ ഉത്സവമായിരിക്കും' എന്നു പറയുമത്രേ.അത്രയ്ക്കു ദൃഡമായിരുന്നു അദ്ദേഹത്തിനു രംഗനാഥന്റെ ഉത്സവത്തിനു പങ്കുചേരൽ.
       ഉത്സവം കഴിഞ്ഞാൽ അദ്ദേഹം അടുത്ത ഉത്സവത്തെ പ്രതീക്ഷിച്ചിരിക്കും. ആ സമയത്തിൽ ലൗകീകമായ എന്തു കാര്യം വന്നാലും അദ്ദേഹം അതെല്ലാം ഉപേക്ഷിക്കും. വിവാഹമോ, മറ്റു വിശേഷങ്ങൾ വന്നാലും അതൊക്കെ മാറ്റി വെച്ചിട്ടു ഉത്സവത്തിനു കൂടും. കാലം പോയി കൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രായം ഏറിക്കൊണ്ടിരുന്നു. എന്നാലും ഉത്സവത്തിനു പോകുന്നതു മുടക്കുകില്ല. ഒരു വർഷം ഉത്സവത്തിനു അങ്കുരാർപ്പണമായി. സാധാരണ അന്നു നമ്പി എത്താറുണ്ടായിരുന്നു. പക്ഷെ അന്നു അദ്ദേഹത്തെ കണ്ടില്ല. അർച്ചകന്മാർ അദ്ദേഹത്തെ കാണാതെ പരസ്പരം അന്വേഷിച്ചു. ഭഗവാൻ രംഗനാഥൻ പോലും ചുറ്റിലും നോക്കി. പതിവായി വരുന്ന ഇടയാറ്റൂർ നമ്പിയെ കാണാതെ എല്ലാവരും ആശ്ചര്യപ്പെട്ടു. ചിലപ്പോൾ താമസിച്ചു എത്തും എന്നു വിചാരിച്ചു. വൈകുന്നേരം വരെ അദ്ദേഹം എത്തിയില്ല. അടുത്ത ദിവസവവും നമ്പി വന്നില്ല. 
        അങ്ങനെ ഉത്സവം ആറാം ദിവസവും വന്നു. വളരെ ക്ഷീണിതനായി ഇടയാറ്റൂർ നമ്പി എത്തി. അദ്ദേഹത്തെ കണ്ടപ്പോൾ രംഗരാജൻ സന്തോഷവാനായി. 'ആ നീ എത്തിയോ? എന്തു പറ്റി ഇത്തവണ ഇത്രയും താമസിക്കാൻ? നീ വരാതെ എനിക്കു വലിയ രസം ഇല്ല. നീ ഉണ്ടെങ്കിൽ ഉത്സവത്തിന്റെ ഓരോ ചടങ്ങുകളും കൈകൂപ്പിക്കൊണ്ട് കണ്ണുകളിൽ ആനന്ദബാഷ്പം തൂകിക്കൊണ്ടു ആസ്വദിക്കും. മറ്റുള്ളവർക്കു ഇതൊരു പതിവ് മാത്രമാണു. പക്ഷെ നീ അങ്ങനെയല്ല. എന്റെ ഉത്സവം ഹൃദയത്തിൽ ഏറ്റി ആനന്ദിക്കുന്നു. നിന്റെ സന്തൊഷമാണു എനിക്കും സന്തോഷം.' എന്നു പറഞ്ഞു.
 ഉടനെ നമ്പി 'പ്രഭോ! അങ്ങു ശരീരം തന്നു. ഉത്സവവും ആസ്വദിക്കുവാൻ അനുഗ്രഹിച്ചു. പക്ഷെ ശരീരം പ്രായാധിക്യം കാരണം ക്ഷീണമടഞ്ഞിരിക്കുന്നു. പോക്കും വരവും പ്രയാസമായി. വളരെ ബുദ്ധിമുട്ടിയാണു ഇത്തവണ ഇതുവരെ എനിക്കു എത്താൻ സാധിച്ചതു തന്നെ.'
ഭഗവാൻ ഉടനെ 'അതു കൊണ്ടു......' എന്നു ചോദിച്ചു.
നമ്പി ഉടനെ 'അതു കൊണ്ടു അങ്ങയുടെ അരികിൽ തന്നെ ഇരുന്നാൽ കൊള്ളാമെന്നു തോന്നുന്നു.' 
ഭഗവാൻ ഉടനെ 'ശരി..' എന്നു അതു ആമോദിച്ചു. 'നീ ഇനി എവിടെയും പോകണ്ടാ. ഇവിടെ എന്റെ കൂടെ തന്നെ ഇരിക്കു' എന്നു പറഞ്ഞു. ഈ സംഭാഷണമൊക്കെ ഭഗവാൻ വീഥി വലം വരുമ്പോളാണ് നടന്നത്. നമ്പിയോടു പറഞ്ഞിട്ട് ഭഗവാൻ മുന്നോട്ടു നീങ്ങി. നിമിഷങ്ങൾക്കകം നമ്പി കുഴഞ്ഞു വീണു. എല്ലാവരും ഓടിക്കൂടി അദ്ദേഹത്തെ എടുത്തു. പക്ഷെ ജീവൻ ആ ശരീരം വെടിഞ്ഞു പോയി കഴിഞ്ഞിരുന്നു. അതു ഭഗവാനിൽ ലയിച്ചു കഴിഞ്ഞു. ഭഗവാൻ തന്റെ കൂടെ ഇരുന്നു കൊള്ളാൻ പറഞ്ഞു, അദ്ദേഹം ഉടൻ തന്റെ ശരീരം എളുപ്പം ഉപേക്ഷിച്ചു. എന്തൊരു ഭാഗ്യം! എന്തൊരു ഭക്തി! 
      പെണ്‍പിള്ളൈ അതിൽ അത്ഭുതപ്പെട്ടു. നമ്മളും ഏതെങ്കിലും ക്ഷേത്രത്തിലെ ഉത്സവത്തിനു പോകുന്നു. ഉത്സവം ഒക്കെ ആസ്വദിച്ചു മനസ്സ് നിറഞ്ഞു കഴിഞ്ഞാൽ തിരികെ വീട്ടിലെക്കല്ലേ പോകുന്നത്. ആരും ഭഗവാനിൽ ലയിക്കുന്നില്ലല്ലോ. പക്ഷെ നമ്പി എത്ര സുഖമായി തന്റെ ശരീരം ഉപേക്ഷിച്ചു ഭഗവാനിൽ തന്നെ ലയിച്ചു. തനിക്കു അങ്ങനെ യാതൊരു ചിന്തയും ഇല്ലാതെ ഉദര പോഷണത്തിനായി ഈ സ്ഥലം വിടുകയല്ലേ ചെയ്യുന്നത്! തനിക്കു എന്തു യോഗ്യതയാണു ഉള്ളതു? താൻ അവിടെ ഇരുന്നാൽ എന്തു പോയാൽ എന്തു?
          രാമാനുജർ ഇതു കേട്ടിട്ടു രംഗ ധ്യാനത്തിൽ മുഴുകി. അദ്ദേഹത്തിന്റെ ഹൃദയം തരളിതമായി. 'നിന്റെ താപം എനിക്കു മനസ്സിലായി. ഒരു ദിവസം നീയും നിന്റെ ശരീരം ഉപേക്ഷിച്ചു വൈത്തമാനിധിയിൽ അഭയം പ്രാപിക്കും' എന്നു തന്റെ നോട്ടം കൊണ്ടു അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!