Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, April 13, 2010

പ്രേമവേദം ഫെബ്രുവരി-10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
തത്ര വാ തവ പദേ/ഥവാ വസന്‍
പ്രാകൃത പ്രളയ ഏതി മുത്ക്തി താം;
സ്വേച്ഛയാ ഖലു പുരാ വിമുച്യതേ
സംവിഭിദ്യ ജഗദണ്ഡമോജസാ.
     (ദശ:4 ശ്ലോ:13) 
     അവന്‍ ബ്രഹ്മലോകത്തിലോ വൈകുണ്ഠത്തിലോ വസിക്കുകയും കല്പാന്ത കാലം വരുമ്പോള്‍ സായൂജ്യം നേടുകയും ചെയ്യുന്നു. ചിലര്‍ അതിനു കാത്തിരിക്കാതെ, സ്വേച്ഛ പോലെ സ്വ ശക്തിയാല്‍ ബ്രഹ്മാണ്ഡത്തെ പിളരുകയും ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. 
                      (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
   പ്രേമസന്ദേശം
     രാധേകൃഷ്ണാ! നിങ്ങളുടെ ഹൃദയം എനിക്കു തരിക. നിങ്ങളുടെ മനസ്സ് എന്നില്‍ നിറുത്തുക. എന്നാല്‍ നിങ്ങളുടെ ജീവിതം എന്‍റെ കൂടെയാകും. ഇതു കൃഷ്ണന്‍ തരുന്ന വാക്കാണ്‌. അതിലൊട്ടും സംശയിക്കണ്ട. രാധേകൃഷ്ണാ!          
    സദ്‌ഗുരു വാത്സല്യം    
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ ശ്രീപുജ്യശ്രീശ്രീ അമ്മാ
ജയ്‌ ശ്രീസദ്ഗുരു ഗോപാലവല്ലിദാസര്‍ 
തത് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനഃ തത്വ ദര്ശിനഃ 
     രാധേകൃഷ്ണാ! ഗുരുവിന്റെ മഹിമയെ പറ്റി എത്രയോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ശ്രിയഃപതിയായ ഭഗവാന്‍  ഭഗവത് ഗീതയില്‍ ഗുരുവിന്റെ മാഹാത്മ്യത്തെ കുറിച്ചു പറയുന്നു. എല്ലാര്‍ക്കും തത്വത്തെ മനസ്സിലാക്കണം, ജ്ഞാനത്തെ അറിയണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ അതിനു വേണ്ടി ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. ഭഗവാന്‍ ആദ്യം വിനയം വേണം എന്നു പറയുന്നു. പിന്നീട് ഗുരുവില്‍ അചഞ്ചലമായ വിശ്വാസം വേണം എന്നും പറയുന്നു. ആ ഒരു വിശ്വാസത്തോടെയും  വിനയത്തോടെയും ഗുരുവിനു കൈങ്കര്യം ചെയ്യണം. അങ്ങനെ ചെയ്തു നമ്മുടെ സംശയങ്ങളെ ഗുരുവിനോട് ചോദിക്കണം. അതും ചോദിക്കേണ്ട രീതിയില്‍ തന്നെ ചോദിക്കണം. അപ്പോള്‍ തത്വത്തെ അറിഞ്ഞ ജ്ഞാനികള്‍ നമുക്ക് ഉപദേശിച്ചു തരും. ഗുരു എത്രയോ വലിയവനാണ്‌. ജീവിതത്തില്‍  മറ്റുള്ളവര്‍ പറയുന്ന എല്ലാ വിഷയങ്ങളും എല്ലാ സമയത്തും നമുക്ക് ഉപകരിക്കുമോ  എന്നു തീര്‍ത്തു പറയാന്‍ സാധിക്കില്ല. എന്നാല്‍ ഗുരു പറയുന്ന കാര്യങ്ങള്‍ എല്ലാ സമയത്തും നമുക്ക് പ്രയോജന പ്രടമായിരിക്കും.
     ശ്രീഭാട്ടര്‍ എന്നൊരു മാഹാത്മാ വൃന്ദാവനത്തില്‍ വസിച്ചിരുന്നു. ഒരിക്കല്‍ ഹരിടാസര്‍ എന്നൊരു ഭക്തന്‍ അദ്ദേഹത്തെ കാണാന്‍ അവിടെ എത്തി. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഒരു മാഹത്മാവാനെന്നു മനസ്സിലാക്കി, തനിക്കു ഭഗവാനെ കാണാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു അതു സാധിച്ചു തരണം എന്നപേക്ഷിച്ചു. ഹരിവ്യാസര്‍ സത്യ സന്ധമായിട്ടു തന്നെയാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കിയ ഭട്ടര്‍ അദ്ദേഹത്തോട് തന്‍റെ മടിയില്‍ എന്തെങ്കിലും വിശേഷമായ അത്ഭുതം കാണുന്നുണ്ടോ എന്നു ചോദിച്ചു. അതിനു ഹരിവ്യാസര്‍ താന്‍ വിഷ്ണു മായയില്‍ മയങ്ങിയിരിക്കുകയാണെന്നും അതു കൊണ്ടു ഗുരുവിന്‍റെ മടിയിലെ അത്ഭുതമൊന്നും കാണാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു. ഇതു കേട്ട ശ്രീ ഭട്ടര്‍ അദ്ദേഹത്തിനു അതു കാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ താന്‍ പറയുന്നത് അനുസരിക്കാമോ എന്നു ചോദിച്ചു. അദ്ദേഹം അതു ഉടനെ സമ്മതിച്ചു. ഉടനെ ശ്രീഭാട്ടര്‍ അദ്ദേഹത്തെ 12 കൊല്ലം ഗോവര്‍ധന ഗിരി പ്രദക്ഷിണം ചെയ്തു വരണം എന്നാജ്ഞാപിച്ചു. സാധാരണ ലോകത്തില്‍ ഒരു കാര്യം സാധിക്കുന്നതിനു വരെ ക്ഷമയില്ലാതെ ഇരിക്കുന്നതാണ് നാം കാണുന്നത്. പക്ഷെ ഹരിവ്യാസര്‍ ഇതു കേട്ടതും ഒട്ടും ശങ്കയില്ലാതെ ഗിരി പ്രദക്ഷിണത്തിനു  പുറപ്പെട്ടു.  12 കൊല്ലം ക്ഷമയോടെ തന്‍റെ ഗുരുവിന്‍റെ വാക്കിനനുസരിച്ചു ഗിരി പ്രദക്ഷിണം ചെയ്തു. 12 കൊല്ലം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം തന്‍റെ ഗുരുവിനെ ചെന്നുകണ്ടു. 
     ശ്രീഭട്ടര്‍ വീണ്ടും ഇപ്പോള്‍ തന്‍റെ മടിയില്‍ എന്തെങ്കിലും അത്ഭുതം കാണുന്നുണ്ടോ എന്നുചോദിച്ചു. ഹരിവ്യാസര്‍ താന്‍ ഇനിയും വിഷ്ണു മായയില്‍ മയങ്ങിയിരിക്കുകയാനെന്നും അതു കൊണ്ടു തനിക്കു ഒന്നും കാണാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. ഉടനെ ശ്രീഭട്ടര്‍ ഹരിവ്യാസരെ വീണ്ടും ഒരു 12 കൊല്ലംകൂടി ഗിരിപ്രദക്ഷിണമ് ചെയ്യാന്‍ പറഞ്ഞു. ഹരിവ്യാസരോ ഒട്ടും സംശയമോ, കോപമോ കൂടാതെ ആജ്ഞ സ്വീകരിച്ചു. വീണ്ടും ഒരു 12 കൊല്ലം കൂടി കഴിഞ്ഞു. ഹരിവ്യാസര്‍ തിരിച്ചു വന്നു ഗുരുവിന്‍റെ ചരണങ്ങളില്‍ ശരണാഗതി ചെയ്തു ഭയതോടെ നിന്നു. ശ്രീഭട്ടര്‍ വീണ്ടും പഴയ ചോദ്യം തന്നെ ആവര്‍ത്തിച്ചു. തന്‍റെ മടിയില്‍ എന്തെങ്കിലും അത്ഭുതം കാണുന്നുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം തന്‍റെ കണ്ണുകള്‍ തുറന്നു നോക്കി. അത്ഭുത പരതന്ത്രനായി നിന്നു പോയി.ഗുരുവിന്‍റെ മടിയില്‍ സാക്ഷാത് ശ്രീകൃഷ്ണനും രാധികാറാണിയും കളിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിനു കാണാറായി. ആനന്ദ പരവശനായി അദ്ദേഹം ഗുരുവിന്‍റെ ചരണങ്ങളില്‍ വീണു നമസ്കരിച്ചു. ഗുരുവിന്‍റെ വാക്യത്തില്‍ ഒട്ടും സംശയമില്ലാതെ വിശ്വാസത്തോടെ  അദ്ദേഹം പറഞ്ഞത് അനുസരിച്ചത് കൊണ്ടു അദ്ദേഹത്തിനു കൃഷ്ണ ദര്‍ശനം സാധ്യമായി. നിങ്ങളും ഗുരുജിഅമ്മയുടെ ചരണാരവിന്ദങ്ങളെ വിശ്വാസത്തോടെ ആശ്രയിച്ചു ജ്ഞാനം പ്രാപിക്കു. രാധേകൃഷ്ണാ!
ഭക്തി രഹസ്യം
     രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ഭക്തനായ പുജാരിയുടെ കാര്യവും അദ്ദേഹം ഒരു പെണ്‍കുട്ടിയുടെ കൈയില്‍ സാളഗ്രാമം കണ്ടതും വായിച്ചു.എത്രയും വിശേഷപ്പെട്ട സാന്നിധ്യം ഉള്ള സാളഗ്രാമത്തെ സ്വന്തമാക്കി പുജിക്കുവാന്‍ അദ്ദേഹത്തിനു ആഗ്രഹം ഉണ്ടായി എന്നും ആ പെണ്‍കുട്ടിയും അതു തരാം എന്നു സമ്മതിച്ചതായും നാം കണ്ടു. ആ പെണ്‍കുട്ടി തനിക്കു വൃന്ദാവനം വരെ പോകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനു ആവശ്യമായുള്ള ധനം അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അവളുടെ ഏറ്റവും ന്യായമായ ആഗ്രഹാമായെ അതിനെ അദ്ദേഹം കണ്ടുള്ളൂ. പക്ഷെ അവളെ സഹായിക്കാനുള്ള ധന ശേഷി അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ വിഷമം മനസ്സിലാക്കിയ ഭാര്യ എന്തു ചെയ്തു എന്നു ഇനി നമുക്ക് നോക്കാം!
     നടന്ന സംഭവമെല്ലാം അദ്ദേഹം തന്‍റെ ഭാര്യയേ പറഞ്ഞു കേള്‍പ്പിച്ചു. തനിക്കു ആ കുട്ടി ആവശ്യപ്പെട്ട ധനം നല്‍കാന്‍ കഴിവില്ലാത്തത് കൊണ്ടു വല്ലാത്ത വിഷമമുണ്ടെന്നു  പറഞ്ഞു. അദ്ദേഹത്തിന്‍റെ പത്നിയും ഒരു ഉത്തമമായ ഭക്തയായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ വിഷമം മനസ്സിലാക്കിയ അവര്‍ ഒരു പോംവഴി നിര്‍ദ്ദേശിച്ചു. തന്‍റെ കൈയില്‍ നിന്നും രണ്ടു വല അഴിച്ചു നല്‍കി, അതു കൊണ്ടു വിറ്റിട്ട് തല്‍ക്കാലം ആ കുട്ടിക്ക് കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. അവളുടെ ആ മനസ്സ് കണ്ടിട്ടു ബ്രാഹ്മണന്‍റെ കണ്ണ്  നിറഞ്ഞു പോയി. സന്തോഷത്തോടെ അദ്ദേഹം പണം സ്വരൂപിച്ചു ആ കുട്ടിയുടെ അടുക്കല്‍ പോയി. അദ്ദേഹമ്പനം നല്കിയതും ആ കുട്ടി സന്തോഷത്താല്‍ മതി മറന്നു പോയി. 'ഹാ! ഞാന്‍ വൃന്ദാവന വാസിയായി എന്നു പറഞ്ഞു തുള്ളി ചാടി. അവളുടെ ദാര്‍ഡ്യം കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. പെണ്‍കുട്ടി തന്‍റെ സാളഗ്രാമ മൂര്‍ത്തിയെ അദ്ദേഹത്തെ ഏല്പിച്ചിട്ട് അദ്ദേഹത്തോട് -"സൂക്ഷിക്കണം! വല്ലാത്ത കുസൃതികാരനാണ്" എന്നു പറഞ്ഞു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ എത്ര മാത്രം ആ സാളഗ്രാമത്തില്‍ ഭഗവാനെ അനുഭവിച്ചിരിക്കുന്നു എന്നു  അദ്ദേഹത്തിനു ആശ്ചര്യം ഉളവായി. അദ്ദേഹം അവളോടു കുഞ്ഞേ! നീ അവന്റെ രീതികളൊക്കെ എനിക്കു പറഞ്ഞു തരു. അവനോടു എന്‍റെ അടുത്ത് നല്ല കുട്ടിയായിരിക്കാനും പറയു' എന്നു പറഞ്ഞു. ഉടനെ നിഷ്കളങ്കയായ ആ പെണ്‍കുട്ടി ഭഗവാനോട് "കുറ്റ ഞാന്‍ വൃന്ദാവനത്തിനു   പോവുകയാണ്. ഇനി നീ ഇദ്ദേഹത്തിന്റെ കൂടെയാണ് ഇരിക്കേണ്ടത്. നല്ല കുട്ടിയായി ഇരിക്കണമേ" എന്നപേക്ഷിചു. എന്നിട്ട് ഒരു കുഞ്ഞിനെ എന്ന പോലെ ആ സാലഗ്രാമത്തെ തലോടി ഉമ്മ നല്‍കി അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. ബ്രാഹ്മണന്‍ അത്ഭുത പരവശനായി നോക്കി നിന്നു. സാധാരണയായി ഒരു സാളഗ്രാമ മൂര്‍ത്തിയെ എത്രയോ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിച്ചാണ് പുജയില്‍ വയ്ക്കുന്നത്. ഇവളോ തന്‍റെ ഭക്തിയില്‍ ഭഗവാനെ ഒരു കൊച്ചു കുഞ്ഞായിതന്നെ മാറിയിരിക്കുന്നു. പെണ്‍കുട്ടി അദ്ദേഹം കൊടുത്ത പണം എടുത്തു കൊണ്ടു നേരെ വൃന്ദാവനത്തെയ്ക്ക് തിരിച്ചു. വീട്ടില്‍ അറിയിക്കാനോ, അനുവാദം ചോദിക്കാനോ പോലും നിന്നില്ല. അത്രത്തോളം അവളുടെ ഹൃദയത്തില്‍ വൃന്ദാവനം പോകാനുള്ള തൃഷ്ണ നിറഞ്ഞിരുന്നു. 
     ബ്രാഹ്മണന്‍ വളരെ സന്തോഷത്തോടെ ഒരു കുഞ്ഞിനെ എന്ന പോലെ ആ സാളഗ്രാമ മൂര്‍ത്തിയെ എടുത്തു കൊണ്ടു വീട്ടിലേയ്ക്ക് നടന്നു. അതിനിടയില്‍ അദ്ദേഹത്തിന്‍റെ ഭാര്യയോട് ആരോ വന്നു വിവരം പറഞ്ഞു. "അമ്മെ  നിങ്ങളുടെ വീട്ടില്‍ ഭഗവാന്‍ വന്നുകൊണ്ടിരിക്കുന്നു. വേഗം എല്ലാം തയ്യാറാക്കു എന്നുപറഞ്ഞു. അവരും ഉടനെ തന്നെ മുറ്റം തളിച്ച് ഒരു കോലം ഇട്ടു അലങ്കരിച്ചു. പൂക്കള്‍ ഒരുക്കി വെച്ചു, നിലവിളക്ക് കത്തിച്ചു വെച്ചു, നിവേദ്യം എല്ലാം ഉണ്ടാക്കി വെച്ചു. ബ്രാഹ്മണന്‍ ഭഗവാനെയും കൊണ്ടു എത്തിയപ്പോള്‍ അവരെ ആരതി ഉഴിഞ്ഞു അകത്തേയ്ക്ക് ആനയിച്ചു ഉപചാരങ്ങള്‍ എല്ലാം അര്‍പ്പിച്ചു. ബ്രാഹ്മണന്റെ ഹൃദയത്തില്‍ ശാന്തി അനുഭവപ്പെട്ടു. ഭഗവാന്‍ സാളഗ്രാമ രൂപത്തില്‍ ഇവിടെ എത്തിയിരിക്കുന്നു. ഇനി ശേഷിച്ച ജീവിതം ഭഗവാനെ യഥാവിധി പുജിച്ചു അനുഭവിച്ചു കഴിയണം എന്നദ്ദേഹം വിചാരയാച്ചു.
     രാത്രി സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഇത്രയും ദിവസം ക്ഷേത്രതില്‍ പുജിച്ചു നടന്നിരുന്നപ്പോഴോന്നുംഇങ്ങനെ ദര്‍ശനം ലഭിച്ചിട്ടില്ല. ഇന്നു ആ പെണ്‍കുട്ടിയുടെ സാളഗ്രാമം കൊണ്ടു വന്നപ്പോള്‍ ദര്‍ശനം തന്നിരിക്കുന്നു. അദ്ദേഹം സന്തോഷത്തോടെ ഭഗവാനെ വന്ദിച്ചു. ഭാവാന്‍ അദ്ദേഹത്തോട് "ഹേ! ബ്രഹ്മണാ! നിങ്ങള്‍ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് ഒട്ടും ശരിയായില്ല. എനിക്കവിടെ വളരെ സുഖമായിരുന്നല്ലോ. ഇപ്പോള്‍ തന്നെ എന്നെ അവളുടെ പക്കല്‍ കൊണ്ടാക്കു" എന്നു പറഞ്ഞു. ഭഗവാനെ കണ്ടഉടനെ ഉണ്ടായ പരിഭ്രമം കുറച്ചൊക്കെ മാറിയപ്പോള്‍ ബ്രാഹ്മണന്‍ ധൈര്യം അവലംബിച്ച് കൊണ്ടു "അതൊന്നും പറ്റില്ല. ഞാന്‍ ആ കുട്ടിയോട് അവളുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ എനിക്കു തരാവൂ എന്നു പറഞ്ഞിരുന്നു.  അവള്‍ പൂര്‍ണ്ണ സമ്മതത്തോടെയാണ്  എനിക്കു തന്നത്. ഇനി തിരിച്ചു കൊടുക്കുന്ന പ്രശ്നമേയില്ല. ഉണ്ണി ഇവിടെ എന്‍റെ കൂടെ തന്നെ ഉണ്ടാവണം" എന്നു പറഞ്ഞു. ഭഗവാനു ശുണ്ഠി വന്നു. 
"നീ ആരോടാണ് സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ വിചാരിച്ചാല്‍ നിന്നെ എന്തു വേണമെങ്കിലും ചെയ്യാം."  എന്നു പറഞ്ഞു. 
ബ്രാഹ്മണന്‍ ചിരിച്ചു കൊണ്ടു "അതു സാരമില്ല. ഉണ്ണിക്കു എന്നെ എന്തുവേണമെങ്കിലും ചെയ്യാനുള്ള അധികാരം ഉണ്ട്. പക്ഷെ ഇവിടെ നിന്നും ഞാന്‍ ഒരിക്കലും പറഞ്ഞയക്കില്ല" എന്നു പറഞ്ഞു.
ഭഗവാന്‍ കോപത്തോടെ "ഞാന്‍ നാളെ രാത്രി വരെ നിനക്കു സമയം തരുന്നു. അതിനുള്ളില്‍ എന്നെ അവളുടെ പക്കല്‍ കൊണ്ടെത്തിക്കണം. അല്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യുമെന്ന് എനിക്കു പോലും പറയാന്‍ സാധിക്കില്ല" എന്നു പറഞ്ഞു. 
ബ്രാഹ്മണന്‍ ഉടനെ "അതിനെന്താ അങ്ങ് എന്നെ എന്തു ചെയ്താലും എനിക്കു സന്തോഷമേയുള്ളൂ. ഞങ്ങളുടെ ഗൃഹത്തിലും ഭഗവാന്‍റെ ലീലകള്‍ നടക്കുമല്ലോ! അങ്ങ് എത്ര കലം വേണമെങ്കിലും ഉടച്ചുകൊള്ളു. എത്ര വെണ്ണ വേണമെങ്കിലും തിന്നു കൊള്ളു." എന്നു പറഞ്ഞു. 
ഭഗവാന്‍ ചിരിച്ചു ഇതൊക്കെ ദ്വാപര യുഗത്തില്‍ ഗോകുലത്തില്‍ ആടിയ ലീലകളാണ്. ഇപ്പോള്‍ അതു പോലൊന്നും ആയിരിക്കില്ല. സൂക്ഷിച്ചോ! എന്നു പറഞ്ഞു. ബ്രാഹ്മണന്‍ എന്തു തന്നെ വന്നാലും ഭഗവാനെ വിടില്ല എന്ന വാശിയില്‍ ഉറച്ചു നിന്നു. ഭഗവാന്‍ മറഞ്ഞു. നേരം പുലര്‍ന്നു. ബ്രാഹ്മണന്‍ ഉണര്‍ന്നു. അദ്ദേഹത്തിനു രാത്രിയിലെ സ്വപ്നം ഓര്‍മ്മയില്‍ എത്തി. സന്തോഷം കൊണ്ടു കണ്ണുകള്‍ നിറഞ്ഞു. ബ്രാഹ്മണന്‍റെ  സന്തോഷം നില നിന്നുവോ? അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ ഭഗവാന്‍ എന്തെന്തു ലീലാകലാണ് ആടിയത്? ഇതൊക്കെ അറിയണ്ടെ? തുടര്‍ന്നു ജപിക്കു! കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം

ചില അവിചാരിത കാരണങ്ങളാല്‍ പെണ്‍പിള്ളൈ രഹസ്യം പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാതെ വന്നതില്‍ ഖേദിക്കുന്നു. കഴിയുന്നതും വേഗം പ്രസിദ്ധീകരിക്കുന്നതാനെന്നു അറിയിച്ചു കൊള്ളുന്നു. രാധേകൃഷ്ണ!

0 comments:

Post a Comment