Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, December 13, 2010

പ്രേമവേദം ഡിസംബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
 ശബ്ദാദ്വ്യോമ തതസ്സസര്‍ജ്ജിഥ വിഭോ സ്പര്‍ശം 
തതോ മാരുതം 
തസ്മാത് രൂപമതോ മഹോഥ ച രസം തോയഞ്ച
ഗന്ധം മഹീം
ഏവം മാധവ പൂര്‍വ്വ പൂര്‍വ്വകാലനാദാദ്യാദ്യ 
ധര്‍മ്മാന്വിതം 
ഭൂതഗ്രാമമിമം ത്വമേവ ഭഗവാന്‍ പ്രാകാശായ
സ്താമസാത്!
                        (ദശഃ 5) (ശ്ലോഃ 8)
         ഹേ സര്‍വശക്ത! ശബ്ദത്തില്‍ നിന്നു ആകാശത്തെയും, അതില്‍ നിന്നും സ്പര്‍ശത്തെയും, അതില്‍ നിന്നു മാരുതനെയും, വീണ്ടും രൂപത്തെയും, പിന്നീട് തേജസ്സിനെയും, തേജസ്സില്‍ രസം ജലം എന്നിവയേയും, ഗന്ധം ഭൂമി എന്നിവയേയും അങ്ങ് സൃഷ്ടിച്ചു. ലക്ഷ്മീ കാന്തനായ ഭഗവാനെ ഇങ്ങനെ ആദ്യമാദ്യം വിവരിച്ചവയോടുള്ള സംബന്ധത്താല്‍ അവയുടെ ധര്‍മ്മങ്ങളോട് ചേര്‍ന്നിണങ്ങിയ ഈ ഭൂതസംഘത്തെ അങ്ങ് തന്നെ താമസംശത്തില്‍ നിന്നും സൃഷ്ടിച്ചു. 
                        (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)   

      പ്രേമസന്ദേശം 
        രാധേകൃഷ്ണാ! പ്രായമായവരെ ബഹുമാനിക്കു. അവര്‍ക്കു സ്നേഹം നല്‍കു. ഇപ്പോള്‍ മിക്ക സ്ഥലത്തും വൃദ്ധ സദനങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതു വളരെ തെറ്റായ പ്രവണതയാണ്. വാര്‍ദ്ധക്യത്തില്‍ മാതാ പിതാക്കളെ നോക്കുന്ന ചുമതല മക്കള്‍ക്കുണ്ട്. അവര്‍ അതു മറന്നു സ്വന്തം ജീവിതത്തെ ആസ്വദിക്കുന്നു. നിങ്ങള്‍ ജീവിതം ആസ്വദിക്കു. ഒപ്പം മാതാ പിതാക്കളെയും സംരക്ഷിക്കു. അവര്‍ക്കു സ്നേഹ പരിചരണ നല്‍കു. നിങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ നിങ്ങളെ അവര്‍ സംരക്ഷിച്ചില്ലേ? അതു മറക്കരുത്! നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ക്ക് ഫലം നല്‍കും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാത്സല്യം 
        സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ജീവനു ഒരിക്കലും സ്വയം ഉദ്ധരിക്കാന്‍ കഴിയില്ല.   രത്നാകരന്‍ എന്ന വേടന്‍ വാല്‍മീകി എന്ന മഹാ കവിയായത് നാരദന്‍ എന്ന സദ്ഗുരുവിന്റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ്. അഞ്ചു വയസ്സ് ബാലനായ ധ്രുവന്‍ ഗുരുവിന്‍റെ ഉപദേശം ഇല്ലാതെ ഭഗവാനെ സാക്ഷാത്ക്കരിക്കുകയില്ലായിരുന്നു.  വെറും ഏഴു ദിവസം കൊണ്ടു പരീക്ഷിത്തിനു മോക്ഷം ലഭിച്ചത് ശുക ബ്രഹ്മര്‍ഷി എന്ന സദ്‌ഗുരുനാഥന്റെ കൃപയാ കൊണ്ടാണ്. ഒരു അസുര ബാലനായ പ്രഹ്ലാദനു വേണ്ടി ഭഗവാന്‍ തൂണില്‍ ഒരു അവതാരം ചെയ്തത് നാരദ മഹര്‍ഷിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. സന്താനങ്ങള്‍ ഇല്ലാത്ത ചിത്രകേതു എന്ന രാജനു ഒരു സന്താനത്തെ അനുഗ്രഹിച്ചു കൊടുത്തു, അതിനെയും സപത്നിമാര്‍ ആസൂയയാല്‍ കൊന്നപ്പോള്‍ ഹൃദയം തകര്‍ന്നു നിന്നപ്പോള്‍ ഒരു സദ്ഗുരുവിന്റെ ഉപദേശമാണ് തുണയായി അയാളില്‍ വൈരാഗ്യം ജനിപ്പിച്ചത്.  ശാപം മൂലം വൃത്രാസുരനായി വന്നപ്പോഴും ഹൃദയത്തില്‍ വിടാതെ ഭഗവത് ധ്യാനം ഉണ്ടായത് സദ്ഗുരുവിന്റെ കഴിഞ്ഞ ജന്മത്തിലെ ഉപദേശം ഒന്ന് കൊണ്ടു മാത്രമാണ്. ജീവിതത്തില്‍ ഒരു സദ്ഗുരുവിനെ സമ്പാദിക്കുക എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം! എത്രയും വേഗം ഒരു ആചാര്യനെ ആശ്രയിക്കുന്നുവോ അത്രയും വേഗത്തില്‍ മോക്ഷം അടുത്ത് വരുന്നു. സദ്ഗുരുനാഥനെ കൂടാതെ ഭഗവാനെ പ്രാപിക്കുക അസാധ്യമാണ്.
"ജപം തപോ വ്രതം തീര്‍ത്ഥമ് യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥമ് ഭവേത് പ്രിയേ"
ഗുരുവിന്‍റെ തത്വം മനസ്സിലാക്കാതെ ജപം തപസ്സ്, വ്രതാനുഷ്ഠാനം
 തീര്‍ത്ഥസ്നാനം, യാഗ യജ്ഞങ്ങള്‍, ദാനം ചെയ്യുക, തുടങ്ങിയവയൊക്കെ യാതൊരു പ്രയോജനവും നല്‍കില്ല. വ്യര്‍ത്ഥമായി ഭവിക്കും. എന്നാല്‍ ഗുരുവിന്‍റെ മഹത്വം മനസ്സിലാക്കി ഒരു സദ്‌ ഗുരുവിന്‍റെ ആശ്രയിച്ചാല്‍ യാതൊരു ഉപാധിയും ഇല്ലാതെ തന്നെ ഭഗവാനെ പ്രാപിക്കാം. ഒരു കുട്ടി കുരങ്ങന് അങ്ങ് ഉയരത്തില്‍ ഉള്ള കൊമ്പിലേയ്ക്ക് പോകാന്‍ തന്‍റെ അമ്മയെ മുറുക്കി പിടിച്ചാല്‍ മാത്രം മതി. അമ്മ മുകളിലേയ്ക്ക് പോകുമ്പോള്‍ കുട്ടിയും താനേ സുലഭമായി പോയി ചേരും. അതു പോലെ സദ്‌ഗുരുനാഥനെ ആശ്രയിച്ചാല്‍ നമ്മേ അവര്‍ തന്നെ ഉയര്‍ത്തും. 
        എപ്പോഴും സദ്ഗുരുനാഥനെ നാം അന്വേഷിച്ചു പോകണ്ട ആവശ്യം ഇല്ലാ. അവര്‍ നമ്മേ തേടി നമ്മുടെ ഇരിപ്പിടം തേടി എത്തുന്നു. പലപ്പോഴും നമ്മുടെ അശ്രദ്ധ കാരണം നാം അതു കാണാന്‍ വിസമ്മതിക്കുന്നു. ഗുരുവില്‍ ദൃഡമായ വിശ്വാസം വെയ്ക്കണം. അതാണ്‌ ആദ്യം വേണ്ടത്. 
      നാം കടയില്‍ നിന്നും വളരെ വിലകൂടിയ വസ്ത്രം വാങ്ങുന്നു. ആ വസ്ത്രം ഒരു തയ്യല്‍ക്കാരന്റെ കയ്യില്‍ അങ്ങനെ കൊടുക്കുന്നു. അയാള്‍ അതിന്‍റെ മൂലയില്‍ നിന്നും ഒരു ചെറിയ കഷ്ണം വെട്ടി കടലാസ്സില്‍ ഒട്ടിച്ചു നമ്മുടെ കയ്യില്‍ തരുന്നു. വില കൂടിയ വസ്ത്രം അയാളുടെ കയ്യില്‍ എത്ര വിശ്വാസത്തോടെയാണ് നാം നല്‍കുന്നത്. നാം അയാളെ സംശയിക്കുന്നേയില്ല. അതു പോലെ സദ്ഗുരുനാഥനെ പൂര്‍ണ്ണമായി വിശ്വസിക്കണം. കാരണം സദ്ഗുരുനാഥന്‍  ഭഗവാന്‍റെ ദൂതന്‍ തന്നെയാണ്. ഭഗവാന്‍ നമ്മള്‍ക്ക് വേണ്ടി ഭൂമിയിലേയ്ക്ക് അയച്ച തന്‍റെ തന്നെ അംശം!
       സ്വാമി രാമാനുജര്‍ ഇതു പോലെ വളരെ മഹത്വം ഏറിയ ഒരു സദ്‌ഗുരുവാണു. കാരുണ്യം എന്ന വാക്കിനു ഒരു രൂപം കൊടുത്താല്‍ അതു രാമാനുജരാണ്‌. ഒരിക്കല്‍ അദ്ദേഹം ശ്രീരംഗത്തിലെ മഠത്തില്‍  വസിച്ചു വന്നിരുന്നു. ശ്രീരംഗനാഥനു കൈങ്കര്യങ്ങള്‍ ചെയ്തു വന്നിരുന്നു. ധാരാളം ശിഷ്യരും അദ്ദേഹത്തിന്‍റെ കൂടെ കൂടിയിരുന്നു. എല്ലാര്‍ക്കും ഭക്തി ജ്ഞാന വൈരാഗ്യം ഉപദേശിച്ചു വന്നിരുന്നു. 
         ഒരിക്കല്‍ അവിടെ കുറച്ചു ധനക്ഷാമം അനുഭവപ്പെട്ടു. പലര്‍ക്കും പണം കൊടുക്കാതെ കടപ്പെട്ടു നില്‍ക്കേണ്ട ഒരു അവസ്ഥ വന്നു. കൂട്ടത്തില്‍ അവിടെ നിത്യം തയിരു കൊണ്ടു കൊണ്ടു കൊടുക്കുന്ന ഒരു തയിര്‍ക്കാരിയും ഉണ്ടായിരുന്നു. അവര്‍ക്കും കിട്ടേണ്ട പണം കൂടി കൂടി വന്നു. ആ തയിര്‍ക്കാരി അവരോടു താന്‍ ഒരു ദാരിദ്രയാണെന്നും, തനിക്കു കിട്ടേണ്ട പണം കിട്ടിയാലേ ജീവിത വൃത്തി കഴിയു എന്നും പല പ്രാവശ്യം പറഞ്ഞു നോക്കി. മഠത്തിലെ ശിഷ്യര്‍ പിന്നെ തരാം പിന്നെ തരാം എന്നു ഒഴിവു കഴിവ് പറഞ്ഞു കൊണ്ടേയിരുന്നു. ഒരു ദിവസം അവര്‍ സഹി കേട്ടു ശിഷ്യരോടു തനിക്കു ഇന്നു രാമാനുജരെ കണ്ടു കാര്യം സംസാരിച്ചേ മതിയാവൂ എന്നു പറഞ്ഞു.  ശിഷ്യര്‍ക്ക് ആകെ ഭയമായി. അവര്‍ അവരോടു അചാര്യനോടു ഈ കാര്യം ഇപ്പോള്‍ പറയരുതെന്നും അദ്ദേഹത്തിനു അതു വിഷമമാകുമെന്നും പറഞ്ഞു നോക്കി. പക്ഷേ ആ സ്ത്രീ അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ അവര്‍ സ്വാമി രാമാനുജരെ കണ്ടു ഈ സ്ത്രീയുടെ കാര്യം പറയാന്‍ തീരുമാനിച്ചു. അവര്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാമ ജപം ചെയ്തു കൊണ്ടിരുന്നു. ശിഷ്യര്‍ കാര്യങ്ങള്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു. സ്വാമി രാമാനുജര്‍ തയിര്‍ക്കാരിയെ കാണാം എന്നു സമ്മതിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

    ഭക്തിരഹസ്യം 
       ഭക്തിയില്‍ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ നാം അവര്‍ ഭഗവാനു പഴത്തൊലി ഭക്തിയോടെ നല്‍കുന്നതും, ഭഗവാന്‍ അതു പ്രേമയോടെ സ്വീകരിച്ചു കഴിച്ചതും വായിച്ചു. യാദൃച്ചികമായി അവിടെ എത്തിയ വിദുരര്‍ ഇതുകണ്ട് ഞെട്ടി പോയി. അദ്ദേഹത്തിന്‍റെ ശരീരം വിറച്ചു പോയി. ഭഗവാന്‍റെ കോമളമായ ശരീരത്തിന് എന്തെങ്കിലും ഹാനി സംഭവിച്ചാലോ എന്നദ്ദേഹം ഭയന്ന് പോയി. 
        പെട്ടെന്ന് തന്‍റെ പത്നിയെ അദ്ദേഹം വിളിച്ചു "അമ്മാ! നീ എന്താ ഈ കാട്ടിയത്? നോക്കു ഭഗവാനു നീ എന്താ കൊടുക്കുന്നത് എന്നു?" അപ്പോഴാണ്‌ വിദുരന്റെ പത്നിക്കും ഭഗവാനും പ്രജ്ഞ ഉണ്ടായത്. വിദുരര്‍ ഭഗവാനോട് "പ്രഭോ അങ്ങ് എന്താണു ഇങ്ങനെ ചെയ്തത്? അങ്ങയ്ക്ക് വിശപ്പുണ്ടോ?" എന്നു ചോദിച്ചു. ഭഗവാനും അതേ എന്നു പറഞ്ഞു. ഉടനെ തന്നെ വിദുരര്‍ തന്‍റെ പത്നിയെ വിളിച്ചു പെട്ടെന്ന് എന്തെങ്കിലും ഭക്ഷണം കാലമാക്കണം എന്നുകല്പിച്ചു. അവര്‍ ഉടനെ തന്നെ അടുക്കളയി ചെന്നു ഊണ് തയ്യാറാക്കി. 
        തൂശനില ഇട്ടു അതില്‍ എല്ലാം വിളമ്പി ഭഗവാനെ വിളിച്ചു. ഭഗവാന്‍റെ അടുത്ത് ഇരുന്നുകൊണ്ട് വിദുരര്‍ ഭഗവാനെ വീശി തുടങ്ങി. ഭഗവാന്‍ ഉണ്ണാന്‍ ആരംഭിച്ചു. ആദ്യത്തെ കവളം വായില്‍ വെച്ചപ്പോള്‍ തന്നെ ഭഗവാന്‍റെ മുഖം ഒന്ന് വാടി. വീണ്ടും രണ്ടാമത്തെ പിടി ചോറ് വായില്‍ വെച്ചപ്പോള്‍ സ്വല്പം കൂടി മുഖം വാദി. വിടുരര്‍ക്ക് ഇതു കണ്ടിട്ട് സഹിച്ചില്ല. അദ്ദേഹം ഉടനെ തന്നെ ഭഗവാനെ കൈയില്‍ പിടിച്ചു. എന്നിട്ട് ഭഗവാനോട് "പ്രഭോ! എന്തു പറ്റി? അങ്ങയ്ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? വേണ്ടെങ്കില്‍ അങ്ങ് കഴിക്കണ്ടാ. ഉപ്പോ പുളിയോ എരിവോ കൂടുതലായി പോയോ? എന്താണെങ്കിലും അങ്ങ് ദയവു ചെയ്തു പറയു!" എന്നു പറഞ്ഞു.  
ഭഗവാന്‍ അതിനു " ഭക്ഷണത്തില്‍ ഒരു കുറവും ഇല്ല. അവള്‍ സ്വയം മറന്നു ആദ്യം എനിക്കു നല്‍കിയ പഴത്തൊലിയുടെ  രുചി ഈ ഭക്ഷണത്തില്‍ ഇല്ല. അല്ലാതെ ഒരുപ്രശ്നവും ഇല്ല" എന്നു പറഞ്ഞു. വിദുരന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നാം നല്‍കുന്ന വസ്തുക്കള്‍ ആ കരുണാ സാഗരന്‍ എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! 
       ഭഗവാന്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. നല്‍കാനാണ് ആളില്ലാത്തത്! നാമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. എപ്പോഴെങ്കിലും നാം അര്‍പ്പിക്കുന്നത് ഭഗവാന്‍ കഴിക്കണം എന്ന പൂര്‍ണ്ണ ആഗ്രഹത്തോടു  കൂടി നാം അര്‍പ്പിക്കാറുണ്ടോ? ഭഗവാനു ഇതു ഇഷ്ടപ്പെടും എന്നോ അല്ലെങ്കില്‍ ഭഗവാനു ഇതു കഴിക്കാന്‍ ബുദ്ധി മുട്ടാകും എന്നോ നാം ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിനു പായസം ഇഷ്ടമാണ്, മകനു ബോളി ഇഷ്ടമാണ്, മകള്‍ക്ക് വട ഇഷ്ടമാണ് എന്നൊക്കെ നാം പറയാറുണ്ട്. എന്തിനേറെ! അഷ്ടമി രോഹിണിക്കു അപ്പം അവില്‍ ഒക്കെ ഉണ്ടാക്കുമ്പോഴും കൃഷ്ണനു ഇഷ്ടമാണെന്ന് നാം ചിന്തിക്കാറുണ്ടോ? എന്‍റെ കൊച്ചു മകനു അപ്പം വലിയ ഇഷ്ടമാണ്, എന്‍റെ അയല്‍ക്കാരന് ഞാന്‍ ഉണ്ടാക്കുന്ന അവില്‍ വളരെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞല്ലേ  നാം നിവേദ്യം പോലും ഉണ്ടാക്കുക. 
       മാറണം! നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാ സാഗരന്‍ ആകാംക്ഷാ പൂര്‍വ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വര്‍ഷിക്കുന്ന കൃപാ ധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാന്‍ കഴിയുക?  വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നല്‍കുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കില്‍ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്‌. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങള്‍ നേദിക്കരുത്. ഹൃദയ പൂര്‍വമായി ഭഗവാനെ സ്നേഹിച്ചാല്‍ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും. ഭഗവാന്‍റെ സൌലാഭ്യത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി  അടുത്ത ലക്കം നിങ്ങളെ തേടി എത്തും. 
രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 44 
       ഭാഗവതത്തിലെ ത്രിവക്രയുടെ വിഷയം പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി ഭാഗവതത്തിലെ തന്നെ ഒരു മാലാകാരന്റെ കാര്യം പറയുന്നു.
"പൂവൈ കൊടുത്തേനോ മാലാകാരനൈപ്പോലെ?"
       ഒരു മാലാകാരന്‍ ഭഗവാനു പുഷ്പം അര്‍പ്പിച്ചു. മധുരാ പ്രവേശത്തില്‍ കൂനി ചന്ദനം അര്‍പ്പിച്ചു കഴിഞ്ഞ ഉടന്‍ വരുന്നതാണ് മാലാകാരന്‍. സുദാമാവ്‌ എന്നാണു അയാളുടെ പേരു. പാലു, തയിരു, വെണ്ണ, വില്‍ക്കാന്‍ വരുന്ന ഗോപികള്‍ വഴി ഭഗവാന്‍റെ കഥകള്‍ ധാരാളം അയാളും കേട്ടിരിക്കുന്നു. ഓരോ ദിവസം ഓരോ മാല കെട്ടുമ്പോഴും ഇതു ഭഗവാനു അര്‍പ്പിച്ചാല്‍ എങ്ങനെ ഇരിക്കും എന്നു മനസ്സില്‍ വിചാരിക്കും. വൃന്ദാവനത്തിലെ കാടുകളില്‍ നിന്നും കാട്ടു പുഷ്പങ്ങള്‍ എല്ലാം എടുത്തു ഗോപ കുട്ടികള്‍ ഭഗവാനെ അലങ്കരിക്കും എന്നെല്ലാം അയാള്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ കേട്ടിട്ട് കൃഷ്ണനെ ഒന്ന് കാണണം എന്നു അയാള്‍ക്ക്‌ നന്നേ മോഹം ഉണ്ട്‌. 
        അയാളുടെ ഭക്തി ഭഗവാനെ ആകര്‍ഷിച്ചു. ത്രിവക്രയില്‍ നിന്നും ചന്ദനം സ്വീകരിച്ച ഭഗവാന്‍ നേരെ പോയത് മാലാകാരന്റെ വീട്ടിലേയ്ക്കാണു. അവിചാരിതമായി ഭഗവാനെ അവിടെ കണ്ടപ്പോള്‍ മാലാകാരന്‍ കുറച്ചു നേരത്തേയ്ക്ക് സ്തബ്ധനായി നിന്നു പോയി. അയാള്‍ക്ക്‌ സ്വയം വിശ്വസിക്കാനും ആയില്ല. അവരെ കണ്ടപ്പോള്‍ തന്നെ രാ‍മ കൃഷ്ണന്മാരാണെന്ന് മനസ്സിലായി. സന്തോഷത്തില്‍ മതി മറന്നു പോയി. പെട്ടെന്ന് തന്‍റെ പത്നിയെ വിളിച്ചു, ഇരുവരുടെയും കാലു കഴുകി വീട്ടിനുള്ളിലെയ്ക്കു ആനയിച്ചു. 
       അവിടെ തൂക്കിയിട്ടിരുന്ന പുഷ്പ ഹാരങ്ങളെ ഭഗവാനും ബലരാമനും ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. മാലാകാരന്‍ ഓരോന്നായി എടുത്തു ഇരുവരെയും അണിയിച്ചു കൊണ്ടിരുന്നു. കേശത്തില്‍ പുഷ്പം ചുറ്റി അലങ്കരിച്ചു. കൈയിലും കാലിലും പുഷ്പ മാല ചുറ്റി. ഭഗവാനു വളരെ സന്തോഷമായി. മാലാകാരനോടു എന്തു വേണം എന്നു ചോദിച്ചു.  'പ്രഭോ! അങ്ങ് ഇവിടെ വന്നു, ഇരുന്നു, ഞാന്‍ ചൂട്ടിയ പുഷ്പഹാരങ്ങള്‍ സ്വീകരിച്ചു. ഇതില്‍ കൂടുതലായി എനിക്കു എന്താണു വേണ്ടത്. ഇതേ സ്മരണ എന്നില്‍ നിരന്തരം ഉണ്ടാകണം' എന്നു മാത്രം ചോദിച്ചു. ഭഗവാന്‍ പ്രീതനായി 'നിന്‍റെ വംശത്തിനു മുഴുവനും ധര്‍മ്മ അര്‍ത്ഥ കാമ മോക്ഷം തന്നിരിക്കുന്നു' എന്നു പറഞ്ഞു. 
       വലിയ തപസ്സോ മറ്റു സാധനകളോ ഒന്നും ഇല്ലാതെ വെറും പൂവ് കെട്ടി കൊടുത്തു മോക്ഷം വരെ അയാള്‍ നേടി. ഇതു ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. കാരണം ഭാവഗ്രാഹിയാണ് ഭഗവാന്‍. എത്രയോ മഹാന്‍മാര്‍ക്ക് മാലാകാരന്‍ മാതൃകയാണ്. പെരിയാഴ്വാര്‍ മാലാകാരനെ മാതൃകയാക്കി വടപത്രശയിക്കു മാല കെട്ടി കൊടുത്തു. തൊണ്ടരടിപ്പൊടി ആള്‍വാര്‍ ശ്രീരംഗനാഥനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു. മാലാകാരനെ പോലെ താന്‍ പൂവൊന്നും ഭഗവാനു കൊടുത്തിട്ടില്ലല്ലോ എന്നു പരിതപിച്ചു പെണ്‍പിള്ളൈ. അവളുടെ ന്യായമായ താപം കേട്ടു സ്വാമി രാമാനുജര്‍ അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Saturday, November 13, 2010

പ്രേമവേദം നവംബര്‍ - 10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഭൂമന്‍ മാനസ ബുദ്ധ്യഹംകൃതിമിളച്ച്ചിതാഖ്യ-
വൃത്യന്വിതം 
തച്ചാന്തക്കരണം വിഭോ! തവ ബലാത്
സത്വാംശ എവാസൃജത് 
ജാതസ്തൈജസതോ ദശേന്ദ്രിയ-
ഗണസ്തത്താശാംശാത് പുന
സ്തന്മാത്രം നഭാസോ മരുത്പുരപതേ!
ശബ്ദോജനി ത്വദ്ബലാത്.
     (ദശഃ 5 ശ്ളോഃ 7)
        അല്ലയോ മഹാപുരുഷനായ ഭഗവാനെ, അങ്ങയുടെ ശക്തിയാല്‍ സത്വഗുണ പ്രധാനമായ വൈകാരികാംശം, മനസ്സ് ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ നാലു വൃത്തികളോട് കൂടിയ അന്തഃകാരണത്തെ സൃഷ്ടിച്ചു. തൈജസ രൂപത്തില്‍ നിന്നു പത്തു ഇന്ദ്രിയങ്ങളും സംജാതമായി.  ഹേ ഗുരുവായൂരപ്പാ, അങ്ങയുടെ അപാരമായ ശക്തിയാല്‍ ആകാശത്തിന്റെ വെറുമൊരു തന്മാത്രയായ ശബ്ദം താമസംശത്തില്‍ നിന്നും ജനിച്ചു.
                                                       (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമസന്ദേശം
       രാധേകൃഷ്ണാ! കുഞ്ഞുങ്ങള്‍ ഭഗവാന്‍റെ വരപ്രസാദമാണ്!
നാം അവരുടെ വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ്.  ഭഗവാന്‍ നമ്മുടെ പക്കല്‍ ഏല്‍പ്പിച്ച അവരെ നല്ല രീതിയില്‍ വളര്‍ത്താനുള്ള ചുമതല മാത്രമേ നമുക്കുള്ളൂ.  അവരെ ഭഗവാന്‍റെ സ്വത്തായിട്ടു തന്നെ കാണണം.   അവരുടെ മേല്‍ നമ്മുടെ മമകാരം പ്രശ്നങ്ങളുടെ തുടക്കം കുറിക്കുന്നു. നമ്മുടെ ഇഷ്ടപ്രകാരം അല്ലാതെ അവരെ ഭഗവാന്റെ ഇഷ്ട പ്രകാരം വളര്‍ത്തുക. നല്ലതേ വരു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  സദ്ഗുരുവാത്സല്യം 
'ആചാര്യഃ സ ഹരിഃ സാക്ഷാത് ചരരൂപി നാ സംശയ'
     സര്‍വ ശ്രേഷ്ഠം ഗുരു! ചരിക്കുന്ന പരമപുരുഷന്‍ തന്നെയാണ് ആചാര്യന്‍. അതിലൊട്ടും സംശയമേ വേണ്ടാ.
"ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാളാക 
വന്താര്‍ പോലെ ഇരുപ്പീരാക"
       വൈഷ്ണവ സമ്പ്രദായത്തില്‍ പറയുന്നത് ശ്രീരംഗം രംഗനാഥന്‍ 'ഉറങ്കും പെരുമാളാണ്'  . എന്നാല്‍ ആചാര്യനോ 'ഉലാവും പെരുമാള്‍' തന്നെ. ഉറങ്കും പെരുമാളെ നമ്മള്‍ ചെന്നു കാണണം. എന്നാല്‍ ഉലാവും പെരുമാളായ സദ്ഗുരുനാഥനൊ നമ്മേ വന്നു കാണുന്നു. അവിടെ സൌലഭ്യം കൂടുതലാണ്. ഭഗവാന്‍ പരം, വ്യുഹം, വിഭവം, അന്തര്യാമി, അര്‍ച്ച എന്നിങ്ങനെ അഞ്ചു സ്ഥിതിയില്‍ ഇരുന്നു കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു. ഇതില്‍ പരം എന്നു പറയുന്നത് വൈകുണ്ഠം. വേദങ്ങളില്‍ കൂടിയും  ഇതിഹാസങ്ങളില്‍ കൂടിയും  മഹാന്മാരുടെ വാക്കുകളില്‍ കൂടിയും നാം ഇതു അറിയുന്നു.  പരമപദം എന്ന വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീദേവി, ഭൂദേവി നീളാ ദേവി, നിത്യ സൂരികള്‍, നിത്യ മുക്തര്‍കളുടെ കൂടെ വിരാജിക്കുന്നു. പക്ഷേ ആരും പ്രത്യക്ഷത്തില്‍ പോയി കണ്ടിട്ടില്ല. സാധിക്കുകയും ഇല്ല. 
       അവിടെ ഭഗവാനു ഹൃദയത്തില്‍ ഒരു നൊമ്പരം! കാരണം സാംസാരീകരായ ജനങ്ങള്‍ ലോകത്ത് വളരെ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു ഭഗവാന്‍ കുറച്ചു താഴേയ്ക്ക് ഇറങ്ങി ക്ഷീരാബ്ധിയില്‍ വന്നു കിടന്നു. അവിടെ ദേവന്‍മാര്‍ ആപത്തു വരുമ്പോള്‍ ഓടി എത്തും. ഭഗവാനെ രക്ഷിക്കണം എന്നു പറഞ്ഞു കരയും. അല്ലാതെ ആരും അവിടെ പോകാറില്ല. സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി ഭഗവാന്‍ കുറച്ചു കൂടി താഴേയ്ക്ക് ഇറങ്ങി ഹൃദയത്തില്‍ അന്തര്യാമിയായ് വര്‍ത്തിച്ചു.  പക്ഷേ ദേഹാത്മ അഭിമാനികളായ മനുഷ്യര്‍ക്ക്‌ അന്തര്യാമിയെ മനസ്സിലായില്ല. ഭഗവാന്‍ അവര്‍ക്കും സുലഭമായ രീതിയില്‍ ക്ഷേത്രങ്ങളില്‍ അര്‍ച്ചാവതാര മൂര്‍ത്തികളായി ആവിര്‍ഭവിച്ചു.  ഏല്ലാവര്‍ക്കും സുലഭമായി കാണാമല്ലോ എന്നു കരുതി. അപ്പോഴും മനുഷ്യന്റെ അഹങ്കാരം, അലസത ഇവയൊക്കെ ഭഗവാനെ ചെന്നു കാണാന്‍ മാര്‍ഗ്ഗതടസ്സമായി.  പക്ഷേ ഭഗവാനു തന്‍റെ കുഞ്ഞുങ്ങളേ അങ്ങനെ ഉപേക്ഷിക്കാന്‍ സാധിക്കുമോ?
      നാമസങ്കീര്‍ത്തന രൂപത്തില്‍ ഭഗവാന്‍ വീണ്ടും ഇറങ്ങി വന്നു. എത്രയോ സുലഭമായ സാധനയാണതു. പക്ഷേ ലൌകീക ഭോഗങ്ങളില്‍ മുഴികിയിരിക്കുന്ന ജങ്ങങ്ങള്‍ക്ക്‌ അതിനു സമയം കണ്ടെത്താനായില്ല. ഭഗവാന്‍ തീവ്ര ചിന്തയിലാണ്ടു. എങ്ങനെയെങ്കിലും ഈ ജനങ്ങളെ ഉദ്ധരിക്കണം.  ഭഗവാനെ അനുഭവിച്ചറിഞ്ഞവര്‍ പറഞ്ഞാല്‍ മാത്രമേ ഈ കൂട്ടം വിശ്വസിക്കുകയുള്ളൂ എന്നു വിചാരിച്ചു. തന്‍റെ ഭക്തന്മാരെ അവരുടെ ഇടയില്‍ ഇറക്കണം എന്നു വിചാരിച്ചു. ഓരോരുത്തരായി ഭഗവാന്‍ നമ്മുടെ ഇടയില്‍ ഭക്തന്മാരെ ആചാര്യ രൂപത്തില്‍ അയച്ചു.  അങ്ങനെ എത്രയോ ഗുരു പരമ്പര ഭാരതത്തില്‍ ഉണ്ടായി. മാര്‍ഗ്ഗം വേറെ വേറെയാണെങ്കിലും ലക്‌ഷ്യം ഒന്ന് തന്നെ - ഭഗവത് പ്രാപ്തി. ആ ഗുരു പരമ്പരയാണ് നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു വരുന്നത്. 
      സദ്ഗുരു ഇല്ലെങ്കില്‍ രാമായണം, ഭാഗവതം ഒന്നും മനസ്സിലാവില്ല. സദ്ഗുരു ഇല്ലെങ്കില്‍ ജീവിതം ശൂന്യമായി തോന്നും.  ജീവിതത്തില്‍ ദുഃഖം നേരിടുമ്പോഴൊക്കെ ഭഗവാന്‍ ഉണ്ടു, നമ്മുടെ രക്ഷയ്ക്കെത്തും എന്ന വിശ്വാസം ഉണ്ടാക്കുന്നത് സദ്ഗുരുവാണ്. സദ്ഗുരുനാഥന്‍ അത്ര ശ്രേഷ്ടമാണ്. 
'ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ"
ഗുരു നമ്മുടെ ഹൃദയത്തില്‍ ജ്ഞാനം, ഭക്തി, നാമജപം, വിശ്വാസം, വൈരാഗ്യം തുടങ്ങിയവയെ ബ്രഹ്മാവിനെ പോലെ സൃഷ്ടിക്കുന്നു. നമ്മുടെ സാത്വീക ഗുണങ്ങള്‍, ഭഗവാനെ അനുഭവിക്കാനുള്ള മോഹം, അതിലുള്ള ശ്രദ്ധ ഇവയൊക്കെ ഗുരു വിഷ്ണുവിനെ പോലെ സംരക്ഷിച്ചു പോഷിപ്പിക്കുന്നു.  അഹങ്കാരം, മമകാരം, കാമം ക്രോധം, ലോഭം അജ്ഞാനം തുടങ്ങിയ ദുഷ്ട ഗുണങ്ങളെ മഹേശ്വരനായി നിന്നു  ഗുരു സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്ന് തന്നെയാണ്. ഭഗവാന്‍റെ കൃപ തന്നെ സദ്ഗുരു എന്ന വേഷത്തില്‍ വന്നു നമ്മേ ഉദ്ധരിക്കുന്നു. സദ്ഗുരുവിന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. ആ കൃപ ഉണ്ടെങ്കില്‍ ഏതു സാഹചര്യത്തിലും നമുക്ക് ആനന്ദം ഉണ്ടാവും. ശ്രീമദ്‌ ഭാഗവതത്തില്‍ ദാസീ പുത്രനായ ഒരു അഞ്ചു വയസ്സ് ബാലന്‍ സദ്ഗുരു കടാക്ഷത്താല്‍ നാരദര്‍ എന്ന ദേവര്ഷിയായി മാറുന്നത് കാണാം.  നാലു വേദങ്ങളെയും പിരിച്ചു, പതിനെട്ടു പുരാണങ്ങളെയും എഴുതി, മഹാഭാരതവും രചിച്ചു, പിന്നീട് ആത്മാവിനു ശാന്തി ലഭിക്കാതെ ദുഃഖിച്ചിരുന്ന വേദവ്യാസര്‍ക്ക് നാരദര്‍ എന്ന സദ്ഗുരു ശ്രീമദ്‌ ഭാഗവതം എഴുതുവാന്‍ പറഞ്ഞു ആത്മ ശാന്തിക്ക് മാര്‍ഗ്ഗം കാണിച്ചു കൊടുത്തു.
വേദവ്യാസര്‍ക്ക് പോലും ഗുരു കൃപ അത്യാവശ്യമാണെങ്കില്‍  ലൌകീകതയില്‍ മുഴികിയിരിക്കുന്ന ജനങ്ങള്‍ക്ക്‌ ഗുരു ഇല്ലാതെ വേറെ ആശ്രയം ഇല്ല. ഗുരു മഹിമ  തുടര്‍ന്നു വരും ലക്കങ്ങളില്‍ നമുക്ക്  കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
       ശ്രിയഃപതിയായ ഭഗവാന്‍  ജീവന്‍ നല്‍കുന്ന വസ്തുവിന്റെ ഗുണത്തിനെ നോക്കുന്നില്ല.  വസ്തു കൊടുക്കുന്ന ജീവന്‍റെ ശുദ്ധമായ ഭാവത്തെയാണ് നോക്കുന്നത്.  ഭഗവാന്‍ കരുണാസാഗരന്‍. അഘടിത ഘടനാ സാമര്‍ത്ഥ്യമുള്ളവാന്‍.  ജീവനു നിര്‍ഹേതുക കൃപ ചൊരിയുന്നു.  ഭഗവാന്‍ ജീവനു വേണ്ട എല്ലാം നല്‍കുന്നു. ശരീരം, അതിനു ആവശ്യമുള്ള ആഹാരം, വസ്ത്രം, തുടങ്ങി സകലതും കൊടുക്കുന്നു. പകരമായിട്ട് ശുദ്ധ ഭക്തി മാത്രമേ ഭഗവാന്‍ പ്രതീക്ഷിക്കുന്നുള്ളു. വേറെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല. ഭക്തിയോടു കൂടി എന്തു തന്നാലും ഭഗവാന്‍ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.
'പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യ പ്രായച്ഛതി 
തദഹം ഭക്ത്യുപഹൃദം ആശ്നാദി പ്രയതാത്മനഃ'
     ഒരു പൂവോ ഒരു പഴമോ, ഒരു ഇലയോ ഒരു തുള്ളി വെള്ളമോ ഭക്തിയോടെ ആരെങ്കിലും നല്‍കിയാല്‍ അതു സന്തോഷത്തോടെ സ്വീകരിക്കും എന്നു ഭഗവാന്‍ പറയുന്നു.  ഗോപികള്‍ സ്വയം ഭഗവാനു അര്‍പ്പിച്ചു. അത്രയൊന്നും സാധിച്ചില്ലെങ്കിലും എന്തെങ്കിലും ഭഗവാനു നല്‍കണം. ഹൃദയം ഭഗവാനില്‍ ഒട്ടണം. എന്നാല്‍ ലൌകീകമായ കാര്യങ്ങള്‍ താനേ നമ്മേ വിട്ടു പോകും. അഞ്ചു വയസ്സില്‍ ഒരു കളിപ്പാട്ടമോ ബലൂണോ പ്രധാനമായിട്ടു തോന്നും. എന്നാല്‍ അതേ ആള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വേറെ വസ്തുവിനോടു ആകും ആകര്‍ഷണം. അപ്പോള്‍ കളിപ്പാട്ടത്തിലും ബലൂണിലും  ഉള്ള  ആഗ്രഹം താനേ വിട്ടു പോകുന്നു.  അതേ പോലെ ഭഗവാനോട് കൂടുതല്‍ അടുക്കുന്തോറും മറ്റുള്ള വിഷയങ്ങള്‍ നമ്മേ വിട്ടകലും. 
        വിദുരര്‍ക്ക് അത്യാശ്ചര്യകരമായ ഭക്തി ഉണ്ടായിരുന്നു.  ഒട്ടും അഹംഭാവം ഇല്ലാത്ത ഭക്തി! മഹാ പാപികളായ ദുര്യോധനാദികളുടെ കൂടെ ഇടപഴകുംപോഴും അദ്ദേഹത്തിന്‍റെ ഭക്തിക്കു ഒരു കുറവും വന്നില്ല.  ഭഗവാന്‍ അല്ലാതെ മറ്റാരെയും അദ്ദേഹം ഭയന്നില്ല.  ചെയ്യുന്ന കര്‍മ്മം ഭഗവത് അര്‍പ്പണമായി ചെയ്തിരുന്നു. ഹസ്തിനാപുരത്തിന്റെ മന്ത്രിയായിരുന്നു.  ഹൃദയത്തില്‍ ഭഗവാന്‍ കൃഷ്ണന്‍റെ അടിമയായിരുന്നു. 
       പാണ്ഡവര്‍ക്ക് വേണ്ടി ഭഗവാന്‍ ദുര്യോധനനോടു ദൂതിന് വരുന്നു. ദുര്യോധനന്‍ ഭഗവാനെ പാട്ടിലാക്കാന്‍ വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കരുതി വെച്ചിരുന്നു. പക്ഷേ ഭഗവാന്‍ അതെല്ലാം വേണ്ടെന്നു വെച്ചിട്ടു നേരെ വിദുരരുടെ ഗൃഹത്തിലാണ് വന്നത്.  ഭക്തി എന്നാല്‍ അങ്ങനെയാകണം.  ഭഗവാന്‍ നമ്മേ തേടി നമ്മുടെ മുറ്റത്ത്‌ എത്തണം!  ഭഗവാന്‍ വാതിലില്‍ മുട്ടി. ആ സമയം വിദുര പത്നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വിദുരരെ പോലെ മഹാ ഭക്തയായിരുന്നു.  അവരുടെ പക്കലുള്ള ഒരേ ഒരു വസ്ത്രവും അലക്കി ഉണക്കാന്‍ ഇട്ടിരുന്നു. വാതില്‍ക്കല്‍ മുട്ട് കേട്ടു കൊണ്ടു 'ആരാണ്' എന്നവര്‍ ചോദിച്ചു.  ഭഗവാന്‍ ഉടനെ ഞാന്‍ 'കൃഷ്ണനാണ്' എന്നു മറുപടി പറഞ്ഞു.  
      എല്ലാം മറന്നു അവര്‍ ഓടി വന്നു വാതില്‍ തുറന്നു. അവിടെ സാക്ഷാത് മന്മഥമന്മഥനായി ഭഗവാന്‍ നിന്നു കൊണ്ടിരുന്നു. താന്‍ വസ്ത്രം ഇല്ലാതെ നില്‍ക്കുകയാണെന്ന കാര്യം പോലും അവര്‍ മറന്നു. ഭഗവാനെ തന്നെ കണ്ണിമായ്ക്കാതെ നോക്കി നിന്നു. ഭഗവാന്‍ തന്‍റെ തോളില്‍ കിടന്ന ഉത്തരീയം എടുത്തു അവളുടെ മേല്‍ ഇട്ടു. ഉടനെ അവള്‍ക്കു പ്രജ്ഞ ഉണ്ടായി. ഭഗവാനെ കൈപിടിച്ച് അകത്തേയ്ക്ക് ആനയിച്ചു. "കൃഷ്ണാ! വരു വരു! നീ എന്നെങ്കിലും ഒരു ദിവസം വരും എന്നെനിക്കറിയാം" എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയി. 
       ദുര്യോധനാദികള്‍ ഒരുക്കിയ വിപുലമായ സദ്യ തിരസ്കരിച്ച ഭഗവാന്‍ ഇവിടെ വിദുര പത്നിയോട് വിശക്കുന്നു എന്നു പറഞ്ഞു കൈ നീട്ടി. അവര്‍ ചോദിച്ചപ്പോള്‍ വിശപ്പ്‌ തോന്നാത്ത ഭഗവാനു വിദുര പത്നിയോട് എന്തെങ്കിലും ചോദിച്ചു വാങ്ങിക്കണം എന്നു തോന്നി.  വിദുരന്റെ പത്നി ഭക്തി പരിഭ്രമത്തില്‍ പെട്ടെന്ന് ഒരു പടല പഴം എടുത്തു കൊണ്ടു വന്നു. പഴം ഓരോന്നായി തൊലിച്ചിട്ട്‌  അകത്തെ പഴത്തെ കളഞ്ഞിട്ടു തൊലി എടുത്തു ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. അവര്‍ സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാല്‍ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമയില്‍ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. ഭക്തിയില്‍ നാം അങ്ങനെ സ്വയം മറക്കണം. അപ്പോള്‍ ഭഗവാനും സ്വയം മറന്നു തന്നെ നമുക്ക് അര്‍പ്പണിക്കും.
      ഈ സമയം വിദുരര്‍ അവിടെയ്ക്ക് യാദൃചികമായി കടന്നു വന്നു. അദ്ദേഹം കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. തന്‍റെ പത്നി ഭഗവാനു പഴത്തൊലി നല്‍കി കൊണ്ടിരിക്കുന്നു. കരുണാ മയനായ പ്രഭുവും അതു സ്വീകരിച്ചു കൊണ്ടിരിക്കുന്നു. വിദുരര്‍ സ്തംഭിച്ചു നിന്നു പോയി. തുടര്‍ന്നു അടുത്ത ലക്കത്തില്‍ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 43 
    പെണ്‍പിള്ളൈ അടുത്തതായി എന്തായിരിക്കും പറയുന്നത് എന്നു രാമാനുജരും ശിഷ്യരും നോക്കി നില്‍ക്കെ അവള്‍ അടുത്ത വാക്യം പറഞ്ഞു. ഭാഗവതത്തിലെ ഒരു കൂനിയുടെ വിഷയമാണ് അവള്‍ ഇപ്പോള്‍ പറഞ്ഞത്.
"പൂശ കൊടുത്തേനോ കൂനിയൈപ്പോലെ?"
      കൂനി എന്നു പറയുമ്പോള്‍ ആരാണെന്ന് അത്ഭുതപ്പെടാം. കൃഷ്ണന്‍ 'സുന്ദരി' എന്നു വിളിച്ച ഒരു കൂനി! അക്രൂരര്‍ ബലരാമനെയും കൃഷ്ണനെയും മധുരയിലേയ്ക്കു ആനയിച്ചു കൊണ്ടു വന്നു. കൃഷ്ണന്‍ വരുന്ന വിവരം അറിഞ്ഞു മധുരാ പുരിയിലെ ജനങ്ങള്‍ വളരെ ആകാംക്ഷയോടെ കൃഷ്ണന്‍റെ വരവിനെ കാത്തിരുന്നു. അവര്‍ക്കൊക്കെ ഭഗവാനെ കുറിച്ചുള്ള കാര്യങ്ങള്‍ വൃന്ദാവനവാസികളില്‍ നിന്നും അറിയാം. ഗോപികള്‍ക്കു രാസക്രീഡയ്ക്ക് മുന്‍പേ ഏതു സ്ഥിതിയിലാണോ ഇരുന്നത് അതേ സ്ഥിതി മധുരാ പുരിയിലെ സ്ത്രീകള്‍ക്കും ഉണ്ടായി. അവരൊക്കെ ആര്‍ത്തിയോടെ കൃഷ്ണനെ കാത്തിരുന്നു. കൌമാരത്തില്‍ നിന്നും യൌവനത്തിലേക്കു കാല്‍ എടുത്തു വെച്ചു കഴിഞ്ഞു.  ഭഗവാന്‍റെ ആകാര സൌകുമാര്യം ആരെയും വശീകരിക്കുന്നതായിരുന്നു. ഭഗവാനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. 
       മധുരാ പുരിയിലേയ്ക്ക് പ്രവേശിച്ച ഉടനെ കംസന്റെ ഒരു രജകനെ കണ്ടു. അയാള്‍ കൊണ്ടു വന്ന രാജകീയ വസ്ത്രങ്ങള്‍ ചോദിച്ചു. അയാള്‍ നിരസിച്ചപ്പോള്‍ അയാളുടെ തല ഭഗവാന്‍ നുള്ളി എറിഞ്ഞു. എല്ലാവരും അവരവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ അയാളുടെ ഭാണ്ഡത്തില്‍ നിന്നും എടുത്തു. ഒരു തയ്യല്‍ക്കാരന്‍ അവയൊക്കെ അവര്‍ക്കനുസൃതമായ രീതിയില്‍ തുന്നി കൊടുത്തു. 
      പുതിയ വസ്ത്രങ്ങള്‍ ഒക്കെ അണിഞ്ഞു കൊണ്ടു പുറത്തു ഇറങ്ങി നടന്നു. അപ്പോഴാണ്‌ ഒരു കൂനി ധാരാളം ചന്ദനവും, സുഗന്ധ ദ്രവ്യങ്ങളും ചുമന്നു കൊണ്ടു കൊട്ടാരത്തിലേയ്ക്ക്  പോകുന്നത് കണ്ടത്. അവയുടെ സുഗന്ധം അവിടമാകെ പരന്നു. ഭഗവാന്‍ അവളെ നോക്കി "ഹേ സുന്ദരീ!" എന്നു വിളിച്ചു. ശരീരത്തില്‍ മൂന്നു വളവുകള്‍ ഉള്ള അവളെ എല്ലാരും ത്രിവക്ര എന്നാണു വിളിച്ചിരുന്നത്‌. അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഭുവന സുന്ദരനായ ഭഗവാനെ കണ്ടു ആശ്ചര്യപ്പെട്ടു. എന്തൊരു സൌന്ദര്യം! അവളെ സുന്ദരീ എന്നു വിളിച്ചപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം തോന്നി. ഭഗവാന്‍ അവളുടെ അടുത്തു വന്നു. എന്നിട്ട് "എന്താണ് നിന്‍റെ കൈയില്‍?" എന്നു ചോദിച്ചു. അവള്‍ അതിനു കംസ മഹാരാജനുള്ള ചന്ദനവും സുഗന്ധ ദ്രവ്യങ്ങളുമാണ് എന്നു പറഞ്ഞു. ഭഗവാന്‍ അവളോടു തനിക്കു കുറച്ചു തരുമോ എന്നു ചോദിച്ചു. അവള്‍ സന്തോഷത്തോടെ ഒരു കിണ്ണം എടുത്തു നീട്ടി. ഉടനെ ഭഗവാന്‍ അതു വേണ്ടാ എന്നു പറഞ്ഞു. അവള്‍ മറ്റൊരു കിണ്ണം എടുത്തു കാണിച്ചു. ഭഗവാന്‍ അതും സ്വീകരിച്ചില്ല. ഓരോ കിണ്ണമായി കാണിച്ചപ്പോള്‍ ഓരോന്നായി ഭഗവാനും നിരസിച്ചു കൊണ്ടിരുന്നു. അവസാനം ഒരു കിണ്ണം കാണിച്ചപ്പോള്‍ അതു കൊള്ളാം എന്നു പറഞ്ഞു. കൂനിക്കു വളരെ സന്തോഷമായി. ഓ ചന്ദനം തിരഞ്ഞെടുക്കുന്നതില്‍ പോലും എത്ര ശ്രദ്ധ. നിശ്ചയം എന്നവള്‍ അത്ഭുതപ്പെട്ടു. 
        കംസന്‍ എന്തു പറയും എന്ന ചിന്ത പോലും ഇല്ലാതെ അവള്‍ അതു സന്തോഷത്തോടെ ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. ഭഗവാന്‍ അതു കൈയില്‍ വാങ്ങാതെ തന്‍റെ മാറു കാണിച്ചു കൊടുത്തു. അവള്‍ അതിയായ സന്തോഷത്തോടെ ഭഗവാന്‍റെ മാറില്‍ തന്‍റെ കൈ കൊണ്ടു ചന്ദനം പൂശിക്കൊടുത്തു. മധുരാപുരി വാസികള്‍ എല്ലാരും തെല്ലസൂയയോടെ കൂനിയെ നോക്കി നിന്നു. അടുത്തു നിന്നിരുന്ന ബലരാമന്‍ ഇതൊക്കെ നോക്കി നിന്നു. ഭഗവാന്‍ ത്രിവക്രയോടു തന്‍റെ ജ്യേഷ്ടനും പുരട്ടി കൊടുക്കാന്‍ പറഞ്ഞു. 
         ത്രിവക്ര ആനന്ദ സാഗരത്തില്‍ മുഴുകിപോയി.  മധുരാ വാസികള്‍ മുഴുവനും കൊതിയോടെ നോക്കുന്ന കണ്ണന്റെ ശരീരം തൊട്ടു ചന്ദനം പൂശി കൊടുക്കാനുള്ള ഭാഗ്യം അവള്‍ക്കു കിട്ടിയില്ലേ?  എന്തു പുണ്യമാണ് താന്‍ ചെയ്തത് എന്നവള്‍ ചിന്തിച്ചു. ഭഗവാനും സന്തോഷിച്ചു. ഇവള്‍ക്ക് നല്ല ഒരു സമ്മാനം കൊടുക്കണം എന്നു വിചാരിച്ചു. അവളുടെ കാല്‍ വിരലില്‍ തന്‍റെ കാലു കൊണ്ടു പതുക്കെ അമര്‍ത്തി. തന്‍റെ കൈവിരല്‍ കൊണ്ടു അവളുടെ താടിക്കു പിടിച്ചു മുഖം പതുക്കെ ഉയര്‍ത്തി. അവളുടെ വളവും കൂനും അപ്രത്യക്ഷമായി അവള്‍ ഒരു സുന്ദരിയായി മാറി! എല്ലാവരും  അത്ഭുത പരതന്ത്രനായി നോക്കി നിന്നു. അടുത്ത നിമിഷം അവള്‍ ഭഗവാന്‍റെ ഉത്തരീയത്തെ പിടിച്ചു വലിച്ചു. ഭഗവാന്‍ ലജ്ജിച്ചു കൊണ്ടു അവളോടു താന്‍ പിന്നീട് അവളെ വന്നു കണ്ടു കൊള്ളാം എന്നു പറഞ്ഞയച്ചു. 
      പെണ്‍പിള്ളൈ കൂനിയുടെ ആ കൈങ്കര്യം ശ്രദ്ധിച്ചിരുന്നു. ഭഗവാനു ചന്ദനം പുരട്ടി കൊടുത്തു തന്‍റെ കൂനും മാറ്റി സുന്ദരിയായി തീര്‍ന്നു കൃഷ്ണനെ പ്രാപിച്ചു. അതു പോലുള്ള ഭാഗ്യം ഒന്നും താന്‍ ചെയ്തിട്ടില്ലല്ലോ.  കൂനിയെ പോലുള്ള ഭഗവത് കൈങ്കര്യം ചെയ്തു അര്‍ഹത ഒന്നും താന്‍ നേടിയിട്ടില്ല. താന്‍ ഈ ദേശത്ത് ഇരുന്നാല്‍ എന്തു പോയാല്‍ എന്തു? രാമാനുജര്‍ അവള്‍ പറഞ്ഞത് വളരെ കൌതുകത്തോടെ കേട്ടു നിന്നു. ഉള്ളില്‍ നിറഞ്ഞ സന്തോഷം അദ്ദേഹം ഒട്ടും പുറത്തു കാട്ടിയില്ല. ഇനി അടുത്തതായി അവള്‍ എന്താണു പറയുന്നതെന്ന് നോക്കി നിന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Wednesday, October 13, 2010

പ്രേമവേദം ഒക്ടോബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
സോഹം ച ത്രിഗുണക്രമാല്‍ ത്രിചിധ താമസാദ്യ വൈകാരികോ
ഭൂയസ്തൈജസ താമസാവിതി ഭാവന്നാദ്യേന സ്ത്വാത്മനാ 
ദേവാനിന്ദ്രിയമാനിനോകൃത ദിശാവാതര്‍ക്കപാശ്യാശ്വിനോ
വഹ്നീന്ദ്രാച്യുത മിത്രകാന്‍ വിധുവിധി ശ്രീരുദ്രശാരീരികാന്‍.
                            (ദശഃ 5 ശ്ലോഃ 6)  
          ഇങ്ങനെ സംജാതമായ അഹംതത്വം മൂന്നു ഗുണങ്ങള്‍ക്കൊത്തു മൂന്നു രൂപങ്ങള്‍ പ്രാപിക്കുകയും പിന്നീട് വൈകാരികം, തൈജസം, താമസം എന്നീ രൂപ ഭേദങ്ങള്‍ കൈകൊള്ളൂകയും ചെയ്തു.  സത്വ ഗുണാത്മകമായ വൈകാരിക രൂപമാകട്ടെ ഇന്ദ്രിയ നിയന്താക്കളായ ദിക്ക്, വായു, സൂര്യന്‍ വരുണന്‍, ആശ്വിനികള്‍ എന്നീ ദേവന്മാരെയും, അഗ്നി, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രം, പ്രജാപതി, ചന്ദ്രന്‍, ബ്രഹ്മാവ്‌, ശിവന്‍, ക്ഷേത്രജ്ഞന്‍ എന്നിവരെയും സൃഷ്ടിച്ചു.
                                                     (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമ സന്ദേശം
      ജീവിതത്തില്‍  നിങ്ങള്‍ ചിലപ്പോള്‍ ചില പ്രശ്നങ്ങളെ നേരിടേണ്ടി  വന്നിട്ടുണ്ടാവും. പ്രശ്നങ്ങളെ കണ്ടു നിങ്ങള്‍ ഒരിക്കലും തളരരുത്. അതിനുള്ളില്‍ ഭഗവാന്‍റെ കൃപ ഒളിഞ്ഞു കിടപ്പുണ്ട്. അതിനെ കണ്ടുപിടിക്കാന്‍ ശ്രമിക്കു. കുന്തിദേവിക്കും മക്കള്‍ക്കും  എത്രയോ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിന്‍റെയൊക്കെ ഫലമായി ഭഗവാനെ തന്നെ അവരുടെ പക്ഷത്തു ലഭിച്ചില്ലെ? ചിന്തിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാല്‍സല്യം 
      രാധേകൃഷ്ണാ! സദ്ഗുരുവിന്റെ കൃപാ കടാക്ഷം ഇല്ലാതെ ഒരു ജീവനു ഉയരാന്‍ സാധിക്കില്ല എന്നു കാണിക്കാന്‍ ഒരു രാജന്‍റെ കഥ നമുക്ക് നോക്കാം. ആ രാജനു ഒരു ഉത്തമമായ മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടിയിരുന്നു. മന്ത്ര ജപം കൊണ്ടു ക്രമേണ അയാള്‍ ഉയരുകയും ചെയ്തു.  മന്ത്രി ജപം ചെയ്യുന്നതരിഞ്ഞ രാജന്‍ മന്ത്രിയോട് അതിനെ കുറിച്ചു തിരക്കി. മന്ത്രി വിനീതനായി താന്‍ തന്‍റെ ഗുരുവില്‍ നിന്നും നേടിയതാണ് ഈ മന്ത്രം എന്നും രാജനും ഗുരുവിനെ ആശ്രയിച്ചു മന്ത്രം നേടാം എന്നും പറഞ്ഞു. പക്ഷേ രാജന്‍ അതിനു തയ്യാറായില്ല. താന്‍ ഒരു രാജനായത് കൊണ്ടു ആരോടും ചെന്നു ചോദിക്കാന്‍ പറ്റില്ലെന്നും, മന്ത്രി തന്നെ മന്ത്രം പറഞ്ഞു കൊടുത്താല്‍ മതിയെന്നും പറഞ്ഞു. മന്ത്രി അതിനു വിസമ്മതിച്ചു.  ഒരു ഗുരു മുഖേന മന്ത്രം ലഭിച്ചാല്‍ മാത്രമേ അതു സിദ്ധിയാകൂ എന്നുപദേശിച്ചു നോക്കി. പക്ഷേ രാജന്‍ പിടിവാശി മൂലം തന്‍റെ സദസ്സിലെ പണ്ഡിതന്മാരെ വരുത്തി വളരെ ബുദ്ധി മുട്ടി മന്ത്രി ജപിക്കുന്ന മന്ത്രം കണ്ടു പിടിച്ചു. 
      അയാള്‍ അതു ജപിക്കാനും ആരംഭിച്ചു. മന്ത്രിയോട് അഹങ്കാരത്തോടെ, നീ എനിക്കു പറഞ്ഞു തരാന്‍ വിസമ്മതിച്ച മന്ത്രം ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ അതു ജപിക്കുകയാണ് എന്നു പറഞ്ഞു.  ഉടനെ മന്ത്രി രാജനോട്‌ ആ മന്ത്രം ഒരിക്കലും അദ്ദേഹത്തിനു സ്ദ്ധിയാകില്ല എന്നു പറഞ്ഞു. രാജന്‍ തര്‍ക്കിച്ചു.  വലിയ വാഗ്വാദത്തിനോടുവില്‍ ക്ഷുഭിതനായ മന്ത്രി ഭടന്മാരോട്‌ "ആരവിടെ? ഈ രാജാവിനെ തുറുങ്കില്‍ അടയ്ക്കു" എന്നു വിളിച്ചു പറഞ്ഞു.  ഇതു കേട്ട രാജാവിനും വളരെ കോപം ഉണ്ടായി.  മന്ത്രിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. പക്ഷേ മന്ത്രിയുണ്ടോ   കേള്‍ക്കുന്നു? വീണ്ടും വീണ്ടും അയാള്‍ കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യമെങ്കിലും രാജനെ തുറുങ്കില്‍ അടയ്ക്കു എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. രാജന്‍റെ ക്ഷമയും നശിച്ചു. ഉടനെ തന്‍റെ രണ്ടു കൈകളും ഉറക്കെ തട്ടികൊണ്ടു 'ആരവിടെ?' എന്നു ചോദിച്ചു. ഉടനെ തന്നെ രണ്ടു ഭടന്മാര്‍ എത്തി. മന്ത്രിയുടെ കൈകളില്‍ വിലങ്ങു വെച്ചു. 
     മന്ത്രി ഉടനെ രാജാവിനെ നോക്കി ഉറക്കെ ചിരിച്ചു. രാജാവ് കാര്യം മനസ്സിലാകാതെ മന്ത്രിയെ നോക്കി. ഉടനെ മന്ത്രി രാജാവിനോട് "ഞാന്‍ അങ്ങയെ തുറുങ്കില്‍ അടയ്ക്കണം എന്നു കുറഞ്ഞത്‌ പത്തു പ്രാവശ്യമെങ്കിലും വിളിച്ചു പറഞ്ഞു. പക്ഷേ ഒരിക്കല്‍ പോരും ആരും വന്നില്ല. അതേ സമയം അങ്ങ് ഒരു പ്രാവശ്യം പറഞ്ഞ ഉടനെ തന്നെ എന്നെ കെട്ടിയിട്ടത് കണ്ടില്ലേ? ഇതാണ് രഹസ്യം! നാം തനിയെ മന്ത്രം ജപിച്ചു കഴിഞ്ഞാല്‍ അത്ര വേഗം പ്രയോജനം ചെയ്യില്ല. എന്നാല്‍ അതിനു അധികാരപ്പെട്ട ഗുരു മൂലം മന്ത്രം ലഭിച്ചാല്‍ അതിന്‍റെ ഫലം വളരെ വേഗത്തിലാണ്! അങ്ങയ്ക്ക് തന്നെ മനസ്സിലാകാന്‍ സാധിക്കും." എന്നു പറഞ്ഞു.  ഒരു ജീവന്‍റെ ഉള്ളില്‍ ആയിരം കോടി ജന്മങ്ങളായി കാമം ക്രോധം തുടങ്ങിയ അജ്ഞാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അതിനെ അകറ്റാന്‍ സ്വയം മന്ത്ര ജപം ചെയ്തു വിജയിച്ച ഒരാള്‍ക്ക്‌ മാത്രമേ സാധിക്കു. ഗുരു അതാണ്‌ ചെയ്യുന്നത്. മന്ത്ര ഉപദേശ രൂപത്തില്‍ ആ ജീവന്‍റെ അജ്ഞാനത്തെ അകറ്റി ഭഗവാനെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നു.   അനേക ജന്മങ്ങളിലെ പാപങ്ങള്‍ ഒരുമിച്ചു നശിക്കണമെങ്കില്‍ ആ മന്ത്രം അത്രത്തോളം ഫലവത്തായിരിക്കണം. ആ മന്ത്രം നല്‍കുന്ന ആളും സ്വയം ആ മന്ത്ര രൂപമായിരിക്കണം.  അതു പോലുള്ള ഒരു ഗുരു മന്ത്രത്തിന്റെ കൂടെ പാപം നശിപ്പിക്കാനുള്ള ശക്തിയും കൊടുക്കുന്നു. അവര്‍ക്കു മാത്രമേ അതു സാധിക്കു. അതു കൊണ്ടു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കു. 
     ഗുരുവിന്‍റെ ചരണങ്ങളില്‍ അഭയം തേടണം. തനിക്കു ഒന്നും അറിയില്ല എന്ന ഭാവത്തില്‍ ഗുരുവിനെ വാക്കുകളെ അനുസരിക്കണം. ഗുരു നമ്മേ വഴി നടഹി മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിക്കും. ഓരോരുത്തര്‍ക്കും ഭഗവത് അനുഭവം അവരുടെ വാസനയ്ക്കും നിലയ്ക്കും അനുസരിച്ചാണ്. അതു ഒരു ഗുരുവിനു മാത്രമേ ശരിയായി അറിയുള്ളു.  ഗുരുവിന്‍റെ വാക്കുകള്‍ അക്ഷരം പടത്തി അനുസരിക്കുന്നവര്‍ക്ക് ഫലം പ്രത്യക്ഷത്തില്‍ കാണാം. 
     രാജനു സത്യം മനസ്സിലായി. അയാള്‍ ലജ്ജിച്ചു തല കുനിച്ചു. മന്ത്രിയോട് മാപ്പ് അപേക്ഷിച്ചു. പിന്നീട് അഹങ്കാരം വിട്ടു ഒരു സദ്ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടുകയും ചെയ്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  
ബദരികാശ്രമം
ഭക്തിരഹസ്യം
         രാധേകൃഷ്ണാ!  കഴിഞ്ഞ ലക്കത്തില്‍ അര്‍ജ്ജുനന്‍ സുഭദ്രയ്ക്ക് വേണ്ടി കൃഷ്ണനോടു കൂടെ ഏറ്റു മുട്ടി ഗന്ധര്‍വനെ രക്ഷിക്കാം എന്നു വാക്കു കൊടുത്തത് നാം വായിച്ചു. വളരെ നേരം ചിന്തിച്ചതിനു ശേഷം എല്ലാം കൃഷ്ണ സങ്കല്‍പം തന്നെ എന്നു മനസ്സില്‍ ഉറച്ചു വരുന്നത് എന്തായാലും അതു അനുഭവിക്കാം എന്നു തീരുമാനിച്ചു. അര്‍ജ്ജുനനു അറിയാം കൃഷ്ണന്‍റെ സങ്കല്‍പം ഇല്ലാതെ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നു !  നാരദരും അര്‍ജ്ജുനനെ സമാധാനിപ്പിച്ചു. ഭഗവാന്‍ ഭക്ത വത്സലനാണ്. തന്‍റെ ഭക്തനെ ഒരിക്കലും തോല്‍ക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു.  അര്‍ജ്ജുനന്‍ സത്യ പരിപാലനത്തിനായി യുദ്ധത്തിനു തയ്യാറായി.  പാണ്ഡസഹോദരന്മാര്‍ ഇതറിഞ്ഞു ആദ്യം അര്‍ജ്ജുനനെ എതിര്‍ത്ത്. പക്ഷേ നാരദര്‍ ഇടപെട്ടു അര്‍ജ്ജുനനെ തുണയ്ക്കേണ്ടത് അവരുടെ ധര്‍മ്മമാണെന്നു പറഞ്ഞു മനസ്സിലാക്കി.   
    ഇതിനിടയില്‍ നാരദര്‍ ദുര്യോധനനെ ചെന്നു കണ്ടു. അയാളുടെ ശത്രുവായ അര്‍ജ്ജുനന്‍ കൃഷ്ണനെ യുദ്ധത്തില്‍ എതിരിടുന്ന വിഷയം അറിയിച്ചു. ദുര്യോധനന് ആശ്ചര്യവും ഒപ്പം ആഹ്ലാദവും തോന്നി.  പാണ്ഡവന്‍മാരുടെ  ബലം എങ്ങനെയായാലും കുറയും എന്നു സമാധാനിച്ചു. കൃഷ്ണന്‍ തോറ്റാലും പാണ്ഡവന്മാര്‍ക്ക് ക്ഷീണമാണ്. അഥവാ അര്‍ജ്ജുനന്‍ തോറ്റാലും തഥൈവ! അയാളും യുദ്ധം കാണാന്‍ ഉത്സാഹത്തോടെ തിരിച്ചു.  മുപ്പതു മുക്കോടി ദേവന്മാരും, സകല ഋഷികളും  ഈ യുദ്ധം കാണാന്‍ അവിടെ എത്തി. ഭഗവാനും ഭക്തനും തമ്മില്‍ യുദ്ധം! അതിന്‍റെ അവസാനം എന്തായിരിക്കും എന്നു അവര്‍ക്കു മനസ്സിലായില്ല. 
     അര്‍ജ്ജുനന്‍ ശരം കൊണ്ടൊരു കൂടാരം നിര്‍മ്മിച്ച്‌ ഗന്ധര്‍വ്വനെ അതില്‍ സ്വസ്ഥമായി ഇരുത്തി.  യുദ്ധം ആരംഭിച്ചു. പാണ്ഡവന്മാരും കൃഷ്ണ പുത്രന്മാരും തമ്മില്‍ ഏറ്റു മുട്ടി. കൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധം ചെയ്തു.  ശരങ്ങള്‍ കണക്കില്ലാതെ പായുകയാണ്. ബലരാമന്‍ ഉള്‍പ്പെടെ കൃഷ്ണ പക്ഷത്തുള്ളവര്‍ക്ക് എല്ലാം പരിക്കേല്‍ക്കുന്നുണ്ട്.  അതേ പോലെ ഇങ്ങേ തലയ്ക്കല്‍ യുധിഷ്ടിരര്‍ക്കും, മറ്റുള്ളവര്‍ക്കും ശരം ഏറ്റു മുറിയുന്നുണ്ടു. എന്നാല്‍ ഏല്ലാവര്‍ക്കും അത്ഭുതം ഏകിക്കൊണ്ടു കൃഷ്ണന്‍ അയയ്ക്കുന്ന ബാണങ്ങള്‍ ഒക്കെ അര്‍ജ്ജുനന്റെ കഴുത്തില്‍ മാലകലായി വീണുകൊണ്ടിരുന്നു. അതേ പോലെ അര്‍ജ്ജുനന്‍ അയയ്ക്കുന്ന ബാനങ്ങളൊക്കെ കൃഷ്ണന്‍റെ ചരണങ്ങളില്‍ പുഷ്പങ്ങളായി വന്നു വീണു കൊണ്ടിരുന്നു. നാരദര്‍ ഇതു കണ്ടു ഭഗവാന്‍റെ അടുതെത്തി. എന്നിട്ട് ഭഗവാനോട് ഇതു എന്തു വിനോദമാണ്‌ നടക്കുന്നതെന്നും, യുദ്ധം എന്നു പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണോ എന്നു ചോദിച്ചു. സന്ധ്യ അടുക്കുകയാണ്. കൃഷ്ണന്‍ കാലവ മഹര്‍ഷിക്ക് വാക്കു കൊടുത്ത പോലെ സന്ധ്യയ്ക്ക് മുന്‍പു  ഗന്ധര്‍വനെ വധിക്കണ്ടെ എന്നു ചോദിച്ചു. 
      ഭഗവാന്‍ അതിനു താന്‍ നിസ്സഹായനാനെന്നും അര്‍ജ്ജുനന്‍ ഓരോ ബാണം എയ്യുംപോഴും കൃഷ്ണാ! കൃഷ്ണാ! എന്നുരുവിട്ടു കൊണ്ടു എയ്യുന്നു എന്നും അതു കൊണ്ടു ആ ബാണങ്ങള്‍ പുഷ്പങ്ങളായി തന്‍റെ ചരണങ്ങളില്‍ പതിയ്ക്കുന്നു എന്നും പറഞ്ഞു. അതേ പോലെ  ഭഗവാന്‍ ഭക്തന്‍റെ മേല്‍ അയയ്ക്കുന്ന ശരങ്ങള്‍ പുഷ്പ മാലകളായി  തീരുന്നു. നാമ ജപത്തിന്റെ ശക്തി അത്ര മാത്രമാണ്. നാമം ജപിച്ചു കൊണ്ടു പാപം ചെയ്താല്‍ പോലും അതും ഭഗവത് അര്‍പ്പണമായി മാറും. അര്‍ജ്ജുനന്‍ നാമം ജപിച്ചു കൊണ്ടു അയയ്ക്കുന്ന ബാണങ്ങള്‍ ഭഗവാനെ പോലും തോല്‍പ്പിച്ചു കളഞ്ഞു. ഭഗവാനു ഭക്തന്‍റെ മുമ്പില്‍ തോല്‍ക്കാതെ വയ്യാതായി. ഭഗവാന്‍ അയയ്ക്കുന്ന ബാണങ്ങള്‍ അര്‍ജ്ജുനന്റെ നാമ ജപത്തിന്റെ ബലത്താല്‍ പുഷ്പ ശരങ്ങളായി മാറുകയാണ്.  
     നാരദ മഹര്‍ഷിക്ക് ഇതു കേട്ടു ആനന്ദം  ഉണ്ടായി. നാമത്തിന്റെ മാഹാത്മ്യത്തെ ലോകത്തിനു കാട്ടികൊടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്? ഭഗവാന്‍ അര്‍ജ്ജുനനെ എവിടെയെല്ലാം അടിച്ചുവോ ആ അവയവങ്ങളെല്ലാം തന്നെ കൃഷ്ണാ കൃഷ്ണാ എന്നുരുവിട്ടു കൊണ്ടു അതിനെ എതിരേറ്റു.  അര്‍ജ്ജുനന്‍ പോലും ഇതുകണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ്. എല്ലാവരും  യുദ്ധം നിറുത്തി വെച്ചു ഈ അത്ഭുതം കണ്ടു കൊണ്ടു നിന്നു. ഇതു പോലെയാകണം നാമജപം. ശരീരത്തെ വെട്ടി മുറിച്ചിട്ടാല്‍ പോലും ഓരോ അവയവവും കൃഷ്ണാ കൃഷ്ണാ എന്നു മന്ത്രിക്കണം. അത്രയ്ക്ക് നാമം രക്തത്തില്‍ ഓടണം. നാമജപം എന്നത് സ്വഭാവം ആകണം! അര്‍ജ്ജുനന്‍ അതിനു ഒരു ഉദാഹരണമായി നിന്നു. എല്ലാവരും കണ്ണുകളില്‍ ആനന്ദബാഷ്പത്തോടെ അര്‍ജ്ജുനനെ നോക്കി നിന്നു. 
     നാരദര്‍ ഭഗവാനെ വീണ്ടും തന്‍റെ ശപഥത്തെ കുറിച്ചു ഓര്‍മ്മിപ്പിച്ചു.  അര്‍ജ്ജുനനോട് ഭക്ത വാത്സല്യം നല്ലതാണ്. അതേ നേരം  മറ്റൊരു ഭക്തനായ കാലവ മഹര്‍ഷിയുടെ വാക്കു പാലിക്കേണ്ട കടമ ഭഗവാനു ഉണ്ട്. ഇപ്പോള്‍ സമയം സന്ധ്യയോടെ അടുക്കുന്നു. ഗന്ധര്‍വനെ വധിക്കേണ്ട സമയമായി എന്നു പറഞ്ഞു. ഭഗവാന്‍ ഉടനെ ശരി എന്നു പറഞ്ഞു തന്‍റെ ചക്രായുധം എടുത്തു പ്രയോഗിച്ചു. അതു അര്‍ജ്ജുനന്റെ ശരക്കോട്ടയെ  തകര്‍ത്തുകൊണ്ടു അകത്തു പ്രവേശിച്ചു ഗന്ധര്‍വനെ വധിച്ചു. അങ്ങനെ യുദ്ധം അവസാനിച്ചു. അര്‍ജ്ജുനന്‍ ശപഥം പാലിക്കാന്‍ സാധിക്കാത്തത് കൊണ്ടു ശരീരം ത്യജിക്കാന്‍ തീരുമാനിച്ചു.  കാലവ മഹര്‍ഷി ഉടനെ ഭഗവാന്‍റെ അടുത്തെത്തി. 'ഭഗവാനെ ഇതാന്യായമാണ്! അങ്ങ് പാവം അര്‍ജ്ജുനനെ ഇങ്ങനെ പരീക്ഷിക്കരുത്!' എന്നു പറഞ്ഞു.
ഭഗവാന്‍ ഉടനെ 'അങ്ങ് ആവശ്യപ്പെട്ട കൊണ്ടല്ലേ ഞാന്‍ ഇതൊക്കെ ചെയ്തത്?' എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി "ഞാന്‍ ഗന്ധര്‍വനെ വധിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. പാണ്ഡവന്മാരോടു എനിക്കു ഒരു വിരോധവും ഇല്ല. വെറുതെ അര്‍ജ്ജുനന്റെ ജീവിതം ഇല്ലാതാക്കരുത്!' എന്നു പറഞ്ഞു.  മഹര്‍ഷിയുടെ വാക്കു പാലിക്കാനായി ഗന്ധര്‍വനെ വധിച്ചു കഴിഞ്ഞല്ലോ ഇനി ഭഗവാന്‍ അര്‍ജ്ജുനന്‍ എന്ന ഭക്തന്‍റെ വാക്കും പാലിക്കണം എന്നപേക്ഷിച്ചു. ഗന്ധര്‍വനു ജീവന്‍ തിരികെ നല്‍കണം എന്നു പറഞ്ഞു. നാരദരും ഭഗവാനോട് ഭാക്തന്റെ മഹിമയും ഭഗവാന്‍റെ കാരുണ്യവും പ്രകടനമാക്കാനാണ് ഈ ലീല നടന്നതെന്നും അതുകൊണ്ടു എല്ലാം ശുഭ പര്യവസായിയാക്കണം എന്നു പറഞ്ഞു. ഭഗവാന്‍ ഗന്ധര്‍വനെ ജീവിപ്പിച്ചു. അര്‍ജ്ജുനന്‍ ആനന്ദ കണ്ണീരോടെ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു. ഭഗവാന്‍ അര്‍ജ്ജുനനെ എടുത്തു ഇറുകെ ആലിംഗനം ചെയ്തു. ഭഗവാന്‍റെ കൈക്കുള്ളില്‍ അര്‍ജ്ജുനനും അര്‍ജ്ജുനന്റെ കൈക്കുള്ളില്‍ ഭഗവാനും അടങ്ങി. എല്ലാവരും ഈ കാഴ്ച കണ്ടു ആനന്ദിച്ചു - ഒരേയൊരാള്‍ ഒഴികെ. അതേ! ദുര്യോധനന്‍ മാത്രം ഇളിഭ്യനായി തിരികെ പോയി! അര്‍ജ്ജുനന്റെ നാമജപത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി നമ്മളും അതു പോലെ നാമജപം ചെയ്യണം. നാമത്തില്‍ സംശയമില്ലാത്ത വിശ്വാസം വേണം. ഭഗവാന്‍ അവരെ വഴി നടത്തും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 42 (തുടര്‍ച്ച)
       ജീവന്‍ ഒരു ശരീരം സ്വീകരിച്ചു ആ ശരീരത്തിന് അനുസരിച്ചുള്ള സുഖ ഭോഗങ്ങള്‍ അനുഭവിച്ചു ആ മായയില്‍ മയങ്ങുന്നു. ഈ സുഖ ഭോഗങ്ങളൊക്കെ ശാശ്വതമാണെന്ന ധാരണയില്‍ അവയുടെ പിറകെ ഓടുന്നു. പക്ഷേ അവയ്ക്കൊക്കെ ഒരു പരിധി വരെ മാത്രമേ ആനന്ദം നല്‍കാന്‍ സാധിക്കു എന്നു പാവം ജീവന്‍ അറിയുന്നില്ല.  കരുണാ സാഗരനായ ഭഗവാന്‍ തക്ക സമയത്തില്‍ അതിനെ ഉണര്‍ത്തി ശാശ്വതമായ ആനന്ദ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടുന്നു. 
        ത്രികൂട മലയില്‍ വാണിരുന്ന ഗജേന്ദ്രനും ഒരു ദുഃഖം സംഭവിച്ചപ്പോള്‍ മാത്രമാണ് ലൌകീക സുഖ ഭോഗങ്ങള്‍ക്ക് ആനന്ദം നല്‍കാനുള്ള പരിമിതി മനസ്സിലായത്‌. ഇത്രയും കാലം തനിക്കു സുഖം തന്നിരുന്ന തടാകം അവിടെ ഉണ്ടായിരുന്നു. അതില്‍ ധാരാളം ജലവും പൂക്കളും ഉണ്ടായിരുന്നു. അവന്‍റെ പ്രിയപ്പെട്ട ബന്ധുക്കള്‍ എല്ലാവരും സമീപം ഉണ്ടായിരുന്നു. എന്നാല്‍  മുതല കാലില്‍ പിടിച്ച സമയം ഇവയ്ക്കൊന്നും ആനന്ദം നല്‍കാന്‍ സാധിച്ചില്ല. ആയിരം കൊല്ലം മുതലയോടു പോരാടി നോക്കി.
       ആ സംഭവം ഗജേന്ദ്രന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അയാള്‍ അപ്പോഴാണ്‌ ഭഗവാനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഇനിയെങ്കിലും ശാശ്വതമായ ആനന്ദത്തിനാധാരമായ ഭഗവാനെ ആശ്രയിക്കണം എന്നു അയാള്‍ മനസ്സിലാക്കി. എത്രയോ ദേവതമാര്‍ ഉള്ളപ്പോള്‍ അവരെ ആശ്രയിക്കണം എന്നു അയാള്‍ക്ക്‌ തോന്നിയില്ല. പരമമായ വസ്തുവിനെ തന്നെ പിടിക്കണം എന്നു അയാള്‍ നിശ്ചയിച്ചു. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാന്‍ തന്നെ എല്ലാര്‍ക്കും ആശ്രയം എന്നു മനസ്സിലാക്കി.  
       എന്തു പ്രശ്നം വന്നാലും രാജാധി രാജന്‍, ദേവാദി ദേവനായ ഭഗവാനെ തന്നെ ആശ്രയിക്കണം. ഭഗവാന്‍റെ താഴെയുള്ള ഇതര ദേവതമാരെ ആശ്രയിച്ചു പ്രയോജനം ഇല്ല. ഗോപന്മാര്‍ക്ക് ഈ സത്യം അറിയാമായിരുന്നു. അതു കൊണ്ടാണ് ഇന്ദ്രന്‍ നിറുത്താതെ മഴ പെയ്യിച്ചപ്പോള്‍ അവര്‍ ഭഗവാനെ തന്നെ ശരണം പ്രാപിച്ചത്. അവര്‍ക്കു വേണമെങ്കില്‍ ഇന്ദ്രനോട് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. 
         ഗജേന്ദ്രനു അതു പോലെ ബുദ്ധി ഉദിച്ചു. 'ആദി ബീജായ" എന്നു വിളിച്ചു. ശരീരം തളര്‍ന്നപ്പോള്‍ ഭഗവാനല്ലാതെ മറ്റാരും തന്നെ രക്ഷിക്കാന്‍ വരില്ല എന്നു തോന്നി. അങ്ങനെ അവസാനം ഭഗവാനെ ശരണം പ്രാപിച്ചു. അതാണ്‌ ഗജേന്ദ്രന്റെ വിജയം! കുറുക്കു വഴികള്‍ ഒന്നും ഇല്ലാതെ നേരെ ഭഗവാനെ പിടിച്ചു! എന്തായാലും ഭഗവാനെ വിളിക്കുന്ന കൂട്ടത്തില്‍ ഇന്ദ്രന്‍, ശനീശ്വരന്‍, വരുണന്‍ രുദ്രന്‍ തുടങ്ങി വേറെ രണ്ടു ദൈവങ്ങളെ കൂടി വിളിച്ചു കളയാം എന്നൊന്നും ഗജേന്ദ്രനു തോന്നിയില്ല. യാതൊരു സംശയവുമില്ലാത്ത ഗജേന്ദ്രന്റെ വിളി വൈകുണ്ഠമ് വരെ പ്രതിധ്വനിച്ചു. സകല ലോകങ്ങളിലും ഇതു കേട്ടു.  ഇന്ദ്രന്‍ തുടങ്ങിയ ദേവതകളൊക്കെ ഇതു ശ്രദ്ധിച്ചു.  ഗജേന്ദ്രന്‍ ഭഗവാനെ വിളിച്ചത് കൊണ്ടു ഭഗവാന്‍ ഉടനെ അയാളെ രക്ഷിക്കുമോ എന്നു നോക്കി. ഗജേന്ദ്രന്റെ ആ ഒരു വിളി ഭഗവാനെ ഉടനെ അവിടെ പ്രത്യക്ഷപ്പെടുത്തി.  താന്‍ രക്ഷിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെയാണ് ഗജേന്ദ്രന്‍ വിളിക്കുന്നത്‌.  അപ്പോള്‍ ഭഗവാനു അയാളെ രക്ഷിക്കാതെ ഗത്യന്തരമില്ലാതായി. വിശ്വം മുഴുവനും ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ രക്ഷിച്ചില്ലെങ്കില്‍ അതു ഭഗവാനു തന്നെയാണ് മോശം! 
       ഭഗവാന്‍ ചാടി എഴുന്നേറ്റു. വഴുതിപ്പോകുന്ന ഉത്തരീയത്തെ പോലും ശ്രദ്ധിക്കാതെ ഗജേന്ദ്രന്റെ അടുത്തു എത്താന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍റെ സേവയില്‍ സദാ ജാഗരൂകനായിരിക്കുന്ന വൈനതേയന്‍ ഉടന്‍ മുന്നില്‍ വന്നു നിന്നു. ഭഗവാന്‍ ഗരുഡന്റെ  പുറത്തു കയറി വേഗത്തില്‍ ഗജേന്ദ്രന്റെ അടുത്തു വന്നു.  ഭഗവാനു ഭക്തനെ കാണാന്‍ അത്ര തിടുക്കമാണ്! തളര്‍ന്നു നിന്ന ഗജേന്ദ്രന്‍ ദൂരെ നിന്നും ഭഗവാന്‍ ഗരുഡന്റെ പുറത്തു കയറി പറന്നു വരുന്നത് കണ്ടു.  ഹൃദയം തളിതമായി ഭഗവാനു എന്തെങ്കിലും അര്‍പ്പിക്കണം എന്നു തോന്നി. തടാകത്തില്‍ പൂത്തു നിന്ന ഒരു താമര തന്‍റെ തുമ്പിക്കൈ കൊണ്ടു പറിച്ചു അതു അര്‍പ്പിച്ചു. ദൂരെ നിന്നു തന്നെ ഭഗവാന്‍ അതു പിടിച്ചെടുത്ത്. ഇപ്പോഴും തന്‍റെ കൈയില്‍ വിടാതെ വെച്ചിരിക്കുകയാണ് അതിനെ!
        ഗജേന്ദ്രന്റെ അരികില്‍ എത്തിയ ഭഗവാന്‍ ആദ്യം അവനെ പിടിച്ചിരുന്ന മുതലയെ ചക്രം കൊണ്ടു അറുത്തു കളഞ്ഞു. ശാപം മൂലം മുതലയായി തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനു ആ ശരീരത്തില്‍ നിന്നും മോചനം ലഭിച്ചു. അതേ സമയം ഗജേന്ദ്രനു സാരൂപ്യ മുക്തിയും നല്‍കി അനുഗ്രഹിച്ചു. 
      ഗജേന്ദ്രനെ പോലെ താന്‍ ഒരിക്കലും വൈത്ത മാനിധി പെരുമാളെ വിളിച്ചിട്ടില്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. തനിക്കു ഇവിടെ ഇരിക്കാനുള്ള അര്‍ഹത ഉണ്ടോ? അവള്‍ പറഞ്ഞത് കേട്ടു രാമാനുജര്‍ ചിരിച്ചു. രാധേകൃഷ്ണാ!

Monday, September 13, 2010

പ്രേമവേദം സെപ്റ്റംബര്‍ -10

Posted by VEDHASAARAM

 ശ്രീമാന്നാരായണീയം
തത്രാസൗ ത്രിഗുണാത്മകോപി ച മഹാന്‍ 
സത്വപ്രധാനഃ സ്വയം 
ജീവേസ്മിന്‍ ഖലു നിര്‍വികല്പമഹമി-
ത്യുദ്ബോധനിഷ്പാദകഃ 
ചക്രേസമിന്‍ സവികല്പബോധക മഹ-
ന്തത്വം മഹാന്‍ ഖല്വസൗ 
സമ്പുഷ്ടം ത്രിഗുണൈസ്തമോതി ബഹുലം
വിഷ്ണോ! ഭവത് പ്രേരണാത്.
                          (ദശഃ 5  ശ്ളോഃ 5 )
          മായാ സമൂഹത്തില്‍ പെട്ട മഹത്തത്വം   ത്രിഗുണാതമകമാണെങ്കിലും സത്വഗുണ പ്രധാനമാണ്‌. ഇതു ജീവാത്മാക്കളെ നിശ്ചേതനരാക്കി അവരില്‍ ഞാനെന്ന ബോധം ഉണ്ടാക്കുന്ന പ്രേരക ശക്തിയാകുന്നു. ഹേ വിഷ്ണു ഭഗവാനേ! അങ്ങയുടെ പ്രേരണയാല്‍ ഈ മഹത്തത്വം ത്രിഗുണ സമ്പുഷ്ടമാണെങ്കിലും അധിക പങ്കും താമോ ഗുണമുള്ള ജീവാത്മാവില്‍ വിഭിന്ന ധര്‍മ്മാരോപമുണ്ടാക്കാന്‍ വേണ്ടി അഹം തത്ത്വത്തെ സൃഷ്ടിച്ചു. 
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
     രാധേകൃഷ്ണാ! നിങ്ങള്‍ യാത്രാ മദ്ധ്യേ ഒരു മുടന്തനെ കാണുന്നു. അയാള്‍ എത്ര മാത്രം ബുദ്ധി മുട്ട് അനുഭവിക്കുന്നു എന്നു നിങ്ങള്‍ നേരിട്ട് തന്നെ കാണുന്നു. ചിലപ്പോള്‍ ഒരു കുരുടനെ കാണുന്നു. അയാള്‍ക്ക് കാഴ്ച ശക്തി ഇല്ലാതെ എത്ര കഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കുന്നു. ഒരിക്കല്‍ ഒരു ബധിര മൂകനെ കാണുന്നു. അയാള്‍ക്ക്‌ ശബ്ദങ്ങളുടെ ലോകം തന്നെ അന്യമാണ്. അയാളുടെ മനസ്സില്‍ ഉള്ളതൊന്നും അയാള്‍ക്ക്‌ പുറത്തു പറയാനും സാധ്യമല്ല എന്നറിയുന്നു. ഉടനെ തന്നെ ഭഗവാന്‍ കൃഷ്ണനു നിങ്ങള്‍ നന്ദി പറയുക. ഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ നിങ്ങള്‍ക്ക് നടക്കാന്‍ കാലുകള്‍ ഉള്ളത്, കാണാന്‍ സാധിക്കുന്നത്, സംസാരിക്കാന്‍ സാധിക്കുന്നത്, കേള്‍ക്കാന്‍ സാധിക്കുന്നത്! എത്ര കോടി നന്ദി പറഞ്ഞാല്‍ മതിയാവും! നിങ്ങള്‍ ഭഗവാനു വേണ്ടി ചെയ്യേണ്ടതു ഇത്ര മാത്രം... തുടര്‍ച്ചയായ നാമജപം! ഭഗവാനു സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം 
  വൈഷ്ണവ സമ്പ്രദായത്തില്‍ ഗുരുവിനു വളരെ ഉന്നതമായ ഒരു സ്ഥാനം നല്‍കിയിരിക്കുന്നു. ഗുരു ഭാഗവാനെക്കാള്‍ ഒരു പടി മേലെയാണെന്നാണ് അവരുടെ വിശ്വാസം. 
ആചാര്യഃ സ ഹരിഃ സാക്ഷാത് ചര രൂപി നാ സംശയ. ആചാര്യന്‍ ഭഗവാന്‍റെ ചരിക്കുന്ന രൂപം എന്നാണു വിശ്വാസം. ക്ഷേത്രത്തില്‍ ശിലാ രൂപമായ ഭഗവാന്‍ നമ്മുടെ അരികില്‍ വരികയില്ല, സംസാരിക്കുകയില്ല. എന്നാല്‍ ആചാര്യന്‍ നമ്മേ തേടി എത്തി അനുഗ്രഹിക്കുന്നു. എന്തു കൊണ്ടും ആചാര്യന്‍ ഭഗവാനെക്കാള്‍ ശ്രേഷ്ടമാണ്. ഗുരു ഗീതയില്‍ പരമേശ്വരന്‍ പാര്‍വതിക്ക് ഗുരുവിന്‍റെ മാഹാത്മ്യത്തെ കുറിച്ചു പറയുന്നു. സ്കാന്ത പുരാണത്തില്‍ ഈ ഗ്രന്ഥം കാണപ്പെടുന്നു. അതിലെ ഒരു വാക്യം ശ്രദ്ധിക്കുക :-
ജപം തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ.
         പലരും എത്രയോ ജപങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ എന്തു കൊണ്ടോ സിദ്ധിയാകുന്നില്ല. ചിലര്‍ കഠിനമായ തപസ്സ് ചെയ്യുന്നുണ്ട്. അതിനും വലിയ ഫലം ലഭിക്കുന്നില്ല. ചിലര്‍ എത്രയോ ഉപവാസങ്ങള്‍ പാലിക്കുന്നു. അതൊക്കെ കൊണ്ടു ശരീരം ക്ഷീണിക്കുന്നതല്ലാതെ ആത്മാവിനു ശാന്തി ഒന്നും ലഭിക്കുന്നില്ല. ചിലരോ ക്ഷേത്രാടനം പോകുന്നു. വിവിധ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുന്നു. എന്നിട്ടും സംസാര ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നില്ല. എന്നാല്‍ ചിലര്‍ വിവിധ ഹോമങ്ങള്‍ യജ്ഞങ്ങള്‍ തുടങ്ങിയവ ചെയ്യുന്നു. അവയൊക്കെ താല്‍ക്കാലിക സമാധാനം മാത്രം നല്‍കുന്നു. വീണ്ടും അടുത്ത പ്രശ്നം ഉദിക്കുന്നു.  ചിലര്‍ ദാനം ചെയ്യുക എന്ന മാര്‍ഗ്ഗം അവലംബിക്കുന്നു. അന്നദാനം, വസ്ത്രദാനം ഭൂമി ദാനം തുടങ്ങി എന്തൊക്കെയോ ചെയ്യുന്നു. അവര്‍ക്കും പൂര്‍ണ്ണ സംതൃപ്തി എന്നത് കിട്ടുന്നില്ല. അപ്പോള്‍ ഇവയ്ക്കൊക്കെ എന്തുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല? ഗുരു തത്വം അവിജ്ഞായ - ഗുരു തത്വം മനസ്സിലാക്കാതെ ഇതൊക്കെ ചെയ്താലും പ്രയോജനം ഇല്ല.  ഒരു ഗുരു ഇല്ലാതെ ഭഗവത് ഭക്തിയോ, ജ്ഞാനമോ, ഭഗവത് ഭക്തിയോ ലഭിക്കില്ല. കാരണം ഗുരുവാണ് ഒരു ജീവന്‍റെ ഉള്ളില്‍ ഇവയുടെ വിത്ത് പാകുന്നത്. 
          പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വ്യാസര്‍ എന്ന മഹാന് മനസ്സിന് ശാന്തി ലഭിച്ചില്ല. എന്തോ ഒരു ദുഃഖം അദ്ദേഹത്തെ അലട്ടിയിരുന്നു. അപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ എത്തി അദ്ദേഹത്തിന്‍റെ മനശ്ശാന്തിക്ക് വഴി കാണിച്ചു തരുന്നു. ഗുരു കൃപ കൊണ്ടു ഉണ്ടായ ഒരു ഗ്രന്ഥമാണ് ശ്രീമദ്‌ ഭാഗവതം. അതു കൊണ്ടാണ് അതു കേള്‍ക്കുന്നതും വായിക്കുന്നതും അത്ര വിശേഷ ഫലം നല്‍കുന്നത്. രത്നാകരന്‍ എന്ന കൊള്ളക്കാരന്‍ നാരദര്‍ എന്ന സദ്ഗുരുവിന്റെ അനുഗ്രഹത്താല്‍ രചിച്ച ഗ്രന്ഥമാണ് രാമായണം. അതു കൊണ്ടാണ് അതു ലോകോത്തര നിലവാരത്തിലേക്കു ഉയര്‍ന്നത്. 
        ഒരു പെണ്‍കുട്ടിക്ക് പാചകം പഠിക്കാണമെങ്കില്‍  അമ്മ എന്നൊരു ഗുരു ആവശ്യമായി വരുന്നു. അതു പോലെ ലൌകീകമായ ഏതു കാര്യത്തിനും ഒരു ഗുരു വേണം. എന്നിരിക്കെ ആത്മാവിന്‍റെ ഉന്നതിക്ക് ഗുരുവിന്‍റെ ആവശ്യകതയേ പറ്റി എടുത്തു പറയണ്ട കാര്യം ഉണ്ടോ? ഓരോ ജീവനും ഏതു മന്ത്രമാണ് നല്ലത് എന്നറിഞ്ഞു അതു ഉപദേശിക്കുന്നു. ധ്രുവന് ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം കൊടുത്ത അതേ ഗുരു പ്രഹ്ലാദനു 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ഉപദേശിച്ചു. രത്നാകരന്‍ എന്ന വേടനു  രാ‍മ നാമമാണ് നല്ലത് എന്നു പറഞ്ഞു കൊടുത്തു. അതു ജപിച്ചു അയാള്‍ വാല്മീകി മഹര്‍ഷിയായി, വിശ്വോത്തരമായ ഒരു കാവ്യം രചിച്ചു. രാമായണവും, ഭാഗവതവും ഗുരു കൃപ കൊണ്ടു ഉണ്ടായതാണ്! 
     ഓരോ ജീവനും ഏതു മന്ത്രമാണ് ഉപദേശിക്കണ്ടതു എന്നു ഒരു സദ്‌ഗുരുവിനു മാത്രമേ അറിയു. അല്ലാതെ സ്വയം ജപം ചെയ്താല്‍ എത്ര കാലമായാലും സിദ്ധിക്കില്ല. ഗുരു  ഇല്ലാതെ സ്വയം ജപം ചെയ്യാന്‍ തുനിഞ്ഞ ഒരു  രാജന്‍റെ കഥ നമുക്ക് അടുത്ത ലക്കത്തില്‍ കാണാം! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 ഭക്തിരഹസ്യം 
അര്‍ജ്ജുന ഭക്തി - 4
       രാധേകൃഷ്ണാ! നാരദരുടെ ഇടപെടല്‍ മൂലം സുഭദ്രാദേവി തന്നെ ആശ്രയിക്കുന്നവരാരായാലും അവര്‍ക്കു പ്രാണ ഭിക്ഷ നല്‍കാം എന്നു സത്യം എടുത്തത്‌ കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചു. ഒന്നും അറിയാതെ പാവം സുഭദ്ര നാരദര്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ ഉച്ചരിക്കുകയായിരുന്നു. ഉടനെ തന്നെ നാരദര്‍ വിരല്‍ ഒന്ന് ഞൊടിച്ചു. അല്പം ദൂരെ മാറി നിന്ന ഗന്ധര്‍വന്‍ ഉടനെ തന്നെ സുഭദ്രയുടെ മുന്നിലേയ്ക്ക് ഓടി എത്തി. സുഭദ്രയുടെ കാലില്‍ വീണു. സുഭദ്ര അത്ഭുത പെട്ടു എന്താണെന്ന് അന്വേഷിച്ചു. ഉടനെ ഗന്ധര്‍വന്‍ അങ്ങ് എനിക്കു പ്രാണ രക്ഷ നല്‍കണം എന്നു അപേക്ഷിച്ചു. സുഭദ്ര അത്ഭുതപ്പെട്ടു. ത്രിലോക ഗുരുവായ നാരദര്‍ ഇന്നു തനിക്കു സങ്കല്‍പം ചൊല്ലി കൊടുത്തു.  ഉടനെ തന്നെ ഇതാ ഒരാള്‍ പ്രാണഭിക്ഷ യാചിച്ചു എത്തിയിരിക്കുന്നു! സന്തോഷത്തോടെ സുഭദ്രാ 'നാം വരം തന്നിരിക്കുന്നു' എന്നു പറഞ്ഞു. ഗന്ധര്‍വന്‍ സമാധാനത്തോടെ എഴുന്നേറ്റു.  
     ഇതു കണ്ടു നിന്ന നാരദര്‍ സുഭാദ്രയോടു 'അയ്യോ! മോളെ നീ എന്താ ചെയ്തത്?' എന്നു ചോദിച്ചു. സുഭദ്ര നാരദരോടു എന്താണ് കുഴപ്പം എന്നു ചോദിച്ചു. താന്‍ ഇയാള്‍ക്ക് പ്രാണ വരം അല്ലേ നല്‍കിയത്. അതില്‍ തെറ്റു ഉണ്ടോ എന്നു ചോദിച്ചു. ഉടനെ നാരദര്‍ 'സുഭദ്രേ  നിനക്കറിയില്ല! ഇന്നു അസ്തമനത്തിനു മുന്‍പു ഇയാളുടെ തല ഒരാള്‍ വെട്ടം എന്നു ശപഥം ചെയ്തിരിക്കുകയാണ്. അതരിയാതെയാണ് നീ അയാള്‍ക്ക്‌ രക്ഷ നല്‍കിയത് ' എന്നു പറഞ്ഞു. ഉടനെ സുഭദ്ര 'അത്രേയുള്ളോ! അതാരായാലും എനിക്കു പ്രശ്നമില്ല. ഞാന്‍ ഇയാളെ രക്ഷിക്കാം' എന്നു പറഞ്ഞു. ഉടനെ നാരദര്‍ 'സുഭദ്രേ നീ ആള്‍ ആരാണെന്ന് അറിഞ്ഞിട്ടാണോ ഈ പറയുന്നത്?' എന്നു ചോദിച്ചു. അതിനു ' ആരായാല്‍ എനിക്കു എന്താ? ഞാന്‍ ശ്രീകൃഷ്ണ സഹോദരി സുഭദ്രയാണ്. എനിക്കു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കും' എന്നു മറുപടി പറഞ്ഞു. 
നാരദര്‍ കുറച്ചു മൌനം പാലിച്ചിട്ടു സുഭാദ്രയോടു 'നീ ഇപ്പോള്‍ ആരുടെ പേരു പറഞ്ഞു സത്യം ചെയ്തോ അതേ കൃഷ്ണന്‍ തന്നെയാണ് ഇയാളെ വധിക്കാം എന്നു ശപഥം ചെയ്തിരിക്കുന്നത്' എന്നു പറഞ്ഞു. 
     സുഭദ്രയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. 'നാരദരെ! ഇതു അങ്ങയുടെ വേലയാണോ? എനിക്കു ഇയാള്‍ സ്വമേധയാ വന്നതാണെന്ന് തോന്നുന്നില്ല. ഇതൊക്കെ അങ്ങയുടെ കൃത്രിമമാണ്‌ ' എന്നു പറഞ്ഞു. നാരദര്‍ 'സുഭദ്രേ ഇതില്‍ എനിക്കു എന്തു ചെയ്യാന്‍ കഴിയും. ഇതൊക്കെ യാദൃച്ചയാ നടന്നതാണ്. നിന്‍റെ സമയം മോശമായത് കൊണ്ടാണ് നീ അങ്ങനെ ഒരു സത്യം അയാള്‍ക്ക്‌ ചെയ്തു കൊടുത്തത്' എന്നു പറഞ്ഞു.
സുഭദ്ര അതിനു 'സത്യം ചെയ്തു എന്നോതൊക്കെ ശരി തന്നെ പക്ഷേ ഞാന്‍ എന്‍റെ ജ്യേഷ്ഠനെ എതിര്‍ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല' എന്നു പറഞ്ഞു. നാരദര്‍ സുഭാദ്രയോടു അവള്‍ക്കു അങ്ങനെ ചെയ്യാന്‍ അധികാരമില്ലെന്നും. സത്യം ചെയ്താല്‍ അതു പാലിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു. സുഭദ്ര വല്ലാത്ത ഒരു പ്രതി സന്ധിയില്‍ ആയി. വിവശയായി അവള്‍ നാരദരെ തന്നെ ശരണം പ്രാപിച്ചു. 'ഹേ! മഹാ മുനേ! എനിക്കു എന്‍റെ ജ്യേഷ്ഠനെ എതിര്‍ത്ത് യുദ്ധം ചെയ്യാന്‍ സാധ്യമല്ല. ഞാന്‍ ഈ സ്ഥിതിയില്‍ എന്താണ് ചെയ്യേണ്ടത് എന്നു എനിക്കു പറഞ്ഞു തരു' എന്നു ചോദിച്ചു. നാരദര്‍ അതിനു 'സുഭദ്രേ നിനക്കല്ലേ സത്യം പാലിക്കാന്‍ പറ്റാത്തത്. നിന്‍റെ സത്യം പാലിക്കേണ്ട കടമ നിന്‍റെ ഭര്‍ത്താവിനും ഇല്ലേ. അയാളോട് നീ ആവശ്യപ്പെടു' എന്നു പറഞ്ഞു കൊടുത്തു. 
സുഭദ്ര: നാരദരേ! എത്ര ദിവസമായി എന്‍റെ ജ്യേഷ്ടനും എന്‍റെ ഭര്‍ത്താവും അടികൂടണം എന്നു അങ്ങ് പദ്ധതി ഇട്ടിരുന്നു? എനിക്കു ഇതു കണ്ടു നില്‍ക്കാന്‍ ആകുമോ?' എന്നു ചോദിച്ചു.
നാരദര്‍: അതെന്താ സുഭദ്ര അങ്ങനെ പറയുന്നത്? ഞാന്‍ അങ്ങനെ ചെയ്യും എന്നു നിനക്കു തോന്നുന്നുണ്ടോ?
സുഭദ്ര:- അതൊക്കെ പോട്ടെ ഞാന്‍ ഇതു എങ്ങനെ അദ്ദേഹത്തെ കൊണ്ടു സമ്മതിപ്പിക്കും? അഥവാ അദ്ദേഹം സമ്മതിച്ചാല്‍ തന്നെ ഞാന്‍ ആരുടെ വിജയമാണ് കാംക്ഷിക്കേണ്ടതു? എനിക്കു എന്‍റെ ജ്യേഷ്ടനും ഭര്‍ത്താവും ഒരു പോലെ പ്രിയങ്കരമല്ലേ?
നാരദര്‍: മകളേ! ഒട്ടും വിഷമിക്കണ്ടാ! അരുതാത്തത് ഒന്നും നടക്കില്ല. നിന്‍റെ പ്രിയപ്പെട്ടവര്‍ രണ്ടു പേരും വിജയിക്കും.
  ഭഗവാനും ഭക്തനും തമ്മിലാണ് യുദ്ധം! അതില്‍ ആരു ജയിക്കും എന്നു ചോദിച്ചാല്‍ ഭഗവാനും ജയിക്കും ഭക്തനും ജയിക്കും. ഭഗവാന്‍ സര്‍വ ശക്തനാണ്. ഭഗവാന്‍റെ വിജയത്തില്‍ സംശയമേയില്ല. അതേ സമയം ഭക്തവല്‍സനുമാണ്. തന്‍റെ ഭക്തനെ തോല്‍ക്കാന്‍ അനുവദിക്കില്ല. ഇവര്‍ ഇരുവരും നര നാരയണന്മാരാണ്. സഹസ്രകവചന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അയാളെ വധിക്കാനായി രണ്ടു പേരും യുദ്ധം ചെയ്തു. നരന്‍ തപസ്സ് ചെയ്യുമ്പോള്‍ നാരായണന്‍ യുദ്ധം ചെയ്യും. നാരായണന്‍ തപസ്സ് ചെയ്യുമ്പോള്‍ നരന്‍ യുദ്ധം ചെയ്യും. അങ്ങനെ ആ അസുരന്റെ 999 കരങ്ങളും ചേദിച്ചു കഴിഞ്ഞ. ഇനി ഒരു കരം കൂടെ ബാക്കി ഉണ്ടു. ആ അസുരനാണ് കര്‍ണ്ണന്‍. ആ കര്‍ത്തവ്യത്തിനായിട്ടാണ് അവരിരുവരും ഇപ്പോള്‍ ഭൂമിയില്‍ നിന്‍റെ ജ്യേഷ്ഠനായും പതിയായും അവതരിച്ചിരിക്കുന്നത്. അവര്‍ ഒരിക്കലും തോല്‍ക്കില്ല' എന്നു സമാധാനം ചെയ്തു. 
സുഭദ്ര: അങ്ങ് പറയുന്നതൊക്കെ ശരി തന്നെ പക്ഷേ എന്‍റെ ഭര്‍ത്താവ് എന്തു പറഞ്ഞാലും ഭാഗവാനുമായിട്ടു യുദ്ധം ചെയ്യാന്‍ സമ്മതിക്കില്ലല്ലോ. അദ്ദേഹം അതിനായി എന്നെ വേണമെങ്കിലും ത്യാഗം ചെയ്യും. 
നാരദര്‍: അതിനു ഒട്ടും വിഷമിക്കണ്ടാ. വീട്ടില്‍ ചെന്നിട്ടു നീ കരഞ്ഞു കൊണ്ടു കിടന്നാല്‍ മാത്രം മതി. നിന്‍റെ ഭര്‍ത്താവ് നിന്‍റെ അരികില്‍ വന്നു കാരണം അന്വേഷിക്കും . അപ്പോള്‍ നീ ഒരാള്‍ക്ക്‌ പ്രാണ രക്ഷ സത്യം ചെയ്തു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ മതി. ഉടനെ അര്‍ജ്ജുനന്‍ നിന്‍റെ പ്രതിജ്ഞ നിറവേറ്റാം എന്നു വാക്കു തരും. നീ അത്ര മാത്രം ചെയ്താല്‍ മതി. ബാക്കി ഞാന്‍ നോക്കികൊള്ളാം. 
      സുഭദ്ര  വീട്ടിലെത്തി കരഞ്ഞു വീര്‍ത്ത മുഖവുമായി നിലത്തു കിടന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ അന്വേഷിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു. സുഭദ്രയെ എഴുന്നേല്‍പ്പിച്ചു കാരണം അന്വേഷിച്ചു. ഉടനെ സുഭദ്ര താന്‍ അന്ന് ഒരാള്‍ക്ക്‌ പ്രാണ രക്ഷ നല്‍കാം എന്നു വാക്കു കൊടുത്തു എന്നും, പക്ഷേ അയാളെ ഇന്നു അസ്തമനത്തിനു മുന്‍പു മറ്റൊരാള്‍ വധിക്കും എന്നു ശപഥം അചെയ്തിട്ടുണ്ടെന്നും അതറിഞ്ഞത് മുതല്‍ എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണെന്നും പറഞ്ഞു. ഉടനെ അര്‍ജ്ജുനന്‍ അവളോടു 'ഹോ ഇത്രയേയുല്ലോ? ഇതിനാണോ നീ കരയുന്നത്. കൃഷ്ണ സഖാവായ പാര്‍ത്ഥന്റെ പതിനിയാണ് നീ! ഒട്ടും വിഷമിക്കണ്ടാ. ആരു സത്യം ചെയ്താലും ഗന്ധര്‍വനെ ഞാന്‍ രക്ഷിച്ചു കൊളളാം! നിന്‍റെ സത്യം വൃഥാ പോവില്ല!' എന്നു പറഞ്ഞു. 
    ഉടനെ സുഭദ്ര പതുക്കെ നിലത്തു നിന്നും എഴുന്നേറ്റു. അര്‍ജ്ജുനന്‍ അവളോടു ഇയാളെ വധിക്കാം എന്നു ആരാണ് ശപഥം ചെയ്തിരിക്കുന്നത്? മഹാ ധീരനായ ഏതെങ്കിലും രാജണോ അതോ ദേവേന്ദ്രന്‍ തന്നെയാണോ? കൃഷ്ണനെ തോറ്റു ഞാന്‍ ഇതാ സത്യം ചെയ്യുന്നു അതാരാണെന്നു നീ പറയു' എന്നു ചോദിച്ചു. സുഭദ്ര നിലത്തു നിന്നും കണ്ണെടുക്കാതെ, താങ്കള്‍ ഇപ്പോള്‍ സത്യം ചെയ്തില്ലേ അതേ കൃഷ്ണന്‍ തന്നെയാണ്, എന്‍റെ ജ്യേഷ്ഠനായ കൃഷ്ണന്‍!' എന്നു പറഞ്ഞു. അര്‍ജ്ജുനനു ഇപ്പോള്‍ തല കറങ്ങുന്ന പോലെ തോന്നി. അദ്ദേഹം നിലത്തിരുന്നു പോയി. 'ഹാ! പ്രഭോ! ഞാന്‍ എന്താ ഈ ചെയ്തത്? സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി അങ്ങയ്ക്ക് എതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ വാക്കു കൊടുത്തല്ലോ! എത്ര നിന്ദ്യം! എല്ലാ സന്ദര്‍ഭങ്ങളിലും എന്‍റെ കൂടെ അന്തര്യാമിയായി ഇരുന്നു എന്നെ രക്ഷിച്ച എന്‍റെ പ്രഭുവിനെ എതിര്‍ത്ത് എനിക്കു യുദ്ധം ചെയ്യാനാവുമോ? എന്നോടു എത്ര സഖ്യ ഭാവത്തിലാണ് ഇരിക്കുന്നത്! സുഭദ്രേ! നിനക്കു എങ്ങനെ ഇതു ചെയ്യാന്‍ ധൈര്യം വന്നു? നീ തന്നെയാണോ ഇങ്ങനെ ഒരു വാക്കു കൊടുത്തത്?' എന്നു ചോദിച്ചു.
ഉടനെ സുഭദ്ര 'പ്രാണനാഥ! ഞാന്‍ പോലും അറിയാതെ സംഗതികള്‍ എന്‍റെ കൈവിട്ടു പോയി. ഈ കഥകള്‍ ഒന്നും അറിയാതെയാണ് ഞാനും വാക്കു കൊടുത്തത്.' എന്നു പറഞ്ഞു.
ആ സമയം നാരദര്‍ കയറി വന്നു. എന്നിട്ട് അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ടു പത്നിയുടെ വാക്കു പാലിക്കുക തന്നെ വേണം എന്നു പറഞ്ഞു. അര്‍ജ്ജുനന്‍ മടിച്ചപ്പോള്‍ വീണ്ടും ധൈര്യം തന്നു, ഭഗവാന്‍ ഭക്ത വത്സലനാണെന്നും ഒരിക്കലും ഭക്തനെ കൈവെടിയുകയില്ല എന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ അര്‍ജ്ജുനനു സമ്മതിക്കേണ്ടി വന്നു. 
     തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയണ്ടെ! അടുത്ത ലക്കം വരെ കാത്തിരിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്പിള്ളൈ രഹസ്യം 
വാക്യം 42 
        രാധേകൃഷ്ണാ!ഭഗവാന്‍ നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും പുതിയ പുതിയ പല വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ഓരോരോ സംഭവങ്ങളും ഓരോ പാഠങ്ങളാണ്. നാം അതില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഭഗവാന്‍ ജീവര്‍കള്‍ക്ക് ഹിതം മാത്രമേ ചെയ്യുന്നുള്ളൂ.  കഷ്ടങ്ങളും പ്രയാസങ്ങളും തരുമ്പോള്‍ ജീവനെ പക്വപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഉള്ളതു. മായയില്‍ നിന്നും ക്രമേണ ജീവന്‍ മുക്തമാകുന്നു. ഇതു നാം മനസ്സിലാക്കുന്നില്ല. ഭഗവാനോട് നാം പിടി വാശി പിടിക്കുന്നു. വാശി നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ നല്ലത് തന്നെയാണ്. ഭഗവാനെ കാണാനും ഭക്തി ഉറപ്പിക്കാനും വാശി ഉണ്ടെങ്കില്‍ എത്രയോ നല്ലതാണ്.  പക്ഷേ നമ്മുടെ അഹംഭാവത്തിനു വേണ്ടി നാം വാശി പിടിച്ചു ജീവിതം പാഴാക്കുന്നു.
തിരുക്കോളുരിലെ ഒരു പെണ്‍പിള്ളൈയും  അങ്ങനെ ഒരു ദുര്വാശി കാരണം ഭഗവാന്‍റെ കാരുണ്യത്തെ കാണാതെ തിരുക്കോളുര്‍ എന്ന ദിവ്യ ദേശത്തെ ഉപേക്ഷിച്ചു പോകാന്‍ തുടങ്ങുന്നു. പക്ഷേ ഭഗവാന്‍റെ കാരുണ്യം അപ്പോള്‍ രാമാനുജര്‍ എന്ന സദ്ഗുരുവിന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് അവള്‍ തന്‍റെ ഹൃദയ വ്യഥകള്‍ പങ്കു വയ്ക്കുകയാണ്. തനിക്കു ഈ നാട്ടില്‍ താങ്ങാനുള്ള അര്‍ഹത ഇല്ല എന്നു കേഴുകയാണ്. അവള്‍ കേട്ടിട്ടുള്ള ഭക്തന്മാരുടെ എല്ലാം വിഷയങ്ങള്‍ അവള്‍ എടുത്തു പറഞ്ഞു അതു പോലെ ഗുണങ്ങള്‍ തനിക്കു ഇല്ലല്ലോ എന്നു വിലപിക്കുകയാണ്. അവളുടെ അടുത്ത വാക്യം ശ്രദ്ധിക്കു. 
"മൂലം എന്റഴൈത്തേനോ ഗജരാജനൈപ്പോലെ?"
   മണ്ണ് കൊണ്ടു പൂവ് അര്‍പ്പിച്ച കുറവ നമ്പിയുടെ കാര്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗജേന്ദ്രന്റെ കാര്യമാണ് പറഞ്ഞത്. 
ഋതുമത് എന്ന പേരില്‍ വരുണന്റെ ഒരു വനം ഉണ്ടായിരുന്നു. അതു ത്രികൂട പര്‍വതത്തില്‍ സ്ഥിതി ചെയ്തിരുന്നു. അവിടെ വരുണന്റെ കുടുംബത്തിലുള്ളവര്‍ക്കു സ്നാനം ചെയ്യുവാനായി സുന്ദരമായ ഒരു തടാകം ഉണ്ടായിരുന്നു. ആ വനത്തില്‍ തലയെടുപ്പുള്ള ഒരു ആന തന്‍റെ കുടുംബ സമേതം വസിച്ചിരുന്നു. വനത്തിലെ മറ്റു മൃഗങ്ങള്‍ എല്ലാം ആ ഗജരാജനെ മാനിച്ചിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബിയെ പോലെ ഗജരാജന്‍ തന്‍റെ ബന്ധുക്കള്‍ക്കൊപ്പം അവര്‍ക്കു വേണ്ടി ജീവിതം നയിച്ച്‌ വന്നിരുന്നു. 
       വരുണന്റെ തടാകത്തില്‍ തന്‍റെ പത്നിമാരോടും, കുട്ടികളോടും ജലക്രീഡ ആടി രസിച്ചു.  താന്‍ അനുഭവിക്കുന്ന ആനന്ദത്തില്‍ അഹങ്കരിച്ചു കളിച്ചു രസിച്ചിരുന്നു. ആ തടാകത്തില്‍ വസിച്ചിരുന്ന ഒരു മുതല അതേ സമയം ആനയുടെ കാലില്‍ കടിച്ചു. പ്രാരബ്ധം അതു പോലെയാണ്. സര്‍വ സുഖങ്ങളും അനുഭവിച്ചു എല്ലാം മറന്നു സുഖിച്ചു ജീവിക്കുന്ന നേരത്ത് അപ്രതീക്ഷിതമായി ഏതെങ്കിലും ഒരു അത്യാഹിതത്തിന്റെ രൂപത്തില്‍ പ്രാരബ്ധം നമ്മേ പിടി കൂടുന്നു. ഇവിടെ ഗജരാജനെ മുതലയുടെ രൂപത്തില്‍ പ്രാരബ്ധം പിടി കൂടി. 
       ലൌകീകമായ സുഖ ഭോഗങ്ങളില്‍ മുഴുകി ഭഗവാനെ തന്നെ മറന്നു പോകുന്ന ജീവനെ മയക്കത്തില്‍ നിന്നും ഉണര്തിക്കാനായി ഭഗവാന്‍ ചെയ്യുന്ന ലീലകളാണ് ദുഃഖങ്ങള്‍.  ഗജരാജനും അതു തന്നെ സംഭവിച്ചു. അവന്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് മുതലയുടെ ആക്രമണം. എങ്കിലും തന്‍റെ ശക്തിയില്‍ വിശ്വാസം ഉണ്ടായിരുന്ന ഗജേന്ദ്രന്‍ അതു കാര്യമാക്കാതെ മുതലയെ കുതറി മാറ്റുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ ഇത്രയും ബലശാലിയായ  ആനയ്ക്ക് പോലും അതിനു സാധിക്കാതെ വന്നു. പതുക്കെ പതുക്കെ ആനയുടെ ശക്തി ക്ഷയിക്കുവാന്‍ ആരംഭിച്ചു.  മറ്റുള്ള ആനകള്‍ അവരവരുടെ  ശക്തിക്കനുസരിച്ചു ഗജേന്ദ്രനെ സഹായിക്കുവാനൊരുങ്ങി. അവര്‍ എല്ലാവരും ചേര്‍ന്നു പരിശ്രമിച്ചിട്ടും കേവലം ഒരു മുതലയുടെ പിടിയില്‍ നിന്നും തന്‍റെ കാലിനെ വിടുവിക്കാന്‍ ഗജേന്ദ്രനു സാധിച്ചില്ല.
     ഇതു പോലെ ജീവിതത്തില്‍ നാം തോറ്റു പോകുമെന്ന് തോന്നുന്ന നേരത്താണ് ഈശ്വര ചിന്ത ഉണ്ടാകുന്നത്. ഭഗവാനെ ഓര്‍മ്മിപ്പിക്കാനായിട്ടാണ് ദുരിതങ്ങള്‍ നമുക്ക് ഉണ്ടാകുന്നത്. ഗജേന്ദ്രനും പതുക്കെ പതുക്കെ ചിന്തിച്ചു തുടങ്ങി. ഈ ഒരു അവസ്ഥ സൃഷ്ടിച്ച അതേ ആള്‍ തന്നെ ഇതിനു പര്‍ഹാരവും കാണണം എന്നു മനസ്സില്‍ ഉറച്ചു. ദൈവാധീനം കൊണ്ടു ഗജേന്ദ്രനു ഭഗവാനെ ആശ്രയിക്കാം എന്നു തോന്നി. എപ്പോഴും ശരീരം ക്ഷീണിച്ചു അവശനാകുമ്പോള്‍ അവസാനത്തെ ഉപായമായി ശരണാഗതി ചെയ്യാന്‍ തോന്നും. ഇവിടെയും അതു തന്നെ സംഭവിച്ചു. പൂര്‍വ ജന്മ പുണ്യം കൊണ്ടു ഗജേന്ദ്രനു ഇന്ദ്രനെയോ, ബ്രഹ്മാവിനെയോ മറ്റു ദൈവങ്ങളെയോ ശരണം പ്രാപിക്കാന്‍ തോന്നിയില്ല. അവര്‍ക്കു വേണമെങ്കില്‍ ഗജേന്ദ്രനെ രക്ഷിക്കാന്‍ സാധിക്കും. പക്ഷേ ഈ ഒരു മുതലയില്‍ നിന്നു മാത്രം! ഗജേന്ദ്രന്‍ അതല്ല ആഗ്രഹിച്ചത്‌. സാംസാരീക ജീവിതത്തില്‍ നിറഞ്ഞിരിക്കുന്ന ഇതു പോലെയുള്ള എത്രയോ മുതലകലളുടെ  പിടിയില്‍ നിന്നും തന്നെ രക്ഷിക്കണം എന്നു ആഗ്രഹിച്ചു. അതിനു ശക്തന്‍ ഭഗവാന്‍ മാത്രമേയുള്ളൂ എന്നവന്‍ മനസ്സിലാക്കി. ആശ്ചര്യകരമായി ഗജേന്ദ്രന്‍ പ്രപഞ്ചത്തിന്റെ ആദി കാരണമായ ഭാഗവാനെയാണ് വിളിച്ചത്! "ആദി ബീജായ!" എന്ന വിളി സകല ഭുവനങ്ങളെയും കടന്നു പ്രതിധ്വനിച്ചു. ഇതര ദേവതകള്‍ എല്ലാം ആ വിളി കേട്ടു. ആദി ബീജം എന്നു വിളിച്ചത് അവരെയല്ല എന്നവര്‍ക്ക് മനസ്സിലായി. അതു കൊണ്ടു അവരെല്ലാവരും എന്തു സംഭവിക്കുന്നു എന്നറിയാന്‍ കൌതുകത്തോടെ നോക്കി നിന്നു. 
ഗജേന്ദ്രന്റെ കഥ തുടരും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Thursday, August 12, 2010

പ്രേമവേദം ആഗസ്റ്റ് -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
മായാ സന്നിഹിതോപ്രവിഷ്ട വപുഷാ
സാക്ഷീതി ഗീതോ ഭവാന്‍ 
ഭേദൈസ്താം പ്രതി ബിംബിതോ വിവിശിവാന്‍
ജീവോപി നൈവാപരഃ
കാലാടി പ്രതിബോധിതാഥ ഭവതാ 
സഞ്ചോദിതാ ച സ്വയം 
മായാ സാ ഖലു ബുദ്ധിതത്വമസൃജദ്യോ-
സൗ മഹാനുച്യതേ. 
                               (ദശഃ5 ശ്ലോ:4)
     മായയുടെ സാന്നിധ്യം ഉണ്ടെങ്കിലും അതിനു പ്രവേശനമില്ലാത്ത സ്വരൂപത്തോടു കൂടിയ അങ്ങ് സാക്ഷിയായ ചൈതന്യമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. പല രൂപത്തിലുള്ള മായ പ്രതിബിംബി ച്ചുണ്ടായതാണ് ജീവാത്മാവ്. അതും അങ്ങ് തന്നെ. പ്രളയാനന്തരം കാലം മുതലായ മറ്റു ശക്തികള്‍  ഉണര്‍ത്തിയപ്പോള്‍, ആ മായ അങ്ങയുടെ പ്രേരണ മൂലം സ്വയം ബുദ്ധി തത്ത്വത്തെ സൃഷ്ടിച്ചു. അതിനെ മഹത്തത്വം എന്നു പറയുന്നു. 
            (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
       രാധേകൃഷ്ണ! നിങ്ങള്‍ ഇതിനു മുന്‍പു എത്രയോ രാത്രികളില്‍ നിങ്ങള്‍ക്കു വിരോധം നോന്നുന്നവരെ ശപിച്ചിട്ടുണ്ടു. ഇന്നു രാത്രി ഭഗവാന്‍ കൃഷ്ണനോടു അതിനൊക്കെ മാപ്പ് അപേക്ഷിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും!

സദ്ഗുരുവാത്സല്യം 
കണ്ടു കൊണ്ടു എന്നൈ കാരിമാറപ്പിരാന്‍ 
പണ്ടൈ വല്‍വിനൈ പാറ്റി അരുളിനാന്‍ ;
എണ്‍തിശൈയും അറിയ ഇയമ്പുകിറേന്‍       
ഒണ്‍ തമിഴ് ശ്ശഠഗോപന്‍ അരുളൈയേ.
        രാധേകൃഷ്ണ! മധുര കവിയാള്‍വാര്‍ ഒരു സദ്‌ശിഷ്യന്റെ  
 കടമയെ കുറിച്ചാണ് ഇവിടെ പ്രതിപാതിക്കുന്നത്.  'കണ്ണി നുണ്‍ 
ശിരു താമ്പ്' എന്ന ദിവ്യ പ്രബന്ധത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് മേലുദ്ധരിച്ച പാസുരം. ഒരു  ഗുരു തന്‍റെ ശിഷ്യര്‍ എല്ലാവരെയും നോക്കുന്നു. ഓരോരുത്തരുടെയും പ്രാരബ്ധകര്‍മ്മങ്ങള്‍ എന്തൊക്കെയാണ് എന്നും അവരുടെ ഈ ജന്മത്തിലെ ദുഃഖങ്ങളും,  അതു നാശം ചെയ്യാനുള്ള ഉപായം ഇതൊക്കെ ആലോചിച്ചു അവരെ നോക്കുന്നു. അതു കൊണ്ടു ഗുരുവിന്‍റെ കൃപാ കടാക്ഷം ലഭിക്കുക എന്നത് പരമ ഭാഗ്യം തന്നെയാണ്. ഗുരുവിനെ വിശ്വസിച്ചാല്‍ ഭഗവാന്‍റെ പരിപൂര്‍ണ്ണ കടാക്ഷം ലഭിക്കുന്നു.  
       'എന്‍റെ ഗുരുവായ ശഠഗോപനായ നമ്മാള്‍വാര്‍ എന്നെ നോക്കി എന്‍റെ പ്രാരബ്ധങ്ങളെ മനസ്സിലാക്കി അവയൊക്കെ ശ്രേഷ്ഠമായ രീതിയില്‍ മാറ്റി അനുഗ്രഹിച്ചിരിക്കുന്നു. എന്‍റെ ഗുരുവിന്‍റെ പ്രഭാവത്തെ ഞാന്‍ എല്ലാ ദിക്കുകളിലും അറിയിക്കുന്നു. എന്‍റെ ഗുരു എനിക്കു കൃപ ചെയ്തിരിക്കുന്നു എന്നു ദിക്കുകള്‍ തോറും അലഞ്ഞു അറിയിക്കുന്നതാണ് എന്‍റെ ധര്‍മ്മം' എന്നു ശ്രീ മധുര കവിയാള്‍വാര്‍ പറയുന്നു. 
     ഒരിക്കല്‍ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു തെക്ക് ദിക്കില്‍ യാത്ര ചെയ്തു വന്നു. അങ്ങനെ ശ്രീരംഗം, ശ്രീപത്മനാഭ ക്ഷേത്രം, രാമേശ്വരം തുടങ്ങി എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു പൂരിക്ക് തിരിച്ചു. വഴിയില്‍ ഒരു കാട്ടില്‍ കൂടി അദ്ദേഹം യാത്ര ചെയ്യേണ്ടി വന്നു. അപ്പോള്‍ ആ സ്ഥല വാസികള്‍ എല്ലാവരും അദ്ദേഹത്തെ തടഞ്ഞു. ആ കാട്ടിനുള്ളില്‍ ഘോരമായ കൊള്ളക്കാര്‍ താമസിക്കുന്നുണ്ടെന്നും അവര്‍ വഴിയാത്രക്കാരെ ഉപദ്രവിക്കും എന്നും പറഞ്ഞു വിലക്കി. ജീവനു തന്നെ ആപത്താണെന്നു അവര്‍ പറഞ്ഞു. പക്ഷേ മഹാപ്രഭു അതു അത്ര കാര്യമായി എടുത്തില്ല. അദ്ദേഹത്തിന്‍റെ പക്കല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഒന്നും തന്നെ ഇല്ല എന്നു പറഞ്ഞു ആ വഴി നടന്നു. കാട്ടിനുള്ളില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ അദ്ദേഹം കുറച്ചു നേരം ഇരുന്നു നാമജപം ചെയ്തു. ഏറ്റവും ശ്രേഷ്ഠമായ മാഹാ മന്ത്രം തന്നെ അദ്ദേഹം ഉരുവിട്ട് കൊണ്ടിരുന്നു. 
      പ്രഭുവിന്റെ ശബ്ദം കേട്ടു കൊള്ളക്കാരനായ നൌരോജി ഠാക്കുര്‍ തന്‍റെ കൂട്ടാളികളും എത്തി അവിടെ എത്തി. ഒരു ഇളം സന്യാസി ഗോപി ചന്ദനം, കാവി വസ്ത്രം എല്ലാം ധരിച്ചു അവിടെ ഇരുന്നു പാടുന്നത് കണ്ടു. അദ്ദേഹം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കുറച്ചു നേരം അദ്ദേഹത്തിന്‍റെ പാട്ട് കേട്ടു എന്നിട്ട് സന്തോഷത്തോടെ അങ്ങയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നു എനിക്കു തോന്നുന്നു. എന്തു വേണം എന്നു പറയു എന്ന്‍ പറഞ്ഞു.
      കുറച്ചു പഴങ്ങളും മറ്റും കൊണ്ടു കൊടുത്തു. അദ്ദേഹം അതു സ്വീകരിച്ചു. അയാള്‍ പ്രഭുവോടു താന്‍ എത്രയോ കൊള്ളയും കൊലയും ചെയ്യുന്നവനാനെന്നും ഇതു വരെ ശാന്തി എന്തെന്ന് അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു. അദ്ദേഹത്തെ കണ്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരു മാറ്റം തോന്നുന്നു.  അദ്ദേഹത്തിന്‍റെ ആനന്ദത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചു. മഹാപ്രഭു വളരെ സന്തോഷിച്ചു അയാള്‍ക്ക്‌ ആ നടുക്കാട്ടില്‍ വെച്ചു മന്ത്ര ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു. അന്ന് മുഴുവനും അയാള്‍ ആ മരച്ചുവട്ടില്‍ ഇരുന്നു ജപിച്ചുകൊണ്ടെ ഇരുന്നു. ആ ഒരൊറ്റ രാത്രി തന്നെ ആ കൊള്ളക്കാരന്‍ മാറി. 
     അയാള്‍ തന്‍റെ കൂട്ടാളികളെ നോക്കി, ഇത്രയും നാള്‍ ഞാന്‍ പലേ അക്രമങ്ങളും ചെയുതിട്ടുണ്ടു. ഇന്നു മുതല്‍ ഞാന്‍ അതിനൊക്കെ വിട പറയുകയാണ്‌. നിങ്ങള്‍ക്കു ഇവിടെ പിരിഞ്ഞു പോകാം. നിങ്ങള്‍ക്ക് ഇഷ്ടം പോലെ ജീവിക്കാം എന്നു പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ പാപങ്ങളില്‍ നിന്നും വിരമിക്കാം. ഞാന്‍ പോവുകയാണ് എന്നു പറഞ്ഞു പ്രഭുവിനെ തേടി അലഞ്ഞു. അവസാനം അദ്ദേഹത്തെ കണ്ടു മുട്ടി. ആ കാല്‍കളില്‍ വീണു പൊട്ടിക്കരഞ്ഞു. ചൈതന്യര്‍ അയാളെ തൂക്കി നിറുത്തി എന്നിട്ട് എന്തിനാണ് കരയുന്നത് എന്നു ചോദിച്ചു.  ഇന്നലെ അദ്ദേഹം നല്‍കിയ മന്ത്രം ജപിച്ചത് കൊണ്ടു  അയാള്‍ക്ക്‌ വളരെ ശാന്തി അനുഭവപ്പെട്ടു. അതു കൊണ്ടു ഇനി പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെയ്ത പാപങ്ങളെ എങ്ങനെ തീര്‍ക്കും എന്നും ചോദിച്ചു. മഹാപ്രഭു അയാളോട് തുരര്‍ന്നു നാമം ജപിച്ചുകൊണ്ടിരുന്നാല്‍ മാത്രം മതി എന്നും, പാപം തനിയെ മറഞ്ഞു പോകും എന്നും പറഞ്ഞു. അപ്പോള്‍ അയാള്‍ അദ്ദേഹത്തോട് ഒരു വരം വേണം എന്നാവശ്യപ്പെട്ടു. എന്തു വേണം എന്നു പ്രഭു ചോദിച്ചപ്പോള്‍ 'അങ്ങ് എന്നെയും കൂടെ കൂട്ടണം' എന്നയാള്‍ പറഞ്ഞു. 'അങ്ങ് എന്നെ വിട്ടിട്ടു പോയാല്‍ എന്‍റെ വാസനകള്‍ മീണ്ടും എന്നെ പീടിക്കാം. എനിക്കു ഭയമാകുന്നു. അതു കൊണ്ടു അങ്ങ് എന്നെ കൂടെ കൊണ്ടു പോകണം' എന്നു പറഞ്ഞു. ചൈതന്യര്‍ അതു സമ്മതിച്ചു അയാളെയും കൂട്ടി പോയി. 
     ഇതില്‍ അത്ഭുതം എന്താണെന്നാല്‍ ചൈതന്യര്‍ പൂരിക്ക് തിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ ശിഷ്യര്‍ പലരും കൂടെ വരാം എന്നു പുറപ്പെട്ടു. അദ്ദേഹം അവരെ എല്ലാവരെയും വിലക്കിയിട്ടു ഒറ്റയ്ക്കാണ് തിരിച്ചത്. എന്നാല്‍ ഈ കൊള്ളക്കാരനെ യാതൊരു മടിയും കൂടാതെ ചേര്‍ത്തു. നൌരോജിയുടെ പല കോടി ജന്മങ്ങളുടെ പാപങ്ങളെ ചൈതന്യര്‍ നാമജപം ഉപദേശം ചെയ്തു നശിപ്പിച്ചു തന്‍റെ കൂടെ കൂട്ടി കൊണ്ടു വന്നു.  നൌരോജി ഇപ്പോള്‍ ഒരു ഉത്തമമായ ഭാഗവതനായി മാറി. അയാളുടെ പാപങ്ങളെല്ലാം അയാളെ വിട്ടു പോയി. ചൈതന്യരുടെ കൂടെ നടന്നു അവര്‍ ബറോഡയുടെ അടുതെത്തി. അവിടെ വെച്ചു അയാള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം പിടിപെട്ടു. ചൈതന്യരുടെ ചരണങ്ങളെ  പിടിച്ചു നാമം ജപിച്ചു കൊണ്ടു  ശരീരം വെടിഞ്ഞു. പ്രഭു തന്‍റെ കൈകള്‍ കൊണ്ടു തന്നെ അയാളുടെ അന്തിമ കര്‍മ്മങ്ങള്‍ ചെയ്തു.  ഇങ്ങനെ ഒരു ഭാഗ്യം ആര്‍ക്കും ലഭിക്കുകയില്ല. ഒരു കൊള്ളക്കാരനായിരുന്ന നൌരോജിയേ ഭക്തനാക്കി മാറ്റി അയാളുടെ അന്തിമ സംസ്കാരം വരെ ചെയ്തു ചൈതന്യര്‍. തന്‍റെ ഗുരുവില്‍ അയാള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ് കാരണം.  ആ ഒരു വിശ്വാസം ഉണ്ടെങ്കില്‍ നമുക്കും സദ്‌ഗതി പ്രാപ്തമാകും. രാധേകൃഷ്ണാ!  
ഭക്തി രഹസ്യം 
അര്‍ജ്ജുന ഭക്തി -3
      രാധേകൃഷ്ണാ! കാലവ മഹര്‍ഷി ഭഗവാന്‍ തന്നെ ഗന്ധര്‍വനെ വധിക്കണം എന്നു വരം വാങ്ങി. അദ്ദേഹം നാരദര്‍ എന്ന സദ്‌ഗുരുവിനെ ആശ്രയിച്ചത്  കൊണ്ടു ഭഗവാനോട് എങ്ങനെ വരം ചോദിക്കണം എന്നു മനസ്സിലായി. നിശ്ചിന്തനായി അദ്ദേഹം തിരിച്ചു പോയി. നാരദര്‍ ഉടനെ തന്‍റെ അടുത്ത കര്‍ത്തവ്യം ആരംഭിച്ചു. അദ്ദേഹം നേരെ പോയത് ഗന്ധര്‍വന്റെ കൊട്ടാരത്തിലേക്കാണു! ഗന്ധര്‍വന്‍ സുഖ ഭോഗങ്ങളില്‍ മുഴുകി ഇരിക്കുകയാണ്. അയാള്‍ക്ക്‌ തന്‍റെ സുഖം അല്ലാതെ അപ്പോള്‍ മറ്റു ചിന്തകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ഗുരുവിനെ കാരുണ്യം അപരിമിതമാണ്. ജീവന്‍റെ ഗുണങ്ങളെ ഒന്നും അവര്‍ നോക്കാറില്ല.  അവരെ രക്ഷിക്കേണ്ടത് അവരുടെ കടമയല്ലേ! 
        നാരദര്‍ കൊട്ടാരത്തിനകത്തേയ്ക്ക് എത്തി നോക്കി. ഗന്ധര്‍വനു ദേഷ്യം വന്നു. ആരാ അതു എന്നു ചോദിച്ചു. അതിനു  ഞാനാണ് നാരദന്‍  എന്നു അദ്ദേഹം മറുപടി പറഞ്ഞു. മദ്യ ലഹരിയില്‍ അയാള്‍ ഇപ്പോള്‍ തനിക്കു കാണാന്‍ പറ്റില്ല അതു കൊണ്ടു അദ്ദേഹത്തോട് പോകുവാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഗുരു അങ്ങനെ തിരിഞ്ഞു പോകാന്‍ ഭാവമില്ല. 
'ഞാന്‍ ഭിക്ഷയ്ക്കായി വന്നിരിക്കുകയാണ്. അതു തന്നാല്‍ ഉടന്‍ പോകാം' എന്നു പറഞ്ഞു.
'എന്തു ഭിക്ഷ വേണം' എന്നു അരിശത്തോടെ അയാള്‍ ചോദിച്ചു.
'രണ്ടു ചോദ്യങ്ങള്‍ക്കു ഉത്തരം' നാരദര്‍ പറഞ്ഞു.
'എന്താണത്'?
'നിനക്കു എത്ര ഭാര്യമാര്‍, എത്ര കുട്ടികള്‍?'
'ഇതെന്തു ചോദ്യം. നൂറു ഭാഗ്യമാര്‍, ആയിരം മക്കള്‍'
'അയ്യോ! ഒരു ഭാര്യയും കുട്ടിയും ഉണ്ടെങ്കില്‍ തന്നെ വളരെ കഷ്ടമാണ്. പാവം ഇത്രയും പേര്‍ വിധവകളും അനാഥരുമാവുകയോ! വലിയ കഷ്ടം തന്നെ!' എന്നു പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു. ഗന്ധര്‍വന്‍ അടിയേറ്റ പോലെ നിന്നു പോയി. ഗുരു നമ്മുടെ ഉറക്കത്തില്‍ നിന്നും നമ്മേ ഒരു പ്രഹരം തന്നു ഉണര്‍ത്തുന്നു.  ഗന്ധര്‍വനു ഇപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്. അയാള്‍ നാരദരുടെ പിറകെ 'മഹര്‍ഷേ! മഹര്‍ഷേ!' എന്നു വിളിച്ചു കൊണ്ടു ഓടി. 'മഹര്‍ഷേ! അങ്ങ് എന്താണ് പറഞ്ഞത്? ഒരിക്കല്‍ കൂടി പറയു' എന്നു ചോദിച്ചു.നാരദര്‍ ഉടനെ 'ഇന്നു വൈകുന്നേരത്തിനുള്ളില്‍ നിന്‍റെ തല അറുക്കാം എന്നൊരാള്‍ ശപഥം എടുത്തിട്ടുണ്ട്' എന്നു പറഞ്ഞു.  ഗന്ധര്‍വന്‍ അലക്ഷ്യമായി 'എന്‍റെ തലയറുക്കാന്‍ സാമാര്‍ത്ഥ്യമുള്ളവര്‍ ആരുണ്ട് ഇവിടെ' എന്നു ചോദിച്ചു. നാരദര്‍ അതിനു ഭഗവാന്‍ കൃഷ്ണന്‍ എന്നു മറുപടി പറഞ്ഞു. ഗന്ധര്‍വന്‍ സ്തബ്ധനായി നിന്നു പോയി. 
        അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ദ്വാരകാനാഥന്‍  കൃഷ്ണന്‍ തന്നെ എന്തിനു കൊള്ളണം. തന്നോടു എന്തു വൈരാഗ്യമാണ് അദ്ദേഹത്തിനുള്ളത്. നാരദരോട് 'ഭഗവാനു ഞാന്‍ ഒരപരാധവും ചെയ്തില്ലല്ലോ എന്തിനാണ് എന്നോടു ശത്രുത. എന്നുചോദിച്ചു.  അതിനു നാരദര്‍ അയാള്‍ കാലവ മഹര്‍ഷിയുടെ കൈകളില്‍ മുറുക്കി തുപ്പിയ കാര്യം പറഞ്ഞു. ഭഗവാന്‍ തന്‍റെ ഭക്തന്മാര്‍ക്ക് അപരാധം ചെയ്താല്‍ പൊറുക്കില്ല എന്നു പറഞ്ഞു. 
      ഗന്ധര്‍വന്‍ വിറച്ചു പോയി. 'പ്രഭോ എന്നെ രക്ഷിക്കണം. ഇതില്‍ നിന്നും രക്ഷ നേടാന്‍ എന്തെങ്കിലും ഒരു ഉപായം അങ്ങ് തന്നെ പറഞ്ഞു തരണം എന്നു ചോദിച്ചു. നാരദര്‍ അതിനു താന്‍ ഈ കാര്യം അറിയിക്കാന്‍ മാത്രം വന്നതാണെന്നും തന്നെ കൊണ്ടു ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു. പക്ഷേ ഗന്ധര്‍വനും ഭാര്യമാരും അദ്ദേഹത്തിന്‍റെ ചരണങ്ങളില്‍ മുറുകെ പിടിച്ചു കേണു. ഒടുവില്‍ നാരദര്‍ ഇതിനു ഒരേ ഒരു പോംവഴിയെ ഉള്ളു എന്നു പറഞ്ഞു.  എന്താണത് എന്നു ഗന്ധര്‍വന്‍ ആകാംക്ഷയോടെ ചോദിച്ചു. കൃഷ്ണന്‍ വധിക്കാം എന്നു ശപഥം ചെയ്തിട്ടുണ്ടെങ്കിലും , കൃഷ്ണനു വധിക്കാന്‍ സാധിക്കാത്ത വിധം എതിര്‍ത്ത് പോരാടാന്‍ കെല്പുള്ള ആരെങ്കിലും നിനക്കായി യുദ്ധം ചെയ്യണം എന്നു പറഞ്ഞു.  താന്‍ അതിനു എന്തു ചെയ്യണം എന്നു ഗന്ധര്‍വന്‍ ചോദിച്ചു. കൃഷ്ണനു തന്‍റെ ഭക്തന്മാരുടെ വാക്കു പാലിക്കും. നീ സുഭദ്രാ ദേവിയുടെ ചരണങ്ങളില്‍ വീഴു. തന്‍റെ സഹോദരിയോടു അദ്ദേഹത്തിനു വളരെ സ്നേഹമാണ്. തനിക്കു സുഭദ്രാ ദേവിയെ പരിചയം പോലും ഇല്ല എന്നു ഗന്ധര്‍വന്‍ പറഞ്ഞു. ശരി വരു എന്നു പറഞ്ഞു അയാളെ കൂട്ടി കൊണ്ടു നാരദര്‍ സുഭദ്രയുടെ പക്കല്‍ നടന്നു. 
       അന്ന് ഒരു അമാവാസ്യ ദിനമായിരുന്നു. സുഭദ്ര നദിക്കരയില്‍ തര്‍പ്പണം ചെയ്യാന്‍ പുരോഹിതനെ കാത്തു നില്‍ക്കുകയായിരുന്നു. അന്ന് രാജപുരോഹിതന്‍ എന്തോ അതു വരെ വന്നില്ല. സമയം പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ്‌ നാരദര്‍ അവിടെ എത്തിയത്. സുഭദ്രയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. നാരദര്‍ തന്നെ കര്‍മ്മം ചെയ്യിച്ചാല്‍ എത്ര നല്ലതാണ് എന്നു തോന്നി. നാരദര്‍ ഗന്ധര്‍വനെ കുറച്ചു മാറി ഒളിച്ചിരിക്കാന്‍ പറഞ്ഞിട്ടാണ് വരവ്.  സുഭദ്ര നാരദരെ ആദരവോടെ സ്വീകരിച്ചു ആനയിച്ചു. അദ്ദേഹത്തോട് തനിക്കു ഇന്നു കര്‍മ്മം ചെയ്തു തരണം എന്നു അപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ വളരെ ശ്രദ്ധയോടെ മന്ത്രങ്ങള്‍ പറയണം എന്നൊരു നിബന്ധന പറഞ്ഞു. സുഭദ്രയ്ക്ക് വളരെ സന്തോഷമായി.  വളരെ ഭംഗിയായി സങ്കല്പ മന്ത്രം പറഞ്ഞു കൊടുത്തു. സുഭദ്ര ശ്രദ്ധയോടെ അതു ആവര്‍ത്തിച്ചു. നാരദര്‍ അവസാനം "കൃഷ്ണന്‍റെ സഹോദരിയായ സുഭദ്രാ ദേവിയായ ഞാന്‍ ഇന്നു ആരു എന്‍റെ കാലില്‍ വന്നു വീണാലും അവര്‍ക്കു പ്രാണ രക്ഷ നല്‍കാം' എന്ന വാക്യവും കൂടി അതില്‍ ചേര്‍ത്തു ചൊല്ലി കൊടുത്തു. ഒന്നും അറിയാതെ സുഭദ്ര അതും ആവര്‍ത്തിച്ചു സത്യ പ്രമാണം എടുത്തു. ബാക്കി അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
     


തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 41 
മണ്‍പൂവൈ ഇട്ടേനോ കുറവ നമ്പിയൈപ്പോലെ?
കുറവ നമ്പി കുശവ ജാതിയില്‍ പെട്ട ഒരു ഭക്തനാണ്. മണ്‍ പാത്രങ്ങള്‍ ഉണ്ടാക്കി  വിറ്റു കുടുംബം നടത്തിയിരുന്നു. പരമ ഭക്തനാണ്. പക്ഷേ തന്‍റെ ഭക്തി പുറത്തു ഒട്ടും കാണിച്ചിരുന്നില്ല. തിരുപ്പതി പെരുമാളോട്  ആഴമേറിയ വിശ്വാസം ഉണ്ടായിരുന്നു. അമ്പലത്തില്‍ ചെന്നു തൊഴാനൊന്നും അദ്ദേഹത്തിനു  സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങള്‍ ചെയ്യാനേ സമയംകിട്ടിയിരുന്നുള്ളൂ.  എന്നും തന്‍റെ കര്‍മ്മങ്ങളെല്ലാം ഭംഗിയായി ചെയ്യും. ചെയ്യുമ്പോള്‍ ഭഗവാനോട് മാനസീകമായി സംസാരിക്കും. 'പ്രഭോ നിന്‍റെ കാരുണ്യം അപാരം തന്നെ. ഈ ചെളി മണ്ണ് വെള്ളം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍ എത്ര ഭംഗിയായി എനിക്കു രൂപാന്തരം ചെയ്യാന്‍ സാധിക്കുന്നു!  നിന്‍റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല' എന്നു പറയും. ഒരിക്കലും തന്‍റെ സാമാര്‍ത്ഥ്യം കൊണ്ടാണ് ഇതൊക്കെ സാധിക്കുന്നത് എന്നു അദ്ദേഹം ചിന്തിച്ചിരുന്നില്ല. വളരെ ഉയര്‍ന്ന ഒരു മനോഭാവം! അതു ഏല്ലാവര്‍ക്കും കിട്ടണം. സാധാരണ നാം നമ്മുടെ ബുദ്ധി കൊണ്ടു കാര്യങ്ങള്‍ ചെയ്യുന്നു എന്നു സ്വയം ശ്ലാഘിക്കും. എന്നാല്‍ ഭക്തന്മാര്‍ ഭഗവാനോട് പൂര്‍ണ്ണമായും ശരണാഗതി ചെയ്യുന്നു. എന്നും ഒരു നിശ്ചിത അളവ് വരെ കലങ്ങള്‍ ഉണ്ടാക്കും. അതു കഴിഞ്ഞാല്‍ പണി നിറുത്തും. എന്നിട്ട് തന്‍റെ കൈകളില്‍ പറ്റി പിടിച്ചിരിക്കുന്ന മണ്ണ് മുഴുവനും ഉരുട്ടി എടുത്തു ഏതെങ്കിലും ഒരു പൂവ് ഉണ്ടാക്കും. എന്നിട്ട് അതിനെ ഭഗവാനു അര്‍പ്പിക്കും. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ഇതു ചെയ്തിരുന്നത്. അദ്ദേഹം ഇതു ഒരു യജ്ഞം പോലെ ചെയ്തു വന്നു. 'ഭഗവാനെ എനിക്കു അവിടെ വന്നു ചേരാന്‍ സാധിച്ചില്ല. ഈ പൂവ് മറ്റു പുഷ്പങ്ങളുടെ കൂടെ സ്വീകരിക്കണമേ' എന്നു പ്രാര്‍ത്ഥിക്കും. അദ്ദേഹം എന്നും സമര്‍പ്പിക്കുന്ന പൂവുകള്‍ ഭഗവാനും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ആ പൂക്കള്‍ നേരിട്ട് വൈകുണ്ഡത്തില്‍ തന്നെ എത്തിയിരുന്നു. 
         ഇതേ സമയം ആ രാജ്യത്തെ രാജന്‍ ഭഗവാനു സ്വര്‍ണ്ണം കൊണ്ടു 1008 പൂവുകള്‍ ഉണ്ടാക്കി സമര്‍പ്പിച്ചു.  രാജനും അഹംഭാവം ഇല്ലാതെ ഭക്തിയോടെ  ഭഗവാനു സമര്‍പ്പിച്ചു.  എന്നും വളരെ ഭക്തിയോടെ ശ്രീലകത്തിനു പുറത്തു ഇരുന്നു  കൊണ്ടു തന്നെ സ്വന്തം കൈകള്‍ കൊണ്ടു തന്നെ ഭഗവാനു ഒട്ടും ഈര്‍ച്ച തോന്നാത്ത വിധത്തില്‍ അര്‍പ്പിക്കും. ഭഗവാന്‍ അതും സന്തോഷത്തോടെ സ്വീകരിച്ചു.
         ഭഗവാനു ഈ കുരവ നമ്പിയുടെ ഭക്തിയെ ലോകത്തിനു കാണിച്ചു കൊടുക്കണം എന്നു തോന്നി. ഒരു ദിവസം രാജാവ് രാവിലെ വന്നു നോക്കുമ്പോള്‍ തന്‍റെ സ്വര്‍ണ്ണ പുഷ്പങ്ങളുടെ മേല്‍ കുറെ വിചിത്രമായ പൂക്കള്‍ ഇരിക്കുന്നത് കണ്ടു. എടുത്തു നോക്കിയപ്പോള്‍ മണ്ണാണോ എന്നു സംശയം തോന്നി. പക്ഷേ വളരെ ഭംഗിയായിരുന്നു. സ്പര്‍ശിക്കുമ്പോള്‍ മൃദുവുമായിരുന്നു. ഒരു ശരിയായ പൂവ് പോലെ തന്നെ ഇരുന്നു. വളരെ ആശ്ചര്യം തോന്നി. ഭഗവാനെ നോക്കി 'പ്രഭോ ഇതു എന്താണ്?' എന്നു ചോദിച്ചു. ഭഗവാന്‍ ഉടനെ 'നിനക്കിഷ്ടമായോ? ഇവയെല്ലാം ഒരു ഭക്തന്‍ എനിക്കു അര്‍പ്പിക്കുന്നതാണ്!'
"ആരാണദ്ദേഹം? എനിക്കു കാണാന്‍ പറ്റുമോ?"
"അതു കുറച്ചു ബുദ്ധിമുട്ടാണ്! അയാള്‍ വളരെ രഹസ്യമായാണ് തന്‍റെ ഭക്തിയെ വെച്ചിരിക്കുന്നത്." 
രാജന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഭഗവാന്‍ അയാളുടെ പേരും മേല്‍വിലാസവും പറഞ്ഞു കൊടുത്തു.  രാജന്‍ വളരെ ആകാംക്ഷയോടെ അവിടെ എത്തി. ദൂരെ മറഞ്ഞു നിന്നുകൊണ്ട്  അദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹം എപ്പോഴാണ് പൂവുണ്ടാക്കുന്നത് എന്നു നോക്കി നിന്നു.  വൈകുന്നേരം വരെ അദ്ദേഹം ഒരു മന്ത്രം പോലും പറയുന്നതായിട്ടു  തോന്നിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞു അദ്ദേഹം കയിലുള്ള മണ്ണെല്ലാം കൂട്ടി എടുത്തു. എന്നിട്ട് വളരെ ശ്രദ്ധയോടെ ഒരു പൂവ് ഉണ്ടാക്കി. ആ പൂവ് തന്‍റെ കൈയില്‍ വെച്ചുകൊണ്ട് ഭഗവാനോട്  'പ്രഭോ! അടിയന്‍ അര്‍പ്പിക്കുന്ന ഈ പൂവ് സന്തോഷത്തോടെ സ്വീകരിക്കണമേ' എന്നു പറഞ്ഞു,. രാജന്‍ നോക്കി നില്‍ക്കെ ആ പൂവ് മറഞ്ഞു.  അതു ഭഗവാന്‍റെ പാദങ്ങളില്‍ ചേരുന്നത് രാജനു കാണാന്‍ സാധിച്ചു.
      കുറവ നമ്പിയുടെ ഭക്തി കണ്ടു രാജന്‍ തരിച്ചിരുന്നു പോയി. തനിക്ക് ഇത്രയും ഭക്തി ഇല്ല എന്നു പറഞ്ഞു  അദ്ദേഹത്തെ വളരെ ആദരവോടെ നോക്കി. ഉള്ളില്‍ നിന്നും ഭഗവാന്‍ രാജനെ അദ്ദേഹത്തിന്‍റെ കാലുകളില്‍ വീണു നമസ്കരിക്കുവാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആശീര്‍വാദം ലഭിച്ചാല്‍ നിനക്കും അതു പോലെ ഭക്തി ഉണ്ടാകും എന്നു പറഞ്ഞു. ഉടനെ രാജന്‍ ഓടി ചെന്നു അദ്ദേഹത്തെ നമസ്കരിച്ചു.  
      കുറവ നമ്പി അത്ഭുതപ്പെട്ടു രാജനെ നോക്കി. ഭക്തനായത് കൊണ്ടു അദ്ദേഹത്തിനു കാര്യം മനസ്സിലായി. വളരെ ദുഃഖം തോന്നി. ഭഗവാന്‍ ഏഷണി പറച്ചിലും തുടങ്ങിയോ? എന്തിനാണ് ആവശ്യമില്ലാതെ തന്നെ കുറിച്ചു മറ്റുള്ളവരോടു പറയുന്നത്? ഛെ! താന്‍ എത്ര രഹസ്യമായിട്ടാണ്‌ തന്‍റെ ഭക്തിയെ വെച്ചിരുന്നത്. അതു പുറത്തായില്ലേ. ഇനി തന്നെ എല്ലാരും പുകഴ്ത്തും. അതൊക്കെ കേട്ടു തനിക്കു പതുക്കെ പതുക്കെ അഹംഭാവം വരും. അതു തന്‍റെ പതനത്തിനു കാരണവുമാകും എന്നു ചിന്തിച്ചു. പ്രഭോ! അങ്ങനെ ഒരു ദുര്‍ഭാഗ്യം എനിക്കു സംഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞു കൊണ്ടു നിലത്തു കുഴഞ്ഞു വീണു. അദ്ദേഹം ഭഗവത് പദം പ്രാപിച്ചു. രാജന്‍ പൊട്ടി കരഞ്ഞു. താന്‍ കാരണം ഒരു മഹാ ഭക്തന്‍ ജീവന്‍ വെടിഞ്ഞല്ലോ എന്നു ദുഃഖിച്ചു. ഭഗവാന്‍ അതിനു നമ്പി എന്നും തനിക്കു പുഷ്പം അര്‍പ്പിച്ചിരുന്നു. താന്‍ നമ്പിയെ തന്നെ എടുക്കണം എന്നു വിചാരിച്ചു അതുകൊണ്ടാണ് ഈ ലീലയാടിയത് എന്നു പറഞ്ഞു. 
അതു പോലെ 'മണ്‍ പൂവൈ ഇട്ടേനോ കുറവ നമ്പിയൈ പോലെ' എന്നു പെണ്‍പിള്ളൈ ചോദിച്ചു. ഞാന്‍ ഒരു പുഷ്പവും വൈത്ത മാനിധി പെരുമാളിന് അര്‍പ്പിച്ചിട്ടില്ലല്ലോ.  തനിക്കു എന്തു അര്‍ഹതയാണ് ഉള്ളതു? താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു രാമാനുജരെ നോക്കി പറഞ്ഞു. അദ്ദേഹം അതിനു ആ ഭാവം നിനക്കും കിട്ടട്ടെ എന്നനുഗ്രഹിച്ചു. രാധേകൃഷ്ണാ!