Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, September 13, 2010

പ്രേമവേദം സെപ്റ്റംബര്‍ -10

Posted by VEDHASAARAM

 ശ്രീമാന്നാരായണീയം
തത്രാസൗ ത്രിഗുണാത്മകോപി ച മഹാന്‍ 
സത്വപ്രധാനഃ സ്വയം 
ജീവേസ്മിന്‍ ഖലു നിര്‍വികല്പമഹമി-
ത്യുദ്ബോധനിഷ്പാദകഃ 
ചക്രേസമിന്‍ സവികല്പബോധക മഹ-
ന്തത്വം മഹാന്‍ ഖല്വസൗ 
സമ്പുഷ്ടം ത്രിഗുണൈസ്തമോതി ബഹുലം
വിഷ്ണോ! ഭവത് പ്രേരണാത്.
                          (ദശഃ 5  ശ്ളോഃ 5 )
          മായാ സമൂഹത്തില്‍ പെട്ട മഹത്തത്വം   ത്രിഗുണാതമകമാണെങ്കിലും സത്വഗുണ പ്രധാനമാണ്‌. ഇതു ജീവാത്മാക്കളെ നിശ്ചേതനരാക്കി അവരില്‍ ഞാനെന്ന ബോധം ഉണ്ടാക്കുന്ന പ്രേരക ശക്തിയാകുന്നു. ഹേ വിഷ്ണു ഭഗവാനേ! അങ്ങയുടെ പ്രേരണയാല്‍ ഈ മഹത്തത്വം ത്രിഗുണ സമ്പുഷ്ടമാണെങ്കിലും അധിക പങ്കും താമോ ഗുണമുള്ള ജീവാത്മാവില്‍ വിഭിന്ന ധര്‍മ്മാരോപമുണ്ടാക്കാന്‍ വേണ്ടി അഹം തത്ത്വത്തെ സൃഷ്ടിച്ചു. 
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
     രാധേകൃഷ്ണാ! നിങ്ങള്‍ യാത്രാ മദ്ധ്യേ ഒരു മുടന്തനെ കാണുന്നു. അയാള്‍ എത്ര മാത്രം ബുദ്ധി മുട്ട് അനുഭവിക്കുന്നു എന്നു നിങ്ങള്‍ നേരിട്ട് തന്നെ കാണുന്നു. ചിലപ്പോള്‍ ഒരു കുരുടനെ കാണുന്നു. അയാള്‍ക്ക് കാഴ്ച ശക്തി ഇല്ലാതെ എത്ര കഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കുന്നു. ഒരിക്കല്‍ ഒരു ബധിര മൂകനെ കാണുന്നു. അയാള്‍ക്ക്‌ ശബ്ദങ്ങളുടെ ലോകം തന്നെ അന്യമാണ്. അയാളുടെ മനസ്സില്‍ ഉള്ളതൊന്നും അയാള്‍ക്ക്‌ പുറത്തു പറയാനും സാധ്യമല്ല എന്നറിയുന്നു. ഉടനെ തന്നെ ഭഗവാന്‍ കൃഷ്ണനു നിങ്ങള്‍ നന്ദി പറയുക. ഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ നിങ്ങള്‍ക്ക് നടക്കാന്‍ കാലുകള്‍ ഉള്ളത്, കാണാന്‍ സാധിക്കുന്നത്, സംസാരിക്കാന്‍ സാധിക്കുന്നത്, കേള്‍ക്കാന്‍ സാധിക്കുന്നത്! എത്ര കോടി നന്ദി പറഞ്ഞാല്‍ മതിയാവും! നിങ്ങള്‍ ഭഗവാനു വേണ്ടി ചെയ്യേണ്ടതു ഇത്ര മാത്രം... തുടര്‍ച്ചയായ നാമജപം! ഭഗവാനു സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം 
  വൈഷ്ണവ സമ്പ്രദായത്തില്‍ ഗുരുവിനു വളരെ ഉന്നതമായ ഒരു സ്ഥാനം നല്‍കിയിരിക്കുന്നു. ഗുരു ഭാഗവാനെക്കാള്‍ ഒരു പടി മേലെയാണെന്നാണ് അവരുടെ വിശ്വാസം. 
ആചാര്യഃ സ ഹരിഃ സാക്ഷാത് ചര രൂപി നാ സംശയ. ആചാര്യന്‍ ഭഗവാന്‍റെ ചരിക്കുന്ന രൂപം എന്നാണു വിശ്വാസം. ക്ഷേത്രത്തില്‍ ശിലാ രൂപമായ ഭഗവാന്‍ നമ്മുടെ അരികില്‍ വരികയില്ല, സംസാരിക്കുകയില്ല. എന്നാല്‍ ആചാര്യന്‍ നമ്മേ തേടി എത്തി അനുഗ്രഹിക്കുന്നു. എന്തു കൊണ്ടും ആചാര്യന്‍ ഭഗവാനെക്കാള്‍ ശ്രേഷ്ടമാണ്. ഗുരു ഗീതയില്‍ പരമേശ്വരന്‍ പാര്‍വതിക്ക് ഗുരുവിന്‍റെ മാഹാത്മ്യത്തെ കുറിച്ചു പറയുന്നു. സ്കാന്ത പുരാണത്തില്‍ ഈ ഗ്രന്ഥം കാണപ്പെടുന്നു. അതിലെ ഒരു വാക്യം ശ്രദ്ധിക്കുക :-
ജപം തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ.
         പലരും എത്രയോ ജപങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ എന്തു കൊണ്ടോ സിദ്ധിയാകുന്നില്ല. ചിലര്‍ കഠിനമായ തപസ്സ് ചെയ്യുന്നുണ്ട്. അതിനും വലിയ ഫലം ലഭിക്കുന്നില്ല. ചിലര്‍ എത്രയോ ഉപവാസങ്ങള്‍ പാലിക്കുന്നു. അതൊക്കെ കൊണ്ടു ശരീരം ക്ഷീണിക്കുന്നതല്ലാതെ ആത്മാവിനു ശാന്തി ഒന്നും ലഭിക്കുന്നില്ല. ചിലരോ ക്ഷേത്രാടനം പോകുന്നു. വിവിധ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുന്നു. എന്നിട്ടും സംസാര ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നില്ല. എന്നാല്‍ ചിലര്‍ വിവിധ ഹോമങ്ങള്‍ യജ്ഞങ്ങള്‍ തുടങ്ങിയവ ചെയ്യുന്നു. അവയൊക്കെ താല്‍ക്കാലിക സമാധാനം മാത്രം നല്‍കുന്നു. വീണ്ടും അടുത്ത പ്രശ്നം ഉദിക്കുന്നു.  ചിലര്‍ ദാനം ചെയ്യുക എന്ന മാര്‍ഗ്ഗം അവലംബിക്കുന്നു. അന്നദാനം, വസ്ത്രദാനം ഭൂമി ദാനം തുടങ്ങി എന്തൊക്കെയോ ചെയ്യുന്നു. അവര്‍ക്കും പൂര്‍ണ്ണ സംതൃപ്തി എന്നത് കിട്ടുന്നില്ല. അപ്പോള്‍ ഇവയ്ക്കൊക്കെ എന്തുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല? ഗുരു തത്വം അവിജ്ഞായ - ഗുരു തത്വം മനസ്സിലാക്കാതെ ഇതൊക്കെ ചെയ്താലും പ്രയോജനം ഇല്ല.  ഒരു ഗുരു ഇല്ലാതെ ഭഗവത് ഭക്തിയോ, ജ്ഞാനമോ, ഭഗവത് ഭക്തിയോ ലഭിക്കില്ല. കാരണം ഗുരുവാണ് ഒരു ജീവന്‍റെ ഉള്ളില്‍ ഇവയുടെ വിത്ത് പാകുന്നത്. 
          പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വ്യാസര്‍ എന്ന മഹാന് മനസ്സിന് ശാന്തി ലഭിച്ചില്ല. എന്തോ ഒരു ദുഃഖം അദ്ദേഹത്തെ അലട്ടിയിരുന്നു. അപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ എത്തി അദ്ദേഹത്തിന്‍റെ മനശ്ശാന്തിക്ക് വഴി കാണിച്ചു തരുന്നു. ഗുരു കൃപ കൊണ്ടു ഉണ്ടായ ഒരു ഗ്രന്ഥമാണ് ശ്രീമദ്‌ ഭാഗവതം. അതു കൊണ്ടാണ് അതു കേള്‍ക്കുന്നതും വായിക്കുന്നതും അത്ര വിശേഷ ഫലം നല്‍കുന്നത്. രത്നാകരന്‍ എന്ന കൊള്ളക്കാരന്‍ നാരദര്‍ എന്ന സദ്ഗുരുവിന്റെ അനുഗ്രഹത്താല്‍ രചിച്ച ഗ്രന്ഥമാണ് രാമായണം. അതു കൊണ്ടാണ് അതു ലോകോത്തര നിലവാരത്തിലേക്കു ഉയര്‍ന്നത്. 
        ഒരു പെണ്‍കുട്ടിക്ക് പാചകം പഠിക്കാണമെങ്കില്‍  അമ്മ എന്നൊരു ഗുരു ആവശ്യമായി വരുന്നു. അതു പോലെ ലൌകീകമായ ഏതു കാര്യത്തിനും ഒരു ഗുരു വേണം. എന്നിരിക്കെ ആത്മാവിന്‍റെ ഉന്നതിക്ക് ഗുരുവിന്‍റെ ആവശ്യകതയേ പറ്റി എടുത്തു പറയണ്ട കാര്യം ഉണ്ടോ? ഓരോ ജീവനും ഏതു മന്ത്രമാണ് നല്ലത് എന്നറിഞ്ഞു അതു ഉപദേശിക്കുന്നു. ധ്രുവന് ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം കൊടുത്ത അതേ ഗുരു പ്രഹ്ലാദനു 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ഉപദേശിച്ചു. രത്നാകരന്‍ എന്ന വേടനു  രാ‍മ നാമമാണ് നല്ലത് എന്നു പറഞ്ഞു കൊടുത്തു. അതു ജപിച്ചു അയാള്‍ വാല്മീകി മഹര്‍ഷിയായി, വിശ്വോത്തരമായ ഒരു കാവ്യം രചിച്ചു. രാമായണവും, ഭാഗവതവും ഗുരു കൃപ കൊണ്ടു ഉണ്ടായതാണ്! 
     ഓരോ ജീവനും ഏതു മന്ത്രമാണ് ഉപദേശിക്കണ്ടതു എന്നു ഒരു സദ്‌ഗുരുവിനു മാത്രമേ അറിയു. അല്ലാതെ സ്വയം ജപം ചെയ്താല്‍ എത്ര കാലമായാലും സിദ്ധിക്കില്ല. ഗുരു  ഇല്ലാതെ സ്വയം ജപം ചെയ്യാന്‍ തുനിഞ്ഞ ഒരു  രാജന്‍റെ കഥ നമുക്ക് അടുത്ത ലക്കത്തില്‍ കാണാം! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 ഭക്തിരഹസ്യം 
അര്‍ജ്ജുന ഭക്തി - 4
       രാധേകൃഷ്ണാ! നാരദരുടെ ഇടപെടല്‍ മൂലം സുഭദ്രാദേവി തന്നെ ആശ്രയിക്കുന്നവരാരായാലും അവര്‍ക്കു പ്രാണ ഭിക്ഷ നല്‍കാം എന്നു സത്യം എടുത്തത്‌ കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചു. ഒന്നും അറിയാതെ പാവം സുഭദ്ര നാരദര്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ ഉച്ചരിക്കുകയായിരുന്നു. ഉടനെ തന്നെ നാരദര്‍ വിരല്‍ ഒന്ന് ഞൊടിച്ചു. അല്പം ദൂരെ മാറി നിന്ന ഗന്ധര്‍വന്‍ ഉടനെ തന്നെ സുഭദ്രയുടെ മുന്നിലേയ്ക്ക് ഓടി എത്തി. സുഭദ്രയുടെ കാലില്‍ വീണു. സുഭദ്ര അത്ഭുത പെട്ടു എന്താണെന്ന് അന്വേഷിച്ചു. ഉടനെ ഗന്ധര്‍വന്‍ അങ്ങ് എനിക്കു പ്രാണ രക്ഷ നല്‍കണം എന്നു അപേക്ഷിച്ചു. സുഭദ്ര അത്ഭുതപ്പെട്ടു. ത്രിലോക ഗുരുവായ നാരദര്‍ ഇന്നു തനിക്കു സങ്കല്‍പം ചൊല്ലി കൊടുത്തു.  ഉടനെ തന്നെ ഇതാ ഒരാള്‍ പ്രാണഭിക്ഷ യാചിച്ചു എത്തിയിരിക്കുന്നു! സന്തോഷത്തോടെ സുഭദ്രാ 'നാം വരം തന്നിരിക്കുന്നു' എന്നു പറഞ്ഞു. ഗന്ധര്‍വന്‍ സമാധാനത്തോടെ എഴുന്നേറ്റു.  
     ഇതു കണ്ടു നിന്ന നാരദര്‍ സുഭാദ്രയോടു 'അയ്യോ! മോളെ നീ എന്താ ചെയ്തത്?' എന്നു ചോദിച്ചു. സുഭദ്ര നാരദരോടു എന്താണ് കുഴപ്പം എന്നു ചോദിച്ചു. താന്‍ ഇയാള്‍ക്ക് പ്രാണ വരം അല്ലേ നല്‍കിയത്. അതില്‍ തെറ്റു ഉണ്ടോ എന്നു ചോദിച്ചു. ഉടനെ നാരദര്‍ 'സുഭദ്രേ  നിനക്കറിയില്ല! ഇന്നു അസ്തമനത്തിനു മുന്‍പു ഇയാളുടെ തല ഒരാള്‍ വെട്ടം എന്നു ശപഥം ചെയ്തിരിക്കുകയാണ്. അതരിയാതെയാണ് നീ അയാള്‍ക്ക്‌ രക്ഷ നല്‍കിയത് ' എന്നു പറഞ്ഞു. ഉടനെ സുഭദ്ര 'അത്രേയുള്ളോ! അതാരായാലും എനിക്കു പ്രശ്നമില്ല. ഞാന്‍ ഇയാളെ രക്ഷിക്കാം' എന്നു പറഞ്ഞു. ഉടനെ നാരദര്‍ 'സുഭദ്രേ നീ ആള്‍ ആരാണെന്ന് അറിഞ്ഞിട്ടാണോ ഈ പറയുന്നത്?' എന്നു ചോദിച്ചു. അതിനു ' ആരായാല്‍ എനിക്കു എന്താ? ഞാന്‍ ശ്രീകൃഷ്ണ സഹോദരി സുഭദ്രയാണ്. എനിക്കു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കും' എന്നു മറുപടി പറഞ്ഞു. 
നാരദര്‍ കുറച്ചു മൌനം പാലിച്ചിട്ടു സുഭാദ്രയോടു 'നീ ഇപ്പോള്‍ ആരുടെ പേരു പറഞ്ഞു സത്യം ചെയ്തോ അതേ കൃഷ്ണന്‍ തന്നെയാണ് ഇയാളെ വധിക്കാം എന്നു ശപഥം ചെയ്തിരിക്കുന്നത്' എന്നു പറഞ്ഞു. 
     സുഭദ്രയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. 'നാരദരെ! ഇതു അങ്ങയുടെ വേലയാണോ? എനിക്കു ഇയാള്‍ സ്വമേധയാ വന്നതാണെന്ന് തോന്നുന്നില്ല. ഇതൊക്കെ അങ്ങയുടെ കൃത്രിമമാണ്‌ ' എന്നു പറഞ്ഞു. നാരദര്‍ 'സുഭദ്രേ ഇതില്‍ എനിക്കു എന്തു ചെയ്യാന്‍ കഴിയും. ഇതൊക്കെ യാദൃച്ചയാ നടന്നതാണ്. നിന്‍റെ സമയം മോശമായത് കൊണ്ടാണ് നീ അങ്ങനെ ഒരു സത്യം അയാള്‍ക്ക്‌ ചെയ്തു കൊടുത്തത്' എന്നു പറഞ്ഞു.
സുഭദ്ര അതിനു 'സത്യം ചെയ്തു എന്നോതൊക്കെ ശരി തന്നെ പക്ഷേ ഞാന്‍ എന്‍റെ ജ്യേഷ്ഠനെ എതിര്‍ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല' എന്നു പറഞ്ഞു. നാരദര്‍ സുഭാദ്രയോടു അവള്‍ക്കു അങ്ങനെ ചെയ്യാന്‍ അധികാരമില്ലെന്നും. സത്യം ചെയ്താല്‍ അതു പാലിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു. സുഭദ്ര വല്ലാത്ത ഒരു പ്രതി സന്ധിയില്‍ ആയി. വിവശയായി അവള്‍ നാരദരെ തന്നെ ശരണം പ്രാപിച്ചു. 'ഹേ! മഹാ മുനേ! എനിക്കു എന്‍റെ ജ്യേഷ്ഠനെ എതിര്‍ത്ത് യുദ്ധം ചെയ്യാന്‍ സാധ്യമല്ല. ഞാന്‍ ഈ സ്ഥിതിയില്‍ എന്താണ് ചെയ്യേണ്ടത് എന്നു എനിക്കു പറഞ്ഞു തരു' എന്നു ചോദിച്ചു. നാരദര്‍ അതിനു 'സുഭദ്രേ നിനക്കല്ലേ സത്യം പാലിക്കാന്‍ പറ്റാത്തത്. നിന്‍റെ സത്യം പാലിക്കേണ്ട കടമ നിന്‍റെ ഭര്‍ത്താവിനും ഇല്ലേ. അയാളോട് നീ ആവശ്യപ്പെടു' എന്നു പറഞ്ഞു കൊടുത്തു. 
സുഭദ്ര: നാരദരേ! എത്ര ദിവസമായി എന്‍റെ ജ്യേഷ്ടനും എന്‍റെ ഭര്‍ത്താവും അടികൂടണം എന്നു അങ്ങ് പദ്ധതി ഇട്ടിരുന്നു? എനിക്കു ഇതു കണ്ടു നില്‍ക്കാന്‍ ആകുമോ?' എന്നു ചോദിച്ചു.
നാരദര്‍: അതെന്താ സുഭദ്ര അങ്ങനെ പറയുന്നത്? ഞാന്‍ അങ്ങനെ ചെയ്യും എന്നു നിനക്കു തോന്നുന്നുണ്ടോ?
സുഭദ്ര:- അതൊക്കെ പോട്ടെ ഞാന്‍ ഇതു എങ്ങനെ അദ്ദേഹത്തെ കൊണ്ടു സമ്മതിപ്പിക്കും? അഥവാ അദ്ദേഹം സമ്മതിച്ചാല്‍ തന്നെ ഞാന്‍ ആരുടെ വിജയമാണ് കാംക്ഷിക്കേണ്ടതു? എനിക്കു എന്‍റെ ജ്യേഷ്ടനും ഭര്‍ത്താവും ഒരു പോലെ പ്രിയങ്കരമല്ലേ?
നാരദര്‍: മകളേ! ഒട്ടും വിഷമിക്കണ്ടാ! അരുതാത്തത് ഒന്നും നടക്കില്ല. നിന്‍റെ പ്രിയപ്പെട്ടവര്‍ രണ്ടു പേരും വിജയിക്കും.
  ഭഗവാനും ഭക്തനും തമ്മിലാണ് യുദ്ധം! അതില്‍ ആരു ജയിക്കും എന്നു ചോദിച്ചാല്‍ ഭഗവാനും ജയിക്കും ഭക്തനും ജയിക്കും. ഭഗവാന്‍ സര്‍വ ശക്തനാണ്. ഭഗവാന്‍റെ വിജയത്തില്‍ സംശയമേയില്ല. അതേ സമയം ഭക്തവല്‍സനുമാണ്. തന്‍റെ ഭക്തനെ തോല്‍ക്കാന്‍ അനുവദിക്കില്ല. ഇവര്‍ ഇരുവരും നര നാരയണന്മാരാണ്. സഹസ്രകവചന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അയാളെ വധിക്കാനായി രണ്ടു പേരും യുദ്ധം ചെയ്തു. നരന്‍ തപസ്സ് ചെയ്യുമ്പോള്‍ നാരായണന്‍ യുദ്ധം ചെയ്യും. നാരായണന്‍ തപസ്സ് ചെയ്യുമ്പോള്‍ നരന്‍ യുദ്ധം ചെയ്യും. അങ്ങനെ ആ അസുരന്റെ 999 കരങ്ങളും ചേദിച്ചു കഴിഞ്ഞ. ഇനി ഒരു കരം കൂടെ ബാക്കി ഉണ്ടു. ആ അസുരനാണ് കര്‍ണ്ണന്‍. ആ കര്‍ത്തവ്യത്തിനായിട്ടാണ് അവരിരുവരും ഇപ്പോള്‍ ഭൂമിയില്‍ നിന്‍റെ ജ്യേഷ്ഠനായും പതിയായും അവതരിച്ചിരിക്കുന്നത്. അവര്‍ ഒരിക്കലും തോല്‍ക്കില്ല' എന്നു സമാധാനം ചെയ്തു. 
സുഭദ്ര: അങ്ങ് പറയുന്നതൊക്കെ ശരി തന്നെ പക്ഷേ എന്‍റെ ഭര്‍ത്താവ് എന്തു പറഞ്ഞാലും ഭാഗവാനുമായിട്ടു യുദ്ധം ചെയ്യാന്‍ സമ്മതിക്കില്ലല്ലോ. അദ്ദേഹം അതിനായി എന്നെ വേണമെങ്കിലും ത്യാഗം ചെയ്യും. 
നാരദര്‍: അതിനു ഒട്ടും വിഷമിക്കണ്ടാ. വീട്ടില്‍ ചെന്നിട്ടു നീ കരഞ്ഞു കൊണ്ടു കിടന്നാല്‍ മാത്രം മതി. നിന്‍റെ ഭര്‍ത്താവ് നിന്‍റെ അരികില്‍ വന്നു കാരണം അന്വേഷിക്കും . അപ്പോള്‍ നീ ഒരാള്‍ക്ക്‌ പ്രാണ രക്ഷ സത്യം ചെയ്തു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ മതി. ഉടനെ അര്‍ജ്ജുനന്‍ നിന്‍റെ പ്രതിജ്ഞ നിറവേറ്റാം എന്നു വാക്കു തരും. നീ അത്ര മാത്രം ചെയ്താല്‍ മതി. ബാക്കി ഞാന്‍ നോക്കികൊള്ളാം. 
      സുഭദ്ര  വീട്ടിലെത്തി കരഞ്ഞു വീര്‍ത്ത മുഖവുമായി നിലത്തു കിടന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ അന്വേഷിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു. സുഭദ്രയെ എഴുന്നേല്‍പ്പിച്ചു കാരണം അന്വേഷിച്ചു. ഉടനെ സുഭദ്ര താന്‍ അന്ന് ഒരാള്‍ക്ക്‌ പ്രാണ രക്ഷ നല്‍കാം എന്നു വാക്കു കൊടുത്തു എന്നും, പക്ഷേ അയാളെ ഇന്നു അസ്തമനത്തിനു മുന്‍പു മറ്റൊരാള്‍ വധിക്കും എന്നു ശപഥം അചെയ്തിട്ടുണ്ടെന്നും അതറിഞ്ഞത് മുതല്‍ എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണെന്നും പറഞ്ഞു. ഉടനെ അര്‍ജ്ജുനന്‍ അവളോടു 'ഹോ ഇത്രയേയുല്ലോ? ഇതിനാണോ നീ കരയുന്നത്. കൃഷ്ണ സഖാവായ പാര്‍ത്ഥന്റെ പതിനിയാണ് നീ! ഒട്ടും വിഷമിക്കണ്ടാ. ആരു സത്യം ചെയ്താലും ഗന്ധര്‍വനെ ഞാന്‍ രക്ഷിച്ചു കൊളളാം! നിന്‍റെ സത്യം വൃഥാ പോവില്ല!' എന്നു പറഞ്ഞു. 
    ഉടനെ സുഭദ്ര പതുക്കെ നിലത്തു നിന്നും എഴുന്നേറ്റു. അര്‍ജ്ജുനന്‍ അവളോടു ഇയാളെ വധിക്കാം എന്നു ആരാണ് ശപഥം ചെയ്തിരിക്കുന്നത്? മഹാ ധീരനായ ഏതെങ്കിലും രാജണോ അതോ ദേവേന്ദ്രന്‍ തന്നെയാണോ? കൃഷ്ണനെ തോറ്റു ഞാന്‍ ഇതാ സത്യം ചെയ്യുന്നു അതാരാണെന്നു നീ പറയു' എന്നു ചോദിച്ചു. സുഭദ്ര നിലത്തു നിന്നും കണ്ണെടുക്കാതെ, താങ്കള്‍ ഇപ്പോള്‍ സത്യം ചെയ്തില്ലേ അതേ കൃഷ്ണന്‍ തന്നെയാണ്, എന്‍റെ ജ്യേഷ്ഠനായ കൃഷ്ണന്‍!' എന്നു പറഞ്ഞു. അര്‍ജ്ജുനനു ഇപ്പോള്‍ തല കറങ്ങുന്ന പോലെ തോന്നി. അദ്ദേഹം നിലത്തിരുന്നു പോയി. 'ഹാ! പ്രഭോ! ഞാന്‍ എന്താ ഈ ചെയ്തത്? സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി അങ്ങയ്ക്ക് എതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ വാക്കു കൊടുത്തല്ലോ! എത്ര നിന്ദ്യം! എല്ലാ സന്ദര്‍ഭങ്ങളിലും എന്‍റെ കൂടെ അന്തര്യാമിയായി ഇരുന്നു എന്നെ രക്ഷിച്ച എന്‍റെ പ്രഭുവിനെ എതിര്‍ത്ത് എനിക്കു യുദ്ധം ചെയ്യാനാവുമോ? എന്നോടു എത്ര സഖ്യ ഭാവത്തിലാണ് ഇരിക്കുന്നത്! സുഭദ്രേ! നിനക്കു എങ്ങനെ ഇതു ചെയ്യാന്‍ ധൈര്യം വന്നു? നീ തന്നെയാണോ ഇങ്ങനെ ഒരു വാക്കു കൊടുത്തത്?' എന്നു ചോദിച്ചു.
ഉടനെ സുഭദ്ര 'പ്രാണനാഥ! ഞാന്‍ പോലും അറിയാതെ സംഗതികള്‍ എന്‍റെ കൈവിട്ടു പോയി. ഈ കഥകള്‍ ഒന്നും അറിയാതെയാണ് ഞാനും വാക്കു കൊടുത്തത്.' എന്നു പറഞ്ഞു.
ആ സമയം നാരദര്‍ കയറി വന്നു. എന്നിട്ട് അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ടു പത്നിയുടെ വാക്കു പാലിക്കുക തന്നെ വേണം എന്നു പറഞ്ഞു. അര്‍ജ്ജുനന്‍ മടിച്ചപ്പോള്‍ വീണ്ടും ധൈര്യം തന്നു, ഭഗവാന്‍ ഭക്ത വത്സലനാണെന്നും ഒരിക്കലും ഭക്തനെ കൈവെടിയുകയില്ല എന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ അര്‍ജ്ജുനനു സമ്മതിക്കേണ്ടി വന്നു. 
     തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയണ്ടെ! അടുത്ത ലക്കം വരെ കാത്തിരിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്പിള്ളൈ രഹസ്യം 
വാക്യം 42 
        രാധേകൃഷ്ണാ!ഭഗവാന്‍ നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും പുതിയ പുതിയ പല വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ഓരോരോ സംഭവങ്ങളും ഓരോ പാഠങ്ങളാണ്. നാം അതില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഭഗവാന്‍ ജീവര്‍കള്‍ക്ക് ഹിതം മാത്രമേ ചെയ്യുന്നുള്ളൂ.  കഷ്ടങ്ങളും പ്രയാസങ്ങളും തരുമ്പോള്‍ ജീവനെ പക്വപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഉള്ളതു. മായയില്‍ നിന്നും ക്രമേണ ജീവന്‍ മുക്തമാകുന്നു. ഇതു നാം മനസ്സിലാക്കുന്നില്ല. ഭഗവാനോട് നാം പിടി വാശി പിടിക്കുന്നു. വാശി നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ നല്ലത് തന്നെയാണ്. ഭഗവാനെ കാണാനും ഭക്തി ഉറപ്പിക്കാനും വാശി ഉണ്ടെങ്കില്‍ എത്രയോ നല്ലതാണ്.  പക്ഷേ നമ്മുടെ അഹംഭാവത്തിനു വേണ്ടി നാം വാശി പിടിച്ചു ജീവിതം പാഴാക്കുന്നു.
തിരുക്കോളുരിലെ ഒരു പെണ്‍പിള്ളൈയും  അങ്ങനെ ഒരു ദുര്വാശി കാരണം ഭഗവാന്‍റെ കാരുണ്യത്തെ കാണാതെ തിരുക്കോളുര്‍ എന്ന ദിവ്യ ദേശത്തെ ഉപേക്ഷിച്ചു പോകാന്‍ തുടങ്ങുന്നു. പക്ഷേ ഭഗവാന്‍റെ കാരുണ്യം അപ്പോള്‍ രാമാനുജര്‍ എന്ന സദ്ഗുരുവിന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് അവള്‍ തന്‍റെ ഹൃദയ വ്യഥകള്‍ പങ്കു വയ്ക്കുകയാണ്. തനിക്കു ഈ നാട്ടില്‍ താങ്ങാനുള്ള അര്‍ഹത ഇല്ല എന്നു കേഴുകയാണ്. അവള്‍ കേട്ടിട്ടുള്ള ഭക്തന്മാരുടെ എല്ലാം വിഷയങ്ങള്‍ അവള്‍ എടുത്തു പറഞ്ഞു അതു പോലെ ഗുണങ്ങള്‍ തനിക്കു ഇല്ലല്ലോ എന്നു വിലപിക്കുകയാണ്. അവളുടെ അടുത്ത വാക്യം ശ്രദ്ധിക്കു. 
"മൂലം എന്റഴൈത്തേനോ ഗജരാജനൈപ്പോലെ?"
   മണ്ണ് കൊണ്ടു പൂവ് അര്‍പ്പിച്ച കുറവ നമ്പിയുടെ കാര്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗജേന്ദ്രന്റെ കാര്യമാണ് പറഞ്ഞത്. 
ഋതുമത് എന്ന പേരില്‍ വരുണന്റെ ഒരു വനം ഉണ്ടായിരുന്നു. അതു ത്രികൂട പര്‍വതത്തില്‍ സ്ഥിതി ചെയ്തിരുന്നു. അവിടെ വരുണന്റെ കുടുംബത്തിലുള്ളവര്‍ക്കു സ്നാനം ചെയ്യുവാനായി സുന്ദരമായ ഒരു തടാകം ഉണ്ടായിരുന്നു. ആ വനത്തില്‍ തലയെടുപ്പുള്ള ഒരു ആന തന്‍റെ കുടുംബ സമേതം വസിച്ചിരുന്നു. വനത്തിലെ മറ്റു മൃഗങ്ങള്‍ എല്ലാം ആ ഗജരാജനെ മാനിച്ചിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബിയെ പോലെ ഗജരാജന്‍ തന്‍റെ ബന്ധുക്കള്‍ക്കൊപ്പം അവര്‍ക്കു വേണ്ടി ജീവിതം നയിച്ച്‌ വന്നിരുന്നു. 
       വരുണന്റെ തടാകത്തില്‍ തന്‍റെ പത്നിമാരോടും, കുട്ടികളോടും ജലക്രീഡ ആടി രസിച്ചു.  താന്‍ അനുഭവിക്കുന്ന ആനന്ദത്തില്‍ അഹങ്കരിച്ചു കളിച്ചു രസിച്ചിരുന്നു. ആ തടാകത്തില്‍ വസിച്ചിരുന്ന ഒരു മുതല അതേ സമയം ആനയുടെ കാലില്‍ കടിച്ചു. പ്രാരബ്ധം അതു പോലെയാണ്. സര്‍വ സുഖങ്ങളും അനുഭവിച്ചു എല്ലാം മറന്നു സുഖിച്ചു ജീവിക്കുന്ന നേരത്ത് അപ്രതീക്ഷിതമായി ഏതെങ്കിലും ഒരു അത്യാഹിതത്തിന്റെ രൂപത്തില്‍ പ്രാരബ്ധം നമ്മേ പിടി കൂടുന്നു. ഇവിടെ ഗജരാജനെ മുതലയുടെ രൂപത്തില്‍ പ്രാരബ്ധം പിടി കൂടി. 
       ലൌകീകമായ സുഖ ഭോഗങ്ങളില്‍ മുഴുകി ഭഗവാനെ തന്നെ മറന്നു പോകുന്ന ജീവനെ മയക്കത്തില്‍ നിന്നും ഉണര്തിക്കാനായി ഭഗവാന്‍ ചെയ്യുന്ന ലീലകളാണ് ദുഃഖങ്ങള്‍.  ഗജരാജനും അതു തന്നെ സംഭവിച്ചു. അവന്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് മുതലയുടെ ആക്രമണം. എങ്കിലും തന്‍റെ ശക്തിയില്‍ വിശ്വാസം ഉണ്ടായിരുന്ന ഗജേന്ദ്രന്‍ അതു കാര്യമാക്കാതെ മുതലയെ കുതറി മാറ്റുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ ഇത്രയും ബലശാലിയായ  ആനയ്ക്ക് പോലും അതിനു സാധിക്കാതെ വന്നു. പതുക്കെ പതുക്കെ ആനയുടെ ശക്തി ക്ഷയിക്കുവാന്‍ ആരംഭിച്ചു.  മറ്റുള്ള ആനകള്‍ അവരവരുടെ  ശക്തിക്കനുസരിച്ചു ഗജേന്ദ്രനെ സഹായിക്കുവാനൊരുങ്ങി. അവര്‍ എല്ലാവരും ചേര്‍ന്നു പരിശ്രമിച്ചിട്ടും കേവലം ഒരു മുതലയുടെ പിടിയില്‍ നിന്നും തന്‍റെ കാലിനെ വിടുവിക്കാന്‍ ഗജേന്ദ്രനു സാധിച്ചില്ല.
     ഇതു പോലെ ജീവിതത്തില്‍ നാം തോറ്റു പോകുമെന്ന് തോന്നുന്ന നേരത്താണ് ഈശ്വര ചിന്ത ഉണ്ടാകുന്നത്. ഭഗവാനെ ഓര്‍മ്മിപ്പിക്കാനായിട്ടാണ് ദുരിതങ്ങള്‍ നമുക്ക് ഉണ്ടാകുന്നത്. ഗജേന്ദ്രനും പതുക്കെ പതുക്കെ ചിന്തിച്ചു തുടങ്ങി. ഈ ഒരു അവസ്ഥ സൃഷ്ടിച്ച അതേ ആള്‍ തന്നെ ഇതിനു പര്‍ഹാരവും കാണണം എന്നു മനസ്സില്‍ ഉറച്ചു. ദൈവാധീനം കൊണ്ടു ഗജേന്ദ്രനു ഭഗവാനെ ആശ്രയിക്കാം എന്നു തോന്നി. എപ്പോഴും ശരീരം ക്ഷീണിച്ചു അവശനാകുമ്പോള്‍ അവസാനത്തെ ഉപായമായി ശരണാഗതി ചെയ്യാന്‍ തോന്നും. ഇവിടെയും അതു തന്നെ സംഭവിച്ചു. പൂര്‍വ ജന്മ പുണ്യം കൊണ്ടു ഗജേന്ദ്രനു ഇന്ദ്രനെയോ, ബ്രഹ്മാവിനെയോ മറ്റു ദൈവങ്ങളെയോ ശരണം പ്രാപിക്കാന്‍ തോന്നിയില്ല. അവര്‍ക്കു വേണമെങ്കില്‍ ഗജേന്ദ്രനെ രക്ഷിക്കാന്‍ സാധിക്കും. പക്ഷേ ഈ ഒരു മുതലയില്‍ നിന്നു മാത്രം! ഗജേന്ദ്രന്‍ അതല്ല ആഗ്രഹിച്ചത്‌. സാംസാരീക ജീവിതത്തില്‍ നിറഞ്ഞിരിക്കുന്ന ഇതു പോലെയുള്ള എത്രയോ മുതലകലളുടെ  പിടിയില്‍ നിന്നും തന്നെ രക്ഷിക്കണം എന്നു ആഗ്രഹിച്ചു. അതിനു ശക്തന്‍ ഭഗവാന്‍ മാത്രമേയുള്ളൂ എന്നവന്‍ മനസ്സിലാക്കി. ആശ്ചര്യകരമായി ഗജേന്ദ്രന്‍ പ്രപഞ്ചത്തിന്റെ ആദി കാരണമായ ഭാഗവാനെയാണ് വിളിച്ചത്! "ആദി ബീജായ!" എന്ന വിളി സകല ഭുവനങ്ങളെയും കടന്നു പ്രതിധ്വനിച്ചു. ഇതര ദേവതകള്‍ എല്ലാം ആ വിളി കേട്ടു. ആദി ബീജം എന്നു വിളിച്ചത് അവരെയല്ല എന്നവര്‍ക്ക് മനസ്സിലായി. അതു കൊണ്ടു അവരെല്ലാവരും എന്തു സംഭവിക്കുന്നു എന്നറിയാന്‍ കൌതുകത്തോടെ നോക്കി നിന്നു. 
ഗജേന്ദ്രന്റെ കഥ തുടരും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!