Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, August 13, 2012

പ്രേമവേദം - ഓഗസ്റ്റ്‌ 12

Posted by VEDHASAARAM



ശ്രീമന്നാരായണീയം
കാളാംഭോദകളായ കോമളരുചീ ചക്രേണ ചക്രന്ദിശാ 
മാവൃണ്‍വാണ മുദാരാമന്ദ ഹസിത സ്യന്ദപ്രസന്നാനനം 
രാജൽകംബുഗടാരിപങ്കാജധര ശ്രീമദ്‌ഭുജാമണ്ഡലം 
സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ!മദ്രോഗമുദ്വാസയേത്.
                      (ദശഃ 7 ശ്ലോഃ 8 )
      കാർമേഘം, കായാമ്പൂ എന്നിവ പോലെ കോമളമായ പ്രകാശവലയത്താൽ നാലു ദിക്കുകളെയും ആവരണം ചെയ്യുന്നതും കാരുണ്യപൂർണ്ണമായ മന്ദഹാസ ധാരയാൽ പ്രസന്നമായ മുഖത്തോടു കൂടിയതും, വിരാജമാനങ്ങളായ ശംഖു, ഗദ, ചക്രം, പങ്കജം എന്നിവയേന്തുന്ന ഐശ്വര്യ സമ്പൂർണ്ണങ്ങളായ ഭുജങ്ങളോടു കൂടിയതും ബ്രഹ്മദേവനു സന്തുഷ്ടിയുണ്ടാക്കിയതുമായ അങ്ങയുടെ പരിശുദ്ധ മൂർത്തി, അല്ലയോ ഭഗവാനേ, നിശ്ചയമായും എന്റെ രോഗങ്ങളെ അകറ്റിക്കളയും. 
                                              (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
           രാധേകൃഷ്ണാ! സദ്ഗുരുവിന്റെ പ്രഭാവം നാം തുക്കാറാം മഹാരാജിന്റെ കഥയിൽ കൂടി നാം കണ്ടു വന്നു. അദ്ദേഹത്തിന്റെ മഹിമ ഓതുന്ന മറ്റൊരു കഥ ഇതാ. ഛത്രപതി ശിവാജിക്കു തുക്കാറാം മഹാരാജിനോട് വളരെ ഭക്തിയുണ്ടായിരുന്നു. താൻ ഒരു രാജനാണെന്ന അഹംഭാവം ഒട്ടുമില്ല. ശിവജിക്കു പുരാണ പ്രവചനം പറയുന്ന ഭക്തന്റെ വീട്ടിലെ അരിവെപ്പുകാരന് പോലും തുക്കാറാം മഹാരാജിന്റെ അനുഗ്രഹത്താൽ ഭാഗവതം മനസ്സിലായി തുടങ്ങി എന്നു അദ്ദേഹം അറിഞ്ഞു. തുക്കാറാം മഹാരാജിനോടുള്ള ഭക്തി അദ്ദേഹത്തിനു വർദ്ധിച്ചു വന്നതെയുള്ളു. രാജൻ ഒരു വണ്ടി നിറയെ ധനം, സ്വർണ്ണം തുടങ്ങിയ പല ഉപാഹരങ്ങളും ഒരാൾ വശം തുക്കാറാം മഹാരാജിന്റെ വീട്ടിൽ കൊടുത്തയച്ചു. തുക്കാറാം മഹാരാജ് അതെല്ലാം പാണ്ഡുരംഗനു അർപ്പണം എന്നു പറഞ്ഞിട്ടു തിരിച്ചയച്ചു.
        ശിവജി മഹാരാജിനു അദ്ദേഹത്തിന്റെ മഹത്വം വളരെ ബോധ്യപ്പെട്ടു, അദ്ദേഹത്തെ നേരിൽ കാണാം എന്നു തീരുമാനിച്ചു. ശിവജി മഹാരാജ് തുക്കാറാം മഹാരാജിന്റെ കാൽക്കൽ വീണു നമസ്കരിച്ചു. അദ്ദേഹം വളരെ നേരം സദ്‌വിഷയങ്ങൾ സംസാരിച്ചിരുന്നു. ശിവജിക്കു ഹൃദയത്തിൽ വൈരാഗ്യം വന്നു. എല്ലാം ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നിത്തുടങ്ങി. വനത്തിൽ പോയിരുന്നു തപസ്സു ചെയ്യാൻ ആരംഭിച്ചു. ശിവജിയുടെ അമ്മ ഇതു കണ്ടു വളരെ വിഷമിച്ചു. തന്റെ മകൻ രാജ കാര്യങ്ങളിൽ അശ്രദ്ധ കാട്ടിയാൽ ആപത്തല്ലേ? മുസ്ലിം രാജാക്കൾ നേരത്തെ തന്നെ ഹിന്ദു രാജ്യങ്ങളെ നോട്ടമിട്ടിരിക്കുകയാണു. ഒരവസരം കിട്ടിയാൽ അവർ ചാടി വീണു രാജ്യത്തെ കൈക്കലാക്കും. അവരുടെ ഭരണത്തിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും ആപത്താണ്.
          ഒരുപാടു ആലോചിച്ചതിനു ശേഷം അവർ സദ്ഗുരുവായ തുക്കാറാം മഹാരാജിനെ ആശ്രയിക്കാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തെ സമീപിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. തുക്കാറാം മഹാരാജ് എല്ലാം കേട്ടിട്ടു അവരെ പോയിക്കൊള്ളുവാൻ പറഞ്ഞു. വൈകുന്നേരം ശിവജി മഹാരാജ് സത്സംഗത്തിനു എത്തി. അന്നു സത്സംഗത്തിൽ തുക്കാറാം കർമ്മയോഗത്തെ കുറിച്ചു സംസാരിച്ചു. മനുഷ്യനു തന്റെ കർത്തവ്യത്തിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല. ഇപ്പോൾ ചെയ്യാത്തതു തീർച്ചയായും പിന്നീട് ചെയ്യേണ്ടി വരും. കർമ്മം ചെയ്യുമ്പോൾ കർതൃത്വം ഇല്ലാതെ സകലതും ഭഗവാനിൽ അർപ്പിച്ചു ചെയ്യണം എന്നു പറഞ്ഞു. ഒരു രാജാവ് തന്റെ പ്രജകളുടെ ക്ഷേമത്തെ സംരക്ഷിച്ചാൽ മാത്രമേ ആ രാജ്യത്തെ സാധുക്കൾക്കും നിർബാധം ഭഗവാനെ ആരാധിക്കാൻ സാധിക്കൂ എന്നെല്ലാം പറഞ്ഞു.
       ശിവജി മഹാരാജിനു അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. താൻ തിരിച്ചു പോയി രാജ്യപരിപാലനം ചെയ്യുന്നതാണു തുക്കാറാമിനു ഇഷ്ടം എന്നു തിരിച്ചറിഞ്ഞു. പക്ഷെ അദ്ദേഹത്തിനു തുക്കാറാം മഹാരാജിനെ പിരിഞ്ഞു പോകാൻ മനസ്സ് വന്നില്ല. ഓരോ ദിവസവും മാറ്റി വെച്ച് മാറ്റി വെച്ചു അങ്ങനെ നാലു ദിവസമായി. അവസാനം തുക്കാറാം മഹാരാജ് ശിവജിയോടു പോകണം എന്നു നിർബ്ബന്ധമായി പറഞ്ഞു. എല്ലാവർക്കും അദ്ദേഹം പ്രസാദം കൊടുത്തു കൊണ്ടിരുന്നു. ശിവജി മഹാരാജിനും പ്രസാദം വാങ്ങണം എന്നു മോഹം ഉണ്ടായിരുന്നു. തുക്കാറാം മഹാരാജ് അടുത്തുള്ള തട്ടിൽ നിന്നും പുഷ്പമോ പഴമോ കയ്യിൽ കിട്ടുന്നതു പോലെ കൊടുത്തു കൊണ്ടിരുന്നു. 
          ശിവജിയുടെ മനസ്സിൽ ഒരു ആഗ്രഹം പൊന്തി വന്നു. നമ്മുടെ രാജ്യം മുഴുവനും മുസ്ലിംകളുടെ കയ്യിൽ നിന്നും നമുക്കു തിരിച്ചു പിടിക്കാൻ സാധിക്കണം. അങ്ങനെ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ സാധിക്കുകയാണെങ്കിൽ എനിക്കു തുക്കാറാം മഹാരാജ് റൊട്ടി പ്രസാദമായി നൽകും എന്നു മനസ്സിൽ ഉറപ്പിച്ചു. അടുത്തതായി തനിക്കു ഒരു ആണ്‍ സന്തതി ഉണ്ടാകുമെങ്കിൽ അദ്ദേഹം പുഷ്പം പ്രസാദമായി നൽകും എന്നും സങ്കല്പിച്ചു. വരിയിൽ നിന്ന് ശിവജിയുടെ ഊഴം വന്നു. ഒന്നും പറയാതെ തുക്കാറാം മഹാരാജിന്റെ നേർക്കു കൈ നീട്ടി. അദ്ദേഹം ശിവജിയെ നോക്കി പുഞ്ചിരിച്ചു. ശിവജിയും അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ഉടനെ തുക്കാറാം മഹാരാജ് ഒരു കൈകൊണ്ടു ഒരു റൊട്ടിയും മറ്റേ കൈകൊണ്ടു പൂവും എടുത്തു ശിവജിയുടെ നീട്ടിയ കയ്യിൽ വെച്ചു. വളരെ ആശ്ചര്യത്തോടെ ശിവജി ഇതെന്താണു എന്നു ചോദിച്ചു. അതിനു തുക്കാറാം മഹാരാജ് എന്തു ചോദിച്ചോ അതു തന്നു എന്നു പറഞ്ഞു. ശിവജി സന്തോഷത്തിൽ തുള്ളിച്ചാടി പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല.
         അദ്ദേഹം പറഞ്ഞതു പോലെ കുറെ കാലത്തിനു ശേഷം ശിവജി തന്റെ ഹിന്ദുസാമ്രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിനു ഒരു ആണ്‍കുട്ടിയും ജനിച്ചു. അതിനു ശേഷം ശിവജി എല്ലാവരോടും അന്നു തുക്കാറാം മഹാരാജ് തനിക്കു റൊട്ടിയും പുഷ്പവും പ്രസാദം നൽകിയതിന്റെ രഹസ്യം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. ഒരു മഹാത്മാവിന്റെ ബലം അത്ര വലുതാണു. അവരുടെ വാക്കുകൾ പാഴാവില്ല. അവർക്കു അതിനുള്ള ശക്തിയും ഉണ്ടു. സദ്ഗുരു മഹിമ അവസാനിക്കുന്നില്ല. അതു തുടർന്നുകൊണ്ടേയിരിക്കും. അത് മനസ്സിലാക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ! രാധേകൃഷ്ണാ രാധേകൃഷ്ണാ!
   
      
ഭക്തിരഹസ്യം 
ഒരുത്തിമകനായി പിറന്തു ഒരിരവിൽ 
ഒരുത്തിമകനായി ഒളിത്തു വളര
തരിക്കിലാനാകിത്താൻ തീങ്കു നിനൈത്ത 
കരുത്തൈ പിഴൈപ്പിത്തു കഞ്ചൻ വയിറ്റിൽ
നേരുപ്പെന്ന നിന്റ നെടുമാലേ ഉന്നൈ 
അരുത്തിത്തു വന്തോം പറൈ കരുതിയാകിൽ 
തിരുത്തക്ക ശെൽവമും സേവകമും യാം പാടി 
വരുത്തമും തീർന്തു മകിഴ്ന്തേലോരെമ്പാവായ്.
       രാധേകൃഷ്ണാ! സങ്കടം കലർപ്പില്ലാത്ത സന്തോഷം! കുറവൊന്നും ഇല്ലാത്ത ശാന്തി! കുഴപ്പമില്ലാത്ത മനസ്സ്! ഇതാണു എല്ലാവരും അന്വേഷിക്കുന്നതു. എന്നും ദുഃഖം പാടില്ല, ആനന്ദം വൃദ്ധിയാകണം എന്നാണു എല്ലാവർക്കും മോഹം. അതു തന്നെയാണു ആണ്ടാൾ ഇവിടെ വരുത്തമും തീർന്തു എന്നു പറയുന്നതു. ഓരോരുത്തർക്കും ഓരോ വിധത്തിലുള്ള ദുഃഖം. എല്ലാ ദുഃഖങ്ങൾക്കും ഒരൊറ്റ പരിഹാരമേയുള്ളു. അതു ഭഗവാനല്ലാതെ മറ്റാരുമല്ല എന്നു ആണ്ടാളൂടെ അഭിപ്രായം. ഭഗവാനെ നിറഞ്ഞു അനുഭവിക്കാത്തവർ എല്ലാവരും 'കഞ്ചൻ' - പിശുക്കൻ ആണു. പക്ഷെ ഭഗവാനിൽ നിന്നു  ധാരാളം പ്രതീക്ഷിക്കുകയും ചെയ്യും. ദേവകി തന്റെ മകനെ യശോദയ്ക്കു ദത്തു കൊടുത്തു. പക്ഷെ തന്റെ ഭക്തിയെ ദത്തു കൊടുത്തില്ല എന്നാണു ആണ്ടാൾ ഇവിടെ പറയുന്നതു. ദേവകി സദാ ഹൃദയത്തിൽ കൃഷ്ണ ധ്യാനം ചെയ്തു കൊണ്ടെ ഇരുന്നു. അവളുടെ കൃഷ്ണനെ യശോദയ്ക്കു വളർത്താൻ കഴിയും. പക്ഷെ അവളുടെ ഭക്തിയെ അവൾ തന്നെ വളർത്തണം. ആണ്ടാൾ ഇവിടെ ഭഗവാനോട് ഭക്തിയും നാമജപവും യാചിക്കുന്നു. അതാണു ജീവിതത്തിന്റെ പരമ ലക്‌ഷ്യം. ഭക്തിക്കു വേണ്ടി ഈ ലോകം തന്നെ ഉപേക്ഷിക്കാം. 
       നമ്മുടെ ബന്ധുക്കൾ ഭക്തിക്കു അനുകൂലമായാലും പ്രതികൂലമായാലും ഭക്തി വിടാൻ പാടില്ല. പത്മാവതിക്കു ജയദേവർ അനുകൂലമായിരുന്നു. അവളുടെ ഭക്തി ഭഗവാനെ അവൾ പ്രത്യക്ഷമായി കണ്ടു. തുക്കാറാമിന്റെ ഭാര്യ ജീജാഭായി അദ്ദേഹത്തിന്റെ ഭക്തിക്കു പ്രതികൂലമായിരുന്നു. പക്ഷെ അദ്ദേഹം വിഠലനെ അനുഭവിക്കുന്നതിനു അതു തടസ്സമായില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വിഠലനെ എടുത്തു കളയാൻ അതിനൊന്നും സാധിച്ചില്ല. 
       അതു പോലെ ഒരു ദൃഡ ഭക്തി ഒരു സ്ത്രീക്കു ഉണ്ടായിരുന്നു. ഏതു സ്ഥിതിയിലും അവളുടെ ഹൃദയത്തിൽ ഭഗവാനോട് ഭക്തി ഉണ്ടായിരുന്നു. പാണ്ഡുരംഗൻ അവളുടെ ഇഷ്ട ദൈവമായിരുന്നു. അവളുടെ ഭർത്താവാണെങ്കിൽ ഒരു മഹാ പിശുക്കനായിരുന്നു. കുറച്ചു അധികം നേരം വിളക്കു കത്തിക്കാൻ പോലും സമ്മതിക്കില്ല. ഭഗവാനു ഒരു നല്ല വസ്ത്രം വാങ്ങി ചാർത്താനോ ഒരു നല്ല നിവേദ്യം അർപ്പിക്കാനോ അയാൾ സമ്മതിക്കില്ല. പക്ഷെ ഇതൊന്നും അവളുടെ ഭക്തിക്കു ഒരു തടസ്സമായില്ല. പുറമേ എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അകമേ ഭഗവാനെ അമിതമായി ആരാധിക്കുന്നതിനെ ആർക്കും തടുക്കാനാവില്ലല്ലോ. അവൾ ആരോടും തന്റെ ഭാരതാവിനെ കുറിച്ചു പരാതി പറഞ്ഞില്ല. മറ്റുള്ള ഭർത്താക്കന്മാരുമായി തന്റെ ഭാർത്താവിനെ താരതമ്യം ചെയ്തില്ല. അതൊക്കെ സ്ത്രീകളുടെ പൊതുവായ ഗുണമാണു. അവൾക്കു പറയാനുള്ളതെല്ലാം അവൾ ഭഗവാനോടു മാത്രം പറഞ്ഞു. അവൾക്കു ഒരു പരാതിയുമില്ല. തന്റെ ഭർത്താവിനെ ഭഗവാൻ ഒരു ദിവസം തീർച്ചയായും മാറ്റും എന്നവൾ ദ്രുഡമായി വിശ്വസിച്ചു. 
        അവളുടെ ഭർത്താവിന്റെ പേരു ശ്രീനിവാസാൻ എന്നായിരുന്നു അയാൾക്കു ധനത്തിനോടു അമിതമായ ആർത്തിയായിരുന്നു. പലിശയ്ക്കു പണം കൊടുക്കലാണ് തൊഴിൽ. ജനങ്ങളിൽ നിന്നും പലിശ, പലിശയ്ക്കു പലിശ എന്നിങ്ങനെ പിടിച്ചു പരിക്കും. ധനത്തിനു വേണ്ടി എന്തും ചെയ്യാൻ അയാൾ തയ്യാറാണ്. ആ സ്ത്രീ ഒരു വാക്കു പോലും എതിർത്തു അയാളോട് ഉരിയാടില്ല. ജീവിതം എപ്പോഴും ഒരേ പോലെയല്ലല്ലോ. മാറ്റം ഉണ്ടാവും. ഇവരുടെ ജീവിതത്തിലും അങ്ങനെ ഒരു വഴിതിരിവുണ്ടായി. അതെങ്ങനെ എന്നു നമുക്കു വഴിയെ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 59)
             ഭഗവാനു ജീവജാലങ്ങളിൽ ഭേദ ചിന്തയില്ല. ഭഗവാന്റെ കാരുണ്യത്തിൽ ഒരിക്കലും ഭേദമില്ല. അവരവരുടെ പ്രാരാബ്ധ കർമ്മവും, വാസനയും അനുസരിച്ചു  ഓരോ ജീവനും ഓരോ രീതിയിൽ അതു സ്വീകരിക്കുന്നു.  ആരും ഒരേ സ്ഥിതിയിൽ ഇരിക്കുന്നില്ല മാറ്റങ്ങൾ അനിവാര്യമാണ്. ഭഗവാനും സദ്ഗുരുവും മാത്രം മാറ്റമില്ലാതെ ഇരിക്കുന്നു. അതു കൊണ്ടു ഭഗവാനെ മുറുകെ പിടിക്കണം. നമ്മുടെ ജീവിതത്തിൽ നടക്കുന്ന സകല വിഷയങ്ങളും ഏതെങ്കിലും ഭക്തന്മാരുടെ ജീവിതവും ബന്ധപ്പെട്ടതാകും. ഭക്തന്മാരുടെ ജീവിതത്തിൽ നിന്നും നല്ല വിഷയങ്ങള നാം സ്വീകരിക്കണം.  ഇതു ചെയ്യാതെ നാം ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ  നോക്കുന്നു. അപ്പോൾ സദ്ഗുരു നമ്മെ തടുത്തു നിറുത്തി ശരിയായ വഴിയിൽ ആനയിക്കുന്നു.
       തിരുക്കോളൂർ പെണ്‍പിള്ളൈ അങ്ങനെ രക്ഷപ്പെടാൻ നോക്കുന്നു.  അവളുടെ ഭാഗ്യം അവൾ രാമാനുജരുടെ ദൃഷ്‌ടിയിൽ പെട്ടു. ജീവിതത്തിന്റെ യാഥാർത്ഥ്യം അപ്പാടെ സ്വീകരിക്കാൻ പഠിക്കണം. പക്ഷികൾ മഴ  പെയ്യുന്നു എന്നു പരാതി പറയില്ല. വെയിൽ കത്തുന്നു എന്നു സങ്കടപ്പെടില്ല. മനുഷ്യനു എല്ലാം കുറ്റമാണ്. ഈ പെണ്‍പിള്ളൈയും അതു പോലെ ജീവിതത്തെ സ്വീകരിക്കാൻ കഴിയാതെ തിരുക്കോളൂരിൽ നിന്നും സ്ഥലം വിടുകയാണ്. രാമാനുജർ അതു കണ്ടു. ഒരു ദിവ്യ ദേശത്തിൽ നിന്നും അവൾ പോകുന്നതു അത്ര ശരിയല്ല എന്നു വിചാരിച്ചു. അവളെ നിറുത്തി കാരണം ചോദിച്ചു അവളും വിട്ടു കൊടുത്തില്ല. എന്തൊക്കെയോ കാരണങ്ങള അത്ഭുതകരമായി പറഞ്ഞു. അവൾ പറയുന്ന കാരണങ്ങൾ അത്ര വിശേഷപ്പെട്ടതായിരുന്നു. അത് കൊണ്ടു രാമാനുജരും ക്ഷമയോടെ നിന്നു കേട്ടു. നാദമുനികളുടെ കാര്യം പറഞ്ഞ അവൾ അടുത്തതായി എന്തു പറയും എന്നു കാതോർത്തു നിന്നു. ഉടനെ അവൾ അടുത്ത വൈഷ്ണവ ഭക്ത വാക്യം പറഞ്ഞു.
'അവൻ പോനാൻ എന്റേനൊ മാരുതിയാണ്ടാൻ പോലെ'
        സ്വാമി രാമാനുജർ കൃമി കണ്ഠ ചോഴന്റെ ഉപദ്രവം കാരണം ശ്രീരംഗം വിട്ടു മേൽക്കോട്ടൈയിൽ ചെന്നിരുന്നു. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം അവിടെ താമസിച്ചു. അതിന്റെ ഇടയിൽ ശ്രീരംഗം വരാനേ അദ്ദേഹത്തിനു സാധിച്ചില്ല. രംഗരാജനെ കാണാതെ അദ്ദേഹം മനസ്സു നൊന്തു. ചോഴ രാജനു രാമാനുജരുടെ ഭക്തിയിൽ അസൂയയായിരുന്നു. വൈഷ്ണവ സമ്പ്രദായം ഉപേക്ഷിച്ചു ശിവ സമ്പ്രദായതിലെക്കു വരണം എന്നു ശഠിച്ചു. ഏക മൂർത്തി  ലയിച്ചിരുന്ന അദ്ദേഹത്തിനു അതു സാധിച്ചില്ല. അതു കൊണ്ടു ശ്രീരംഗത്തിൽ നിന്നും പുറത്താക്കി. ഹൃദയത്തിൽ രംഗരാജനെ ഏറ്റി അദ്ദേഹം പന്ത്രണ്ടു വർഷം പിരിഞ്ഞിരുന്നു. ചോഴൻ മരിച്ചു എന്നു അദ്ദേഹം ആരോ സംശയം പറഞ്ഞു കേട്ടു. അതിന്റെ നിജസ്ഥിതി അറിയുവാനായി രണ്ടു പേരെ അദ്ദേഹം ശ്രീരംഗത്തേയ്ക്കു പറഞ്ഞയച്ചു. ശ്രീരംഗത്തുള്ള രാമാനുജ ശിഷ്യരോടു അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിക്കുകയും വേണം. പക്ഷെ വളരെ രഹസ്യമായി വേണം ഇതു ചെയ്യുവാൻ. ചോഴന്റെ ആൾക്കാർ കേൾക്കാനും പാടില്ല. മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം ആയിരുന്നു അവർ. ഇരുവരും നടന്നു നടന്നു മേൽക്കോട്ടയിൽ നിന്നും ശ്രീരംഗം വന്നു. 
        ശ്രീരംഗത്തിൽ സ്വാമി രാമാനുജരുടെ ശിഷ്യർ പലർ ഉണ്ടു. അവർക്കാർക്കും രാമാനുജർ എവിടെയാണ് എന്നറിയില്ല. അപ്പോൾ രാമാനുജർ അയച്ച രണ്ടു പേരും അവിടെ വന്നു ചേർന്നു. ആദ്യം ഇരുവരും ശ്രീരംഗനാഥനെ തൊഴുതു. ഏതു കാര്യം തുടങ്ങുന്നതിനു മുൻപും ഭഗവാനെ പ്രാർത്ഥിക്കുന്നതു ധർമ്മം. എന്നിട്ടു രഹസ്യമായി സ്വാമി രാമാനുജരുടെ അന്തരംഗ ശിഷ്യരുടെ വീട്ടിൽ പോകുന്നു. ചോഴന്റെ ആൾക്കാർ ആരും കാണാതെയാണു അവർ പോയതു. വേഷം മാറിയാണു പോയതു. അവർക്കു വന്നവരെ മനസ്സിലായില്ല. അവരെ  പറഞ്ഞു എന്നിട്ടു കുടിക്കാൻ മോരു നൽകി സൽകരിച്ചു. അവരെ കണ്ടാൽ വളരെ സന്തുഷ്ടരായി കാണപ്പെട്ടു. വന്നവർ കുറച്ചൊന്നു അന്ധാളിച്ചു. രാമാനുജർ ഇല്ലാതെ ഇവർക്കു എങ്ങനെ സന്തോഷിക്കാൻ സാധിക്കുന്നു എന്നു അത്ഭുതപ്പെട്ടു. 
      സംസാരത്തിനിടയിൽ ശ്രീ രംഗ ശിഷ്യർ ഞങ്ങളുടെ രാമാനുജർ തിരിച്ചു വരുവാനുള്ള കാലമായി എന്നു പറഞ്ഞു. ഉടനെ മാരുതി ആണ്ടാൻ അതെന്താണെന്നു കാരണം ചോദിച്ചു. അതിനു അവർ കൃമി കണ്ഠ ചോഴൻ മരിച്ചു എന്നു പറഞ്ഞു. ഇതു കേട്ട പാതി അവർ രണ്ടു പേരും രാമാനുജർ വിജയിക്കട്ടെ എന്നുറക്കെ വിളിച്ചു പറഞ്ഞു. അപ്പോഴാണു എല്ലാവർക്കും അവരും രാമാനുജ ശിഷ്യരാണെന്നു മനസ്സിലായതു.മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം അവരുടെ വേഷം മാറ്റി കാണിച്ചപ്പോൾ അവർക്കു വന്നവരെ മനസ്സിലായി. സന്തോഷം തോന്നിയ അവർ പരസ്പരം വന്ദനം ചെയ്തു. കുശല പ്രശ്നങ്ങൾ ചെയ്തു. ശ്രീരംഗക്കാർക്കു സ്വാമി രാമാനുജരെ കുറിച്ചു അറിയാൻ വളരെ തിടുക്കമായി. രാമാനുജർ സുഖമായിരിക്കുന്നു എന്നറിഞ്ഞു അവർ സന്തോഷിച്ചു. അദ്ദേഹം മേൽക്കോട്ടയിൽ ഉണ്ടു എന്നു അറിഞ്ഞു.
        മാരുതി ആണ്ടാൻ തിരുമലൈ നമ്പി, കൂറത്താഴ്വാൻ തുടങ്ങിയവരെ കുറിച്ചു അന്വേഷിച്ചു. തിരുമലൈ നമ്പി പരമപദം ഏകി എന്നും കൂറത്താഴ്വാനുടെ കണ്ണുകൾ ചോഴൻ ചൂഴ്ന്നെടുത്തു എന്നും അവർ പറഞ്ഞു. വിവരം അറിഞ്ഞ ഉതാൻ മാരുതി ആണ്ടാൻ രാമാനുജരുടെ അടുത്തേക്കു പുറപ്പെട്ടു. ആ പരമ വൈഷ്ണവർ അദ്ദേഹത്തെ അവിടെ രണ്ടു ദിവസം താമസിക്കാൻ നിര്ബ്ബന്ധിച്ചു. പക്ഷെ രാമാനുജരെ ശ്രീ രംഗത്തേക്ക് മടങ്ങാം എന്ന വിവരം അറിയിക്കാൻ അദ്ദേഹം തിടുക്കത്തിൽ തിരിച്ചു. അതിന്റെ ഇടയിൽ വേറെ ഒരു ഉപചാരവും  സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. 
           അവർ രണ്ടു പേരും ധൃതിയിൽ മേൽക്കൊട്ടൈ എത്തി ചേർന്നു. അവർക്കു രാമാനുജരെ അറിയിക്കാൻ ഒരു സന്തോഷ വാർത്തയും ഒരു  ദുഃഖ വാർത്തയും ഉണ്ടായിരുന്നു.  തിരുമലൈ നമ്പി രാമാനുജരുടെ പ്രഥമ ഗുരുവാണു. കൂറത്താഴ്വാൻ അദേഹത്തിന്റെ പ്രഥമ ശിഷ്യനുമാണ്‌. രണ്ടു വിഷയങ്ങളും അദ്ദേഹത്തിനു ദുഃഖം നൽകുന്നവയാണു. ചോഴന്റെ മരണ വാർത്ത മാത്രമാണു ഒരേയൊരു നല്ല വാർത്ത. മാരുതി ആണ്ടാൻ മുഖത്തു നല്ല പ്രസന്നതയോടെ രാമാനുജരെ വണങ്ങി. രാമാനുജർ അദ്ദേഹത്തോട് പോയിട്ടു എന്തു വിശേഷം എന്നു ചോദിച്ചു. മാരുതി ആണ്ടാൻ അതിനു കൃമി കണ്ഠ ചോഴൻ മരിച്ചു - അവൻ പോനാൻ - എന്നു പറഞ്ഞു. രാമാനുജരുടെ മുഖം പ്രസന്നമായി. 'അപ്പോൾ രംഗനാഥന്റെ കാര്യങ്ങൾ എല്ലാം വിഘ്നം ഇല്ലാതെ നടക്കുന്നുണ്ടോ' എന്നു ചോദിച്ചു.
'ക്ഷമിക്കണം അതൊന്നും അന്വേഷിക്കാൻ അറിയാനു സമയമില്ലായിരുന്നു. ഈ സന്തോഷ വർത്തമാനം ഉതാൻ അങ്ങയെ അറിയിക്കണം എന്നു കരുതി തിരിച്ചു വന്നു' എന്നു പറഞ്ഞു.
       ഉടനെ രാമാനുജർ അദ്ദേഹത്തെ നോക്കി 'നീ മാരുതി ആണ്ടാനോ' എന്നു ചോദിച്ചു. മാരുതി രാമനോട് 'ദൃഷ്ട്വാ സീതാ'  എന്ന നല്ല വർത്തമാനം അറിയിച്ചില്ലേ അതു പോലെ തനിക്കു ഈ നല്ല വർത്തമാനം തന്നുവോ എന്നർത്ഥം. ആനന്ദത്തിൽ അദ്ദേഹം അവർ രണ്ടു പേരെയും ആലിംഗനം ചെയ്തു. എന്നിട്ടും തൃപ്തി വരാതെ അവർക്കു വീണ്ടും ദ്വയ മന്ത്രം ഉപദേശിച്ചു കൊടുത്തു. ആചാര്യൻ ഒരു പ്രാവശ്യം ഉപദേശം നല്കുന്നത് തന്നെ പരമ ഭാഗ്യമാണു. രണ്ടു പ്രാവശ്യം ഉപദേശിക്കുക എന്നാൽ പരമോന്നത ഭാഗ്യം തന്നെയാണു. 
       രാമാനുജർ കുറച്ചു സമാധാനമായി എന്നു കണ്ടു അവർ പതുക്കെ മറ്റു രണ്ടു ദുഃഖ വർത്തമാനങ്ങളും പറഞ്ഞു.ഉടനെ രാമാനുജർ ഇതല്ലേ നിങ്ങൾ ആദ്യം എന്നോടു പറയേണ്ടിയിരുന്നത് എന്തു കൊണ്ടു പറഞ്ഞില്ല എന്നു ചോദിച്ചു. അതിനു അദ്ദേഹം അങ്ങയുടെ സന്തോഷം കാണാനാണു ഞങ്ങൾക്കു താല്പര്യം. ദുഃഖം കാണാൻ ഇഷ്ടമല്ല എന്നു പറഞ്ഞു. ഇതിനു ശേഷമാണ് രാമാനുജർ മേൽകോട്ടൈ വിട്ടു പുറപ്പെടുന്നത്. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ശ്രീരംഗത്തു നിന്നും മാറി നിന്നു. മാരുതി ആണ്ടാൻ വന്നു പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ശ്രീരംഗത്തെക്കു മടങ്ങി വന്നതു. 
       മാരുതി ആണ്ടാനെ പോലെ താൻ രാമാനുജർക്കു ഹിതം ഒന്നും ചെയ്തില്ലല്ലോ എന്നു പെണ്‍പിള്ളൈ പറയുകയാണ്‌. തനിക്കു അതു പോലെ വാക്ക്ചാതുര്യം ഒന്നും ഇല്ലല്ലോ. അതൊന്നും ഇല്ലാത്ത താൻ അവിടെ ഇരുന്നിട്ടു ആർക്കു ലാഭം? രാമാനുജർക്കു മാരുതി ആണ്ടാനെ കുറിച്ചു കേട്ടപ്പോൾ ഹൃദയം കുളിർത്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!