Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, October 13, 2012

പ്രേമവേദം - ഒക്ടോബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
ആതാമ്രേ ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സ്പൃശൻ 
ബോധസ്തെ ഭവിതാ ന സര്ഗവിധിഭിർബ്ബന്ധോപി സഞ്ജായതേ
ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതരാം തച്ചിത്തഗൂഡസ്വയം 
സൃഷ്ടൗ തം സമുദൈരയഃ സ ഭാഗവന്നുല്ലാസ യോല്ലാഘതാം. 
                  (ദശഃ7 ശ്ലോഃ10)
        അരുണാഭങ്ങളായ പാദങ്ങളിൽ നമസ്കരിച്ച ബ്രഹ്മാവിന്റെ കൈയിൽ സ്വന്തം കൈ കൊണ്ടു സ്പർശിച്ചു അങ്ങ് പറഞ്ഞു: അവിടുത്തേക്കു യഥാർത്ഥ ജ്ഞാന സിദ്ധി ലഭിക്കും, സൃഷ്ടി കർമ്മങ്ങളാൽ ബന്ധം സംജാതമാകുകയില്ല. ഈ വാക്കുകളാൽ സന്തുഷ്ടനായി ഭവിച്ച ബ്രഹ്മാവിന്റെ മനസ്സിൽ മറഞ്ഞിരുന്നു കൊണ്ടു അങ്ങു അദ്ദേഹത്തെ സൃഷ്ടി കർമ്മത്തിനു വേണ്ടി പ്രേരിപ്പിച്ചു. അപ്രകാരമുള്ള ഹേ ഭഗവാനേ, എന്നിൽ ആരോഗ്യത്തെ പ്രകാശിപ്പിക്കണേ!

സദ്ഗുരു വാത്സല്യം 
        ആചാര്യഃ ഹരിഃ സാക്ഷാത് ചര രൂപീ ന സംശയഃ 
         ഗുരു സർവ്വ ശ്രേഷ്ഠം! ഗുരുവാണു ജീവിതത്തിന്റെ അസ്ഥിവാരം. സദ്ഗുരു നാഥനെ ദൃഡമായി പിടിച്ചിരിക്കുന്നവർ മാത്രം ജീവിതത്തിൽ ഉന്നതമായ ഒരു സ്ഥിതിയെ പ്രാപിക്കുന്നു. അവർ മാത്രമേ ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിക്കുന്നുള്ളു. അവർക്കു മാത്രം ഉത്തമമായ വേദത്തെയും വേദ രഹസ്യമായ പരമാത്മാവിനെയും ഉള്ളതു പോലെ അറിയാൻ സാധിക്കുന്നു. ആചാര്യൻ പ്രത്യക്ഷത്തിൽ ചരിക്കുന്ന പരമ പുരുഷനാണ്. ശ്രീ വൈഷ്ണവ സമ്പ്രദായത്തിൽ 'ഉറങ്കും പെരുമാൾ താൻ ഉലാവും പെരുമാളാക വന്താർ പോലെ..' എന്നു പറയും. ഉറങ്കും പെരുമാൾ രംഗനാഥൻ, ഉലാവും പെരുമാൾ ആചാര്യൻ. ഉറങ്കും പെരുമാളായ രംഗ നാഥനെ നാം അവിടെ ചെന്നു കാണണം. പക്ഷെ സദ്ഗുരുനാഥൻ നമ്മെ തേടി നമ്മുടെ അടുത്തു വരുന്നു.  സദ്ഗുരു നാഥനിലാണു കൂടുതലും സൌലഭ്യം കാണാൻ കഴിയുക. 
            പരമപദത്തിൽ ഭഗവാനു ഒരു താപം! സാംസാരീക ജീവിതത്തിൽ മുഴുകിയിരിക്കുന്ന മനുഷ്യരെ ഉദ്ധാരണം ചെയ്യുന്നതെങ്ങനെ എന്ന ദുഃഖം. അവർക്കു ഉയരണം എന്നാ ആഗ്രഹം ഇല്ല. ഭഗവാൻ വിഭവ അർച്ചാദി അവതാരാങ്ങൾ എടുത്തു നോക്കി. കുറച്ചു പേർ അനുഭവിച്ചു. അന്തര്യാമിയെ തിരിച്ചറിയാനും എല്ലാരാലും കഴിയുകയില്ല. നാമസങ്കീർത്തന രൂപത്തിൽ ഇറങ്ങി വന്നു. പക്ഷെ പലർക്കും അതിനോട് വിമുഖത! നാമ സങ്കീർത്തനത്തിന്റെ മഹിമയെ അതു അനുഭവിച്ചവർ പറഞ്ഞാൽ പ്രയോജനം ഉണ്ടാകും.
            ഭഗവാൻ പരമപദത്തിൽ നിന്നും തന്റെ ഭക്തന്മാരെ ഓരോരുത്തരായി ഭൂമിയിലേക്കു അയച്ചു. ആ ഭക്തന്മാരാണു സദ്ഗുരുമാർകളായി നമ്മുടെ ഇടയിൽ ഭാഗവന്നാമ സങ്കീർത്തനത്തിന്റെ മഹിമയെ സ്ഥാപിക്കുന്നത്‌. ഗുരു പരമ്പര നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു കൊണ്ടു വരുന്നു. സദ്ഗുരു ഉള്ളതു കൊണ്ടാണു ജീവിതത്തിൽ ഭഗവാൻ രക്ഷിക്കും എന്നാ വിശ്വാസം നമുക്കു കൈ വന്നതു. സനാതനമായ ഹിന്ദു ധർമ്മതിന്റെ ബലം തന്നെ ഗുരു പരമ്പരയാണ്. സിദ്ധാന്തങ്ങൾ പലതാണ്. പക്ഷെ എല്ലാവറ്റിനും അസ്ഥിവാരം വേദമാണ്. ഭക്തിയുടെ ഓരോ മാർഗ്ഗങ്ങൾ മാത്രമാണു അവ. 
                ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഃ
ഗുരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ
        ഗുരു ബ്രഹ്മാവായി ഇരുന്നു കൊണ്ടു ഇരു ശിഷ്യന്റെ ഹൃദയത്തിൽ ജ്ഞാനം വൈരാഗ്യം ഭക്തി എന്നിവ സൃഷ്ടിക്കുന്നു. വിഷ്ണുവായി ഇരുന്നു കൊണ്ടു സാത്വിക ഗുണങ്ങൾ, ഭഗവാനെ അനുഭവിക്കാനുള്ള ആശ, ആശ സഫലീകരിക്കാൻ ശ്രദ്ധ ഇവയെ സംരക്ഷിക്കുന്നു. രുദ്രനായി ഇരുന്നു കൊണ്ടു, അഹംഭാവം, കാമ ക്രോധാദി ഗുണങ്ങൾ എന്നിവയെ സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്നു തന്നെയാണു. ഭഗവാൻ സ്വയം 'കൃഷ്ണം വന്ദേ ജഗ്ദ്ഗുരും' എന്നൊരു വേഷത്തിൽ വന്നു 'ഭഗവാനെ ആശ്രയിക്കു' എന്നു പറയുന്നു. സദ്ഗുരു നാഥന്റെ കൃപ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒന്നും തന്നെ ഒരു പ്രശ്നമില്ല. ആനന്ദം നമ്മുടെ സ്വത്താകും.
        ശ്രീമദ്‌ ഭാഗവതം സദ്ഗുരുവിന്റെ മാഹാത്മ്യം എടുത്തു പറയുന്നു. ദാസീ പുത്രനായ ഒരു ബാലന് ചാതുർമാസ്യത്തിൽ വന്നിരുന്ന മഹാന്മാരുടെ സഖ്യം കൊണ്ടു ഭഗവത് ദര്ശനം ലഭിച്ചു പിന്നീട് നാരദരായി ജന്മം ലഭിച്ചു. സരസ്വതീ നദീ തീരത്തിൽ വിഷാദം പൂണ്ടിരുന്ന വ്യാസർക്കു നാരദർ എന്നാ സദ്ഗുരുവിന്റെ അനുഗ്രഹം ലഭിച്ചപ്പോൾ ഭാഗവതം എന്നാ മഹദ് ഗ്രന്ഥം ഉണ്ടായി. പരീക്ഷിത്തു മഹാരാജാൻ ഏഴു ദിവസം കൊണ്ടു മോക്ഷം അടയാൻ ശുക ബ്രഹ്മം എന്ന ഒരു സദ്ഗുരു കാരണമായിരുന്നു. വെറും അഞ്ചു വയസ്സുള്ള ബാലൻ ധ്രുവൻ  അഞ്ചു മാസത്തിൽ ഭഗവാനെ പ്രത്യക്ഷപ്പെടുത്തിയതു നാരദ മഹർഷി എന്ന സദ്ഗുരുവിന്റെ കൃപ കൊണ്ടു മാത്രമാണു. അങ്ങനെ എത്രയോ ഗുരു പ്രഭാവങ്ങൾ. ഗുരു മഹിമ തുടരുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി കതകു തുറന്നപ്പോൾ കണ്ടത് ഒരു വൃദ്ധ ബ്രഹ്മണനെയാണു. അദ്ദേഹം  തന്നെ  പാണ്ഡുരംഗ ഹരി എന്നു പറഞ്ഞു. ഇതു കേട്ടു ലക്ഷ്മി ആനന്ദിച്ചു. ഏതോ ഒരു ഭക്തൻ തന്റെ വീട്ടില് വന്നിരിക്കുന്നു എന്ന് സന്തോഷിച്ചു. അദ്ദേഹം അവളെ നോക്കി ദീർഘ സുമംഗലീ ഭവ എന്നനുഗ്രഹിച്ചു. 'നീ ശ്രീനിവാസന്റെ ഭാര്യ അല്ലേ! എന്താ സുഖമാണോ? ശ്രീനിവാസാൻ നിന്നെ നന്നായി നോക്കുന്നില്ലേ' എന്നെല്ലാം ചോദിച്ചു. അവൾ അത്ഭുതപ്പെട്ടു കൊണ്ടു, 'അതെ അദ്ദേഹം എന്നെ നന്നായി നോക്കുന്നുണ്ട്' എന്നു പറഞ്ഞു.
       അങ്ങു ആരാണ്? എന്താണു ഇവിടെ വന്നതു? എന്നു ചോദിച്ചു. അദ്ദേഹം ഉടനെ തന്റെ കൊച്ചു മകന്റെ ഉപനയനത്തിനു എന്തെങ്കിലും സഹായം അഭ്യർത്ഥിച്ചു വന്നതാണെന്നു പറഞ്ഞു. ശ്രീനിവാസന്റെ അടുത്തു പോയിരുന്നു. ചോദിച്ചു ചോദിച്ചു തളർന്നതെയുള്ളൂ. ഒന്നും തന്നില്ല. ഭർത്താവിന്റെ തെറ്റ് ഭാര്യയല്ലേ ശരിയാക്കേണ്ടതു നീ നിന്റെ ഭർത്താവിനോട് പറയു എന്നു പറഞ്ഞു.  ഇതു കേട്ട ലക്ഷ്മി ചിരിച്ചു. ഇന്നു വരെ അദ്ദേഹം പറയുന്നതു ഞാൻ അനുസരിചിട്ടുള്ളതല്ലാതെ ഞാൻ അങ്ങോട്ടു പറയുന്നതു കേൾക്കുന്ന സ്വഭാവമൊന്നും ഇല്ല.
വൃദ്ധാൻ: പക്ഷെ മോളേ! ഞാൻ മാസങ്ങളോളമായി നടന്നു നടന്നു എന്റെ കാലു തേഞ്ഞു. എനിക്കു മടുത്തു. ഞാൻ തളർന്നു പോയി. മോൾ എന്നെ എന്തെങ്കിലും സഹായിക്കണം. അല്ലെങ്കിൽ ഒരു ബ്രാഹ്മണന്റെ ജീവൻ അപഹരിച്ച ദോഷം നിന്റെ ഭർത്താവിനു വന്നു ചേരും. നീ നിന്നാൽ ആവുന്നതു എന്തെങ്കിലും തന്നു സഹായിക്കു.
ലക്ഷ്മിക്കു ഇതു കേട്ടപ്പോൾ വളരെ സങ്കടം തോന്നി. ആ വൃദ്ധന്റെ ദയനീയ സ്ഥിതി കണ്ടു സഹായിക്കണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ അവൾ  ആശക്തയാണ്.  മാത്രമല്ല ഭർത്താവിനു പാപം കിട്ടാനും പാടില്ല. അവൾ എന്തു ചെയ്യും? കരയുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഹേ പാണ്ഡുരംഗാ! ഇതെന്തു പരീക്ഷണമാണു? എന്നെ ഇങ്ങനെ ഒരു സ്ഥിതിയിൽ കൊണ്ടു നിറുത്തിയല്ലോ? നീ എന്താണു ഉദ്ദേശിക്കുന്നതു എന്നു വിചാരിച്ചു. കണ്‍കളിൽ കണ്ണീര പൊടിഞ്ഞത് കൈകൊണ്ടു പതുക്കെ തുടച്ചു.
             മുഖംതുടയ്ക്കുമ്പോൾ അവളുടെ കയ്യിൽ അവളുടെ മൂക്കുത്തി തടഞ്ഞു. പെട്ടെന്നു അവൾക്കു ഭഗവാന്റെ ഹിതം മനസ്സിലായി. ഹേ പ്രഭോ. ഈ മൂക്കുത്തി ഉണ്ടല്ലോ എന്നു എന്നെ ഓർമ്മിപ്പിക്കുകയാണോ? ശരി ഞാൻ ഇതു കൊടുക്കാം. പക്ഷെ ഭര്ത്താവ് അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക? അദ്ദേഹത്തിനു അതു ഒട്ടും ഇഷ്ടമാവില്ല. പക്ഷെ ന്യായമായ ഒരു കാരണത്തിനു വേണ്ടി ധർമ്മം നൽകുന്നതു നമ്മുടെ കടമയുമാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി. ഒരു ധർമ്മ കാര്യത്തിനല്ലേ താൻ കൊടുക്കുന്നത് അതു കൊണ്ടു തെറ്റു വരില്ല എന്നുറച്ചു. ശ്രീനിവാസാൻ ചോദിച്ചാൽ കളഞ്ഞു പോയി എന്നു പറയാം എന്നു തീരുമാനിച്ചു. അതിന്റെ ഭവിഷ്യത്തു എന്തായാലും അതിനെ നേരിടുക തന്നെ! എല്ലാം പാണ്ഡുരംഗന്റെ സങ്കൽപം എന്നു തീരുമാനിച്ചു.
             എന്തായാലും അവൾ തന്റെ മൂക്കുത്തി അഴിച്ചു വൃദ്ധന്റെ നേർക്കു നീട്ടി. എന്നിട്ടു 'അങ്ങു ഇതു കൊണ്ടു പോവുക. ഇതിനെ വിറ്റാൽ അങ്ങയ്ക്കു നല്ല ധനം കിട്ടും. അതു കൊണ്ടു അങ്ങയ്ക്കു കൊച്ചു മകന്റെ ഉപനയനം നടത്താം എന്നു പറഞ്ഞു. പക്ഷെ അങ്ങു ഉടനെ തന്നെ ഇവിടുന്നു പോകണം എന്റെ ഭർത്താവ് ഏതു നേരത്തും ഇവിടെ എത്തും. അദ്ദേഹം വന്നാൽ ഇതു കൊണ്ടു പോവാൻ സമ്മതിക്കില്ല എന്നു കൂട്ടിച്ചേർത്തു. വൃദ്ധൻ പുളകാംഗിതനായി അവളെ നോക്കി 'മോളേ എല്ലാവരും ദാനത്തിനു കർണ്ണനെയാണു ഉപമാനമായി പറയുന്നത്. പക്ഷെ നീ തന്ന ഈ ദാനം അതിലും ശ്രേഷ്ഠമാണ്. തീർച്ചയായും നിന്റെ ഈ ദാനത്തിൽ പാണ്ഡുരംഗൻ പ്രീതിയടഞ്ഞു' എന്നു പറഞ്ഞു. നീ ഒട്ടും ഭയപ്പെടെണ്ടാ. നിന്റെ ആഗ്രഹം എന്താണോ അത് സാധിക്കും എന്ന് ആശീർവദിച്ചു. 
        അവളുടെ മനസ്സ് കുളിർത്തു. ഉടനെ അവൾ 'എന്റെ ഭർത്താവ് ഒരു ഭഗവത് ഭക്തനായി മാറണം അതു മാത്രമാണ് എനിക്കു വേണ്ടത്.എനിക്കു മറ്റൊന്നിനും കുറവില്ല. എല്ലാം നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിനു മാറ്റം സംഭവിച്ചാൽ അത് തന്നെയാണു ഏറ്റവും വലിയ അനുഗ്രഹം. എന്റെ ഭർത്താവൊന്നിച്ചു എനിക്കു പാണ്ഡുരംഗ ദർശനം ചെയ്യണം എന്നു മോഹം ഉണ്ട് ' എന്നു പറഞ്ഞു. ഇതു കേട്ട വൃദ്ധാൻ അവളോടു 'ഒട്ടും വിഷമിക്കണ്ടാ! നിന്റെ പ്രാർത്ഥന പാണ്ഡുരംഗൻ കേട്ടു. അവൻ നിന്നിൽ പ്രീതനായി നിന്നെ അനുഗ്രഹിക്കും. നീ വിശ്വാസത്തോടെ നാമജപം ചെയ്തു കൊണ്ടിരിക്കു. സദാ സർവ്വദാ നിങ്ങൾ രണ്ടു പേരും പാണ്ഡുരംഗ ഭക്തിയിൽ മുഴുകും എന്നു ഞാൻ ആശീർവദിക്കുന്നു' എന്നു പറഞ്ഞു. ലക്ഷ്മിയുടെ ഹൃദയം നിറഞ്ഞു. ആനന്ദം കൊണ്ടു അവൾ പരവശയായി. തുടർന്നു എന്തു സംഭവിച്ചു എന്നു നമുക്കു കാത്തിരുന്നു കാണാം രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 61)   
അദ്വൈതം വെന്റേനോ എമ്പെരുമാനാരൈ പോലെ?
         രാധേകൃഷ്ണാ! സനാതനമായ ധർമ്മത്തിന്റെ അസ്ഥിവാരം വേദമാണ്. വേദം ഇല്ലെങ്കിൽ ആർക്കും ഈശ്വരനെ കുറിച്ചു അറിയുവാൻ സാധിക്കില്ല. ആ വേദം തന്നെയാണ് രാമായണം എന്നാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അതു തന്നെ കഥാ രൂപമായി വന്നതാണു മഹാഭാരതം. വേദത്തിന്റെ സാരമാണ് ശ്രീമദ്‌ ഭാഗവതം. വേദത്തിന്റെ അടിസ്ഥാനത്തില്ലാണു മൂന്നു മദാചാര്യന്മാർ തങ്ങളുടെ സിദ്ധാന്തം നിർണ്ണയിച്ചത്. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം! അതതു മാഹാത്മാക്കൾ എടുത്ത വേദ വാക്യത്തിനെ അനുസരിച്ചു അവരുടെ സിദ്ധാന്തം വിസ്തരിച്ചു. ആദി ശങ്കരൻ 'തത്വമസി' എന്ന വേദവാക്യം അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തം സ്ഥാപിച്ചു. സ്വാമി രാമാനുജർ കടക ശ്രുതിയെ ആശ്രയിച്ചു വിശിഷ്ടാദ്വൈതം സിദ്ധാന്തിച്ചു. ശ്രീ മധ്വാചാര്യർ ഭേദ ശ്രുതി അനുസരിച്ചു ദ്വൈത സിദ്ധാന്തം നിർണ്ണയിച്ചു. ഈ മൂന്നിനും അസ്ഥിവാരം വേദം! പക്വത എത്തിയവർക്കു. മാത്രമേ ഇതു മനസ്സിലാകു.
          'അഹം ബ്രഹ്മാസ്മി, തത്വമസി' എന്ന വാക്യം ആദി ശങ്കരൻ നിരൂപിച്ചു. പക്ഷെ കാലപ്പഴക്കത്തിൽ പലരും ഈ തത്വം ദുഷിപ്പിച്ചു. സ്വയം ബ്രഹ്മമാണെന്നു വീമ്പു പറഞ്ഞു തുടങ്ങി. പക്ഷെ ഹൃദയത്തിൽ സ്വന്ത ധ്യാനമാണു നിറയെ. അല്ലാതെ ബ്രഹ്മ ധ്യാനമല്ല! അതിന്റെ ഫലമായി. അനർത്ഥ ഹേതുവായ ഒരു പ്രവണത ഉണ്ടായി. അവനവൻ താൻ തന്നെ ദൈവം എന്ന ചിന്തയിലായി. ഫലമായി നശിക്കേണ്ട അഹങ്കാരം വളർന്നു പന്തലിച്ചു. ആ സമയത്താണ് ശ്രീ രാമാനുജരെ ഭഗവാൻ അയച്ചത്‌. ലോകത്തിലെ ജനങ്ങൾക്കു നല്ല വഴി കാട്ടി അവരെ ബ്രഹ്മത്തിനോട് ശരണാഗതി ചെയ്യുവാനുള്ള ബുദ്ധി ഉണ്ടാക്കാനാണ് രാമാനുജർ അവതരിച്ചത്. 
          ശങ്കരരുടെ കാല ശേഷം പലരുടെയും തെറ്റായ വ്യാഖ്യാനത്താൽ അദ്ദേഹം സ്ഥാപിച്ച സിദ്ധാന്തത്തിനു ഹാനി സംഭവിച്ചു. ഭഗവാനോട് അടുക്കുന്നതിനു പകരം അഹങ്കാരത്തിൽ ഉയർന്നു ഭഗവാനിൽ നിന്നും ജനങ്ങൾ അകന്നു. ജഗത് മിഥ്യയാണു എന്നു അദ്ദേഹം പറഞ്ഞതു വ്യതിചലിച്ചു മായയെ മാത്രം പ്രാധാന്യം കൊടുത്തു ഭഗവാനെ മറന്നു. അങ്ങനെ ഒരു സന്ദർഭത്തിൽ ഇതൊക്കെ മാറ്റി എല്ലാവർക്കും നല്ല വഴി കാണിച്ചു കൊടുക്കണം എന്നു രാമാനുജർ വിചാരിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ നിരൂപിച്ചു.
           ഒരിക്കൽ യജ്ഞമൂർത്തി എന്നൊരു പണ്ഡിതൻ രാമാനുജരോടു വാദത്തിനു ശ്രീരംഗത്ത്‌ വന്നു. അദ്ദേഹം അദ്വൈത സിദ്ധാന്ത വിശ്വാസിയാണ്. രാമാനുജർ സമ്മതിച്ചു. ഉടനെ യജ്ഞമൂർത്തിഒരു നിബന്ധന വെച്ചു. വാദത്തിൽ താൻ തോറ്റു പോയാൽ അദ്വൈത സിദ്ധാന്തത്തെ ഉപേക്ഷിക്കാം. എന്നിട്ടു രാമാനുജരുടെ പേരു സ്വീകരിച്ചു കൊള്ളാം, രാമാനുജരുടെ അടിമയായി ഇരുന്നു കൊള്ളാം എന്നു പറഞ്ഞു. അഥവാ രാമാനുജർ തോറ്റു പോയാല എന്തു ചെയ്യും എന്നു ചോദിച്ചു. രാമാനുജർ ഉടനെ താൻ തോറ്റു പോയാൽ മേലിൽ ഗ്രന്ഥങ്ങൾ എഴുതുകയില്ല എന്നു പറഞ്ഞു. വാദു പരസ്പരം സമ്മതിച്ചു.
           വാദം തുടങ്ങി. വളരെ ഘോരമായ വാദം. ആരാണു വിജയിക്കുന്നത് എന്നു ആർക്കും തീരുമാനിക്കാൻ സാധിക്കുന്നില്ല. രണ്ടു പേരും ഒട്ടും വിട്ടു കൊടുക്കുന്നില്ല. വാദം ദിവസങ്ങളോളം നീണ്ടു പോയി. പതിനേഴു ദിവസമായി. പതിനേഴാം ദിവസം യജ്ഞമൂർത്തിയുടെ വാദം ബലപ്പെട്ടു. രാമാനുജർക്കു ഉത്തരം പറയാൻ സാധിക്കാതെ വന്നു. അന്നത്തെ സമയം കഴിഞ്ഞു പോയതിനാൽ പിറ്റേദിവസത്തേക്കു തീരുമാനം മാറ്റി വെച്ചു. യജ്ഞമൂർത്തി വിജയിച്ചു എന്നു തന്നെ എല്ലാവർക്കും തോന്നി. വാദമെല്ലാം കഴിഞ്ഞു രാമാനുജർ കാവേരിയിൽ ഇറങ്ങി കുളിച്ചു, ശ്രീരംഗനാഥനെ തൊഴാൻ ചെന്നു. ശിഷ്യർ അദ്ദേഹത്തെ അത്താഴം കഴിക്കാൻ ക്ഷണിച്ചു. പക്ഷെ അദ്ദേഹം അതു നിരസിച്ചു. അദ്ദേഹത്തിന്റെ പൂജാ മൂർത്തിയായ വരദനു ഒരു പഴം സമർപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞു. 'ഭഗവാനേ! ആഴ്വാർകൾ കാലം മുതൽ, നാദമുനികൾ, ആളവന്താർ തുടങ്ങിയവരുടെ കാലം വരെ ഇത്രത്തോളം സ്ഥാപിച്ചു വന്ന വൈഷ്ണവ സിദ്ധാന്തം അടിയന്റെ കാലത്തു നശിച്ചു പോകണം എന്നു അവിടുത്തെ തിരുവുള്ളമാണോ? അങ്ങനെ അവിടുത്തെ സങ്കല്പമാണെങ്കിൽ എനിക്കു എന്തു ചെയ്യാൻ കഴിയും' എന്നു പറഞ്ഞു. 
          രാത്രി അദ്ദേഹം ഉറങ്ങാൻ കിടന്നു. സ്വപ്നത്തിൽ വരദരാജൻ പ്രത്യക്ഷപ്പെട്ടു. 'രാമാനുജാ! എന്തിനു കരയുന്നു? അരുമയായ ഒരു ശിഷ്യനെ അല്ലെ ഞാൻ നിനക്കായി കൊണ്ടു വന്നിരിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർക്കു ഒന്നും മനസ്സിലായില്ല. 'ആരു  ആരുടെ ശിഷ്യൻ' എന്നു ചോദിച്ചു. അതിനു വരദരാജൻ 'വേറെ ആരാണു യജ്ഞമൂർത്തി തന്നെ' എന്നു പറഞ്ഞു. 
രാമാനു:- അങ്ങ് അദ്ദേഹത്തിന്റെ ഇന്നത്തെ വാദം ശ്രദ്ധിച്ചില്ലേ?
വരദ:- മ് കേട്ടു. അപാര വാദം തന്നെ. പക്ഷെ അതു വെച്ചു നീ തീരുമാനിക്കേണ്ടാ. ചിലർക്കു അസാധ്യ വാക്കു ചാതുര്യം കാണും. പക്ഷെ കാര്യം വരുമ്പോൾ നിസ്സാരമായി തോറ്റു പോകും. ഇത്രയും പഠിച്ച ആളല്ലെ, കുറച്ചു നേരം തന്റെ വിദ്വത്തു പ്രദർശിപ്പിക്കട്ടെ. പോരാടി ജയിച്ചാലേ അതിനു വിലയുള്ളൂ. സുലഭത്തിൽ ജയിച്ചാൽ അത് ഒരു സുഖമില്ല എന്നു പറഞ്ഞു. 
രാമാനു:- പക്ഷെ അദ്ദേഹത്തിന്റെ വാദങ്ങൾക്കു എതിർ വാദങ്ങൾ എന്റെ പക്കൽ ഇല്ലല്ലോ. ഞാൻ എന്തു ചെയ്യും?  
ഭഗവാൻ ഉടനെ ആളവന്താർ എഴുതിയ ഗ്രന്ഥത്തിൽ നിന്നും ചില പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചു അതിൽ പിടിച്ചു വാദിക്കാൻ പറഞ്ഞു. ആഹാ ഇതു തനിക്കു ഒട്ടും ഓർമ്മ വന്നില്ലല്ലോഎന്ന് രാമാനുജർ അത്ഭുതപ്പെട്ടു. ശരിയായ സമയത്തിൽ നമ്മുടെ ഉള്ള്ൽ നിന്നും നമുക്ക് വേണ്ടത് തോന്നിപ്പിക്കുന്നത് ഭഗവാൻ അല്ലാതെ മറ്റാരാണ്‌? 
         പിറ്റേ ദിവസം രാമാനുജർ സഭയ്ക്ക് എഴുന്നള്ളി. യജ്ഞമൂർത്തി നേരത്തെ തന്നെ എത്തിയിരുന്നു. രാമാനുജർ ഗാംഭീര്യത്തോടെ നടന്നു വരുന്നത് കണ്ടു. സാക്ഷാത് ഭഗവാൻ തന്നെ വരികയാണോ എന്നു തോന്നി. രാമാനുജർ അടുത്തു വന്നു ഇരുന്നു. ഇന്നു നിശ്ചയമായും വിജയിക്കും എന്നുറപ്പിച്ചു അദ്ദേഹം വന്നിരുന്നത് കണ്ടു യജ്ഞമൂർത്തി അദ്ദേഹത്തെ നമസ്കരിച്ചു. നാം തോറ്റിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ രാമാനുജർ യജ്ഞമൂർത്തിയോട് വാദം തുടങ്ങിയതു പോലും ഇല്ലല്ലോ അതിനു മുൻപേ എന്താ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. ഉടനെ അദ്ദേഹം രാമാനുജരോടു ദൈവത്തിന്റെ അടുക്കൽ എനിക്കു വാദം ചെയ്യാൻ സാധിക്കില്ല എന്നു പറഞ്ഞു. അദ്ദേഹത്തിനു സാക്ഷാത് വരദരാജൻ തന്നെയാണു രാമാനുജർ എന്ന് തോന്നി. രാമാനുജർ ഉടനെ 'അതു ശരിയാവില്ല. പിൽകാലത്തു രാമാനുജർ എന്തോ മയക്കുവാദം ചെയ്തു യജ്ഞമൂർത്തിയെ ജയിച്ചു എന്നു പറയാൻ ഇടവരരുതു. അങ്ങ് വാദത്തിനു തയാറായി കൊള്ളു എന്നു പറഞ്ഞു. 
          ഇന്നലെ അങ്ങു പറഞ്ഞില്ലേ ബ്രഹ്മം മാത്രമേയുള്ളൂ  എന്നു . മായ കൊണ്ടാണ് മറ്റുള്ളവയൊക്കെ തോന്നുന്നത്. വാസ്തവത്തിൽ ബ്രഹ്മം മാത്രമേ സത്യമായുള്ളൂ എന്നു പറഞ്ഞു. ശരി ഞാൻ അതു സ്വീകരിക്കാം. പക്ഷെ അങ്ങ് പറയുന്നു മായ വന്നു മറയ്ക്കുന്നതു കൊണ്ടാണ് ബ്രഹ്മത്തെ നാം അറിയാതെ പോകുന്നത് എന്നു. അങ്ങനെയാണെങ്കിൽ ബ്രഹ്മത്തെക്കാട്ടിലും ബലമുള്ളതാണല്ലൊ മായ. അപ്പോൾ തന്നെ ബ്രഹ്മം, മായ എന്നു രണ്ടു വസ്തുക്കൾ വന്നില്ലേ? അപ്പോൾ അങ്ങയുടെ അദ്വൈതം അവിടെ തോറ്റു പോയി. എന്നു പറഞ്ഞു. യജ്ഞമൂർത്തി രാമാനുജരെ നമസ്കരിച്ചിട്ടു 'ഞാൻ നേരത്തെ തന്നെ പറഞ്ഞില്ലേ ഞാൻ തോറ്റു എന്നു. അങ്ങയോടു അടിയറവു പറയുകയാണ്‌ ഞാൻ' എന്നു പറഞ്ഞു. 
         സിദ്ധാന്ത തർക്കങ്ങൾ നമുക്കു ആവശ്യമില്ല. ഇതു ശരി ഇതു തെറ്റ് എന്നു പറയുവാൻ നമുക്കു അർഹതയില്ല. എല്ലാവരും വലിയവർ തന്നെ. ആദി ശങ്കരരുടെ സിദ്ധാന്തം ഒരിക്കലും മോശമല്ല. ഓരോ സിദ്ധാന്തവും ഓരോ മാർഗ്ഗം ആണു. ഇവിടെ യജ്ഞമൂർത്തി രാമാനുജരോടു തോറ്റു എന്നതു മാത്രമാണു നമ്മുടെ വിഷയം. നാം അതു മാത്രം നോക്കുക. ഭഗവത് സങ്കല്പത്താൽ യജ്ഞമൂർത്തി രാമാനുജരുടെ ശിഷ്യൻ ആയി തീർന്നു എന്നു മാത്രം. 
           യജ്ഞമൂർത്തി തന്റെ കയ്യിലെ ഏക ദണ്ഡു വലിച്ചെറിഞ്ഞു. രാമാനുജരുടെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിനു രാമാനുജർ അരുളാള പെരുമാൾ എമ്പെരുമാനാർ എന്നാ ദാസ്യ നാമം നൽകി. കാഞ്ചി വരദരാജനുടെ പേരാണു. 
        രാമാനുജർ എത്ര സുലഭമായാണു അവരോടു തർക്കിച്ചു ജയിച്ചതു. എനിക്കു അതു പോലെ വല്ല ഗുണവും ഉണ്ടോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു തന്നെ ചോദിക്കുന്നു. പെണ്‍പിള്ളൈക്കു താൻ രാമാനുജരോടാണ് സംസാരിക്കുന്നത് എന്നറിയില്ല. രാമാനുജരുടെ വികാരങ്ങൾ പറഞ്ഞറിയിക്കുവാൻ സാധിക്കുമോ? രാധേകൃഷ്ണാ! രാധേകൃഷ്ണാ!