Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Sunday, December 13, 2009

പ്രേമവേദം -ആഗസ്റ്റ് 09

Posted by VEDHASAARAM




ശ്രീമന്നാരായണീയം
രാധേകൃഷ്ണ
 ഇത്ഥമഭ്യസന നിര്‍ ഭരോല്ലസ-  
ത്ത്വത് പരാത്മ സുഖ കല്പിതോത്സവാ: 
മുക്തഭക്ത കുല മൌലിതാം ഗതാ:
സഞ്ചരേമ  ശുക നാരദാദിവത്. 
                               ദശ:4 ശ്ലോ:8 
ഇപ്രകാരം അഭ്യാസ സിദ്ധിയാല്‍ ലഭ്യമാകുന്ന അങ്ങയുടെ 
കാന്തിമത്തായ പരബ്രഹ്മ സ്വരൂപം കണ്ടു, സുഖത്തിന്റെ 
ഭാവനാ നിര്‍മ്മിതമായ മേളയിലെത്തുന്ന ഞങ്ങള്‍ മണ്‍-
മറഞ്ഞ  ഭക്ത കുലത്തിന്റെ മൌലീ ഭൂഷണമായിട്ട്, ശുകന്‍, 
നാരദന്‍, എന്നീ  മഹര്‍ഷിമാര്‍ക്കൊപ്പം സഞ്ചരിക്കുമാറാകണം. 
(പണ്ഡിറ്റ്‌  ഗോപാലന്‍ നായര്‍ )

പ്രേമസന്ദേശം  
രാധേകൃഷ്ണ
ഭഗവാന്‍  കൃഷ്ണന്റെ മുന്നില്‍ വെറും ഒരു കുഞ്ഞായി മാറുക. വിശപ്പ്‌ കൃഷ്ണനാണ്.  നാം കഴിക്കുന്ന ഭക്ഷണവും കൃഷ്ണനാണ്. കൃഷ്ണന്‍ സര്‍വ്വതുമാണ്.  അതു മനസ്സിലാക്കുക. രാധേകൃഷ്ണ!   




സദ്‌ഗുരു വാത്സല്യം  
ജയ്‌ ശ്രീ രാധേകൃഷ്ണ 
ജയ്‌ പൂജ്യശ്രീശ്രീ അമ്മാ 
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍  
   രാധേകൃഷ്ണ! അവരവരുടെ ചിന്തകളാണ് ശരി എന്ന അജ്ഞാനത്തില്‍ മനുഷ്യര്‍ ഇരിക്കുന്നു. ഈ അജ്ഞാനം സകലവിധമായ ദു:ഖത്തിനും കാരണമാകുന്നു. അജ്ഞാനമാണെന്നു മനസ്സിലാക്കി ദു:ഖങ്ങള്‍ മാറ്റാന്‍ ഒരു സദ്ഗുരുവിനു മാത്രമേ സാധിക്കു. സദ്ഗുരുവിന്റെ കൃപ നമ്മേ എല്ലാ വിധ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.  അതു കൊണ്ടു ഗുരുവിന്റെ ചരണങ്ങളില്‍ ദൃഡ വിശ്വാസം ഉണ്ടാവണം. നമ്മുടെ അഹം ഭാവം നിമിത്തമാണ് നാം ഗുരുവില്‍ നിന്നും അകന്നു പോകുന്നത്. അതു കൊണ്ടു ഭഗവാനോട് നാം എത്ര ജന്മമായാലും ഗുരുവിന്റെ ചരണകമലങ്ങളെ വിട്ടു പിരിയരുതേ എന്ന്‍ പ്രാര്‍ത്ഥിക്കുക. ശ്രീ മഹാദേവന്‍ ഗുരുവിന്റെ മഹിമയെ 
കുറിച്ച് തന്റെ പത്നിയായ ഉമയോട് ഇങ്ങനെ പറയുന്നു:- 
"ചാര്‍വാക  വൈഷ്ണവമതേ സുഖം പ്രഭാകരേ നഹി 
ഗുരോ: പാദാന്തികേ യദ്വത് സുഖം വേദാന്ത സമ്മിതം."
ഗുരുവിന്റെ ചരണകമലങ്ങള്‍ നല്‍കുന്ന ആനന്ദം വേറെ ഒരു 
മതത്തിനും  നല്‍കാനാവില്ല.  മനശ്ശാന്തിയും സമാധാനവും മതത്തെ ആശ്രയിച്ചത് കൊണ്ടു കിട്ടുന്നില്ല.  എന്നാല്‍ ഗുരുവിന്റെ സാമീപ്യം നമുക്ക് സദ്ചിന്തകളെ വളര്‍ത്തി, അജ്ഞാനത്തെ നശിപ്പിക്കുന്നു. കാരണം ഭഗവാനെ വഹിക്കുന്ന ശരീരത്തെ ഗുരുവിന്റെ ചരണങ്ങള്‍ താങ്ങുന്നു. അപ്പോള്‍ അതു എത്ര ശ്രേഷ്ഠമാണെന്ന് ഊഹിക്കാമല്ലോ!
           സ്വാമി രാമാനുജരുടെ ശിഷ്യന്‍ കൂറത്താഴ്വാന്‍ എന്ന മഹാന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് രാമാനുജരോടു അതിയായ വിശ്വാസവും ഭക്തിയും ഉണ്ടായിരുന്നു. ഒരു രാജന്റെ കലുഷമായ സമീപനത്താല്‍ ഒരിക്കല്‍ രാമാനുജര്‍ക്ക് ശ്രീരംഗം ഉപേക്ഷിച്ചു മേല്‍ക്കോട്ടൈ തിരുനാരായണപുരത്തില്‍ കുറച്ചു ദിവസം താമസിക്കേണ്ടി വന്നിരുന്നു. രാജനു രാമാനുജരുടെ സിദ്ധാന്തങ്ങളോട് അവജ്ഞയായിരുന്നു. രാമാനുജരുടെ ശിഷ്യനായ കൂറത്താഴ്വാനു തന്റെ വൈഷ്ണവ സിദ്ധാങ്ങളില്‍ ഉറച്ചു നിന്നത് കൊണ്ടു തന്റെ കണ്ണുകളെ പോലും ബലി കൊടുക്കേണ്ടി വന്നു. അദ്ദേഹം ശ്രീരംഗത്ത് തന്നെ വസിച്ചു വന്നിരുന്നു. അദ്ദേഹം ശ്രീരംഗനാഥനെ ദര്‍ശിക്കുവാനായി ക്ഷേത്രത്തില്‍ ചെന്ന്. അവിടെയുള്ള സേവകന്മാര്‍ അദ്ദേഹത്തെ രാമാനുജരുടെ പക്ഷക്കാരനെന്നു തടഞ്ഞു. ഉടനെ അദ്ദേഹത്തെ കുറിച്ച് ശരിക്കറിയാവുന്ന ചില ബ്രാഹ്മണര്‍  സേവകരോടു കൂറത്താഴ്വാനെ  പറ്റി പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ അകത്തു വരാന്‍ അനുവദിക്കണം എന്ന് പറഞ്ഞു. ഉടനെ സേവകര്‍ രാമാനുജരുടെ അനുയായികളായവര്‍  ഒഴികെ മറ്റുള്ളവര്‍ക്ക് അകത്തു കടക്കാം എന്ന് പറഞ്ഞു.  ഇതു കേട്ട കൂറത്താഴ്വാന്‍ "എന്റെ ഗുരുവായ രാമാനുജര്‍ക്ക് അംഗീകാരമില്ലാത്ത ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എനിക്കു താല്പര്യമില്ല. എനിക്കു രംഗ നാഥനെക്കാള്‍ വലുത്  എന്റെ ആചാര്യന്‍ തന്നെയാണ്. എന്റെ ആചാര്യനെ പുറം തള്ളി എനിക്കു രംഗനെ ദര്‍ശിക്കണ്ടാ" എന്ന് പറഞ്ഞു. അവിടെ കൂടി നിന്നവരെല്ലാം അദ്ദേഹത്തിന്റെ ഗുരു ഭക്തി കണ്ട് ആശ്ചര്യപ്പെട്ടു.  ഇതു പോലെ ഒരു ആചാര്യ ഭക്തി ലഭിക്കുവാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുക! രാധേകൃഷ്ണ!


ഭക്തിരഹസ്യം 
രാധേകൃഷ്ണ 

മധുരം മധുരം വപുരസ്യ വിഭോര്‍ മധുരം മധുരം വദനം മധുരം മധുഗാന്ധി മൃദുസ്മിതം എതദഹോ മധുരം മധുരം മധുരം മധുരം .
      ഭഗവാന്റെ കോമള ശരീരം എല്ലാ  മധുരവസ്തുക്കളേക്കാള്‍  മധുരമായതാണ്. അവന്റെ വദനമാണെങ്കില്‍ തേനൂറും പുഞ്ചിരിയോടു കൂടി ഇരിക്കുന്നു. അത്ഭുതം തന്നെ കൃഷ്ണ തത്വം! മധുരം മധുരം മധുരം എന്നല്ലാതെ മറ്റെന്താണ് പറയാനുള്ളത്?
ലീല ശുകാര്‍ കൃഷ്ണ കര്‍ണ്ണാമൃതത്തില്‍ പറയുന്നതാണ് ഈ ശ്ലോകം.  മാധുര്യത്തിന്റെ ഉറവിടമായ ഭഗവാനെ കണ്ടാല്‍ ആരാണ് മയങ്ങാത്തത്? ചാരുകാദാസര്‍ എന്ന വ്യാപാരിയുടെ പരമ ഭക്തയായ  ഭാര്യ കൃഷ്ണന്റെ കോമള രൂപത്തില്‍ മയങ്ങി പോയതില്‍ ആശ്ചര്യം എന്താണ്?  ഭഗവാന്‍ സ്വയം അവളുടെ ഇരിപ്പിടം തേടി എത്തിയിരിക്കുന്നു. അവള്‍ക്കു ഇതു വരെ ഒരു ക്ഷേത്രത്തില്‍ പോയി ഭഗവാനെ ദര്‍ശനം ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഇപ്പോള്‍ ഇതാ ഇവിടെ ഭഗവാന്‍ എത്തിയിരിക്കുന്നു. ആനന്ദം കൊണ്ടു അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഭക്തിയുണ്ടെങ്കില്‍  ഭഗവാന്‍ എവിടെയായാലും ഓടി എത്തും.  അതു കൊണ്ടല്ലേ പ്രഹ്ലാദനെ തേടി തൂണില്‍ വന്നു നിന്നത്? പ്രഭു നമുക്ക് വേണ്ടി കാത്തിരിക്കുകയാണ്.
     അവള്‍ എവിടെ നിന്നോ കുറച്ചു തുളസിയില പറിച്ചു കൊണ്ടു വന്നു ഭഗവാന് അര്‍പ്പിച്ചു. കുറച്ചു പാല്‍ എടുത്തുകൊണ്ടു വന്നു വളരെ പ്രേമയോടെ ഭഗവാനു നിവേദിച്ചു.  വ്യാപാരി ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവള്‍ എന്താണ് ചെയ്യുന്നതെന്ന് അവളോട് ചോദിച്ചു. അതിനു അവള്‍ ഭഗവാനു പാല്‍ നേദിക്കുകയാണെന്ന് പറഞ്ഞു. ഉടനെ അയാള്‍ ഇതെന്തു ഭ്രാന്താണ് ഒരു വിഗ്രഹത്തിനു എന്തിനാ പാല്‍ കൊടുക്കുന്നത് എന്ന് ചോദിച്ചു. അതിനു അവള്‍ അയാളോട്  അങ്ങനെ ഒന്നും പറയരുതെന്നും ഭഗവാന്‍ അതിലിരുന്നു നാം കൊടുക്കുന്നത് സ്വീകരിക്കുന്നുണ്ടെന്നു പറഞ്ഞു. ഉടനെ അയാള്‍ പാല്‍ പാത്രം വാങ്ങിച്ചു നോക്കിയിട്ട് പാല്‍ ഇവിടെ ഉണ്ടല്ലോ. വിഗ്രഹം എവിടെ സ്വീകരിച്ചു എന്ന് തര്‍ക്കിച്ചു. അവളും ക്ഷമയോടെ ഭഗവാന്‍ സ്വീകരിക്കുന്നത് നമുക്ക് കാണുവാന്‍ സാധ്യമല്ലെന്നും നാം വിശ്വസിക്കണം എന്നും പറഞ്ഞു. അയാള്‍ അവളെ പരിഹസിച്ചു. അവള്‍ അതൊന്നും കാര്യമാക്കിയില്ല. ഭഗവാനെ കിട്ടിയത് തന്നെ തന്റെ മഹാ ഭാഗ്യമാണെന്ന് അവള്‍ കരുതി. ഇനി തന്റെ ഭര്‍ത്താവിലും മാറ്റം ഉണ്ടായേക്കാം എന്ന് വിചാരിച്ചു. മാത്രമല്ല പരിഹാസമായിട്ടെങ്കിലും അയാള്‍ക്ക്‌ കൃഷ്ണ സ്മരണ ഉണ്ടായതില്‍ അവള്‍ സന്തോഷിച്ചു. അന്ന് മുഴുവനും ആ ബ്രാഹ്മണന്‍ തിരിച്ചു വന്നില്ല. അടുത്തെ ദിവസവും അതിന്റെ അടുത്ത ദിവസവും  അദ്ദേഹം വന്നില്ല. അങ്ങനെ ഭഗവാന്‍ അവിടെ  എത്തി മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു.
     വ്യാപാരിയുടെ ഭാര്യ നിത്യവും തന്നാലാവും വിധം അഭിഷേകം പൂജ തുടങ്ങിയവയൊക്കെ ചെയ്തു വന്നു. ഭഗവാന്‍ ഇവിടെ ഇരിക്കുന്നത് എത്ര ദിവസമാണെന്നറിയില്ലല്ലോ. അതു കൊണ്ടു കിട്ടിയ സമയം പാഴാക്കാതെ പൂജിച്ചു അനുഭവിച്ചു. വ്യാപാരിക്ക് അവളുടെ ചേഷ്ടകളെല്ലാം വിചിത്രമായി തോന്നി. അയാള്‍ അതെല്ലാം കൌതുകതോടെ  വീക്ഷിച്ചു. ഒരു ദിവസം എന്തോ കാരണവശാല്‍ അവള്‍ പാല്‍ നിവേദിക്കുവാന്‍ വൈകി. വ്യാപാരി ഇതു ശ്രദ്ധിച്ചിട്ട് അവളോടു നീ എന്നും ഈ സമയം പാല്‍ നിവേദിക്കാറുണ്ടല്ലോ ഇന്നെന്തേ ഇതുവരെ ചെയ്യാത്തത് എന്ന് പരിഹാസമായി ചോദിച്ചു.   അവള്‍ക്ക് അതു കേട്ടു വളരെ സന്തോഷം തോന്നി. അദ്ദേഹം അറിയാതെ ഭഗവാന്റെ പൂജയില്‍ ശ്രദ്ധ വന്നിരിക്കുന്നു! ഭഗവാന്‍  ആരെ എങ്ങനെ ആകര്‍ഷിക്കുന്നു എന്ന് പറയാന്‍ സാധ്യമല്ല. 
     മൂന്നു ദിവസം കഴിഞ്ഞു. വ്യാപാരി ചന്തയിലേയ്ക്കിറങ്ങി. ബ്രാഹ്മണനെ കണ്ട് വിഗ്രഹത്തിന്റെ കാര്യം പറഞ്ഞു എടുത്തു കൊണ്ടു പോകാന്‍ പറയാം എന്ന്‍ വിചാരിച്ചു. അയാളുടെ ഭാര്യയ്ക്ക് അതു കേട്ടപ്പോള്‍ ഉള്ളില്‍ വളരെ സങ്കടം തോന്നിയെങ്കിലും നമ്മുടെ അല്ലാത്തത് തിരിച്ചു കൊടുക്കണമല്ലോ എന്നോര്‍ത്ത് സമ്മതിച്ചു. പെട്ടെന്ന് അയാളുടെ മനസ്സ് മാറി എന്നിട്ട് ആ വിഗ്രഹം കയില്‍ എടുത്തിട്ട് താന്‍ തന്നെ കൊണ്ട് കൊടുക്കാം എന്ന് പറഞ്ഞു. അവളും മറുത്തൊന്നും പറയാതെ അയാളെ അനുസരിച്ചു. ഉള്ളില്‍ ഭഗവാനോട് പ്രഭോ ഇനി എപ്പോഴാണ് എന്റടുത്തു വരിക എന്ന് പ്രാര്‍ത്ഥിച്ചു. വ്യാപാരി ആ വിഗ്രഹം വാങ്ങി തന്റെ പച്ചക്കറി കൂടയില്‍ ഇട്ടു കൊണ്ടു കുട്ട തലയിലേറ്റി നടന്നു. അതു കണ്ട അവള്‍ക്ക് രോമാഞ്ചാമുണ്ടായി. 
"ഭഗവാനെ എന്റെ ഭര്‍ത്താവിനും വസുദേവരെപ്പോലെ  അങ്ങയെ തലയില്‍ ചുമക്കാനുള്ള ഭാഗ്യം തന്നില്ലേ?" അവളുടെ ാത്തിരിപ്പിന് ഫലമുണ്ടായി. ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും.
     ചാരുകാദാസര്‍ ചന്തയിലേക്ക് നടന്നു. ആദ്യം ചെന്നത് എണ്ണക്കടയിലാണ്. അവിടെ അപ്പോള്‍ ഒരു പയ്യന്‍ മാത്രം ഇരുന്നിരുന്നു. അയാള്‍ ആ പയ്യനോട് മുതലാളി എവിടെ എന്ന് ചോദിച്ചു. പയ്യന്‍ അതിനു മുതലാളി ഇപ്പോള്‍ നാട്ടിലില്ല എന്നും, വന്നു ചേരുവാന്‍ പതിനഞ്ചു ദിവസങ്ങള്‍ ആകും എന്നും അറിയിച്ചു. ചാരുകാദാസര്‍ക്ക്  പെട്ടെന്ന് ആ വിഗ്രഹം ആ പയ്യനെ ഏല്‍പ്പിക്കാന്‍ മനസ്സ് വന്നില്ല. ശരി ആ ബ്രാഹ്മണന്‍ തിരിച്ചു വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന് തീരുമാനിച്ചു.   അതു കൊണ്ടു തന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ തിരിഞ്ഞു. ചന്തയില്‍ നിന്നും കച്ചവടത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങി. അപ്പോള്‍  കൈയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണന്റെ കൃഷ്ണ വിഗ്രഹം എവിടെ വെയ്ക്കണം എന്നറിയാതെ ഒടുവില്‍ അതു പച്ചക്കറി കുട്ടയിലെയ്ക്കിട്ടു. ഭഗവാനു പുഷ്പാഭിഷേകം പരിചയമുണ്ട്, പാലഭിഷേകം പരിചയമുണ്ട്, പക്ഷെ പച്ചക്കറി അഭിഷേകം ആദ്യമായിട്ടാണ്! ഒരു മത്തങ്ങയുടെ പുറത്തു ചവിട്ടിക്കൊണ്ട്‌ വേണ്ടക്കയുടെയും കാത്തിരിക്കായുടെയും ഇടയില്‍ സുഖമായി ആടിയാടി ഭഗവാനു ഒരു യാത്ര! എന്തായാലും ഭഗവാന്‍ പോലും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരനുഭവം! കൃഷ്ണന്‍ രസികേന്ദ്രനല്ലേ! അതുവും രസിച്ചിട്ടുണ്ടാവണം! 
     എന്തായാലും വ്യാപാരിക്ക് ഒരു പുതിയ അനുഭവം കൃഷ്ണന്‍ സമ്മാനിച്ചു. പച്ചക്കറിയുമായി അയാള്‍ നടക്കുമ്പോള്‍ ആരോ വിളിച്ചിറക്കി. കുട്ടയില്‍ നിന്നും പച്ചക്കറി തിരയുന്നതിനിടയില്‍ അവരും കണ്ടു ഒരു ഉണ്ണിക്കണ്ണനെ!  'ഇതെന്താ ഒരു കൃഷ്ണന്‍ ഇവിടെ' എന്നവര്‍ അന്വേഷിച്ചു. വ്യാപാരി, തന്റെ ഭാര്യ ഒരാള്‍ക്ക് കൊടുക്കാന്‍ കൊടുത്തയച്ചതാണു  ഈ വിഗ്രഹം എന്നും, അയാളെ കാണാത്തത് കൊണ്ടു താന്‍ തിരിച്ചു ഇതു വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണെന്നും പറഞു. ഇതേ ചോദ്യം പല പ്രാവശ്യം അന്നാവര്‍ത്തിക്കപ്പെതുകയും അയാള്‍ക്ക് കൃഷ്ണ കഥ വീണ്ടും വീണ്ടും പറയേണ്ടി വരികയും ചെയ്തു.   അതാണ്‌ കൃഷ്ണന്റെ ലീല! നാസ്തീകനായ അയാളെ കൊണ്ടു തന്നെ തന്റെ കഥ വീണ്ടും വീണ്ടും പറയിപ്പിക്കുന്നതില്‍ ഭഗവാന്‍ വിജയിച്ചു.  യാദൃഛയാ അന്ന് തൂക്കം നോക്കാനുള്ള തൂക്കുകട്ടി അയാളുടെ കുട്ടയില്‍ കാണാനില്ലായിരുന്നു. അടുത്തുള്ള പലചരക്ക് കടയില്‍ നിന്നും ഒരു തൂക്കുകട്ടി കടം വാങ്ങി അയാള്‍ തൂക്കം നോക്കി കൊടുത്തു. പക്ഷെ അതു അയാള്‍ക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ. അതു കൊണ്ടു അതിനു തുല്യം തൂക്കമുള്ള ഒരു കല്ല്‌ നോക്കി എടുത്തു വെയ്ക്കാം എന്നുവിചാരിച്ച്. 
         ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അന്ന് ഒരു കല്ലും തുല്യമായി കിട്ടിയില്ല. ഉടനെ തമാശക്ക്, ഈ കൃഷ്ണ വിഗ്രഹം അതിനു ഉപയോഗ്യമാണോ എന്ന് നോക്കാം എന്ന് പറഞ്ഞു ത്രാസ്സില്‍ വെച്ചു. അത്ഭുതമെന്നു പറയട്ടെ, തൂകം കൃത്യമായിരുന്നു. ഇങ്ങനെയും ഒരു തുലാഭാരം ഭഗവാനു വേണമായിരുന്നോ? എന്തായാലും തല്‍ക്കാലം അയാള്‍ക്ക് ആ പ്രശ്നം അങ്ങനെ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷമായി. അതാണ്‌ സത്യം! 
നമ്മുടെ ഏതു പ്രശ്നത്തിനും പരിഹാരം കൃഷ്ണന്‍ മാത്രമാണ്. കൃഷ്ണനെ മാത്രമേ നമുക്ക് എല്ലാ വിധത്തിലും ഉപയോഗിക്കാന്‍ സാധിക്കു! അന്ന് പതിവിനു വിപരീതമായി എല്ലാവരും അയാളെ വിളിച്ചു.  കച്ചവടം മോശമല്ലാതെ അരീതിയില്‍ നടന്നു. പക്ഷെ കൂട്ടത്തില്‍ കൃഷ്ണ കഥയും! എല്ലാര്‍ക്കും അത്ഭുതം ഇയാള്‍ കൃഷ്ണനെ വെച്ചു പച്ചക്കറി തൂക്കി തരുന്നു! അതും അയാള്‍ പരമ  നാസ്തീകനാണ് എന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ അവരോടൊക്കെ കൃഷ്ണന്‍ വന്ന കഥ മാത്രമല്ല അവന്‍ എങ്ങനെ തൂക്കു കട്ടിയായി എന്ന് വരെ പറയേണ്ടി വന്നു. എന്തായാലും ഭഗവാന്റെ അത്ഭുതാവഹമായ കാരുണ്യം കൊണ്ടു അന്ന് അയാളുടെ നാവില്‍ ഭഗവാന്‍ നല്ലത് പോലെ കളിയാടി. മാത്രമല്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാള്‍ കൊണ്ടു വന്ന ചരക്കു മുഴുവനും വിട്ടു തീര്‍ന്നു.  അതാണ്‌ കൃഷ്ണന്‍! ഏതു നേരം ഏതു രീതിയില്‍ തന്റെ ലീലകള്‍ അവതരിപ്പിക്കും എന്ന്‍ നമുക്ക് പരയുവാനെ സാധ്യമല്ല. ഒന്ന് മാത്രം നിശ്ചയം! ഭഗവാനെ അടിയുറച്ചു വിശ്വസിച്ചാല്‍ എങ്ങനെയായാലും നമ്മേ രക്ഷിക്കും. രാധേകൃഷ്ണ! 
    തന്റെ പത്നിയുടെ ഭക്തി ചാരുകാദാസരെ എങ്ങനെ സഹായിച്ചു എന്ന് നാം കണ്ടു. തുടര്‍ന്നു എന്തു സംഭവിച്ചു എന്ന് കാത്തിരുന്നു കാണുക. രാധേകൃഷ്ണ! രാധേകൃഷ്ണ! രാധേകൃഷ്ണ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
രാധേകൃഷ്ണ   
വാക്യം 32 

'കൊണ്ടു തിരിന്തേനോ  തിരുവടിയൈ പോലെ' 
     അനന്താള്‍വാനെ കുറിച്ച് പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി ഗരുഡാള്‍വാരെ കുറിച്ചാണ് പറഞ്ഞത്. എല്ലാ ക്ഷേത്രങ്ങളിലും ഗരുഡ പ്രതിഷ്ഠ കൈകള്‍ കൂപ്പി ഭഗവാനു എതിരായിട്ട്‌ ഇരിക്കുന്നത്  കാണാം.  ഭഗവാനു എവിടെയെങ്കിലും പോകണമോ എന്ന് ചോദിക്കുന്ന മട്ടില്‍ നില്‍ക്കുന്നു.  ഭഗവാന്റെ വാഹനമാണ് ഗരുഡന്‍.  ഭഗവാനെയും തോളിലേറ്റി സഞ്ചരിക്കും. ഗജേന്ദ്രന്‍ മുതലയുടെ വായില്‍ അകപ്പെട്ടു ഭഗവാനെ വിളിക്കുമ്പോള്‍ ഗരുഡനാണ് ഭാഗവാനെക്കാള്‍ മുന്‍പേ തയ്യാറായി നിന്നതത്രേ. അദ്ദേഹത്തിനറിയാം തന്റെ സ്വാമി ആപത്ബാന്ധവനാണ്,  ഗജേന്ദ്രന്റെ രക്ഷയ്ക്ക് ചെല്ലും എന്ന്.  അതു കൊണ്ടു ഭഗവാന്‍ പുറപ്പെടും മുമ്പേ തന്നെ തയ്യാറായി നിന്നു.  
        കര്‍ദ്ദമ പ്രജാപതിക്കു ഭഗവാന്‍ ദര്‍ശനം കൊടുക്കുന്നത് ഗരുഡാരൂഡനായിട്ടാണ്.  ധ്രുവനു ദര്‍ശനം നല്‍കാന്‍ ചെന്നതും ഭഗവാന്‍ ഗരുഡന്റെ പുറത്തു കയറിയായിരുന്നു. ഭഗവാനെ ഹൃദയത്തിലും തോള്‍കളിലും ചുമക്കാനുള്ള ഭാഗ്യമാണ് അദ്ദേഹത്തിന്. ഭഗവാന്റെ പൃഷ്ഠ ഭാഗം തന്റെ പുറത്തു!  അതെ സമയം രണ്ടു കാലുകളും തന്റെ കഴുത്തില്‍ മാല പോലെ കിടക്കുകയും ചെയ്യും! എന്തൊരു സുഖം! അതു മുഴുവനും അനുഭവിക്കുന്ന ഒരു പരമ ഭക്തനാണ് ഗരുഡന്‍.  ഗരുഡനാല്‍ ഹിംസിക്കപ്പെട്ട ഒരു  പാമ്പുണ്ടായിരുന്നു - സുമുഖന്‍!  ഭഗവാന്‍ ഒരിക്കല്‍ ഗരുഡനോട് താന്‍ ഒരു വസ്തു സൂക്ഷിക്കാന്‍ തരാം എന്നും അതിനെ അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിക്കണം എന്നും പറഞ്ഞു. ഗരുഡന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഭഗവാന്‍ ഗരുഡന്‍ ഹിംസിച്ചിരുന്ന സുമുഖനെയാണ് കൊടുത്തത്.  അന്ന് മുതല്‍ ആ പാമ്പിനെയും കാലില്‍ ചുമന്നു നടക്കുകയാണ് ഗരുഡന്‍.  ഭഗവാനെ ചുമക്കുന്ന നേരത്തും ആ പാമ്പിനു ഒരു ഹാനിയും സംഭവിക്കാതെ കാലില്‍ ചുമന്നു നടക്കുന്നു.  ഭാഗവതത്തില്‍ കൃഷ്ണാവതാര സമയത്ത്  രുക് മിണിക്കു വേണ്ടി ഗരുഡന്‍ ബ്രാഹ്മണ വേഷത്തില്‍ ഭഗവാന്റെ അടുത്തു ദൂത് പോകുന്നുണ്ട്. തിരിച്ചും ഭഗവാനെയും കൊണ്ടു വിദര്‍ഭ രാജ്യത്ത് എത്തുന്നതായിട്ട് കാണുന്നുണ്ട്.  ഭഗവാനെയും കൊണ്ടു അലഞ്ഞു നടക്കാനുള്ള ഭാഗ്യം അദ്ദേഹം ചെയ്തില്ലേ എന്ന് പെണ്‍പിള്ളൈ ചോദിക്കുന്നു. തിരുവടി എന്ന് പറയുമ്പോള്‍ ചിലര്‍ ഗരുഡനെയാണെന്നും ചിലര്‍ അല്ല ആഞ്ചനേയരെയാണ് പെണ്‍പിള്ളൈ ഉദ്ദേശിക്കുന്നത് എന്നും പറയും. പക്ഷെ പിന്നീട് ഒരു വാക്യത്തില്‍  'ശിരിയ തിരുവടി' എന്ന് ആഞ്ചനേയരെ  പറയുന്നുണ്ട്. അതു കൊണ്ടു ഇവിടെ ഗരുഡനെയാണ് ഉദ്ദേശിച്ചതെന്നു ഊഹിക്കാം.  ഭഗവാനെയും കൊണ്ടു ഗരുഡന്‍ പറക്കുമ്പോള്‍ നമുക്ക് അങ്ങനെ പറക്കാന്‍ കഴിയില്ലല്ലോ എന്ന് രാമാനുജര്‍ ദു:ഖിച്ചിരുന്നു. പെണ്‍പിള്ളൈ ഈ വാക്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിരറ്റ ആനന്ദം ഉണ്ടായി. വേറെ ആരും ഇത്രത്തോളം ഗരുഡനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല എന്ന് അദ്ദേഹം വിചാരിച്ചു.  അവളുടെ ശ്രദ്ധയില്‍  മനം കുളിര്‍ത്തു അവളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു. രാധേകൃഷ്ണ!