Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, February 13, 2013

പ്രേമവേദം - ഫെബ്രുവരി 13

Posted by VEDHASAARAM



ശ്രീമാന്നാരായണീയം
 പഞ്ചാശദബ്ദമധുനാ സ്വവയോർദ്ധരൂപ-
മേകം പരാർദ്ധമതിവ്യത്യഹി വർതതേസൌ
തത്രാന്ത്യരാത്രിജനിതാൻ കഥയാമി ഭൂമൻ!
പശ്ചാദ്‌ദിനാവതരണേ ച ഭാവാദ് വിലാസാൻ.
                                                                                       (ദശ:8 ശ്ലോഃ4)
        സർവ്വ വ്യാപിയായ ഈശ്വരാ, സ്വന്തം ആയുസ്സിന്റെ പകുതിയും അമ്പതു കൊല്ലങ്ങൾ കൂടി ചേർന്നതുമായ ഒരു പരാർദ്ധത്തെ അതിക്രമിച്ചിരിക്കുന്ന ബ്രഹ്മാവിന്റെ കഴിഞ്ഞ അർദ്ധത്തിലെ  രാത്രിയിലെയും ഈ അർദ്ധത്തിലെ ആദ്യ ദിവസത്തിലെയും അങ്ങയുടെ സ്വാധീനത്തോടുകൂടിയ വിലാസ ഭംഗികൾ ഞാൻ പറയാം.
                                               (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)


  സദ്ഗുരുവാത്സല്യം   
ആചാര്യഃ സ ഹരിഃ സാക്ഷാത് ചരരൂപി ന സംശയ
       രാധേകൃഷ്ണാ!  ധർമ്മത്തിൽ ഗുരുവിനു ഒരു ശ്രേഷ്ഠമായ സ്ഥാനം എന്നും ഉണ്ട്. ഭഗവാൻ ജീവർകളുടെ മേൽ കാരുണ്യം കൊണ്ടു ഗുരു അവതാരം ചെയ്യുന്നു എന്നാണു  ശാസ്ത്രങ്ങൾ പറയുന്നതു.
'പീതകവാടൈ പിരാനാർ പിരമ ഗുരുവാകി വന്തു.....'  എന്നു പെരിയാഴ്വാർ  പറയുന്നു. എന്റെ തുൻപങ്ങളെ നാശം ചെയ്യാനായി പീതാംബര  ധാരിയായ കൃഷ്ണൻ ജഗദ്ഗുരുവായി വന്നു എന്റെ ഹൃദയ കമലത്തിലും തലയിലും തന്റെ തൃപ്പാദ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. അതു കൊണ്ടു എന്റെ ആത്മാവ്, ശരീരം ഇന്ദ്രിയങ്ങൾ എല്ലാം ഇപ്പോൾ കൃഷ്ണ സ്വത്തായി മാറി കഴിഞ്ഞു. സദ്ഗുരു അത്രയ്ക്കു ശ്രേഷ്ഠമാണ്.
         ഗുരു ഉത്തമമായ സത് സമ്പ്രദായത്തിൽ സ്ഥിതി ചെയ്യുന്നവനായിരിക്കണം, സ്ഥിരമായ ബുദ്ധിയുള്ളവനായിരിക്കണം, പാപം ഇല്ലാത്തവനായിരിക്കണം, വേദജ്ഞനായിരിക്കണം, സദാ സർവഥാ ബ്രഹ്മത്തിൽ മുഴുകിയിരിക്കണം. സത്വ ഗുണ പൂർണ്ണനായിരിക്കണം, സത്യത്തെ പറഞ്ഞു തരുന്നവനായിരിക്കണം, ഏതേതു കാലത്തിൽ അനുനുഷ്ഠാനങ്ങൾ ചെയ്യണമോ അതൊക്കെ കൃത്യമായി പാലിക്കുന്നവനായിരിക്കണം. ആത്മസ്തുതി ചെയ്യാത്തവനായിരിക്കണം, അസൂയ ഇല്ലാതെ ഇരിക്കണം, ഇന്ദ്രിയങ്ങളെ ജയിച്ചിരിക്കണം, ഉത്തമമായ ബന്ധുവായിരിക്കണം, ദയാലുവായിരിക്കണം, ശിഷ്യർ  സന്മാർഗ്ഗത്തിൽ നിന്നും മാറുമ്പോൾ അവരെ തിരുത്തി വഴി നടന്നത്തുന്നവനാകണം, തനിക്കും ശിഷ്യർക്കും ഹിതം ചെയ്യുന്നവനാകണം. അങ്ങനെയുള്ള ആചാര്യനെ ആശ്രയിച്ചു ഇരിക്കുക എന്നു നിഗമാന്ത മഹാ ദേശികർ ന്യാസ വിംശതി എന്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.
               പക്ഷെ ഈ ഗുരു പ്രഭാവം മനസ്സിലാകണമെങ്കിൽ നമ്മൾ നല്ല ശിഷ്യരായി ഇരിക്കണം. അതിനു പക്വത വേണം. പക്വത വേണമെങ്കില ചില ശിഷ്യ ലക്ഷണങ്ങൾ ആവശ്യമാണ്‌. ശിഷ്യ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഭഗവാന്റെ അനന്ത കല്യാണ ഗുണങ്ങളെ പൂർണ്ണമായി അനുഭവിക്കാൻ സാധ്യമല്ല. ശിഷ്യ ലക്ഷണങ്ങൾ പതിനഞ്ചെണ്ണം ദേശികർ തന്റെ ഗ്രന്ഥത്തിൽ പറയുന്നു.
       ആദ്യം തുടങ്ങുന്നതു തന്നെ സത്ബുദ്ധി വേണം എന്നു പറഞ്ഞു കൊണ്ടാണു. സത്ബുദ്ധി എന്നു ഇവിടെ ഉദ്ദേശിക്കുന്നതു ഹൃദയത്തിൽ ഏതെങ്കിലും  മൂലയില്ലെങ്കിലും ഭഗവാനെ പ്രാപിക്കണം എന്ന ആഗ്രഹം ഉണ്ടാവണം. ഭക്തന്മാരുമായി ഇടപഴകാനുള്ള  ഒരു വാസന വേണം. സദ്ഗുരുവിൽ നിന്നും വിഷയങ്ങൾ ഗ്രഹിക്കുന്നതിൽ താല്പര്യം ഉള്ളവരാകണം. സത്യ സന്ധരാകണം, ഗുരുവിനോട് ഒന്നും മറയ്ക്കാൻ പാടില്ല. തന്നെ ഉത്തമാനായി കാണിക്കാൻ വൃഥാ പ്രയത്നം ചെയ്യരുതു.

 ഗുരുവിനോട് തന്റെ സ്ഥിതിയെ പറ്റി തുറന്നു പറയുന്നതിൽ തെറ്റില്ല. അദ്ദേഹം  സ്വീകരിച്ചു അനുഗ്രഹിക്കും. കർണ്ണൻ തന്റെ ഗുരുവിന്റെ അടുക്കൽ താൻ ബ്രാഹ്മണൻ എന്നു  നുണ പറഞ്ഞു. അതു കൊണ്ടു പഠിച്ചതു അവസാന കാലത്തിൽ പ്രയോജനപ്പെട്ടില്ല. ശിഷ്യ ലക്ഷണം തുടരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ !

 ഭക്തിരഹസ്യം
       വന്ദേ വൃന്ദാവനചര വല്ലവീ ജന വല്ലഭം
         ജയന്തി സംഭവം ധാമ വൈജയന്തീ വിഭൂഷണം
        കൃഷ്ണനെ അനുഭവിക്കാത്ത കൂട്ടംകുറവാണു. ഭാരത ദേശത്തിൽ  കൃഷ്ണ ഭക്തി വ്യാപിച്ചു കിടക്കുന്നു. ആചാരവും അനുഷ്ഠാനവും കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടു മാത്രം ഭഗവാനെ വശീകരിക്കാൻ സാധിക്കും എന്നു കൃഷ്ണ ഭക്തി നിരൂപിക്കുന്നു. ഗോപീ ജനങ്ങൾ കൊണ്ടാടുന്ന ഒരു വസ്തുവാണു വൃന്ദാവനത്തിൽ കൃഷ്ണൻ. ശ്രീജയന്തി ദിവസത്തിൽ കൃഷ്ണൻ അവതരിച്ചു. ചിങ്ങമാസവും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണു ശ്രീജയന്തി. അഞ്ചു വിധമായ പുഷ്പങ്ങൾ കൊണ്ടുള്ള വൈജയന്തി ഹാരം പ്രഭു അണിഞ്ഞിരിക്കുന്നു. ആ പ്രഭുവിനെ ഞാൻ വന്ദിക്കുന്നു എന്നു പറയുന്നു, വൈഷ്ണവ സമ്പ്രദായ ആചാര്യനായ സ്വാമി നിഗമാന്ത മഹാ ദേശികർ.
         ഈ പരമ്പരയിൽ ഭഗവാന്റെ ഭക്തരുടെ കഥകളൂം അവരുടെ വിശേഷ അനുഭവങ്ങളും നാം കണ്ടു വരുന്നു.ഭാരത ദേശത്തിൽ കൃഷ്ണനെ ആസ്വദിക്കുന്നതു പറഞ്ഞു തരാൻ ഭക്ത കൂട്ടം ഉണ്ട്.ഓരോ ഭക്തന്മാരും ശ്രേഷ്ഠരാണു. അതിലും പാണ്ഡുരംഗ ഭക്തന്മാർ ഏറെ ശ്രേഷ്ഠം! അവിടെ ജാതി മതം ഭേദമില്ല. എല്ലാവരും ഭഗവത് ഭക്തന്മാർ! അവർക്കു ആചാരങ്ങൾ ഒന്നും ഇല്ല. കുളിക്കാൻ പോകുന്ന വഴി പാണ്ഡുരംഗനെ കയറി കണ്ടിട്ടു പോകും. അവർക്കു പാണ്ഡുരംഗൻ ബന്ധുവാണു. പാണ്ഡുരംഗനും സൌലഭ്യ മൂർത്തിയാണു.
        രൈദാസർ എന്നൊരു പാണ്ഡുരംഗ ഭക്ത ഉണ്ടായിരുന്നു. സദാ സർവ്വ കാലവും 'വിഠൽ  വിഠൽ' എന്നു ജപിച്ചു കൊണ്ടിരിക്കും. വേറെ ഒന്നും അറിയാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. പാണ്ഡുരംഗൻ അല്ലാതെ അദ്ദേഹത്തിനു വേറെ ദൈവവും ഇല്ല. ഏക മൂർത്തി  ഉപാസന! അദ്ദേഹം ചെയ്തിരുന്ന തൊഴിൽ ചെരുപ്പ് തയ്ക്കുന്ന ജോലിയാണു. ചെരുപ്പുകുത്തി ആയാലും ഭക്തി ചെയ്യാം എന്നദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു. തന്റെ കുല ധർമ്മം ആചരിക്കുന്നതിൽ അദ്ദേഹത്തിനു  ഒട്ടും മടിയില്ലായിരുന്നു. താൻ തയ്ക്കുന്ന ചെരുപ്പെല്ലാം പാണ്ഡുരംഗനു അർപ്പിച്ചു കൊണ്ടാണു ഉണ്ടാക്കുന്നതു. ആരെങ്കിലും  ഭക്തന്മാർ വന്നാൽ അവരുടെ കൂടെ കൂടും. ഭജന, സത്സംഗം എന്നു കാലം കഴിക്കും. ഉണ്ടാക്കിയ ചെരുപ്പു  വിറ്റു ഉദര പോഷണം നടത്തി വന്നിരുന്നു.          
      ഒരിക്കൽ അദ്ദേഹത്തിന്റെ രാജ്യത്തിൽ യുദ്ധം വന്നു. അപ്പോൾ രാജൻ തന്റെ യോദ്ധാക്കൾക്കു  വേണ്ടി ഒരു ആയിരം പാദരക്ഷകൾ വേണം എന്നു കല്പന കൊടുത്തു. അദ്ദേഹം ശരി ചെയ്തു തരാം എന്നു പറഞ്ഞു ജോലിയും തുടങ്ങി. പിറ്റേ ദിവസം കാലത്തു അദ്ദേഹം ജോലി തുടങ്ങാൻ വന്നപ്പോൾ കുറച്ചു ഭക്തന്മാർ അഭംഗം പാടിക്കൊണ്ട് വരുന്നതു  കണ്ടു. അദ്ദേഹത്തിനു വളരെ സന്തോഷമായി. ഭജന കേട്ടപ്പോൾ അദ്ദേഹത്തിനു സ്വയപ്രജ്ഞ അസ്തമിച്ചു പോയി. മൂന്നു നാല് ദിവസങ്ങളായി. അദ്ദേഹം എല്ലാം മറന്നു സത്സംഗതിലും ഭാജനയിലും കഴിച്ചു കൂട്ടി കൊണ്ടിരുന്നു. അദ്ദേഹത്തെ അറിയുന്നവരൊക്കെ ഇതു ശ്രദ്ധിച്ചു. അയ്യോ ഇതു യുദ്ധ കാലമല്ലേ. രാജൻ അതിനു വേണ്ടിയല്ലേ ആയിരം പാദരക്ഷ വേണം എന്നു പറഞ്ഞിരിക്കുന്നത്. ഭക്തി ഒക്കെ ശ്രേഷ്ഠം തന്നെ. പക്ഷെ രാജനു പറഞ്ഞ വാക്കു പാലിക്കണ്ടേ എന്നു വിചാരിച്ചു. രാജന്റെ ശിക്ഷ കഠിനമായിരിക്കും എന്നവർ ഭയപ്പെട്ടു. ഏതായാലും ഭക്തന്മാർ എല്ലാവരും അവിടുത്തെ താമസം കഴിഞ്ഞു പുറപ്പെട്ടു പോയി.
      ആയിരം ചെരുപ്പു കൊടുക്കാൻ ഒരു ദിവസം മാത്രം ഉള്ളപ്പോഴാണ് അദ്ദേഹത്തിനു ആ ബോധം ഉണ്ടായതു. ഉടനെ ഒട്ടും കലങ്ങാതെ ഭഗവാനെ തന്നെ ശരണം പ്രാപിച്ചു. 'ഹേ പ്രഭോ! ഞാൻ നിന്റെ ഭജനയിലും സത്സംഗത്തിലും മുഴുകി ഒന്നും ചെയ്തില്ല. ഇനി ഒരൊറ്റ ദിവസം കൊണ്ടു എനിക്കു ചെയ്തു തീർക്കാൻ പറ്റുമോ എന്നും അറിയില്ല. പക്ഷെ ഞാൻ ഭാരം നിന്നെ എൽപ്പിചിട്ടു ചെയ്യാൻ തുടങ്ങാം. എങ്ങനെയെങ്കിലും നാളെ ആയിരം ചെരുപ്പു തീർത്തു തരണം' എന്നു  പ്രാർത്ഥിച്ചു. അഥവാ തീർക്കാൻ സാധിച്ചില്ലെങ്കിലും അതിൽ അദ്ദേഹത്തിനു പേടി ഇല്ലായിരുന്നു. അങ്ങേയറ്റം രാജൻ തന്നെ ശിക്ഷിക്കുമായിരിക്കും അതു സാരമില്ല. ഭഗവത് സത്സംഗത്തിനു വേണ്ടി അതൊക്കെ സഹിക്കാം എന്നുള്ള ഭാവമായിരുന്നു അദ്ദേഹത്തിനു. അങ്ങനെ അദ്ദേഹം ഭഗവൻ നാമം ജപിച്ചു കൊണ്ടു തന്റെ ജോലി ആരംഭിച്ചു.
അദ്ദേഹത്തിനു രാജാവിന്റെ കല്പന പാലിക്കാൻ സാധിച്ചുവോ? ആയിരം ജോഡി പാദരക്ഷകൾ ഉണ്ടാക്കി കൊടുത്തോ എന്നറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കു. രാധേകൃഷ്ണാ ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
  (വാക്യം 65)
രാധേകൃഷ്ണാ! തിരുക്കോളൂരിലെ വീഥിയിൽ നിന്നു കൊണ്ടു പെണ്‍പിള്ളൈ ഉത്തമമായ ഭക്തന്മാരുടെ വിഷയങ്ങൾ സദ്ഗുരുവായ രാമാനുജരോടു പരയുന്നതു  കേട്ടു രാമാനുജരും ശിഷ്യരും ആനന്ദത്തിൽ ആറാടുകയാണു. ഭക്ത വിഷയങ്ങളെ ഇങ്ങനെയും നോക്കാമോ എന്നവർ അത്ഭുതപ്പെട്ടു. വെറും കഥ കേൾക്കുക എന്നതിൽ നിന്നും വളരെ വ്യത്യാസമായി അതിന്റെ കാതലായ വിഷയങ്ങളെ അവൾ ഗ്രഹിച്ചിരിക്കുന്നു. ഓരോ വാക്യം അവൾ പറയുമ്പോഴും അടുത്തു അവൾ എന്താവും പറയുന്നതു എന്നു അവർ ആകാംക്ഷയോടെ കാത്തിരുന്നു. രാമാനുജരുടെ ഗുരുവായ ആളവന്താരെ കുറിച്ചും അദ്ദേഹത്തിന്റെ ശിഷ്യൻ ദൈവാരി ആണ്ടാന്റെ വിഷയവും പറഞ്ഞ അവൾ അടുത്തതു പറയുന്നതു കേൾക്കാൻ അദ്ദേഹം കാതോർത്തു നിന്നു. ഉടനെ അവൾ 'അന്താദി ചൊന്നെനോ അമുദനാരൈ പോലെ' എന്നു പറഞ്ഞു. സ്വയം രാമാനുജരെ സംബന്ധിക്കുന്ന ഒരു വിഷയമാണതു.
       രാമാനുജരെ കാഞ്ചീപുരത്തിൽ  നിന്നും ആളവന്താർ ശ്രീരംഗത്തു കൊണ്ടു പോയി. രംഗനാഥൻ തന്റെ നിത്യ വിഭൂതി, ലീലാ വിഭൂതി രണ്ടിനും ഉടമസ്ഥൻ രാമാനുജർ എന്നു  സങ്കല്പിച്ചു വെച്ചു. അതു മുതൽ രാമാനുജർ ശ്രീരംഗം ക്ഷേത്രങ്ങളുടെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കി നടത്തി. ക്ഷേത്രങ്ങളിൽ പുജയോക്കെ നടക്കുന്നുണ്ടെങ്കിലും അതിൽ അലക്ഷ്യം, അശ്രദ്ധ, അശുദ്ധി ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം പതുക്കെ പതുക്കെ മാറ്റി ശുദ്ധീകരിച്ചു കൊണ്ടു വന്നു.
        ആ സമയം ശ്രീരംഗം ക്ഷേത്രത്തിന്റെ ചുമതല തലമുറകളായി കൈകാര്യം ചെയ്തു വരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. ധർമ്മകർത്താവ്‌ എന്നു സ്ഥാനം ഉണ്ടായിരുന്നു. പെരിയ കോവിൽ നമ്പി എന്ന ഒരാളായിരുന്നു അപ്പോൾ. അദ്ദേഹത്തിനു അതിന്റെ ഒരു ഗർവ്വം വളരെ ഉണ്ടായിരുന്നു. അദ്ദേഹം തോന്നുന്ന പോലെ പൂജയൊക്കെ ചെയ്യും. രാമാനുജർ അദ്ദേഹത്തെ ഒരുപാടു ഉപദേശിച്ചു തിരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. പൂജാ കാര്യങ്ങളിൽ സമയ നിഷ്ഠ ഒന്നും ശരിയില്ലായിരുന്നു. ഭഗവാൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ഇരിക്കേണ്ട ഗതി കേടാണ്. രാമാനുജർ അതു ചൂണ്ടി കാണിച്ചു അങ്ങനെ ചെയ്യരുതെന്നു പറഞ്ഞാൽ ഉടനെ അതൊക്കെ ഭഗവത് സങ്കൽപം എന്നു പറഞ്ഞു ഒഴിഞ്ഞു മാറും. അല്ലെങ്കിൽ രാമാനുജരോടു വഴക്കിനു പോകും. അങ്ങയ്ക്കു ഇതൊന്നും അറിയില്ല. ഇതു ഞങ്ങൾ തലമുറകളായി ചെയ്തു വരുന്നതാണു അങ്ങു ഇപ്പൊ വന്ന ആളല്ലേ. അങ്ങു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതു എന്ന് പറയും. പക്ഷെ രാമാനുജർക്കു ഭഗവാന്റെ കാര്യങ്ങൾ കൃത്യമായി നടക്കണം എന്നു നിർബ്ബന്ധം  ഉണ്ടായിരുന്നു.
           രാമാനുജർ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടാം എന്നു വിചാരിച്ചു. രാവിലെ തന്റെ തീരുമാനം നടപ്പിലാക്കാം എന്നു വിചാരിച്ചു രാത്രി ഉറങ്ങാൻ കിടന്നു. രാത്രി സ്വപ്നത്തിൽ രംഗരാജൻ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു നമ്പിയെ പിരിച്ചു വിടരുതു എന്നപേക്ഷിച്ചു. തലമുറകളായി ആ കുടുംബം തനിക്കു കൈങ്കര്യം ചെയ്തു വരികയാണെന്നും, പതുക്കെ അദ്ദേഹത്തെ മാറ്റി എടുത്താൽ മതി എന്നും പറഞ്ഞു. രാമാനുജർക്കു കോപം വന്നു. ഇപ്പൊഴാണു ക്ഷേത്ര കാര്യങ്ങൾ ഒരു മാതിരി ശരിയാക്കി കൊണ്ടു വന്നു കൊണ്ടിരിക്കുന്നതു. എല്ലാവരെയും എന്റെ വഴിക്കു കൊണ്ടു വരാൻ സാധിച്ചു.ഇയാള മാത്രമേ എല്ലാവറ്റിനും ഒരു തടസ്സമായിട്ടു നിൽക്കുന്നതു. ഇയാളെ അങ്ങനെ വിട്ടാൽ ബാക്കിയുള്ളവരും എന്റെ കൈ വിട്ടു പോകും ഒന്നുകിൽ ഒരൊറ്റ രാത്രി കൊണ്ടു അയാളെ ശരിയാക്കുക അല്ലെങ്കിൽ നാളെ പിരിച്ചു വിടുക എന്നു കര്ശനമായി ഭഗവാനോട് പറഞ്ഞു. രംഗനാഥൻ എന്തു പറഞ്ഞിട്ടും രാമാനുജർ സമ്മതിച്ചില്ല. രംഗരാജനും വിട്ടു കൊടുത്തില്ല. അവസാനം രാമാനുജർ കാഞ്ചീപുരം തിരിച്ചു പോകാം എന്നു തീരുമാനിച്ചു. എന്നിട്ടു കൂറതാഴ്വാനോടു മാത്രം കാര്യം പറഞ്ഞു. രംഗരാജന്റെ ക്ഷേത്രം നന്നായിരിക്കണം, രംഗരാജൻ നന്നായിരിക്കണം, ഭക്തന്മാർക്കു സൗകര്യം വേണം എന്നു കരുതിയാണ് രാമാനുജർ നിർബ്ബന്ധം പിടിച്ചതു. ആചാര്യ പുരുഷന്മാർ അവരുടെ കർത്തവ്യം  ഒരു കാരണത്താലും വിട്ടു കൊടുക്കില്ല. തുടർന്നു എന്തു സംഭവിച്ചു എന്നു  നമുക്കു കാത്തിരുന്നു കാണാം. രാധേകൃഷ്ണാ!