Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, January 13, 2011

പ്രേമവേദം - ജനുവരി 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം 
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ
ദേവാശ്ച ജാതാഃ പൃഥങ് -
നോ ശേകുര്‍ഭുവനാണ്ഡ നിര്‍മ്മിതി- 
വിധൌ ദേവൈരമീഭിരിസ്തദാ
ത്വം നാനാവിധസൂക്തിഭിര്‍നനുത്ത-
ഗുണസ്തത്വാന്യമുന്യാവിശം-
ശ്ചേഷ്ടാശക്തിമുദീര്യ താനി ഘടയന്‍ 
ഹിരണ്യമണ്ഡം വ്യധാഃ 
                    (ദശഃ 5 ശ്ളോഃ 9)   
        ഈ ഭൂത സമൂഹങ്ങളും ഇന്ദ്രിയ ഗണങ്ങളും അവയുടെയെല്ലാം അധീശന്മാരായ ദേവന്മാരും വെവ്വേറെതന്നെ ജാതരായെങ്കിലും ബ്രഹ്മാണ്ഡ നിര്‍മ്മിതിയാകുന്ന മഹാകൃത്യത്തിനു അവരാരും തന്നെ ശക്തരായില്ല. ഇന്ദ്രാദി ദേവന്മാരാല്‍ നാനാവിധ സൂക്തങ്ങളെക്കൊണ്ടു പ്രകീര്‍ത്തിക്കപ്പെട്ട അങ്ങ് ഈ തത്വങ്ങളിലേക്ക് സ്വയം പ്രവേശിച്ചു പ്രവര്‍ത്തന ശക്തിയെ ഉദ്ദീപിപ്പിക്കുകായും സര്‍വഭൂതങ്ങളെയും ഇന്ദ്രിയങ്ങളെയും സംഘടിപ്പിച്ചു സ്വര്‍ണ്ണമയമായ ഒരണ്ഡത്തെ സൃഷ്ടിക്കുകയും ചെയ്തു. 
                                                 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 
ആനന്ദരഹസ്യം
       രാധേകൃഷ്ണാ! പരദൂഷണം! ഒരു വല്ലാത്ത ദുഷിച്ച പ്രവണതയാണ് അതു. മറ്റുള്ളവരുടെ കുറ്റം പറയുന്നത് കൊണ്ടു നമുക്ക് എന്തു നേട്ടം. മാത്രമല്ല അതു നമ്മുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കും. നാം മറ്റുള്ളവരെ പറ്റി പറയുന്ന ദുര്‍ഗുണങ്ങള്‍ നമ്മില്‍ ആവേശിക്കുകയും ചെയ്യും. അതു കൊണ്ടു അടുത്തവരെ പറ്റി പറയുന്നത് നിറുത്തുക. അത്രയും നേരം നാം നാമത്തില്‍ നിന്നും അകലുകയാണ്. വിടാതെ നാമം ജപിക്കു! ആനന്ദം അനുഭവിക്കു! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ നാം തയിര്‍ക്കാരി തന്‍റെ ബാക്കി പണത്തിനായി മഠത്തിലെ ആളുകളോട് വാദിക്കുന്നതും സ്വാമി രാമാനുജരെ കാണാതെ താന്‍ മടങ്ങുകയില്ല എന്നു ശഠിക്കുന്നതും കണ്ടു. ഗത്യന്തരമില്ലാതെ ശിഷ്യര്‍ സ്വാമി രാമാനുജരെ വിവരം അറിയിച്ചു. അദ്ദേഹം ആ സ്ത്രീയെ കണ്ടു സംസാരിക്കാം എന്നു സമ്മതിച്ചു. 
        ശിഷ്യര്‍ ആ സ്ത്രീയെ രാമാനുജരുടെ അടുത്തേയ്ക്ക് ആനയിച്ചു.  അജാനുബാഹുവായ ശരീരം, തിളങ്ങുന്ന കണ്ണുകള്‍, കത്തി ജ്വലിക്കുന്ന ശരീര കാന്തി, മുന്‍കുടുമ ഒക്കെ ദൂരെ നിന്നും കണ്ട ആ സ്ത്രീ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നിന്നു. രാമാനുജര്‍  കൈ കൂപ്പിക്കൊണ്ടു അവളോടു ക്ഷമ യാചിച്ചു."അമ്മാ, ക്ഷമിക്കുക! ഇവിടെ ധനത്തിന് കുറച്ചു ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തരാനുള്ള ബാക്കി ഒരുപാട് ആയി. വീണ്ടും വീണ്ടും ഞങ്ങള്‍ കടപ്പെടണ്ടാ. നീയും വളരെ ധനികയോന്നും അല്ല. ഇതു നിന്‍റെ ഉപജീവന മാര്‍ഗ്ഗവുമാണ്. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാഞ്ഞിട്ടാണ്. കുറച്ചു കാലം കൊണ്ടു എങ്ങനെയെങ്കിലും ഞങ്ങള്‍ കടം തീര്‍ത്തു തരാം. ഒരു കാര്യം ചെയ്യു! ഇനി ഇവിടുത്തെയ്ക്ക്  നീ തയിരു നല്‍കണ്ടാ" എന്നു പറഞ്ഞു. 
         തയിര്‍ക്കാരി പരിഭ്രമിച്ചു കരയുവാന്‍ ആരംഭിച്ചു. "അങ്ങ് എന്താണു പറയുന്നത്? ഇവിടെ തയിരു നല്‍കുന്നത് എന്‍റെ ഒരു ഭാഗ്യം എന്നാണു ഞാന്‍ കരുതുന്നത്. അങ്ങ് അതു നിരസിക്കുന്നുവോ? എന്നു പറഞ്ഞു കരഞ്ഞു. ശിഷ്യരെല്ലാം ആകെ അന്ധാളിച്ചു പോയി.  അവരോടു തന്‍റെ കടം ബാക്കി വീട്ടണം എന്നു ശഠിച്ചു  ഇത്രയും നേരം വഴക്കിട്ട സ്ത്രീക്കു ഇങ്ങനെ ഒരു മാറ്റമോ? വാസ്തവത്തില്‍ അവര്‍ സ്വാമി രാമാനുജരെ കാണാനായിട്ട് ഈ തന്ത്രം പ്രയോഗിച്ചോ? അവര്‍ ആകെ കുഴപ്പത്തിലായി. 
      രാമാനുജര്‍ അവളോടു ചിരിച്ചു കൊണ്ടു "നീ ഇവരോട് പണം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഞങ്ങള്‍ക്ക് അതിനുള്ള നിര്‍വാഹമില്ല. നിര്‍ധനയായ നിന്നെ ഇനിയും ബുദ്ധിമുട്ടിക്കുന്നത്‌ ശരിയുമല്ല. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ നീ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും?" എന്നു ചോദിച്ചു. 
        അതിനു ആ തയിര്‍ക്കാരി "സ്വാമി! സാരമില്ല. ഏതായാലും കടമായി. അതു കാരണം തയിരു വാങ്ങിക്കുന്നത് നിന്നു പോകരുത്. പക്ഷെ എനിക്കു വേറെ വിധത്തില്‍ കടം വീട്ടി തന്നാല്‍ വേണ്ടില്ലായിരുന്നു" എന്നു പറഞ്ഞു. 
രാമാനുജര്‍  ഉടനെ "ശരി എങ്ങനെ വേണമെന്ന് നീ പറയു! മഠത്തില്‍ ധനം ഇല്ല. ഞാനോ ഒരു സന്യാസി. വേറെ ഏതു രീതിയിലാണ് നിന്‍റെ കടം വീട്ടേണ്ടതു?" എന്നു ചോദിച്ചു. 
അവള്‍ ഉടനെ "അങ്ങ് എനിക്കു ധനം ഒന്നും തരണ്ടാ. അതിനു പകരമായി. എനിക്കു വൈകുണ്ഠത്തില്‍ ഒരു ഇടം നല്‍കിയാല്‍ മതി" എന്നുപറഞ്ഞു.
     യതിരാജരുടെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു പോയി. തയിരിന്റെ ബാക്കിക്ക് പകരമായി വൈകുണ്ഠമോ? അദ്ദേഹത്തിന്‍റെ അരികില്‍ വരുന്നവര്‍ ഓരോരുത്തര്‍ക്കും ഓരോ ആവശ്യമാണ്‌. ആരും ഇതു വരെ മോക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഇതു ആദ്യമായാണ്‌ ഒരു സ്ത്രീ ഇങ്ങനെ ചോദിക്കുന്നത്.  രാമാനുജര്‍ ചിരിച്ചു. 
"മോക്ഷം എന്താ അത്ര സാധാരനപ്പെട്ട വസ്തുവാണോ? കര്‍മ്മ യോഗം, ജ്ഞാന യോഗം, ഭക്തിയോഗം, ചെയ്യുന്നവര്‍ക്ക് പോലും കിട്ടുമോ ഇല്ലിയോ എന്നു ഒന്നും തിരിയുന്നില്ല. നീ എന്തു വിചാരിച്ചാണ് അതു എന്‍റെ അടുത്തു ചോദിക്കുന്നത്? 
 സ്ത്രീ:-  "തീര്‍ച്ചയായും അങ്ങ് വിചാരിച്ചാല്‍ എനിക്കു മോക്ഷം നല്‍കാന്‍ സാധിക്കും."
രാമാ:-. "കുഞ്ഞേ വൈകുണ്ഠത്തിന്റെ നിയന്ത്രണം എന്‍റെ കൈയിലല്ല. അതു സര്‍വേശ്വരനായ ഭഗവാന്‍റെ കൈയിലാണ്. അദ്ദേഹമാണ് മോക്ഷത്തിന്റെ കാര്യങ്ങള്‍ ഒക്കെ നിശ്ചയിക്കുന്നത്. അദ്ദേഹത്തിന്‍റെ കാരുണ്യം കൊണ്ടു മാത്രമാണ് അതൊക്കെ സിദ്ധിക്കുന്നത്. ഞാന്‍ വേണമെങ്കില്‍ നാളെ നിനക്കു വേണ്ടി ഭഗവാനോട്  പ്രാര്‍ത്ഥിക്കാം."
സ്ത്രീ:- "സ്വാമി! അങ്ങ് പറഞ്ഞത് വാസ്തവം. നാളെ അങ്ങ് ഉണ്ടാവും, ഭഗവാനും ഉണ്ടാവും, പക്ഷേ അതു വരെ ഞാന്‍ ഉണ്ടാവുമോ എന്നറിയില്ലല്ലോ!" 
രാമാ:- "കുഞ്ഞേ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ കഷ്ടമാണ്. ഞാന്‍ എന്തു ചെയ്യും?"
സ്ത്രീ:- "അങ്ങ് തെറ്റി ധരിക്കരുത്. അങ്ങ് ഭഗവാനു ഒരു കത്ത് എഴുതി എന്‍റെ കൈയില്‍ തന്നാല്‍ മാത്രം മതി. രംഗരാജനോട്‌ ഞാന്‍ സംസാരിച്ചു കൊള്ളാം."  
         യതിരാജര്‍ ഉടനെ ചിരിച്ചു പോയി. "മോളെ എന്‍റെ കത്ത് കൊണ്ടു പോയാല്‍ നിനക്കു വൈകുണ്ഠത്തില്‍ പ്രവേശനം ലഭിക്കും എന്നു വിശ്വസിക്കുന്നുവോ?" എന്നു ചോദിച്ചു. 
സ്ത്രീ അതിനു "പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് പറഞ്ഞാല്‍ ഭഗവാന്‍ എനിക്കു മോക്ഷം തരാതിരിക്കില്ല.  അങ്ങയുടെ കൈപ്പടയില്‍ അങ്ങ് ഒരു കത്ത് എഴുതി എന്‍റെ കൈയില്‍ തരണം" എന്നു വീണ്ടും പറഞ്ഞു.  സ്വാമി രാമാനുജര്‍ക്ക് വളരെ വളരെ ആശ്ചര്യം തോന്നി. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും അത്ഭുതപ്പെട്ടു നിന്നു. ചിലര്‍ക്ക് ഇത് വെറും പിള്ളേര്‍ കളിയാണെന്ന് തോന്നി. ചിലര്‍ക്ക് തോന്നി ആ സ്ത്രീ രാമാനുജരില്‍ നിന്നും നല്ല ശകാരം വാങ്ങിക്കും എന്നു. അവളുടെ ദൃഡ വിശ്വാസം കണ്ടിട്ടു സ്വാമി രാമാനുജരുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. 
         ഉടന്‍ തന്നെ അദ്ദേഹം ഒരു കടലാസ് എടുത്തു അതില്‍ "അഖില ജഗത് സ്വാമിയ്ക്ക്, അടിയന്‍ ദാസാനു ദാസന്‍ രാമാനുജര്‍ എഴുതുന്നത്‌.  മഠത്തില്‍ ധന ദൌര്‍ല്ലഭ്യം മൂലം തയിരു വാങ്ങിയ ഇനത്തില്‍ ബാക്കി ഈ സ്ത്രീക്ക് കൊടുക്കാന്‍ ഉണ്ട്‌. അതിനു പകരമായി ഈ സ്ത്രീ വൈകുണ്ഠത്തില്‍ ഒരിടം ആവശ്യപ്പെടുന്നു. അതു അങ്ങയുടെ സ്വത്താണ്. അങ്ങ് ദയവു ചെയ്തു ഈ കത്ത് വായിച്ചിട്ട് കരുണാ പൂര്‍വ്വം അവര്‍ക്കു അവിടെ ഒരിടം നല്‍കി എന്നെ ഈ കടത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ അപേക്ഷിക്കുന്നു" എന്നെഴുതി ഒപ്പിട്ടു ആ സ്ത്രീയുടെ കൈയില്‍ കൊടുത്തു. 
          ആ സ്ത്രീ കത്തും വാങ്ങി വളരെ സന്തോഷത്തോടെ മടങ്ങി. ഇതറിഞ്ഞ ജനങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.  പലരും രാമാനുജര്‍ ഇങ്ങനെ ഒരു കത്ത് എഴുതിയത് ശരിയാണോ എന്നു വാദിച്ചു. ചിലര്‍ രാമാനുജര്‍ ആ സാധു സ്ത്രീയെ പറ്റിച്ചല്ലോ എന്നു പറഞ്ഞു.  രാമാനുജരുടെ ഒരു കത്തില്‍ ഇത്രയ്ക്ക് ആ സ്ത്രീക്ക് വിശ്വാസമോ എന്നു ചിലര്‍ ചോദിച്ചു. ഇതൊന്നും ആ സ്ത്രീ ശ്രദ്ധിച്ചതെയില്ല. രാമാനുജര്‍ തന്ന കത്ത് വാങ്ങി അരയില്‍ തിരുകു വെച്ചു അവര്‍ വളരെ ധൈര്യവതിയായി തെരുവിലൂടെ നടന്നു.  അവളുടെ ഗാംഭീര്യം കണ്ടു ആളുകള്‍ ആശ്ചര്യം കൊണ്ടു.  ചില സ്ത്രീകള്‍ അവളെ വിളിച്ചു നാളെ കുറച്ചു അധികം തയിരു കൊണ്ടു വരണം എന്നൊക്കെ പറഞ്ഞു. അതിനു അവള്‍ "അമ്മാ! ഞാന്‍ ഇന്നു കൊണ്ടു കച്ചവടം നിറുത്തി. നാളെ വരില്ല" എന്നു പറഞ്ഞു നടന്നു. ഉടനെ അവര്‍ പിന്നില്‍ നിന്നും "എന്താ നീ വേറെ നാട്ടിലെയ്ക്കോ മറ്റൊ പോവുകയാണോ?" എന്നു വിളിച്ചു ചോദിച്ചു. ഉടനെ അവള്‍ "അതേ അമ്മാ! ഞാന്‍ ദൂരെ ഒരു നാട്ടിലേയ്ക്ക് പോവുകയാണ്" എന്നു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. 
"ഏതു നാട്ടിലെയ്ക്കാണു  നീ പോകുന്നത്?" എന്നവര്‍ ചോദിച്ചു. 
ഉടനെ അവള്‍ "അമ്മാ! കേട്ടിട്ടില്ലേ വൈകുണ്ഠം!" എന്നവള്‍ പറഞ്ഞു നടന്നു. 
ഉടനെ അവര്‍ നവതിരുപ്പതിയിലെ ശ്രീവൈകുണ്ഠം ആണോ എന്നു ചോദിച്ചു. അതിനു അവള്‍ അതല്ലാ പരമപദമാകുന്ന വൈകുണ്ഠം എന്നു പറഞ്ഞു.    
"ആരു പറഞ്ഞു നീ പോകും എന്നു?" എന്നവര്‍ ചോദിച്ചു.
അവള്‍ രാമാനുജര്‍ തന്ന കത്ത് ആട്ടിക്കൊണ്ട് "സ്വാമി രാമാനുജര്‍ പറഞ്ഞു" എന്നു പറഞ്ഞു കൊണ്ടു മുന്നോട്ടു പോയി.  എല്ലാര്‍ക്കും അവള്‍ ഭ്രാന്തു പറയുകയാണെന്ന് തോന്നി. ലോകരുടെ കണ്ണുകളില്‍ ഭക്തര്‍ എപ്പോഴും ഭ്രാന്തന്മാരാണ്. സത്യത്തില്‍ എല്ലാര്‍ക്കും ഭ്രാന്തു തന്നെയാണ്. ചിലര്‍ക്ക് ഭഗവാനോട് ഭ്രാന്തു. ചിലര്‍ക്ക് ലൌകീക ഭ്രാന്തു. എന്തായാലും ആ സ്ത്രീ അതൊന്നും തന്നെ വക വെച്ചില്ല. അവര്‍ നേരേപോയത് രംഗ രാജന്‍റെ തിരു നടയിലെയ്ക്കാണു.  യാതൊരു കൂസലും ഇല്ലാതെ അവര്‍ കത്ത് കടന്നു, നടയുടെ മുന്നില്‍ നിന്നു കൊണ്ടു "ഹേ രംഗരാജാ!" എന്നു വിളിച്ചു. ഭഗവാന്‍ തന്‍റെ സര്‍പ്പ ശയനത്തില്‍ നിന്നും നോക്കി. ഇത്രയും ദൃഡതയോടെ അദ്ദേഹത്തെ ആരും വിളിക്കാറില്ല. അദ്ദേഹം അറിയാതെ 'എന്തോ' എന്നു മധുരമായി വിളി കേട്ടു. "മറ്റന്നാള്‍ ഞാന്‍ വൈകുണ്ഠം പ്രാപിക്കണം എന്നു വിചാരിക്കുന്നു. പുഷ്പക വിമാനം തയ്യാറാക്കി വെയ്ക്കു എന്നവള്‍ പറഞ്ഞു."
ഭഗവാന്‍ ആശ്ചര്യത്തോടെ "മോക്ഷം ആവശ്യപ്പെടുന്നതിന് നീ എന്തു ചെയ്തു? കര്‍മ്മ യോഗമോ? ജ്ഞാനയോഗമോ? ഭക്തിയോഗമോ?" എന്നു ചോദിച്ചു.  അതിനു അവള്‍ "അതിനെ ഒക്കെ കാട്ടിലും വളരെ ഉയര്‍ന്ന ഒരു കാര്യം ചെയ്തു വെച്ചിട്ടുണ്ട്" എന്നു പറഞ്ഞു.  ഉടനെ ഭഗവാന്‍ അതെന്താണെന്ന് ചോദിച്ചു.
"സ്വാമി രാമാനുജരുടെ കൈയില്‍ നിന്നും ഒരു കത്ത് വാങ്ങി വെച്ചിട്ടുണ്ട്" എന്നവള്‍ മറുപടി പറഞ്ഞു കൊണ്ടു കത്തെടുത്ത് ആട്ടി. ഭഗവാന്‍ കത്ത് വാങ്ങി വായിച്ചു. അതില്‍ അടിയന്‍ രാമാനുജന്‍ എന്നെഴുതിയിരുന്നത് അവള്‍ കാണിച്ചു കൊടുത്തു. എന്നിട്ട് താന്‍ നാളെ എല്ലാവരോടും യാത്ര പറയുകയാണെന്നും മറ്റന്നാള്‍ തന്നെ വിളിക്കാന്‍ വിമാനം അയയ്ക്കണം എന്നും ഭഗവാനോട് ശട്ടം കെട്ടി. നിര്‍ഭയം അവള്‍ തിരികെ നടന്നു. ഭഗവാന്‍ സര്‍വ ശക്തനാനെന്നോ, മറ്റൊ ഉള്ള യാതൊരു വിചാരവും അവള്‍ക്കുണ്ടായില്ല.  രാമാനുജര്‍ കത്ത് തന്നു. അപ്പോള്‍ ഭഗവാന്‍ അവള്‍ക്കു മോക്ഷം നല്‍കും എന്ന ഒരു ഉറച്ച വിശ്വാസം മാത്രം അവള്‍ക്കുണ്ടായിരുന്നു. 
      അടുത്ത ദിവസം നാട് മുഴുവനും ഈ വാര്‍ത്ത പാട്ടായി. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. പാവം തയിര്‍ക്കാരിയെ രാമാനുജര്‍ പറ്റിച്ചു എന്നു വരെ പറഞ്ഞു. അടുത്ത ദിവസം  അവള്‍ പറഞ്ഞ സമയത്ത് തന്നെ വൈകുണ്ഠത്തില്‍ നിന്നും പുഷ്പക വിമാനം ഇറങ്ങി വന്നു, ആ സ്ത്രീയെ കയറ്റി കൊണ്ടു ഉയര്‍ന്നു. നാട്ടില്‍ തയിരു കച്ചവടം ചെയ്തിരുന്ന ഒരു പാവം സ്ത്രീ വെറും ഒരു കത്ത് വാങ്ങി മോക്ഷം പ്രാപിച്ചു എന്നാല്‍ സദ്ഗുരുനാഥന്റെ പ്രഭാവം എത്രയാണെന്ന് ഊഹിക്കാം.
  അവര്‍ക്കു യോഗ മാര്‍ഗ്ഗങ്ങള്‍ ഒന്നും അറിയില്ല. എന്നും ക്ഷേത്രത്തില്‍ പോയി ഭഗവാനെ തൊഴുതിട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍
തെറ്റാതെ ചെയ്തിരുന്നു എന്നല്ലാതെ മറ്റു യാതൊരു മഹത്വവും അവര്‍ക്കില്ലായിരുന്നു. പക്ഷേ സദ്ഗുരുനാഥന്റെ വാക്കുകളില്‍ അവര്‍ക്കു അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. അതാണ്‌ അവരുടെ വിജയം! സദ്ഗുരുനാഥന്റെ കൃപ വൈകുണ്ഠം പോലും പ്രാപ്യമാക്കും. നാം തപസ്സു ചെയ്യണ്ടാ, ജപം ചെയ്യണ്ടാ, ദാനം ചെയ്യണ്ടാ, മറ്റൊന്നും തന്നെ വേണ്ടാ.   സദ്ഗുരുനാഥനില്‍ ദൃഡമായ വിശ്വാസം മാത്രം ഉണ്ടായാല്‍ മതി. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! ഭഗവാന്‍ ഭക്തിക്കു മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആര്‍ത്തിയോടെ സ്വീകരിക്കുന്നു. കഴിഞ്ഞ ലക്കത്തില്‍ വിദുര പത്നി അര്‍പ്പിച്ച പഴത്തൊലി ഭഗവാന്‍ എത്ര ആഗ്രഹത്തോടെ കഴിച്ചു എന്നു നാം കണ്ടു. അതേ പോലെ ഭഗവാന്‍ ഒരു പിശാചു നല്‍കിയ ശവശരീരവും വളരെ ഇഷ്ടത്തോടെ സ്വീകരിച്ചു എന്നു നാം ഇനി കാണാം. ഘണ്ടാകര്‍ണ്ണന്‍ എന്നൊരു പിശാചു ഉണ്ടായിരുന്നു. ഉത്തമനായ ഒരു ശിവ ഭക്തനായിരുന്നു അതു. അതേ സമയം തീവ്രമായ വിഷ്ണു ദ്വേഷി കൂടെയായിരുന്നു. ഭക്തിയില്‍ ദ്വേഷം ഒട്ടും പാടില്ല. ആരെങ്കിലും നാരായണാ ഗോവിന്ദാ, വിഷ്ണു എന്നു വിളിച്ചേക്കുമോ എന്നു ഭയന്ന് അയാള്‍ ചെവിയില്‍ രണ്ടു മണി തൂക്കിയിട്ടു നടക്കും. ആരെങ്കിലും കൃഷ്ണാ, നാരായണാ എന്നു വിളിച്ചാല്‍ ഉടനെ തല ആട്ടും, മണിയടിക്കുന്ന ശബ്ദത്തില്‍ അവര്‍ പറയുന്ന നാമം ഇയാളുടെ ചെവിയില്‍ വീഴില്ല.  അതു കൊണ്ടു ഘണ്ടാകര്‍ണ്ണന്‍ എന്ന നാമം സിദ്ധിച്ചു. ഇങ്ങനെ ഒരു പാടു കാലം അയാള്‍ ജീവിച്ചിരുന്നു. 
       ഒരിക്കല്‍ ഘണ്ടാകര്‍ണ്ണന്‍ കൈലാസത്തില്‍ ചെന്നു. തന്‍റെ സ്വാമിയായ പരമശിവനെ കണ്ടു തൊഴുതു നിന്നു. അയാള്‍ക്ക്‌ ആ പിശാച ജീവിതം മടുത്തു കഴിഞ്ഞിരുന്നു.  ഭഗവാനോട് അയാള്‍ മോക്ഷം ആവശ്യപ്പെട്ടു. ശിവപെരുമാന്‍ അയാള്‍ക്ക്‌ മോക്ഷം നല്‍കാന്‍ തനിക്കു കഴിയില്ലെന്നും, മോക്ഷത്തിനു അധികാരി ഭഗവാനാണെന്നും അറിയിച്ചു. ഉടനെ ഘണ്ടാകര്‍ണ്ണന്‍ ഭഗവാനെ എവിടെ കാണാം എന്നന്വേഷിച്ചു. അതിനു പരമശിവന്‍ ഭഗവാന്‍ ഇപ്പോള്‍ കൃഷ്ണനായി അവതാരം എടുത്തിരിക്കുകയാണെന്നും, തന്‍റെ പ്രാര്‍ത്ഥനായ്ക്കനുസരിച്ചു, ഒരു ദിവസം ഇവിടെ വരാം എന്നു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഭഗവാന്‍ ഇവിടെ എത്തുമ്പോള്‍ അയാള്‍ക്ക്‌ ഭഗവാനോട് മോക്ഷം ആവശ്യപ്പെടാം എന്നു പറഞ്ഞു കൊടുത്തു. 
      അന്ന് മുതല്‍  ആ പിശാചു, ചെവിയിലെ മണികള്‍ രണ്ടും എടുത്തു കളഞ്ഞിട്ടു, കൃഷ്ണാ കൃഷ്ണാ എന്നുരുവിട്ടു കൊണ്ടേ ഇരുന്നു. കൃഷ്ണാ എന്നു പറഞ്ഞാല്‍ നമ്മുടെ ദുഃഖത്തെ നാശം ചെയ്യുന്നവന്‍ എന്നര്‍ത്ഥം വരും. കൃഷ്ണാ എന്നാല്‍ സച്ചിദാനന്ദ സ്വരൂപന്‍ എന്നര്‍ത്ഥം, കൃഷ്ണാ എന്നാല്‍ ഭൂമിക്കു ആനന്ദം നല്‍കുന്നവന്‍ എന്നര്‍ത്ഥം, കൃഷ്ണാ എന്നാല്‍ കറുത്തവന്‍ എന്നും അര്‍ത്ഥം. പരമശിവന്‍ തനിക്കു ഉപദേശിച്ച കൃഷ്ണ സ്വരൂപത്തെ ധ്യാനിച്ച്‌ നാമവും ജപിച്ചു കൊണ്ടു അന്നുമുതല്‍ ഭഗവാന് വേണ്ടി കാത്തിരിപ്പ്‌ തുടങ്ങി.  ഹൃദയം ഭഗവാനെ ചുറ്റിപ്പറ്റിയിരുന്നു. ഭഗവാനെ എന്നു കാണും എന്നു കാണും എന്നു മനസ്സ് കേഴാന്‍ തുടങ്ങി. അതു പോലെ ഹൃദയം കേഴണം. ഭഗവത് ദര്‍ശനത്തിനായി മനസ്സ് തുടിക്കണം. നമ്മള്‍ എത്രയോ ജന്മം പിന്നെ പിന്നെ എന്നു പറഞ്ഞു പാഴാക്കി കളഞ്ഞു. ഇനിയെങ്കിലും ഒരു ത്വര വരണം. ഭഗവാനെ കണ്ടെ അടങ്ങൂ എന്നൊരു വാശി വേണം. ഭക്തിയില്‍ അങ്ങനെ ഒരു വാശി വന്നാല്‍ നാം ജയിച്ചു. ഘണ്ടാകര്‍ണ്ണന്‍ അങ്ങനെ വാശിയോടെ കാത്തിരുന്നു. ഒരു ദിവസം ഭഗവാന്‍ അയാളുടെ മുന്നില്‍ വന്നു. 
       മന മോഹന രൂപം!  ആ സൌന്ദര്യം കണ്ടു അയാള്‍ ഭ്രമിച്ചു പോയി. ആരാണ് ആ രൂപത്തില്‍ ഭ്രമിക്കാത്തത്? കംസനും, കുവലയാപീഠം എന്ന ആനയും, ശിശുപാലനും ആ രൂപം കണ്ടു ഭ്രമിച്ചിരുന്നു. ദൂരെ നിന്നും തന്നെ ഘണ്ടാകര്‍ണ്ണന്‍ ഭഗവാന്‍റെ മോഹന രൂപം കണ്ടു.  പീതാംബരം കാറ്റില്‍ ഉലഞ്ഞു, മകര കുണ്ഡലങ്ങള്‍ ഇളകി, കഴുത്തിലുള്ള വനമാല ആടി കളിച്ചു, തലയിലുള്ള മയില്‍ പീലിയും ആടി കൊണ്ടു ഭഗവാന്‍ നടന്നു വന്നു.   ഘണ്ടാകര്‍ണ്ണന്റെ ഹൃദയത്തില്‍ സന്തോഷം തോന്നി. 
      ഭഗവാനു എന്തെങ്കിലും അര്‍പ്പിക്കണം എന്നു അയാള്‍ക്ക്‌ തോന്നി. ചുറ്റിലും അയാള്‍ നോക്കി. കുറച്ചകലെ ഒരു ഋഷി ഇരുന്നു തപസ്സു ചെയ്യുന്നത് കണ്ടു. ഉടനെ തന്‍റെ കൈയിലുള്ള ശൂലത്താല്‍ ആ ഋഷിയെ കുത്തി കൊന്നു. എന്നിട്ട് ആ ശവം എടുത്തു കൊണ്ടു ഭഗവാന്‍റെ മുന്നില്‍ ഇട്ടു.  പിശാചുക്കളുടെ ഇഷ്ട വിഭവം ശവമാണ്‌. തനിക്കു പ്രിയമുള്ള ഭക്ഷണം ഭഗവാനു നല്‍കണം എന്നു വിചാരിച്ചു.  ആരു എന്തു ഭക്ഷണം കഴിക്കുന്നുവോ അതു ഭഗവാനു നിവേദിക്കണം എന്നാണു പ്രമാണം! അയാള്‍ ഭഗവാനോട് "എനിക്കു ഇഷ്ടമുള്ള ഭക്ഷണം ഇതാ അങ്ങയ്ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അതു സ്വീകരിച്ചാലും" എന്നു പറഞ്ഞു. ഭഗവാനു അയാളുടെ നിഷ്കളങ്കതയില്‍ വളരെ സന്തോഷം തോന്നി. അയാള്‍ക്ക്‌ എന്തു വേണം എന്നു ചോദിച്ചു. ആ പിശാചു തനിക്കു മോക്ഷമാണ് വേണ്ടതെന്നു പറഞ്ഞു. ഭഗവാന്‍ ഉടനെ അയാള്‍ക്ക്‌ മോക്ഷം നല്‍കി. 
       ഈ സമയം ആ പിശാചിന്റെ ബന്ധുവും അവിടെ എത്തി. ഭഗവാന്‍ അയാള്‍ക്കും മോക്ഷം നല്‍കി. ഒരു ഭക്തനുമായിട്ടുള്ള സംഗം ആ പിശാചിനും മോക്ഷം നല്‍കി. പിശാചു കുത്തി കൊന്ന ഋഷിയുടെ കാര്യം പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. ആ ഋഷിക്കും മോക്ഷം ലഭിച്ചു. ഒരു ശവം കൊടുത്തു ഭഗവാനെ പ്രീതി പെടുത്താന്‍ സാധിച്ചു.  നമുക്ക് ലഭിക്കുന്ന എന്തും ഭഗവാനു പ്രീതിയോടെ അര്‍പ്പിച്ചു സ്വീകരിച്ചാല്‍ അതു നമ്മേ ശുദ്ധീകരിക്കും. ഭഗവാനു നല്‍കാനുള്ള മനോഭാവം ഉണ്ടാവണം! നാം നല്‍കുന്നത് സ്വീകരിക്കാന്‍ ഭഗവാന്‍ കാത്തിരിക്കുകയാണ്. ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ്. നാം അതു ചെയ്യണ്ടെ? രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം - വാക്യം 44 
           രാധേകൃഷ്ണാ! ജീവിതത്തില്‍ സത്സംഗം ലഭിക്കുന്നത് വളരെ വിശേഷപ്പെട്ടതാണു. നാം ഉണരുമ്പോള്‍ നമ്മുടെ ചിന്തകള്‍ അലഞ്ഞു തിരിയും.  കാട്ടാറ് പോലെ ഒഴുകി എത്തുന്ന ചിന്തകള്‍ക്ക് ഒരു തടസ്സം ഉണ്ടാക്കിയാല്‍ നാം വിജയിച്ചു.  ചിന്തകളെ തടുത്തു നിറുത്താന്‍ സത്സംഗം വളരെ ഉത്തമമാണ്. സത്സംഗം എവിടെയും വെച്ചു ആകാം. തിരുക്കോളൂരിലേ ഒരു വീഥിയില്‍ പെണ്‍പിള്ളൈക്കു സ്വാമി രാമാനുജരോടു സംഗം ഉണ്ടായി. അവള്‍ പറയുന്ന സത് വിഷയങ്ങളെ രാമാനുജരും ശിഷ്യരും വളരെ താല്പര്യതോടെ കേട്ടു കൊണ്ടിരിക്കുന്നു. ഭാഗവതത്തിലെ ഒരു മാലാകാരന്റെ കാര്യം അവള്‍ ഇപ്പോള്‍ പറഞ്ഞു. 
   "പൂവൈ കൊടുത്തേനോ മാലാകാരനൈപ്പോലെ!"
ഭഗവാനു ഉത്തമമായ വസ്തുക്കളെ നല്‍കാനുള്ള മനസ്സ് വേണം. കൂനിക്കു ആ ഒരു ഭാവം ഉണ്ടായിരുന്നു. ആദ്യമായിട്ട് കണ്ടപ്പോള്‍ തന്നെ ഭഗവാനു ഏറ്റവും ഉത്തമമായ ചന്ദനം തന്നെ നല്‍കി. കൂനിയെ അനുഗ്രഹിച്ച ശേഷം ഭഗവാന്‍ കണ്ടു മുട്ടുന്നത് മഥുരയിലെ മാലാകാരനെയാണ്. പൂക്കളെ കൊണ്ടു മാല ഉണ്ടാക്കി ഉപജീവനം നടത്തി വന്നിരുന്നു അയാള്‍. സുദാമാ എന്നാണു അയാളുടെ പേര്. പാലും വെണ്ണയും വില്‍ക്കാന്‍ വരുന്ന ഗോപ സ്ത്രീകളുടെ പക്കല്‍ നിന്നും ആയാലും കേട്ടിരുന്നു കൃഷ്ണ കഥകള്‍.
അതൊക്കെ കേട്ടു കേട്ടു അയാള്‍ അറിയാതെ കൃഷ്ണനില്‍ ആകൃഷ്ടനായി.  ഒരിക്കല്‍ കൃഷ്ണനെ കാണണം. വിവിധ ഹാരങ്ങള്‍ കൊണ്ടു അലങ്കരിച്ചു നോക്കണം, എന്നൊക്കെ മനസ്സില്‍ ചിന്തിച്ചിരുന്നു. ഓരോ ഹാരം ഉണ്ടാക്കുമ്പോഴും ഇതു പോലെ കൃഷ്ണനു ഉണ്ടാക്കി ചാര്‍ത്തി നോക്കണം എന്നു വിചാരിക്കുമായിരുന്നു. ഗോപികള്‍ കൃഷ്ണന്‍റെ വൃന്ദാവന ലീലകള്‍ എല്ലാം പറയും. കാട്ടിലെ സകല വിധമായ പൂക്കളും പറിച്ചു ഗോപ കുട്ടികള്‍ ഭഗവാനെ അലങ്കരിക്കും. അതൊക്കെ കേക്കുമ്പോള്‍ തന്‍റെ കൈയിലുള്ള താമര, പിച്ചി, താമര ഇതൊക്കെ കൊണ്ടു അലങ്കരിച്ചാല്‍ എങ്ങനെയിരിക്കും എന്നു ആലോചിക്കും. അയാളുടെ ആ ഭക്തി ഭാവം ഭഗവാനെ അങ്ങോട്ട്‌ ആകര്‍ഷിച്ചു.    
        പെട്ടെന്ന് ഒരു ദിവസം അയാളുടെ വീട്ടിന്‍റെ മുറ്റത്ത്‌ ബലരാമനും കൃഷ്ണനും ചിരിച്ചു കൊണ്ടു നിന്നു. അയാള്‍ അതിശയിച്ചു പോയി. കണ്ടപ്പോള്‍ തന്നെ അതു ഭാഗവാനാണെന്നു മനസ്സിലായി. ആനന്ദത്തില്‍ മതി മറന്ന അയാള്‍ ഭഗവാനു സ്വാഗതം പറഞ്ഞു. എന്നിട്ട് വേഗം കുറച്ചു വെള്ളം എടുത്തു കൊണ്ടു വന്നു, എന്നിട്ട് പത്നീ സമേതനായി ഭഗവാന്‍റെ കാലു കഴുകിച്ചു. താന്‍ എന്തു ഭാഗ്യം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. രണ്ടു പേരും അകത്തു വന്നു. അവിടെ വിവിധ മാലകള്‍ കെട്ടി വെച്ചിരിക്കുകയാണ്. അതൊക്കെ നോക്കി കൊണ്ടു ഇരുവരും നിന്നു. ബലരാമന്‍ ഒരു മാല ചൂണ്ടി കാണിച്ചു കൊണ്ടു 'കൃഷ്ണാ! ഇതു നോക്കു!' എന്നു പറയും. ഉടനെ കൃഷ്ണന്‍ മറ്റൊന്നിനെ ചൂണ്ടി കാണിച്ചുകൊണ്ട് 'ഏട്ടാ! ഇതു കണ്ടോ?'  എന്നു പറയും. അവര്‍ ഇരുവരും ഇങ്ങനെ പരസ്പരം പറയുന്നത് ശ്രദ്ധിച്ച മാലാകാരന്‍.
         ബലരാമന്‍ ചൂണ്ടി കാണിച്ച മാല കൃഷ്ണനും, കൃഷ്ണന്‍ കാണിച്ച മാല ബലരാമനും അണിവിച്ചു. ആ മാലകള്‍ വിറ്റാണ് അയാളുടെ ഉപജീവനം നടത്തിയിരുന്നത്. പക്ഷേ അയാള്‍ അതൊന്നും നോക്കാതെ ഓരോരോ മാലകളായി എടുത്തു ഇരുവര്‍ക്കും ചാര്‍ത്തി. കൈയിലും കാലിലും, കൊണ്ടയിലും ഒക്കെ മാലകള്‍ എടുത്തു ചുറ്റി. ഉണ്ടായിരുന്ന മാലകള്‍ മുഴുവനും ഭഗവാനും ബലരാമനും അണിയിച്ചു. എന്നിട്ട് കുറച്ചു ഉതിര്‍ പുഷ്പങ്ങള്‍ എടുത്തു അവരെ അര്‍ച്ചിക്കുകയും ചെയ്തു. സര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണം എന്നു കൊടുത്തു. ഭഗവാന്‍റെ ഹൃദയം കുളിര്‍ത്തു. മാലാകാരനോടു എന്തു വേണം എന്നു ചോദിച്ചു. ഇതിലുപരി എനിക്കു എന്താണു വേണ്ടത് എന്നു അയാള്‍ ചോദിച്ചു. ഭഗവാന്‍ അയാള്‍ക്കും അയാളുടെ വംശത്തിനു മുഴുവനും സര്‍വ ഐശ്വര്യങ്ങളും മോക്ഷവും വാഗ്ദാനം ചെയ്തു. അയാള്‍ക്ക്‌  മാല കെട്ടാനല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഭക്തിയോടെ മാല അര്‍പ്പിച്ചു ഭഗവാനില്‍ നിന്നും മോക്ഷം വരെ വാങ്ങി. 
      എത്രയോ ഭക്തന്മാര്‍ക്ക് മാലാകാരന്‍ ഒരു പ്രചോദനമാണ്. പെരിയാഴ്വാര്‍, തൊണ്ടരടിപ്പൊടിയാള്‍വാര്‍ തുടങ്ങിയ എത്രയോ ഭക്തന്മ്മാര്‍ മാലാകാരനെയാണ് പിന്‍തുടര്‍ന്നത്. ആ മാലാകാരന്റെ കാര്യമാണ് പെണ്‍പിള്ളൈ ഇവിടെ പറഞ്ഞത്. താന്‍ അതു പോലെയൊന്നും ഇല്ലല്ലോ. താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു ചോദിച്ചു. ബലരാമനായി നിന്നു ആ മാലകള്‍ സ്വീകരിച്ച രാമാനുജര്‍ ഇതു കേട്ടു വളരെ സന്തോഷിച്ചു. എന്നിട്ട് അവള്‍ക്കു മാലാകാരന്റെ ഭാവം സിദ്ധിക്കട്ടെ എന്നനുഗ്രഹിച്ചു.  രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!